Saturday, 2 August 2025

ഭൂഷിതമാം നൗക !

 


ബുധനാഴ്ച നമസ്കാരത്തിൽ കാണുന്ന ഒരു സുന്ദര പ്രതീകമാണ് ഭൂഷിതമാം നൗകയെന്ന്. വെള്ളിയാഴ്ച വിസ്മനൗക യെന്നും കാണുന്നുണ്ട്. സുറിയാനി ആരാധനാ സാഹിത്യത്തിൽ അലങ്കരിക്കപ്പെട്ട കപ്പൽ എന്നത് മറിയാമിനെ കുറിക്കുന്ന ഒരു ധ്യാനചിന്തയാണ്!
പെട്ടകം എപ്പോഴും ഒരു സംരക്ഷണത്തിൻ്റെ പ്രതീകമാണ്. പ്രളയത്തിൽ നിന്നുള്ള സംരക്ഷണത്തിനു നോഹ് ഒരു പെട്ടകം പണിത കഥ ആദ്യ പുസ്തകത്തിലുണ്ട്. പെട്ടകത്തിലേക്കുള്ള എട്ടാളുകളുടെ കരേറ്റവും പ്രളയത്തിനു ശേഷമുള്ള അവരുടെ തിരിച്ചിറങ്ങലും ജലസ്നാനത്തിനൊരു മുൻകുറിയെന്ന് പത്രോസ് ശ്ലീഹാ എഴുതി.
മറിയാം കപ്പലിലെ നായകനെപ്പോലെ തൻ്റെ പുത്രനെ ഉള്ളിൽ വഹിച്ചു. ക്രിസ്തു ഒരു വ്യാപാരിയെപ്പോലെ മറിയാം എന്ന കപ്പലിൽ പ്രവേശിച്ചു. നോഹ് തൻ്റെ പെട്ടകത്തിലൂടെ ജീവജാലങ്ങളെ സംരക്ഷിച്ചതു പോലെ, ഉലകിൻ്റെ നായകനെ വഹിച്ച പെട്ടകത്തിലൂടെ മറിയാം സൃഷ്ടിക്കാകമാനം രക്ഷ ഉണ്ടാകുവാൻ കാരണമായിത്തീർന്നു! പെട്ടകം രൂപീകരിക്കപ്പെട്ടത് ഉയരത്തിൽ നിന്നുള്ള കൃത്യമായ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായപ്രകാരം മറിയാമും കൃത്യമായി തിരഞ്ഞെടുക്കപ്പെട്ടു. അഥവാ മറിയാമിൻ്റെ തിരഞ്ഞെടുപ്പ് ആകസ്മികമല്ല.
ദൈവപ്രസവിത്രി എന്നത് കേവലം ഒരു കവിതാ ശകലമല്ല. നമ്മുടെ ഒരു ഉറപ്പാണ്! ഇങ്ങനെ ഒരമ്മ നമുക്ക് എന്നും ഉണ്ടെന്നുള്ള ഒരു പ്രഖ്യാപനമാണ്! അതാണ് അന്ന് തൻ്റെ വാർധക്യത്തിലെ ഗർഭാവസ്ഥയിൽ തന്നെ പരിചരിക്കാൻ മലമുകളേറി വന്ന ആ പെൺകുട്ടിയോട് ഏലിസബേത്ത് പറഞ്ഞതും;
"എൻ്റെ കർത്താവിൻ്റെ അമ്മ!"
ആ പേര് തന്നെ നമുക്കൊരു ധൈര്യമാണ്! ഉറപ്പാണ്; കെട്ടുപോകാത്ത ഒരു പ്രതീക്ഷയാണ് !
ഡെറിൻ രാജു,
ശൂനോയോ നോമ്പ് - മൂന്നാം ദിവസം.

No comments:

Post a Comment

ഒരു കുളിരോർമ്മയായി തോറാന

വീണ്ടും മഴയില്ലാതെ തന്നെ ഒരു കുളിരോർമ്മയായി തോറാന. മല അതിരായുള്ള കരപ്രദേശത്തെ പണ്ടാരോ മലങ്കര എന്നു വിളിച്ചു എന്നൊരു കഥ. ആ ഭൂമികയിലേക്ക് കാതങ...