ന്യായപ്രമാണ പുസ്തകങ്ങളിൽ ശബ്ദമായി മാത്രം നിറയുന്ന ഒരു ദൈവസാന്നിധ്യമുണ്ട്. വെളിച്ചമുണ്ടാകട്ടെ!, ഉളവാകട്ടെ! എന്നൊക്കെ പറയുന്ന ഒരു ശബ്ദം. ആദിമുതലേ ഉണ്ടായിരുന്ന ആ ശബ്ദമാണ് ജഡരൂപം സ്വീകരിച്ചു പൈദാഹങ്ങളുള്ള മനുഷ്യർക്കൊപ്പം കഴിഞ്ഞത് എന്നെഴുതിയത് യോഹന്നാനാണ്. മറ്റാർക്കും അത് അത്രയും കൃത്യമായി രേഖപ്പെടുത്താനായില്ല. തൻ്റെ ഗുരുവിൻ്റെ നെഞ്ചോട് ചാരിയിരുന്നപ്പോഴാണ് ഈ ഗഹനകാര്യം യോഹന്നാനു ബോധ്യപ്പെട്ടതെന്ന് സുറിയാനിക്കാരുടെ ആരാധനാ സാഹിത്യത്തിൽ കാണുന്നുണ്ട്.
ശാശ്വതവും അനാദിയുമായ വചനം കന്യകയിൽ വസിച്ചു ദേഹം പൂണ്ട ദിവസമാണ് മംഗളവാർത്താദിനം അഥവാ വചനിപ്പ് ദിനം - മാർച്ച് 25. ദിനരാത്രങ്ങൾ തുല്യമാകുന്ന വസന്തവിഷുവമായി ജൂലിയസ് സീസർ നിർണയിച്ച മാർച്ച് 25. പേർഷ്യൻ കലണ്ടർ ആരംഭിക്കുന്ന തീയതിയും അത് തന്നെ. ചരിത്രത്തിലേക്ക്, കാലത്തിൻ്റെ പരിമിതിയിലേക്ക് അപരിമിതനായവൻ ഇറങ്ങിയ ദിവസമാണ് വചനിപ്പ്. അത് സവിശേഷമാകുന്നത് പരിമിതിയെ സ്വീകരിക്കുവാൻ ദൈവസ്വഭാവം തയ്യാറായി എന്നതുകൊണ്ട് മാത്രമല്ല; ദൈവസാന്നിധ്യത്തെ ഉൾക്കൊള്ളാൻ നിസാരയും നിരാലംബയുമായ ഒരു പെൺകുട്ടി സമ്മതം മൂളിയെന്നതു കൊണ്ടു കൂടിയാണ്. അതുകൊണ്ടാണ് സന്ദേശവാഹകനോട് മറിയം പറഞ്ഞയത്രയും ശക്തിമത്തായ ഒരു 'Yes' മാനവചരിത്രത്തിൽ ഉടനീളം പരിശോധിച്ചാലും നമുക്ക് കണ്ടെത്താനാകാത്തത്.
വചനം ശരീരം സ്വീകരിച്ച്, കൃപനിറഞ്ഞ് നമ്മുടെ കൂടെ വസിച്ചു എന്നാണ് യോഹന്നാൻ എഴുതിയത്. സന്ദേശവാഹകൻ മറിയമിനെ അഭിസംബോധന ചെയ്യുന്നതും കൃപനിറഞ്ഞവളെ! എന്നാണ്. കൃപ അത്രയും പവർഫുളളായ ഒരു പദമാണ്. ദൈവത്തോളം മനുഷ്യനു ഉയരാൻ ആകാത്തതിനാൽ മനുഷ്യനോളം താഴ്ന്നു വരുന്ന ദൈവസ്വഭാവമാണത്; നമ്മുടെ പരിമിതികളിലും പ്രയാസങ്ങളിലും താങ്ങും തണലുമാകുന്നത് ആ കൃപയാണ്. വിമല കന്യക നിറഞ്ഞത് ആ കൃപയിലാണ്. അതിൻ്റെ നിറവിലാണ് ആ Yes! ആ പെൺകുട്ടിയിൽ നിന്ന് പുറപ്പെട്ടത് ! അവൾ 'പുത്രാഗ്നിയിൽ' എരിയാതിരുന്നതും ആ കൃപയിലാണ്.
ഡെറിൻ രാജു
വചനിപ്പ്, 2026
No comments:
Post a Comment