തിരുവെഴുത്തുകളിലെ ന്യായാധിപൻമാരുടെ പുസ്തകത്തിൽ ഗിദയോനു അവൻ്റെ കർത്താവ് രണ്ട് സൂചനകൾ അവൻ്റെ ആവശ്യപ്രകാരം നൽകുന്നുണ്ട്. ഒന്നാമത്തേത് ഒരു രോമക്കെട്ട് മാത്രം നനഞ്ഞിരിക്കുകയും അതിനു ചുറ്റുപാടും ഉണങ്ങി ഇരിക്കുന്നതും, വീണ്ടും രോമക്കെട്ട് മാത്രം ഉണങ്ങിയും ചുറ്റുപാടും നനഞ്ഞിരിക്കുന്നതും. ചുറ്റുപാടും നനയാതെ എങ്ങനെയാണ് രോമക്കെട്ട് നനയുക? ആ അത്ഭുതത്തെയാണ് കന്യകയിൽ നിന്നുള്ള അവിശ്വസനീയമായ ഉദയത്തിൻ്റെ മുൻകുറിയായി സുറിയാനി പിതാക്കൻമാർ കണ്ടത്! ഗിദയോൻ ഗൃഹ കമ്പിളി മഞ്ഞോ-ടേലീശാതൻ... എന്ന് ബുധനാഴ്ച നമസ്കാരത്തിൽ കാണുന്നു.
ഊഷരഭൂമിയിലേക്ക് ചാറൽ മഴ പോലെ ഇറങ്ങി വന്ന ഒരു സാന്നിധ്യമാണ് കന്യകയിൽ വസിച്ചത്! അത് ചുറ്റുപാടും ഊഷരമാകുമ്പോഴും നനഞ്ഞ് കുതിർന്ന കമ്പിളിയോട് സദൃശ്യമാകാതിരിക്കുന്നത് എങ്ങനെയാണ്? ചുറ്റുപാടും ആ പെൺകുട്ടിയെ ഒരിക്കലും സ്വാധീനിച്ചിരുന്നില്ല. സന്ദേശവാഹകൻ്റെ ആഹ്വാനം മുതൽ അവൾ സ്ഥിരചിത്തയായിരുന്നു. അതാണ് അവളെ പ്രതിസന്ധികളിൽ വീണു പോകാതെ പിടിച്ചു നിർത്തിയത്. നാലുപാടും വെള്ളം കയറുമ്പോഴും കാറ്റിൽ ഉലയാതെ നിൽക്കുന്ന ഒറ്റമരം പോലെ അവൾ നിന്നു; ബേതലഹേം മുതൽ കാൽവറി വരെ; നസറേത്ത് മുതൽ ഗലീല വരെ!
വിമലകന്യകയുടെ ഓരോ പെരുന്നാളും ഓരോ ഓർമ്മപ്പെടുത്തലാണ്. ഒരു സാധു ബാലികയുടെ തിരഞ്ഞെടുപ്പിൻ്റെ; തൻ്റെ നിയോഗത്തോടും തന്നെ നിയോഗിച്ചവനോടുമുള്ള അവളുടെ പൂർണ വിധേയത്വത്തിൻ്റെ!; തൻ്റെ വിളിയെ അവിശ്വസിക്കാതെ നടന്ന ഒരു പെൺകുട്ടിയുടെ. ചാറൽ മഴ പോലെ അവളിൽ ഇറങ്ങിവന്ന ദൈവസാന്നിധ്യമത്രേ ആ നിർമ്മല നടപ്പിൻ്റെ ശോഭയും!
ഡെറിൻ രാജു
ശൂനോയോ നോമ്പ് - രണ്ടാം ദിവസം.
No comments:
Post a Comment