Thursday, 6 August 2026

മറിയാമിന്‍റെ സമ്മതം

 

ദൈവസാന്നിധ്യം പൊരുൾ തിരിഞ്ഞ് മനുഷ്യൻ്റെ ബലഹീനതകളോട് താദാത്മ്യം പ്രാപിക്കുവാൻ ഇടയായതിൻ്റെ കാരണം തൻ്റെ പ്രതിരൂപത്തോടുള്ള സവിശേഷമായ പ്രതിപത്തി കൊണ്ടാണ്; സ്നേഹം കൊണ്ടാണ്.
ആ ഒരു ഇറങ്ങി വരവിനിടയാക്കിയത് മറിയാമിൻ്റെ അത്രമേൽ നിഷ്‌കളങ്കമായ ഒരു സമ്മതമത്രെ! അങ്ങേയറ്റം ധൈര്യത്തോടെ ഉന്നതത്തിൽ നിന്നുളള ആ ഒരു താല്പര്യത്തിനു, ഒരു വിമോചകനായുള്ള സഹസ്രാബ്ദങ്ങളുടെ കാത്തിരിപ്പിനു തന്നിലൂടെ ഒരു പൂർണതയ്ക്കായി മറിയാം സമ്മതമറിയിക്കുക ആയിരുന്നു.
വിമോചകനെ ഉദരത്തിൽ വഹിച്ചു കൊണ്ട് മറിയാം ഒരു സോഷ്യലിസ്റ്റ് പ്രഖ്യാപനം നടത്തുന്നുണ്ട്! ബലവാൻമാരെ സിംഹാസനങ്ങളിൽ നിന്ന് മറിച്ച് വിനീതരെ ഉദ്ധരിക്കുന്ന ദൈവാനുഭവം. ആ പ്രഖ്യാപനത്തിനു വിമലകന്യകയോളം അവകാശമുള്ളയാരുണ്ട്? ആ പ്രഖ്യാപനം കേട്ട് ഉറങ്ങിയവനെ പിന്നീട് ബദ്ധൻമാർക്കു വിമോചനവും പീഡിതർക്കു വിടുതലും പ്രഘോഷിപ്പാൻ പഠിപ്പിച്ചതും ആ അമ്മ തന്നെയല്ലെ?
ഡെറിൻ രാജു
ശൂനോയോ നോമ്പ് - രണ്ടാം ദിവസം


വിമലകന്യക



വിമലകന്യക സവിശേഷമായി അനുസ്മരിക്കപ്പെടുന്ന ഒരു അർദ്ധമാസ കാലയളവിലേക്ക് കൂടി കടക്കുകയാണ്.

നസറേത്തിലെ സാധു ബാലിക തനിക്കാകെ കൈമുതലായുണ്ടായിരുന്ന ദൈവാശ്രയത്വം മുറുകെ പിടിച്ചു കൊണ്ട് അസാധ്യമായ ഉയരങ്ങളിലേക്ക് നടന്നു കയറിയത് ഒരത്ഭുതമാണ്.
നസറേത്തിൽ നിന്ന് വല്ല നന്മയും ഉണ്ടാകുമോ എന്ന് നഥനയേൽ ഫിലിപ്പോസിനോട് ചോദിക്കുന്നുണ്ടല്ലോ! സ്ഥല-കാല പരിമിതികളിലേക്ക്, ആ ചെറുഗ്രാമത്തിലേക്ക് ഇറങ്ങിവന്ന ദൈവസാന്നിധ്യത്തെ ഒഴിച്ചു നിർത്തിയാൽ നസറേത്തിൽ നിന്ന് നമുക്കുണ്ടായ ഏറ്റവും വലിയ നന്മ തമ്പുരാനെപ്പെറ്റ അമ്മയാണ്. നമ്മുടെ ആകുലതകൾ ഇറക്കിവയ്ക്കാനൊരിടമായി, നമ്മുടെ പ്രയാസങ്ങളിൽ തലചായ്ക്കാനൊരിടമായി നമ്മുടെയും എല്ലാവരുടെയും അമ്മയായി കാലാതീതമായി വിമലകന്യക നിലകൊളളുകയാണ്.
എല്ലാവിധ പുകഴ്ത്തുപാട്ടുകളുടെയും സ്തുതിപ്പുകളുടെയും തൊങ്ങലുകൾക്കപ്പുറം, അലങ്കാരങ്ങൾക്കപ്പുറം ശ്രദ്ധിക്കേണ്ടതും മനനം ചെയ്യപ്പെടേണ്ടതും ആ വിനയമാണ്; ദൈവപദ്ധതിക്കു വിധേയപ്പെടാനുള്ള ഒരുക്കമാണ്. ആ മനസാണ് അസാധ്യമായ ഔന്നത്യത്തിലേക്ക് മറ്റാർക്കും ലഭ്യമാകാത്തൊരു മഹിമാവസ്ഥയിലേക്ക് നടന്നു കയറാൻ ആ ബാലികയെ സന്നദ്ധമാക്കിയതും.
ഡെറിൻ രാജു
ശൂനോയോ നോമ്പാരംഭം, 2026

Friday, 3 July 2026

ഒരു കുളിരോർമ്മയായി തോറാന

വീണ്ടും മഴയില്ലാതെ തന്നെ ഒരു കുളിരോർമ്മയായി തോറാന.

മല അതിരായുള്ള കരപ്രദേശത്തെ പണ്ടാരോ മലങ്കര എന്നു വിളിച്ചു എന്നൊരു കഥ. ആ ഭൂമികയിലേക്ക് കാതങ്ങൾക്കപ്പുറമുള്ള ഒരു പ്രദേശത്തു നിന്നു കടന്നു വന്ന്, ഇവിടെ ജീവിച്ച് ഈ മണ്ണിൽ അടങ്ങിയ ഒരു മനുഷ്യൻ, നസറേത്തിലെ വലിയ തച്ചൻ്റെ ജീവിതം പോലെ അനേകർക്കു പ്രത്യാശ പകർന്നു ആ ഓർമ്മ ഇന്നും നിലനിൽക്കുകയാണ്. ആ മാർത്തോമാ ആണ്ടാണ്, ചാത്തമാണ് പഴയ കണക്കിലെ കർക്കിടകം മൂന്നായ ഇന്നത്തെ ജൂലൈ 3. മാർത്തോമായുടെ തോറാന.
ക്രൈസ്തവ സംസ്‌കൃതിയിൽ നിന്ന് മലയാൺമയിലേക്ക് തോറാന പോലെ അയത്നലളിതമായ ഇഴകി ചേർന്ന പദങ്ങൾ വേറെ അധികം ഉണ്ടാകില്ല. സുറിയാനി ഭാഷയിൽ ഓർമ്മയെ കുറിക്കുന്ന ദുക്റാന (ܕܘܟܪܢܐ) എന്ന വാക്കിൻ്റെ തദ്ഭവമാണ് തോറാന. തോറാനയ്ക്ക് തോരില്ല എന്നും തോറാനയ്ക്ക് ആറാന (ഒഴുകിപ്പോകും) എന്നും ഒക്കെയുള്ള ശൈലികൾ ആ വാക്കിനെയും വാക്കിൻ്റെ പിന്നിലെ ഓർമ്മയെയും മലയാളഭാഷയോട് ചേർത്ത് നിർത്തി. ജൂലൈയിലെ തോമാവിൻ്റെ ഉത്സവം പ്രധാനമെന്ന് 1500-ലെ ഒരു സംഭവം അനുസ്‌മരിച്ച് കേരളപ്പഴമയിൽ ഹെർമ്മൻ ഗുണ്ടെർട്ട് എഴുതി.
ഈ പരമ്പരാഗത ഓർമ്മ ദിനത്തെ പിന്നീട് ചിലർ ഒരു അസ്ഥിമാറ്റ കഥയിൽ ഒതുക്കി. ആരോ പാടിയത് പിന്നാലെ വന്നവർ ഏറ്റുപാടി. അതിന്നും ഈ കാലത്തും അന്തരീക്ഷത്തിൽ ഇടയ്ക്കിടെ മുഴങ്ങും. ജൂലൈ 3 അസ്ഥി മാറ്റിയ ദിവസമാണത്രെ!!
ജൂലൈ 3 നസ്രാണിക്ക് അവൻ്റെ അപ്പൻ്റെ ആണ്ടാണ്. പ്രളയ വരൾച്ചകൾക്കോ ക്ഷമ പഞ്ഞങ്ങൾക്കോ അധിനിവേശ ശ്രമങ്ങൾക്കോ തകർക്കാൻ പറ്റാത്ത ഒന്നാണ് നസ്രാണികളുടെ തോമാവബോധം. അത് ഒരു കടപ്പാടിൻ്റെ പ്രശ്‌നം കൂടിയാണ്. കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത, ഭൂഖണ്ഡങ്ങൾക്കപ്പുറമുള്ള ഒരു പ്രദേശത്തേക്ക്, ഒരു പഴയ കൃതിയിൽ കാണുന്നതു പോലെ അന്ധകാരമയമായ ഒരു സ്ഥലത്തേക്ക് കടന്നു വരാൻ അസാമാന്യമായ ധൈര്യം ആവശ്യമാണ്. ജീവഭയത്താൽ തങ്ങളുടെ ഗുരുവിനൊപ്പം ബഥാന്യയിലേക്ക് പോകുവാൻ മടിച്ചു നിന്ന തൻ്റെ സഖാക്കളോട് അവനോട് കൂടെ മരിപ്പാൻ നമുക്ക് പോകാം എന്ന് പറഞ്ഞു ഉറപ്പിച്ചതും ആ ധൈര്യശാലിയാണ്.
കാലചക്രത്തിൻ്റെ ഗതിയിൽ മഴ തോറാനയ്ക്കും മാറി നിൽക്കുകയാണ്. എങ്കിലും മഴയില്ലാതെയും നനവാർന്ന, കുളിരേകുന്ന ഓരോർമ്മയായി മാർത്തോമായും തോറാനയും മലയാളമുള്ള കാലത്തോളം നിലനിൽക്കും.
ഡെറിൻ രാജു
തോറാന, 2026

Tuesday, 24 March 2026

പുത്രാഗ്നിയിൽ' എരിയാതിരുന്ന അമ്മ

 

ന്യായപ്രമാണ പുസ്തകങ്ങളിൽ ശബ്ദമായി മാത്രം നിറയുന്ന ഒരു ദൈവസാന്നിധ്യമുണ്ട്. വെളിച്ചമുണ്ടാകട്ടെ!, ഉളവാകട്ടെ! എന്നൊക്കെ പറയുന്ന ഒരു ശബ്ദം. ആദിമുതലേ ഉണ്ടായിരുന്ന ആ ശബ്ദമാണ് ജഡരൂപം സ്വീകരിച്ചു പൈദാഹങ്ങളുള്ള മനുഷ്യർക്കൊപ്പം കഴിഞ്ഞത് എന്നെഴുതിയത് യോഹന്നാനാണ്. മറ്റാർക്കും അത് അത്രയും കൃത്യമായി രേഖപ്പെടുത്താനായില്ല. തൻ്റെ ഗുരുവിൻ്റെ നെഞ്ചോട് ചാരിയിരുന്നപ്പോഴാണ് ഈ ഗഹനകാര്യം യോഹന്നാനു ബോധ്യപ്പെട്ടതെന്ന് സുറിയാനിക്കാരുടെ ആരാധനാ സാഹിത്യത്തിൽ കാണുന്നുണ്ട്.

ശാശ്വതവും അനാദിയുമായ വചനം കന്യകയിൽ വസിച്ചു ദേഹം പൂണ്ട ദിവസമാണ് മംഗളവാർത്താദിനം  അഥവാ വചനിപ്പ് ദിനം - മാർച്ച് 25. ദിനരാത്രങ്ങൾ തുല്യമാകുന്ന വസന്തവിഷുവമായി ജൂലിയസ് സീസർ നിർണയിച്ച മാർച്ച് 25. പേർഷ്യൻ കലണ്ടർ ആരംഭിക്കുന്ന തീയതിയും അത് തന്നെ. ചരിത്രത്തിലേക്ക്, കാലത്തിൻ്റെ പരിമിതിയിലേക്ക് അപരിമിതനായവൻ ഇറങ്ങിയ ദിവസമാണ് വചനിപ്പ്. അത് സവിശേഷമാകുന്നത് പരിമിതിയെ സ്വീകരിക്കുവാൻ ദൈവസ്വഭാവം തയ്യാറായി എന്നതുകൊണ്ട് മാത്രമല്ല; ദൈവസാന്നിധ്യത്തെ ഉൾക്കൊള്ളാൻ നിസാരയും നിരാലംബയുമായ ഒരു പെൺകുട്ടി സമ്മതം മൂളിയെന്നതു കൊണ്ടു കൂടിയാണ്. അതുകൊണ്ടാണ് സന്ദേശവാഹകനോട് മറിയം പറഞ്ഞയത്രയും  ശക്തിമത്തായ ഒരു 'Yes'  മാനവചരിത്രത്തിൽ ഉടനീളം പരിശോധിച്ചാലും നമുക്ക് കണ്ടെത്താനാകാത്തത്.

വചനം ശരീരം സ്വീകരിച്ച്, കൃപനിറഞ്ഞ് നമ്മുടെ കൂടെ വസിച്ചു എന്നാണ് യോഹന്നാൻ എഴുതിയത്. സന്ദേശവാഹകൻ മറിയമിനെ അഭിസംബോധന ചെയ്യുന്നതും കൃപനിറഞ്ഞവളെ! എന്നാണ്. കൃപ അത്രയും പവർഫുളളായ ഒരു പദമാണ്. ദൈവത്തോളം മനുഷ്യനു ഉയരാൻ ആകാത്തതിനാൽ മനുഷ്യനോളം താഴ്ന്നു വരുന്ന ദൈവസ്വഭാവമാണത്; നമ്മുടെ പരിമിതികളിലും പ്രയാസങ്ങളിലും താങ്ങും തണലുമാകുന്നത് ആ കൃപയാണ്. വിമല കന്യക നിറഞ്ഞത് ആ കൃപയിലാണ്. അതിൻ്റെ നിറവിലാണ് ആ Yes! ആ പെൺകുട്ടിയിൽ നിന്ന് പുറപ്പെട്ടത് ! അവൾ 'പുത്രാഗ്നിയിൽ' എരിയാതിരുന്നതും ആ കൃപയിലാണ്.

ഡെറിൻ രാജു

വചനിപ്പ്, 2026

Saturday, 21 February 2026

ആർക്കു വേണ്ടിയാണ് നോമ്പ് നോൽക്കുന്നത്?


നോമ്പേറ്റാനീ - നമ്മൾക്കായ്

നമ്മുടെ രക്ഷനിന്നാൾ മരുഭൂവിൽ
നോമ്പിൽ വെള്ളിയാഴ്ചകളിൽ പാടുന്നതാണ്.
നമ്മൾ ആർക്കു വേണ്ടിയാണ് നോമ്പ് നോൽക്കുന്നത്? അത് നമുക്കു വേണ്ടി തന്നെയായിരിക്കും. ചിലപ്പോൾ ചിലർ തങ്ങളുടെ ചില ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനായി നോമ്പ് നോൽക്കാറുണ്ട്. ചിലർ ഒന്നിനും അല്ലാതെ നോമ്പ് കാലമായതിനാൽ നോമ്പ് നോൽക്കുന്നു. എന്നാൽ വേറൊരാൾക്ക് വേണ്ടി നമ്മൾ നോമ്പ് നോൽക്കാറുണ്ടോ? യാതൊരു ബന്ധവുമില്ലാത്ത ഒരാൾക്കു വേണ്ടി നമ്മൾ നോമ്പ് അനുഷ്ഠിക്കാറുണ്ടോ? അയാളുടെ നന്മയ്ക്കായി നാം ഉപവാസം സ്വീകരിക്കാറുണ്ടോ?
ക്രിസ്തു മുന്നോട്ട് വച്ച ആശയം തന്നെ ഈ അപര സ്നേഹമല്ലെ? അവൻ പറഞ്ഞ ആ കഥയിലെ ശമരിയാക്കാരൻ തൻ്റെ യാത്ര പകുതിയ്ക്ക് നിർത്തിയിട്ട് പരിക്ക് പറ്റിയ വ്യക്തിയേയും കൊണ്ട് സത്രത്തിലേക്ക് പോയത് എന്തെങ്കിലും പ്രയോജനം പ്രതീക്ഷിച്ചാണോ? അത് ആപത്തിൽ പെട്ട ഒരു ജീവിയോടുള്ള കരുതലായി കണ്ടാൽ പോലും സത്രം സൂക്ഷിപ്പുക്കാരനോട് അധികം ചെലവാകുന്നത് തൻ്റെ മടങ്ങിവരവിൽ തന്നുകൊളളാം എന്ന് സമ്മതിക്കുവാൻ തക്കവണ്ണം എന്ത് ബന്ധമോ പരിചയമോ ആണ് അയാൾക്ക് ഉണ്ടായിരുന്നു. അതും ഒരു നോമ്പ് അനുഭവമാണ്. ഏശായ പറഞ്ഞതു പോലെ നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും ഉപവാസമാണ്; സാധുക്കളെ ചേർത്ത് പിടിക്കുന്നതും ഉപവാസമാണ്.
ശമരിയാക്കാരനോളം എത്തിയില്ലെങ്കിലും ശ്രീനാരായണ ഗുരു എഴുതിയതിനൊപ്പമെങ്കിലും നമ്മൾ ഈ നോമ്പിൽ നടന്നടുക്കേണ്ടതല്ലെ?
''അവനവനാത്മ സുഖത്തിനാചരിപ്പതു
അപരന്നു സുഖത്തിനായി വരേണം!"
ഡെറിൻ രാജു
നോമ്പിലെ ഒന്നാം വെള്ളി, 2026

Friday, 20 February 2026

പകർന്നു കൊടുക്കുന്ന നോമ്പ്

 


"ആ സിംഹങ്ങൾ ധാർമ്മികനോ -

ടൊത്തുപവാസം പാലിച്ചു! "
നോമ്പിൽ വ്യാഴാഴ്ച സന്ധ്യയ്ക്ക് പാടുന്നതാണ്.
ദാര്യാവേശ് രാജാവിനാൽ സിംഹക്കുഴിയിലേക്ക് എറിയപ്പെട്ട എബ്രായനെ സിംഹങ്ങൾ ഉപദ്രവിക്കാതിരുന്നതിനെ കവി വർണ്ണിക്കുന്നത് അതീവ ഹൃദ്യമായിട്ടാണ്. ദാനിയേലിൻ്റെ നോമ്പിൻ്റെ തീവ്രത കണ്ട സിംഹങ്ങൾ പോലും അവനോടൊത്തു ഉപവസിച്ചുവത്രേ!
എങ്ങനെയാണ് ഒരാളുടെ നോമ്പ് ഉപവാസങ്ങൾ അയാളുടെ ചുറ്റുപാടുകളെ സ്വാധീനിക്കുന്നത്? നമ്മുടെ നോമ്പ് ഒരനുഭവം ആകുന്നത് ചുറ്റുപാടുകൾ നമ്മോടു കൂടെ നോമ്പിലേക്ക് വരുമ്പോഴാണ്. അങ്ങനെയാണ് നമ്മൾ നോമ്പിലാകുന്നത്; നോമ്പ് നമ്മുടെ കൂടെയാകുന്നത്. മത്സ്യ-മാംസ വിഭവങ്ങളുടെ പാത്രങ്ങൾ അമ്പതു ദിവസത്തേക്ക് കഴുകി ഉണക്കി വയ്ക്കുമായിരുന്ന ഒരു പഴയ തലമുറ തങ്ങളുടെ ചുറ്റുവട്ടങ്ങളെ കൂടി നോമ്പ് പഠിപ്പിച്ചവരാണ്. മാവിലെയും പ്ലാവിലെയും അവസാന പഴങ്ങൾ കിളികൾക്കും മൃഗങ്ങൾക്കുമായി മാറ്റി വച്ചവർ പഠിപ്പിച്ചതും ഒരു നോമ്പനുഭവമാണ്.
പകർന്നു കൊടുക്കുന്ന നോമ്പ് ഒരു അനുഭവമാണ്. ലഘുവായ അർഥത്തിൽ നോമ്പ് ഒരു നിയന്ത്രണമാണ്; വിശാലമായ അർഥത്തിൽ അതൊരു തുറന്നു കൊടുക്കലുമാണ്. നിങ്ങളുടെ വെളിച്ചം മറ്റുള്ളവരുടെ മുമ്പിൽ പ്രകാശിക്കട്ടെയെന്ന് നസറായൻ സൂചിപ്പിച്ചതും അതൊക്കെ തന്നെയല്ലെ?
ഡെറിൻ രാജു
നോമ്പിലെ ഒന്നാം വ്യാഴം, 2026

Thursday, 19 February 2026

നോമ്പേറ്റതിനാൽ പൈതങ്ങൾ ചൂളത്തീയില്ലാതാക്കി!!!


നോമ്പേറ്റതിനാൽ പൈതങ്ങൾ ചൂളത്തീയില്ലാതാക്കി!!!

വലിയനോമ്പിൽ ബുധനാഴ്ചകളിൽ സന്ധ്യയ്ക്ക് പാടുന്നതാണ്.

ദാനിയേലിൻ്റെ പുസ്തകത്തിൽ കാണുന്ന ബാബിലോണിലെ ആ എബ്രായ ബാലകരുടെ കഥയാണ്. കൈ - കാലുകൾ ബന്ധിക്കപ്പെട്ട് ചൂളയ്ക്കുള്ളിലേക്ക് എറിയപ്പെട്ടവർ വെന്തുപോകാതിരുന്നു എന്ന കഥ! ചൂളയ്ക്കുള്ളിൽ വെന്തുപോകാത്ത അനുഭവത്തിനു കാരണം ചുളയ്ക്കുളളിൽ പനിനീർ വർഷിക്കപ്പെട്ടതുകൊണ്ടാണെന്നു കവികൾ എഴുതി. നമ്മുടെ ജീവിതവും ഈ നിലയിൽ നിലനിൽക്കുന്നത് ആരൊക്കെയോ പകർന്ന ഒരു തണുപ്പിൻ്റെ തണലിലല്ലെ?

നമ്മുടെ നോമ്പ് ചൂട് കൊടുത്തുന്നതാകട്ട്! ഘർഷണം ചൂടു ഉണ്ടാക്കുന്നതാണ്. ഘർഷണം ഒഴിവാക്കുമ്പോൾ, സ്പർദ്ധയും വിദ്വേഷവും ഇല്ലാതാകുമ്പോൾ, പരസ്പരം മനസിലാക്കുമ്പോൾ അവിടെ ചൂട് കുറയും. പനിമഞ്ഞ് പെയ്യുന്ന അനുഭവമുണ്ടാകും. ആത്യന്തികമായി നമ്മുടെ നോമ്പനുഭവങ്ങളുടെ ആകത്തുകയും അപരനെ കരുതുകയെന്നതാണ്. അതാണ് ഏറ്റവും യോഗ്യമായ ഉപവാസമെന്നു ഏശായ പാടി പറഞ്ഞിട്ടുണ്ടല്ലോ! അത് നമുക്കുള്ള ഒരു ഓർമ്മപ്പെടുത്തലുമാണ്. 

വെള്ളിപ്പാത്രങ്ങൾ മോഷ്ടിച്ച ജീൻവാൽജീനോട് വിക്ടർ ഹ്യൂഗോയുടെ 'പാവങ്ങളി'ലെ ബിഷപ്പ് കാണിക്കുന്ന ഒരു കരുതലില്ലെ? അപരത്വം ഇല്ലാതെയാക്കുന്ന ഒരു അനുകമ്പ. അവൻ്റെ പരിദേവനങ്ങൾ എൻ്റെ പ്രയാസങ്ങൾ ആകുന്ന ഒരു ചിന്ത.  അതല്ലെ നോമ്പിൻ്റെ സൗന്ദര്യവും !

ഡെറിൻ രാജു

നോമ്പിലെ ഒന്നാം ബുധൻ, 2026

മറിയാമിന്‍റെ സമ്മതം

  ദൈവസാന്നിധ്യം പൊരുൾ തിരിഞ്ഞ് മനുഷ്യൻ്റെ ബലഹീനതകളോട് താദാത്മ്യം പ്രാപിക്കുവാൻ ഇടയായതിൻ്റെ കാരണം തൻ്റെ പ്രതിരൂപത്തോടുള്ള സവിശേഷമായ പ്രതിപത്ത...