123 വർഷങ്ങൾക്കു മുമ്പ് കടന്നു പോയ ഒരു മനുഷ്യൻ ഇന്നും നമ്മുടെ ആകുലതകളും വിഷമതകളും ഇറക്കി വയ്ക്കാവുന്ന ഒരു തുരുത്തായി മാറുന്ന കഥയാണ് പരുമലദ്വീപ് പറയുന്നത്. ചവിട്ടി നടക്കുന്ന മണ്ണുപോലും നമ്മോടു സംവേദിക്കുന്നത് ഒരു നിർമ്മലചരിതമാണ്. അരനൂറ്റാണ്ട് കാലം മാത്രം നീണ്ട ഒരു ജീവിതത്തിൻ്റെ തണലിലാണ്, ആ ചൈതന്യത്തിലാണ് ഈ ചെറിയ ആട്ടിൻക്കൂട്ടം ഈ കാലമെല്ലാം കഴിഞ്ഞു പോന്നത്. ആ മണ്ണേകുന്ന സാന്ത്വനമാണ് നമ്മുടെ മുറിവുണക്കുന്നത്; നമ്മെ ധൈര്യപ്പെടുത്തുന്നത്. യൗവനം പുതുക്കുന്ന കഴുകനേപ്പോലെ പരുമല കബറീലേക്കുള്ള ഓരോ തീർഥയാത്രകളും നമ്മുടെ അകമനുഷ്യനെ കഴുകി വെടിപ്പാക്കുന്നതാണ്!
നമ്മുടെ സന്തോഷത്തിലും സങ്കടത്തിലും നമ്മുടെ കാര്യം കേൾക്കാനൊരിടമാണാ മണ്ണ്. കാലാതിവർത്തിയാകുന്ന ചില മനുഷ്യരുണ്ട്; അവരേൽപിച്ച ചില പാഠങ്ങളുണ്ട്. അതോർത്തെടുക്കാനുള്ള അവസരമാണവരുടെ ഓർമ്മകൾ. പരിമളം പരത്തുന്ന ചില സ്മരണകൾ; ഓർമ്മപ്പെടുത്തലുകൾ! സുറിയാനിക്കാരുടെ ആരാധനാക്രമത്തിൽ ഉടനീളം കാണുന്ന ഒരു കാവ്യസങ്കല്പമാണ് 'സൗരഭ്യവാസനയാകുന്ന ഓർമ്മകൾ' എന്നത്. പരുമല പുണ്യവാനോളം അതിനോട് ചേർത്തു വയ്ക്കാൻ നമുക്കൊരു പേരില്ല. ഒരു പേരോർക്കുമ്പോൾ കുന്തുരുക്കത്തിൻ്റെ സുഗന്ധം അനുഭവവേദ്യമാകുന്ന അത്രയും പാവനമായ ഒരനുഭവം; അതാണ് നമുക്ക് പരുമല! കാളുന്ന വെയിലിൽ നടന്ന് കാൽ കുഴയുമ്പോഴും നമ്മെ കാത്തൊരാൾ അവിടുണ്ടെന്ന ബോധ്യമാണ് ഓരോ തീർഥാടകനെയും നിലനിർത്തുന്നതും നടത്തുന്നതും.
മലങ്കരയുടെ എക്കാലത്തേക്കുമുള്ള ഒരു നിക്ഷേപമാണ് പരുമല പള്ളിയുടെ വടക്കുഭാഗത്ത് കുടികൊള്ളുന്നത്; അതിനോളം വലിയൊരു നിധിയും നീക്കിയിരിപ്പും നമുക്കില്ല. ആ ആൽമരത്തിൻ്റെ നിഴലിലേക്ക്, ആ മേഘത്തിൻ്റെ തണലിലേക്കാണ് നമ്മുടെ ഓരോ തീർഥാടനവും! ഓരോ പരുമല പ്രയാണവും!
ഡെറിൻ രാജു
പരുമല പെരുന്നാൾ 2025