Wednesday, 18 February 2026

ഭിന്നതയും വ്യാജവുമെല്ലാം സ്നേഹത്തീയിലൊടുങ്ങട്ടെ!!

നോമ്പിൻ്റെ പ്രാരംഭം ഒരു നിരപ്പിൻ്റെ അനുഭവത്തിലൂടെ ആണെല്ലോ. പാശ്ചാത്യ സുറിയാനി പാരമ്പര്യത്തിലെ ആ നിരപ്പിൻ്റെ ശുശ്രൂഷയിലെ ഒരു ശകലമാണിത്. 

അഗ്നിശുദ്ധി വരുത്തുക എന്നത് ഭാരതീയ പാരമ്പര്യത്തിലെ ഒരു വിശേഷരീതിയാണല്ലോ. സകല ഭിന്നതയെയും കത്തിച്ചു കളയുവാൻ സാധിക്കുന്ന അഗ്നിയത്രേ സ്നേഹം! അതുകൊണ്ടാണ് ക്രിസ്തു പുതിയ കൽപ്പനയായി ഭരമേൽപ്പിച്ചത് അന്യോന്യം സ്നേഹിക്കുക എന്നതാകുന്നത്. എത്രത്തോളം സ്നേഹിക്കണമെന്നതിനും അവൻ ഒരു പോയിൻ്റ് കാണിച്ചു തരുന്നുണ്ട്. ഞാൻ എത്രത്തോളം നിങ്ങളേ സ്നേഹിച്ചോ അത്രത്തോളം! അത് പറയാൻ അവൻ പതിവ് ഉപമാരീതികളെ കൂട്ട് പിടിക്കുന്നില്ല. സ്പഷ്ടമായി പറയുകയാണ്.'' നിങ്ങൾ അന്യോന്യം സ്നേഹിപ്പിൻ!'' മൂന്നു വർഷക്കാലം തൻ്റെ ഒപ്പം നടന്നവർക്ക്, താൻ വിളിച്ചടുപ്പിച്ചവർക്ക്, താൻ ഗുരുവായിരുന്നവർക്ക് അത് ബോധ്യപ്പെടും എന്നവനും വിശ്വസിച്ചിരിക്കണം.

ഗുരുവിൻ്റെ വിശ്വാസത്തിൻ്റെ കാവലെന്നവണ്ണമാണ് അവരിൽ ഒരുവൻ പിന്നീട് എഴുതിയത് ദൈവം സ്നേഹമാകുന്നു എന്ന്! എന്നേക്കും നമുക്ക് വഴിവിളക്കാകുന്ന ഒരു സനാതന സത്യം! നമ്മുടെ പരീക്ഷണസമയങ്ങളിൽ മനനം ചെയ്യാനൊരു ആപ്തവാക്യവും.

ഡെറിൻ രാജു

നോമ്പിലെ ഒന്നാം തിങ്കൾ, 2026

" ...ഞാൻ വഴിയിൽ നീയാം ജീവജലം പേറി - പാതയിലെൻ കൂട്ടാകാൻ

  " ...ഞാൻ വഴിയിൽ നീയാം

ജീവജലം പേറി - പാതയിലെൻ കൂട്ടാകാൻ "

( നോമ്പ് - തിങ്കൾ സൂത്താറ)

മദ്ധ്യാഹ്ന സമയത്ത് കിണറ്റിൻകരയിൽ നിന്ന് ക്രിസ്തു ജലമന്വേഷിക്കുന്ന ഒരു ചിത്രം യോഹന്നാൻ നൽകുന്നുണ്ട്. വെള്ളം കോരുവാൻ എത്തുന്ന ശമര്യാക്കാരിയോട് അവൻ ജീവജലം വാഗ്ദാനം ചെയ്യുന്നുണ്ട്. ക്രിസ്തു നമ്മുടെ ദാഹം തീർക്കുന്ന ജലമുൾക്കൊണ്ട പാറയാണ്. പൗലോസ് അതിനെയാണ് ''ആ പാറ ക്രിസ്തു ആയിരുന്നു എന്ന് പറയുന്നത്. 

നോമ്പ് നമ്മുടെ ആന്തരിക ദാഹം തീർക്കുന്നവനിലേക്കുള്ള ഒരു വഴിയാണ്. ക്രിസ്തുവാണ് നമ്മുടെ ദാഹം തീർക്കുന്നതും. മേൽപ്പറഞ്ഞ തിങ്കളാഴ്ച സൂത്താറാ നമസ്കാരത്തിൽ ജീവജലമായി ക്രിസ്തുവിനെ കൂടെ കൂട്ടുന്ന അനുഭവമാണ് പറയുന്നത്. ഈ ഉലകിലെ പരിമിതമായ കാലത്തേക്കല്ല അത്. ലാസറിൻ്റെയും ധനവാൻ്റെയും ഉപമയാണ് അതിനു പിൻബലമേകുന്നത്. അബ്രഹാമിനോട് വെള്ളം യാചിച്ച ധനവാൻ്റെ അവസ്ഥയിലേക്ക് എത്താതിരിക്കാനുള്ള ഒരു മുൻകരുതൽ.  

ദീർഘയാത്രയ്ക്കായി ഇറങ്ങുന്ന പഥികൻ തൻ്റെ ദാഹം തീർക്കാൻ കരുതുന്ന വെള്ളം പോലെ ഒരു ദൈവാനുഭവമാണ് ക്രിസ്തു പകർന്നു നൽകിയത്. അത് ഒരു കുളിർമ്മയാണ്. തപ്തമാകുന്ന നമ്മുടെ ആത്മാവിൻ്റെ ദാഹം തീർത്തു നമ്മുടെ ഉള്ളം തണുപ്പിക്കുന്ന തെളിനീരു പോലൊരു അനുഭവം. നോമ്പിൻ്റെ അനുഭവം ഇതൊക്കെയും കൂടിയാണ്.

ഡെറിൻ രാജു

വലിയ നോമ്പിലെ ഒന്നാം ചൊവ്വ, 2026

നോമ്പേറ്റതിനാൽ പൈതങ്ങൾ ചൂളത്തീയില്ലാതാക്കി!!!

വലിയനോമ്പിൽ ബുധനാഴ്ചകളിൽ സന്ധ്യയ്ക്ക് പാടുന്നതാണ്.

ദാനിയേലിൻ്റെ പുസ്തകത്തിൽ കാണുന്ന ബാബിലോണിലെ ആ എബ്രായ ബാലകരുടെ കഥയാണ്. കൈ - കാലുകൾ ബന്ധിക്കപ്പെട്ട് ചൂളയ്ക്കുള്ളിലേക്ക് എറിയപ്പെട്ടവർ വെന്തുപോകാതിരുന്നു എന്ന കഥ! ചൂളയ്ക്കുള്ളിൽ വെന്തുപോകാത്ത അനുഭവത്തിനു കാരണം ചുളയ്ക്കുളളിൽ പനിനീർ വർഷിക്കപ്പെട്ടതുകൊണ്ടാണെന്നു കവികൾ എഴുതി. നമ്മുടെ ജീവിതവും ഈ നിലയിൽ നിലനിൽക്കുന്നത് ആരൊക്കെയോ പകർന്ന ഒരു തണുപ്പിൻ്റെ തണലിലല്ലെ?

നമ്മുടെ നോമ്പ് ചൂട് കൊടുത്തുന്നതാകട്ട്! ഘർഷണം ചൂടു ഉണ്ടാക്കുന്നതാണ്. ഘർഷണം ഒഴിവാക്കുമ്പോൾ, സ്പർദ്ധയും വിദ്വേഷവും ഇല്ലാതാകുമ്പോൾ, പരസ്പരം മനസിലാക്കുമ്പോൾ അവിടെ ചൂട് കുറയും. പനിമഞ്ഞ് പെയ്യുന്ന അനുഭവമുണ്ടാകും. ആത്യന്തികമായി നമ്മുടെ നോമ്പനുഭവങ്ങളുടെ ആകത്തുകയും അപരനെ കരുതുകയെന്നതാണ്. അതാണ് ഏറ്റവും യോഗ്യമായ ഉപവാസമെന്നു ഏശായ പാടി പറഞ്ഞിട്ടുണ്ടല്ലോ! അത് നമുക്കുള്ള ഒരു ഓർമ്മപ്പെടുത്തലുമാണ്. 

വെള്ളിപ്പാത്രങ്ങൾ മോഷ്ടിച്ച ജീൻവാൽജീനോട് വിക്ടർ ഹ്യൂഗോയുടെ 'പാവങ്ങളി'ലെ ബിഷപ്പ് കാണിക്കുന്ന ഒരു കരുതലില്ലെ? അപരത്വം ഇല്ലാതെയാക്കുന്ന ഒരു അനുകമ്പ. അവൻ്റെ പരിദേവനങ്ങൾ എൻ്റെ പ്രയാസങ്ങൾ ആകുന്ന ഒരു ചിന്ത.  അതല്ലെ നോമ്പിൻ്റെ സൗന്ദര്യവും !

ഡെറിൻ രാജു

നോമ്പിലെ ഒന്നാം ബുധൻ, 2026

Monday, 16 February 2026

അനുസരണത്തിൻ്റെ സത്ത നമുക്ക് അന്യം

എത്ര നോമ്പനുഭവങ്ങളാണ് നമുക്ക് ഉള്ളത്? എത്ര ശുബ്ക്കോനോകളാണ് നമ്മൾ അനുഷ്ഠിച്ചിട്ടുള്ളത്? എന്നിട്ടും നമ്മുടെ അകമനുഷ്യൻ അതിൻ്റെ സ്വാഭാവികതയ്ക്ക് അനുസരിച്ച് വളർച്ച പ്രാപിച്ചിട്ടുണ്ടോ? ഇപ്പോഴും പഴം മോഹിച്ച് ഭക്ഷിച്ചതിൽ നിന്ന്, ആ അനുസരക്കേടിൽ നിന്ന് നമ്മുടെ നില എത്ര കണ്ട് ഉയർന്നിട്ടുണ്ട്?

അനുസരണമെന്നത് ബലിയെക്കാൾ നല്ലതാണെന്ന് ഒരു രാജാവിനെ പഠിപ്പിക്കാൻ വയോവൃദ്ധനായ ഒരുവൻ വേണ്ടി വന്നു. എന്നിട്ടും തലമുറകൾക്ക് അത് ബോദ്ധ്യപ്പെട്ടില്ല! അതിനു ശേഷം എന്നാലൊരുവൻ വരുമെന്നും അവൻ രോമം കത്രിക്കുന്നവൻ്റെ മുമ്പാകെ വായ് പൂട്ടി നിൽക്കുന്ന കുഞ്ഞാടോളം അനുസരണം കാണിക്കുമെന്നും ഒരുവൻ വിളിച്ചു പറഞ്ഞു. അങ്ങനെ ദൈവസാന്നിധ്യം ചരിത്രത്തിൽ ഇടപെട്ടിട്ടും പീലാത്തോസിൻ്റെ കൊട്ടാരമുറ്റത്തോളവും പിന്നീട് യേരുശലേമിലെ കുന്നിൻ മുകളിലേ കുരിശോളവും അവൻ അനുസരണം കാട്ടി തന്നിട്ടും ആ അനുസരണം നമ്മൾ ഒരാഘോഷമാക്കിയിട്ടും അതിൻ്റെ സത്ത നമുക്ക് അന്യമാണ്!
ഓരോ നോമ്പും പഴകി ക്ലാവ് പിടിച്ച ആ വിളക്കുകളെ തെളിയിച്ചെടുക്കുന്ന പ്രക്രിയയാണ്, അകമുറിവുകളിൽ എണ്ണയും വീഞ്ഞും പകരുന്ന കാലമാണത്. രോഗിയ്ക്കാണ് വൈദ്യനെ ആവശ്യമെന്ന നസറായൻ്റെ വാക്ക് മാത്രമാണ് വീണു പോകുമ്പോൾ പിടിക്കാനുള്ള ഊന്നുവടി; വീണ്ടും എഴുന്നേൽക്കാനുള്ള ഒരു ധൈര്യവും.
ഡെറിൻ രാജു
വലിയനോമ്പാരംഭം, 2026

Saturday, 7 February 2026

ഓരോ അനുസ്മരണവും ഒരു നന്ദി പറച്ചിലാണ്

 " ...ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ- യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ? "

ഭൗതിക ജീവിതത്തിൻ്റെ നിസാരതയെ കുമാരനാശാൻ ഒരു പൂവിൽ നിക്ഷേപിച്ചു പാടിയതാണ്; ഒരു ചോദ്യചിഹ്നമുണ്ടെങ്കിലും  'വീണപൂവി'ൽ ആകെ നിറഞ്ഞുനിൽക്കുന്ന ആശയം ഈയൊരു നിസാരതയാണ്;  കരുണയുമാണ്. എന്നാൽ ഐശ്വര്യം ഈ ഭൂമിയിൽ അങ്ങേയറ്റം അസ്ഥിരമെന്ന് പ്രലപിക്കുമ്പോഴും ചില  പ്രതീക്ഷകളും കവി പ്രകടമായി പുലർത്തുന്നുണ്ട്. അതുകൊണ്ടാണ് ഇവിടെ മായുന്ന പൂവ് വീണ്ടും സുമേരുവിൽ കല്പദ്രുമത്തിൻ്റെ കൊമ്പിൽ ഉദിക്കുമെന്ന് അദ്ദേഹം പ്രത്യാശ വയ്ക്കുന്നത്. അതൊരു സ്വാഭാവിക പ്രത്യാശയുമാണ്.

നൈമിഷികമായ മനുഷ്യ ജീവിതം എക്കാലവും തത്വചിന്തകരുടെ പ്രിയപ്പെട്ട വിഷയമാണ്. അതിനെ പൂവിനോടും പുല്ലിനോടും ദിവസത്തോടും ഒക്കെ പലരും ഉപമിച്ചിട്ടുണ്ട്. ഒരു എബ്രായ ഇടയൻ താൻ കണ്ടു ശീലിച്ച ഒരുദാഹരണം കൊണ്ട് അത് വിശദീകരിച്ചു. വയലിൽ പുല്ല് മുളച്ച് അത് ഇല്ലാതെയായി പോകുന്നതു പോലെ മനുഷ്യർ കടന്നു പോകുന്നു എന്നവൻ പാടി. അതിന്നും സുറിയാനി ക്രിസ്ത്യാനികൾ പാടിക്കൊണ്ടിരിക്കുന്നു. മാഞ്ഞു പോകുന്ന വെറും നിഴലിനോട് അതിനെ ഷേക്സ്പിയർ മാക്ബത്തിൽ ഉപമിച്ചു. അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ!! 

പൗലോസ് വേറൊരു ആശയമാണ് ഹൃദ്യമായി അവതരിപ്പിക്കുന്നത്. " നിലത്തുവീണഴുകുന്ന വിത്ത് മുളയ്ക്കുന്നതു പോലെ പുതുക്കപ്പെടുന്ന ജീവിതങ്ങൾ.'' മഴയിൽ മാത്രം പുതുക്കപ്പെടുന്ന ചില വിത്തുകൾ ഉണ്ട്. എത്ര വെള്ളവും വളവും അതിനെ മണ്ണിൽ നിന്നുയിർപ്പിക്കാനാകില്ല; പുതുമഴ പെയ്യുന്നതുവരെ അതങ്ങനെ വിശ്രമിക്കും. നിർജീവാവസ്ഥയിലും മോഷലബ്ധിക്കായി പ്രതീക്ഷാനിർഭരമായ ഒരു സജീവത. 

സുറിയാനി പാരമ്പര്യത്തിൽ പിതൃക്കളെ അനുസ്മരിക്കുന്ന ദിവസങ്ങളാണിത്. പൗരസ്ത്യ സുറിയാനി കണക്കിൽ ദനഹാക്കാലം അവസാന വെള്ളിയും പാശ്ചാത്യ സുറിയാനി രീതിയിൽ  വലിയനോമ്പിനു മുമ്പുള്ള ഞായറാഴ്ച (ഫെബ്രുവരി 8) യും. 

ഓരോ അനുസ്മരണവും ഒരു നന്ദി പറച്ചിലാണ്; ഒരു ധൈര്യപ്പെടലാണ്. പഠിപ്പിച്ച പാഠങ്ങൾക്കും പകർന്നു നൽകിയ ബോധ്യങ്ങൾക്കും ചേർത്തുപിടിച്ച കരങ്ങൾക്കുമുള്ള ഒരു തർപ്പണം. നല്ലോർമ്മകളോടൊരു ഐക്യപ്പെടൽ. 

ഡെറിൻ രാജു.

Monday, 18 August 2025

കുഞ്ഞാടിനെ ജനിപ്പിച്ച വൃക്ഷം.

 


മോറിയ മലയിലേക്ക് ഒരു കൽപന നിവർത്തിക്കായി കയറിപ്പോവുകയാണ് അബ്രഹാമും വാർദ്ധക്യത്തിൽ തനിക്കു ജനിച്ച വാഗ്ദത്ത പുത്രനായ ഇസഹാക്കും. പുത്രനെ ബലി കഴിക്കണമെന്ന നിർദേശത്തെ തുടർന്നാണ് ഈ യാത്ര! വിറകും തീയും കത്തിയും മാത്രം കരുതിപ്പോകുന്ന അപ്പനോട് ചുമലിൽ വിറക് ഇരിക്കുമ്പോഴും ഇസഹാക്ക് ഒരു സംശയം ചോദിക്കുന്നുണ്ട്. എവിടെയാണ് യാഗത്തിനുളള കുഞ്ഞാട്? അപ്പൻ നൽകുന്ന മറുപടി കർത്താവ് കരുതുമെന്നതാണ്. വാഗ്ദാന പൂർത്തീകരണത്തിനായി തൻ്റെ മകനെ വരെ നൽകുവാൻ തയ്യാറായ അബ്രഹാം ആ പരീക്ഷണത്തിൽ വിജയിക്കുകയാണ്. അങ്ങനെ അവസാനം ഒരു കോലാട്ടുകൊറ്റനെ മരച്ചില്ലകൾക്കിടയിൽ നിന്ന് ലഭിച്ചപ്പോൾ അതിനെ തൻ്റെ പുത്രനു പകരം അബ്രഹാം ബലി കഴിക്കുകയാണ്. 

മരച്ചില്ലകൾക്കിടയിൽ നിന്ന് ഉണ്ടായ കുഞ്ഞാട് വിമല കന്യകയിൽ നിന്നുള്ള വ്യാഖ്യാനാതീതമായ നിലയിലുള്ള വചനത്തിൻ്റെ മനുഷ്യാവതാരത്തിൻ്റെ സൂചനയായി സുറിയാനി പിതാക്കൻമാർ ചൂണ്ടിക്കാണിക്കുന്നു. പാശ്ചാത്യ സുറിയാനി ആരാധനാക്രമത്തിൽ അത് വളരെ പ്രകടമാണ്. എങ്ങനെയോ മരച്ചില്ലകളിൽ കുടങ്ങിയ ഒരു ആട് എന്ന ചിന്തയല്ല അവിടെയുള്ളത്. പ്രത്യുത ആടിനെ ജനിപ്പിച്ച വൃക്ഷം ( ܐܝܠܢܐ ܕܐܘܠܕ ܐܡܪܐ) എന്നതാണ്. കുഞ്ഞാടതിനെ ജനിപ്പിച്ചൊരു മരം ഉണ്ടായവിടെ ... എന്ന് യാക്കോബ് മൽപ്പാൻ്റെ ഒരു പാട്ടിൽ കാണുന്നു. ബുധനാഴ്ച മൂന്നാം മണി നമസ്കാരത്തിലും ഈ ആശയം കാണുന്നുണ്ട്.

ഈ നോമ്പ് കാലത്ത് നമ്മൾ ഉടനീളം കണ്ടത് ഒരു സാധരണ പെൺകുട്ടിയുടെ നിശ്ചയദാർഡ്യത്തിൻ്റെ കഥയാണ്. അവളുടെ വിശ്വാസത്തിൻ്റെ ഉറപ്പിൻ്റെ ചരിത്രമാണ്. സന്ദേശവാഹകൻ ''നിനക്കു സമാധാനം'' എന്നു പറഞ്ഞ ശേഷം പറഞ്ഞത് സകലവും അവിവാഹിതയായ, നിരാലംബയായ, ലോകം കണ്ടിട്ടില്ലാത്ത ഒരു പെൺകുട്ടിയുടെ സമാധാനം കെടുത്തുന്നതായിരുന്നു; ഭാവിയെ കശക്കിയെറിയുന്നതായിരുന്നു;  എന്നാൽ തൻ്റെ നിയോഗത്തോട്, തന്നെ വിളിച്ചവൻ്റെ വിളിയോട് അവൾ അങ്ങേയറ്റം വിശ്വസ്തത പുലർത്തി. ദാവിദ് ഒന്നാം സങ്കീർത്തനത്തിൽ പറഞ്ഞിരിക്കുന്ന കൃത്യസമയത്ത് ഫലം കായിക്കുന്ന വൃക്ഷമായിത്തീർന്നു. 

കടൽത്തീരത്തടിഞ്ഞു കിടക്കുന്ന ശംഖ് ചെവിൽ വച്ചാൽ കടലിരമ്പം നമുക്കു കേൾക്കാം. ശംഖ് കടലിനെ ഉള്ളിലൊതുക്കുന്നു എന്നത് ഒരു സങ്കല്പമാണ്.  അതുപോലെ രണ്ടായിരം വർഷത്തെ ക്ഷാമ-ക്ഷേമ കാലങ്ങൾക്കും പ്രളയ -വരൾച്ചകൾക്കും ഒരു പ്രതിസന്ധിക്കും തടഞ്ഞു നിർത്താൻ സാധിക്കാതെ പോയ നസറേത്തിലെ വിപ്ലവകാരിയായ ആ മഹാസമുദ്രമടങ്ങിയത് വിമലകന്യകയെന്ന ചെറിയ ശംഖിലാണ്. 

ആ ഓർമ്മ ഒരു ഔഷധമാണ്!

ആ ഓർമ്മ ഒരു ധൈര്യമാണ്.!

ആ ഓർമ്മ ഒരു ഊർജവവും ഒരു പ്രത്യാശയുമാണ്.

ഡെറിൻ രാജു,

ശൂനോയോ നോമ്പ്  വീടൽ

Wednesday, 13 August 2025

ജലമൊഴുക്കിയ പാറ!



യിസ്രായേൽ ജനം തങ്ങളുടെ പ്രയാണമദ്ധ്യത്തിൽ നേരിട്ട ഒരു വലിയ പ്രതിസന്ധിയായിരുന്നു ജലക്ഷാമം. ജനങ്ങളുടെ പിറുപിറുപ്പ് കണ്ട മോശ ഉയരത്തിലെ നിർദേശപ്രകാരം പാറമേൽ അടിച്ചു ജലം പുറപ്പെടുവിച്ചു. ജനത്തിൻ്റെ ദാഹം ശമിപ്പിച്ചു. ആ പാറ വിമലകന്യകയുടെ ദൃഷ്ടാന്തമായിരുന്നു.!
പാറയുടെ സ്വാഭാവികപ്രകൃതിക്ക് വിരുദ്ധമായാണ് അതിൽ നിന്ന് ജലം പുറപ്പെട്ടത്. അപ്രകാരം തൻ്റെ നിർമ്മലതയിൽ വിമലകന്യക നസറായനു ജൻമമേകി. ബുധനാഴ്ച മൂന്നാംമണി നമസ്കാരത്തിൽ തീക്കൽപ്പാറ ജലം നൽകിയത് വിമലകന്യകയിൽ നിന്നുള്ള നിർമ്മല ഉദയത്തെ സംശയിക്കുന്നവർക്കുള്ള തെളിവായി ചൂണ്ടിക്കാണിക്കുന്നു.
എന്താണ് ദൈവം മനുഷ്യാവതാരം ചെയ്യുവാനുള്ള കാരണം? അതിനു സ്വർണ്ണാവുകാരനായ ഈവാനിയോസ് നൽകുന്ന ഒരു കാരണം മനുഷ്യവർഗത്തോടുള്ള ദൈവത്തിൻ്റെ അടങ്ങാത്ത സ്നേഹമാണ്. അത് തന്നെയാണ് മനുഷ്യാവതാരത്തിൻ്റെ പ്രാഥമിക കാരണവും. അതിനായി തിരഞ്ഞെടുത്തതോ നസറേത്തിലെ ദേവാലയവാസിയായ ഒരു സാധു പെൺകുട്ടിയേയും. സുറിയാനി പാരമ്പര്യത്തിൽ പാറ വിശ്വാസത്തിൻ്റെ ഒരു പ്രതീകവുമാണ്. യാക്കോബിൻ്റെ അന്നഫോറയിൽ സഭ വിശ്വാസമാകുന്ന പാറമേൽ സ്ഥാപിക്കപ്പെട്ടതാണെന്ന് ഒരു വാചകമുണ്ട്. മറിയാമിൻ്റെ വിശ്വാസവും അത്രമേൽ ദൃഡമായിരുന്നു. അവിശ്വാസം കൂടാതെ അവൾ അവനെ വഹിച്ചു, ലോകത്തിനു സമ്മാനിച്ചു. നമുക്കവൻ പ്രത്യാശയും എന്നേക്കുമുള്ള വീണ്ടെടുപ്പുമായിത്തീർന്നു!
ഡെറിൻ രാജു,
ശൂനോയോ നോമ്പ് - പതിനാലാം ദിവസം.

ഭിന്നതയും വ്യാജവുമെല്ലാം സ്നേഹത്തീയിലൊടുങ്ങട്ടെ!!

നോമ്പിൻ്റെ പ്രാരംഭം ഒരു നിരപ്പിൻ്റെ അനുഭവത്തിലൂടെ ആണെല്ലോ. പാശ്ചാത്യ സുറിയാനി പാരമ്പര്യത്തിലെ ആ നിരപ്പിൻ്റെ ശുശ്രൂഷയിലെ ഒരു ശകലമാണിത്.  അഗ്ന...