Monday, 18 August 2025

കുഞ്ഞാടിനെ ജനിപ്പിച്ച വൃക്ഷം.

 


മോറിയ മലയിലേക്ക് ഒരു കൽപന നിവർത്തിക്കായി കയറിപ്പോവുകയാണ് അബ്രഹാമും വാർദ്ധക്യത്തിൽ തനിക്കു ജനിച്ച വാഗ്ദത്ത പുത്രനായ ഇസഹാക്കും. പുത്രനെ ബലി കഴിക്കണമെന്ന നിർദേശത്തെ തുടർന്നാണ് ഈ യാത്ര! വിറകും തീയും കത്തിയും മാത്രം കരുതിപ്പോകുന്ന അപ്പനോട് ചുമലിൽ വിറക് ഇരിക്കുമ്പോഴും ഇസഹാക്ക് ഒരു സംശയം ചോദിക്കുന്നുണ്ട്. എവിടെയാണ് യാഗത്തിനുളള കുഞ്ഞാട്? അപ്പൻ നൽകുന്ന മറുപടി കർത്താവ് കരുതുമെന്നതാണ്. വാഗ്ദാന പൂർത്തീകരണത്തിനായി തൻ്റെ മകനെ വരെ നൽകുവാൻ തയ്യാറായ അബ്രഹാം ആ പരീക്ഷണത്തിൽ വിജയിക്കുകയാണ്. അങ്ങനെ അവസാനം ഒരു കോലാട്ടുകൊറ്റനെ മരച്ചില്ലകൾക്കിടയിൽ നിന്ന് ലഭിച്ചപ്പോൾ അതിനെ തൻ്റെ പുത്രനു പകരം അബ്രഹാം ബലി കഴിക്കുകയാണ്. 

മരച്ചില്ലകൾക്കിടയിൽ നിന്ന് ഉണ്ടായ കുഞ്ഞാട് വിമല കന്യകയിൽ നിന്നുള്ള വ്യാഖ്യാനാതീതമായ നിലയിലുള്ള വചനത്തിൻ്റെ മനുഷ്യാവതാരത്തിൻ്റെ സൂചനയായി സുറിയാനി പിതാക്കൻമാർ ചൂണ്ടിക്കാണിക്കുന്നു. പാശ്ചാത്യ സുറിയാനി ആരാധനാക്രമത്തിൽ അത് വളരെ പ്രകടമാണ്. എങ്ങനെയോ മരച്ചില്ലകളിൽ കുടങ്ങിയ ഒരു ആട് എന്ന ചിന്തയല്ല അവിടെയുള്ളത്. പ്രത്യുത ആടിനെ ജനിപ്പിച്ച വൃക്ഷം ( ܐܝܠܢܐ ܕܐܘܠܕ ܐܡܪܐ) എന്നതാണ്. കുഞ്ഞാടതിനെ ജനിപ്പിച്ചൊരു മരം ഉണ്ടായവിടെ ... എന്ന് യാക്കോബ് മൽപ്പാൻ്റെ ഒരു പാട്ടിൽ കാണുന്നു. ബുധനാഴ്ച മൂന്നാം മണി നമസ്കാരത്തിലും ഈ ആശയം കാണുന്നുണ്ട്.

ഈ നോമ്പ് കാലത്ത് നമ്മൾ ഉടനീളം കണ്ടത് ഒരു സാധരണ പെൺകുട്ടിയുടെ നിശ്ചയദാർഡ്യത്തിൻ്റെ കഥയാണ്. അവളുടെ വിശ്വാസത്തിൻ്റെ ഉറപ്പിൻ്റെ ചരിത്രമാണ്. സന്ദേശവാഹകൻ ''നിനക്കു സമാധാനം'' എന്നു പറഞ്ഞ ശേഷം പറഞ്ഞത് സകലവും അവിവാഹിതയായ, നിരാലംബയായ, ലോകം കണ്ടിട്ടില്ലാത്ത ഒരു പെൺകുട്ടിയുടെ സമാധാനം കെടുത്തുന്നതായിരുന്നു; ഭാവിയെ കശക്കിയെറിയുന്നതായിരുന്നു;  എന്നാൽ തൻ്റെ നിയോഗത്തോട്, തന്നെ വിളിച്ചവൻ്റെ വിളിയോട് അവൾ അങ്ങേയറ്റം വിശ്വസ്തത പുലർത്തി. ദാവിദ് ഒന്നാം സങ്കീർത്തനത്തിൽ പറഞ്ഞിരിക്കുന്ന കൃത്യസമയത്ത് ഫലം കായിക്കുന്ന വൃക്ഷമായിത്തീർന്നു. 

കടൽത്തീരത്തടിഞ്ഞു കിടക്കുന്ന ശംഖ് ചെവിൽ വച്ചാൽ കടലിരമ്പം നമുക്കു കേൾക്കാം. ശംഖ് കടലിനെ ഉള്ളിലൊതുക്കുന്നു എന്നത് ഒരു സങ്കല്പമാണ്.  അതുപോലെ രണ്ടായിരം വർഷത്തെ ക്ഷാമ-ക്ഷേമ കാലങ്ങൾക്കും പ്രളയ -വരൾച്ചകൾക്കും ഒരു പ്രതിസന്ധിക്കും തടഞ്ഞു നിർത്താൻ സാധിക്കാതെ പോയ നസറേത്തിലെ വിപ്ലവകാരിയായ ആ മഹാസമുദ്രമടങ്ങിയത് വിമലകന്യകയെന്ന ചെറിയ ശംഖിലാണ്. 

ആ ഓർമ്മ ഒരു ഔഷധമാണ്!

ആ ഓർമ്മ ഒരു ധൈര്യമാണ്.!

ആ ഓർമ്മ ഒരു ഊർജവവും ഒരു പ്രത്യാശയുമാണ്.

ഡെറിൻ രാജു,

ശൂനോയോ നോമ്പ്  വീടൽ

Wednesday, 13 August 2025

ജലമൊഴുക്കിയ പാറ!



യിസ്രായേൽ ജനം തങ്ങളുടെ പ്രയാണമദ്ധ്യത്തിൽ നേരിട്ട ഒരു വലിയ പ്രതിസന്ധിയായിരുന്നു ജലക്ഷാമം. ജനങ്ങളുടെ പിറുപിറുപ്പ് കണ്ട മോശ ഉയരത്തിലെ നിർദേശപ്രകാരം പാറമേൽ അടിച്ചു ജലം പുറപ്പെടുവിച്ചു. ജനത്തിൻ്റെ ദാഹം ശമിപ്പിച്ചു. ആ പാറ വിമലകന്യകയുടെ ദൃഷ്ടാന്തമായിരുന്നു.!
പാറയുടെ സ്വാഭാവികപ്രകൃതിക്ക് വിരുദ്ധമായാണ് അതിൽ നിന്ന് ജലം പുറപ്പെട്ടത്. അപ്രകാരം തൻ്റെ നിർമ്മലതയിൽ വിമലകന്യക നസറായനു ജൻമമേകി. ബുധനാഴ്ച മൂന്നാംമണി നമസ്കാരത്തിൽ തീക്കൽപ്പാറ ജലം നൽകിയത് വിമലകന്യകയിൽ നിന്നുള്ള നിർമ്മല ഉദയത്തെ സംശയിക്കുന്നവർക്കുള്ള തെളിവായി ചൂണ്ടിക്കാണിക്കുന്നു.
എന്താണ് ദൈവം മനുഷ്യാവതാരം ചെയ്യുവാനുള്ള കാരണം? അതിനു സ്വർണ്ണാവുകാരനായ ഈവാനിയോസ് നൽകുന്ന ഒരു കാരണം മനുഷ്യവർഗത്തോടുള്ള ദൈവത്തിൻ്റെ അടങ്ങാത്ത സ്നേഹമാണ്. അത് തന്നെയാണ് മനുഷ്യാവതാരത്തിൻ്റെ പ്രാഥമിക കാരണവും. അതിനായി തിരഞ്ഞെടുത്തതോ നസറേത്തിലെ ദേവാലയവാസിയായ ഒരു സാധു പെൺകുട്ടിയേയും. സുറിയാനി പാരമ്പര്യത്തിൽ പാറ വിശ്വാസത്തിൻ്റെ ഒരു പ്രതീകവുമാണ്. യാക്കോബിൻ്റെ അന്നഫോറയിൽ സഭ വിശ്വാസമാകുന്ന പാറമേൽ സ്ഥാപിക്കപ്പെട്ടതാണെന്ന് ഒരു വാചകമുണ്ട്. മറിയാമിൻ്റെ വിശ്വാസവും അത്രമേൽ ദൃഡമായിരുന്നു. അവിശ്വാസം കൂടാതെ അവൾ അവനെ വഹിച്ചു, ലോകത്തിനു സമ്മാനിച്ചു. നമുക്കവൻ പ്രത്യാശയും എന്നേക്കുമുള്ള വീണ്ടെടുപ്പുമായിത്തീർന്നു!
ഡെറിൻ രാജു,
ശൂനോയോ നോമ്പ് - പതിനാലാം ദിവസം.

Monday, 11 August 2025

പൂട്ടപ്പെട്ട വാതിൽ!

 


ഹസ്ക്കിയേൽ പ്രവചനം 44:2 ൽ കാണുന്ന ഒരു വാചകമുണ്ട്. ''ഈ ഗോപുരം തുറക്കാതെ അടച്ചിരിക്കണം. ആരും അതിൽക്കൂടി കടക്കരുത്: യിസ്രായേലിൻ്റെ ദൈവമായ കർത്താവ് അതിൽ കൂടി അകത്ത് കടന്നതുകൊണ്ട് അത് അടച്ചിരിക്കണം.
വിമലകന്യകയുടെ പ്രതീകമായി ഈ അടക്കപ്പെട്ട വാതിൽ പലപ്പോഴും സൂചിപ്പിക്കാറുണ്ട്. ബുധനാഴ്ച രാത്രി നമസ്കാരത്തിൽ പൂട്ടിയ വാതിലതിന്നേവം ഹസ്ക്കിയേലോതി... എന്ന് കാണുന്നുണ്ട്. ഉടയവൻ പ്രവേശിച്ച ആ ഗോപുരം എന്നും അടഞ്ഞതായിരിക്കും എന്നതിലൂടെ ക്രിസ്തു മറിയാമിൻ്റെ ഏകപുത്രൻ എന്ന ചിന്തയ്ക്ക് അടിവരയിടുകയാണ് ചെയ്യുന്നത്. നസറായൻ തൻ്റെ ക്രൂശിലെ അവസാന സമയത്ത് ഓർത്തതും ആ ഒറ്റപ്പെട്ടു പോകുന്ന അമ്മയെയാണ്. ഏൽപ്പിച്ചിട്ടു പോകുവാൻ തനിക്ക് രക്തബന്ധമുള്ളവർ ഇല്ലാതിരിക്കെ തൻ്റെ നെഞ്ചോട് ചാഞ്ഞിരുന്ന ആ ചെറുപ്പക്കാരനെയാണ് അവൻ തൻ്റെ അമ്മയെ ഏൽപ്പിച്ചത്. ആ സുഹൃത്ത് തൻ്റെ പ്രയാണത്തിൽ അവളെ ഒപ്പം കൂട്ടി, ഗുരുവിൻ്റെ വാക്ക് കാത്തു!
ഹവ്വാ സകല സൃഷ്ടിക്കും മാതാവാണെന്നു പറയാറുണ്ട്. എന്നാൽ സകലവും പുതുതാക്കപ്പെടുന്ന പുതിയ ലോകത്തിൻ്റെ പ്രതിച്ഛായയാണ് മറിയാം. അവളിലൂടെയാണ് ഹൃദയങ്ങളെ പുതുതാക്കിയവൻ ലോകത്തിലേക്ക് വന്നത്. അവളാണ് അവൻ്റെ ബോധ്യങ്ങളെ നിർമ്മിച്ചത്. അവസാന നാഴിക വരെയും അവൻ്റെ ഉള്ളുലയലുകളിൽ കൂടെ നിന്നത് ആ അമ്മയാണ്. നമ്മുടെ കണ്ണീരിൻ്റെയും വിഷമതകളുടെയും കടലാഴങ്ങളിൽ നമ്മോടു കൂടെ നിൽക്കുന്നതും ആ അമ്മ തന്നെയാണ്.
ഡെറിൻ രാജു
ശൂനോയോ നോമ്പ് - പതിമൂന്നാം ദിവസം.

ശലോമോൻ്റെ തിരശീല!



ശലോമോൻ്റെ ഉത്തമഗീതത്തിൽ ഒരു വരിയുണ്ട്. അവൾ ശലോമോൻ്റെ തിരശീലയെപ്പോലെ അഴകുള്ളവൾ ആകുന്നു!
യിസ്രായേലും ദൈവവുമായുള്ള ഒരു ബന്ധത്തിൽ ഉത്തമഗീതം വ്യാഖ്യാനിക്കപ്പെട്ടു. എന്നാൽ താർഗൂമിൽ ഉത്തമഗീതത്തെ കാണുന്നത് യിസ്രായേലിൻ്റെ ചരിത്രത്തിൽ ഉടനീളം കാണുന്ന ദൈവകൃപയുടെ ദൃഷ്ടാന്തമായിട്ടാണ്. എന്നാൽ ക്രിസ്തുമത പശ്ചാത്തലത്തിൽ രണ്ട് തരം വ്യാഖ്യാനങ്ങളാണ് ഉത്തമഗീതത്തിലെ ചിന്തകൾക്ക് ഉള്ളത്. ഒന്നാമത്തേത് ക്രിസ്തുവും സഭയുമായിട്ടുള്ള ബന്ധമാണ്. പൗരസ്ത്യ സഭയിൽ ഒറിഗൻ ആരംഭിച്ച ഈ വ്യാഖ്യാനം പിന്നീട് വ്യാപിക്കുകയായിരുന്നു. എന്നാൽ കപ്പദോക്യൻ പിതാക്കൻമാരും സുറിയാനി സഭയിൽ അഫ്രഹാത്തും അപ്രേമും ഉത്തമഗീതത്തിലെ സ്ത്രീ കഥാപാത്രത്തെ വിമലകന്യകയായി ചിത്രീകരിച്ചിട്ടുണ്ട്. അങ്ങനെയാണ് അവൾ ശലോമോൻ്റെ തിരശീലയെക്കാൾ അഴകുള്ളവൾ ആകുന്നത്.
ശലോമോൻ താൻ തൻ്റെ ദൈവത്തിനു ഒരു ദേവാലയം പണിതപ്പോൾ അതിൽ വിശേഷപ്പെട്ട തിരശീല നിർമ്മിച്ചതായും അത് അതിവിശുദ്ധസ്ഥലത്തെ മറച്ചിരുന്നതായും യിസ്രായേൽ രാജാക്കൻമാരുടെ വൃത്താന്തപുസ്തകത്തിൽ കാണുന്നുണ്ട്. ദൈവസാന്നിധ്യമുൾക്കൊണ്ട അതിവിശുദ്ധസ്ഥലത്തെ തിരശീല കൊണ്ട് മറച്ചു. അതുപോലെ മറിയാം എന്ന തിരശീലയ്ക്കുള്ളിൽ ദൈവസാന്നിധ്യം കുടികൊണ്ടു. സുന്ദരമായ ഒരു കൽപ്പന!
വിമലകന്യക ഒരു തിരശീലയാണ്. ചരിത്രത്തെ പകുത്ത് കടന്നുവന്നവൻ ലോകത്തിനു വെളിപ്പെട്ടത് ഈ തിരശീല കടന്നാണ്. പാശ്ചാത്യ സുറിയാനി ആരാധനയിൽ ഒരു പാട്ടിൽ കാണുന്നത്, ലോകർക്ക് അവനെ കാണിച്ചവളെ നിനക്ക് ഭാഗ്യമെന്നാണ്! മറിയാമിൽ നിന്നു സ്വീകരിച്ച ശരീരത്തോടെയാണ് അനാദിയായ വചനം നസറായൻ്റെ രൂപത്തിൽ ലോകത്തിനു വെളിപ്പെട്ടത്. ആ ശരീരത്തോടു കൂടിയാണ് അവൻ നമ്മുടെ ഇടയിൽ നടന്നത്; കഥകൾ പറഞ്ഞത്; അവസാനം, ആ ശരീരത്തോടു കൂടിയാണ് അവൻ കാൽവറി കയറിയത്.
ഭാരപ്പെടുന്ന സകലരെയും കരുതുവാൻ വന്നവൻ മറിയാമെന്ന തിരശീലയ്ക്കകത്തു വസിച്ചു. അവൾ വ്യത്യാസമോ കലർപ്പോ കൂടാതെ അവനെ സ്വീകരിച്ചു നമുക്ക് നൽകി. നസറായൻ പ്രഘോഷിക്കപ്പെടുന്ന എല്ലായിടത്തും, അവൻ്റെ ജീവിതം ചർച്ച ചെയ്യപ്പെടുന്ന എല്ലായിടത്തും ഓർക്കപ്പെടേണ്ടതാണ് അവൻ ശരീരം സ്വീകരിച്ച അവൻ്റെ അമ്മയെയും എന്ന് ആ നിർമല ചരിതം നമ്മെ ഓർമ്മിപ്പിക്കുന്നു.
ഡെറിൻ രാജു,
ശൂനോയോ നോമ്പ് - പന്ത്രണ്ടാം ദിവസം.

Sunday, 10 August 2025

നാണയം ഉൾക്കൊണ്ട മത്സ്യം!



ശീമോനോട് ഒരിക്കൽ കുറച്ചാളുകൾ വന്ന് ചോദിക്കുന്നുണ്ട് നിങ്ങളുടെ ഗുരു നികുതി കൊടുക്കുന്നുണ്ടോ? ഉണ്ടെന്നാണ് മറുപടിയെങ്കിലും അവൻ ഗുരുവിനോട് ചോദിച്ചത് ഉറപ്പിക്കുന്നുണ്ട്. ഗുരു തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ ഉപമാരൂപത്തിലൊരു ചോദ്യം ചോദിച്ച ശേഷം അവനോട് ഒരു വിചിത്രമായ കാര്യമാണ് പറയുന്നത്. കടലിൽ പോയി ചൂണ്ടൽ ഇട്ട് ആദ്യം കിട്ടുന്ന മത്സ്യത്തിൻ്റെ വായിൽ ഒരു എസ്തീറ കാണുമെന്നും അത് നികുതിയായി കൊടുക്കാനും!

വിമല കന്യകയിൽ നിന്നുള്ള വചനത്തിൻ്റെ ഗ്രഹണാതീതമായ രൂപം ധരിക്കലിനെ സൂചിപ്പിക്കാൻ സുറിയാനി പിതാക്കൻമാർ ഉപയോഗിച്ച പ്രബലമായ ഒരു ദൃഷ്ടാന്തമാണ് എസ്തീറ നൽകിയ മത്സ്യത്തിൻ്റേത്. ബുധനാഴ്ച മൂന്നാംമണിയിൽ അത് കൃത്യമായി കാണുന്നു.  മത്സ്യത്തിൻ്റെ ഉള്ളിൽ എസ്തീറാ നിക്ഷേപിക്കപ്പെട്ടത് പോലെ മനുഷ്യബുദ്ധിക്ക് അതീതമായി കന്യകയിൽ നിന്ന് ഉടയവൻ ശരീരം സ്വീകരിച്ചു. 

ലോകത്തിൻ്റെ ആന്തരിക ദാഹം തീർത്തവൻ വിമലകന്യകയുടെ മടിയിൽ ക്ഷീണിതനെപ്പോലെ വിശ്രമിച്ചു. കാനാവിലെ കല്യാണവീട്ടിൽ അവൻ്റെ അമ്മ കലവറയിൽ നിന്നവരോട് പറയുന്ന ഒരു കാര്യമുണ്ട്; ''അവൻ പറയുന്നത് ചെയ്തേക്കുക." കുറച്ച് മുമ്പ് നമുക്ക് ഇതിൽ ഇടപെടണോ? എന്ന് ചോദിച്ചവൻ തൻ്റെ വാക്ക് തട്ടാതെ ഈ പ്രതിസന്ധിയിൽ ഇടപെടും എന്ന ആ അമ്മയുടെ ഉറപ്പാണ് അതിനു കാരണം. അമ്മ പറഞ്ഞാൽ അവൻ ഇന്നും കേൾക്കുമെന്ന നമ്മുടെ ഉറപ്പിൻ്റെ ഒരു രൂപമാണ്, ഒരു തെളിവാണ് ഈ ഒരു നോമ്പുകാലവും !

ഡെറിൻ രാജു

ശൂനോയോ നോമ്പ് - പതിനൊന്നാം ദിവസം.

Saturday, 9 August 2025

ഹസ്ക്കിയേൽ കണ്ട രഥം!



ദീർഘദർശിയായ ഹസ്ക്കീയേൽ ഒരു ദർശനം കാണുന്നു. വിശേഷപ്പെട്ട നാല് ജീവികളാൽ പൂട്ടപ്പെട്ട ഒരു രഥത്തിൽ ഒരുവൻ ഇരിക്കുന്നു. അവൻ്റെ തേജസ് അത്യന്തം ഭ്രമിക്കത്തക്കതായിരുന്നു. കർത്താവിൻ്റെ ആ രഥം വിമലകന്യകയുടെ ദൃഷ്ടാന്തമായിരുന്നു. 

കന്യകയെ രഥത്തോട് ഉപമിച്ച നിരവധി സൂചനകൾ പാശ്ചാത്യ സുറിയാനി ആരാധനാക്രമത്തിൽ കാണുന്നുണ്ട്. മംഗളവാർത്തയുടെ അനുസ്മരണദിവസത്തിൽ അവൾ രഥമാകുന്നു എന്ന് പാടുന്നുണ്ട്. യൽദോ പെരുന്നാളിൽ ഉന്നതങ്ങളിൽ തേരിൽ വസിക്കുന്നവൻ കന്യകയുടെ കൈകളാൽ താലോലിക്കപ്പെട്ടു എന്നു യാക്കോബ് മൽപ്പാൻ്റെ ഒരു ഗീതമുണ്ട്. ഇഹത്തിലൊരു രാജ്യമില്ലാത്ത  രാജാവിനെ വഹിച്ച രഥമാണ് വിമലകന്യക. 

വിമലകന്യകയുടെ ഏറ്റവും വലിയ വിശേഷണം ദൈവത്തെ വഹിച്ചവൾ ( തെയോട്ടോക്കോസ്) എന്നാണ്. ദൈവസാന്നിധ്യത്തെ അതിൻ്റെ പൂർണതയിൽ, കലർപ്പോ വ്യത്യാസമോ കൂടാതെ സാധു പെൺകുട്ടി വഹിച്ചു. അവൻ തൻ്റെ സത്തയെ നിലനിർത്തി അവളിൽ ഇറങ്ങി, അവളിൽ നിന്ന് ശരീരം സ്വീകരിച്ചു. സകലർക്കും പോഷണം ഏകുന്നവൻ അവളിൽ നിന്ന് പാൽ കുടിച്ചുറങ്ങി. സകലരുടെയും ആകുലതകൾ കേൾക്കുന്നവൻ നിർമ്മല കന്യകയുടെ താരാട്ട് കേട്ട് മയങ്ങി; അതിലും വിസ്മയമെന്താണുള്ളത്?

ഡെറിൻ രാജു

ശൂനോയോ നോമ്പ് - പത്താം ദിവസം.

Friday, 8 August 2025

എരിഞ്ഞു പോകാത്ത മുൾപ്പടർപ്പ്

 


വിമല കന്യകയുടെ ഏറ്റവും വലിയ പ്രതീകങ്ങളിൽ ഒന്ന് കത്തിജ്വലിച്ചിട്ടും എരിഞ്ഞു പോകാത്ത മുൾപ്പടർപ്പ് ആണ്.

ദീർഘദർശിമാരിൽ തലവനായ മോശ, ഹോറേബിൻ്റെ ഉയരങ്ങളിൽ കണ്ട ഒരത്ഭുതം. തൻ്റെ നിയോഗത്തെ വിശ്വസിക്കാത്ത ചില ചഞ്ചലചിത്തരെ ഉറപ്പിക്കുവാൻ ഇത്തരം ചില അടയാളങ്ങൾ പലപ്പോഴും ആവശ്യമാണെന്നു തോന്നാറുണ്ട്. എന്നാൽ കണ്ടിട്ടും അറിഞ്ഞിട്ടും നമ്മളും പലപ്പോഴും ഈ നിലയിൽ അല്ലെ? വീണു പോകാവുന്ന സാഹചര്യങ്ങളിൽ താങ്ങി നടത്തുകയും ഉറപ്പിക്കുകയും നിലനിർത്തുകയും ചെയ്ത സാന്നിധ്യം നമുക്ക് എന്തുകൊണ്ടാണ് അപരിചിതമാകുന്നത്?

അനാദിയായ വചനം കന്യകയിൽ നിന്ന് ജഡം ധരിച്ചിട്ടും അവളുടെ നിർമ്മലാവസ്ഥ അനസ്യൂതം തുടർന്നു എന്നത് സുറിയാനി ആരാധനയിൽ പ്രബലമായി കാണുന്ന ഒരു ചിന്തയാണ്. അഗ്നിശുദ്ധി എന്നത് ഒരു പ്രയോഗമാണ്. പുരാണങ്ങളിൽ പറയുന്നത് വേറൊരു തലത്തിലാണെങ്കിലും ആക്ഷരികാർഥത്തിലും അഗ്നിശുദ്ധി ഒരു ശരിയായ പ്രയോഗമാണ്. ലോഹം ശുദ്ധീകരിക്കുന്ന പ്രക്രിയയിലേതു പോലെ ചൂടും തീയും ഒരു ശുദ്ധീകരണ വസ്തുവാണ്. എന്നാൽ അഗ്നിയിലൂടെ ശുദ്ധീകരിക്കപ്പെടുവാൻ എല്ലാ വസ്തുവിനും സാധിക്കുകയുമില്ല. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഒരു മിനിമം മാനദണ്ഡം പാലിക്കുന്നവ മാത്രമേ അഗ്നിശുദ്ധിക്ക് വിധേയപ്പെടുകയുള്ളു! ആ മാനദണ്ഡം പാലിച്ചതാണ് നസറേത്തിലെ ആ സാധു പെൺകുട്ടിയുടെ വിജയം!

അഗ്നിനിറഞ്ഞ ഉലയിൽ ഊതിക്കഴിക്കുമ്പോൾ സ്വർണം വർദ്ധിതശോഭ പ്രാപിക്കുന്നതു പോലെയായിരുന്നു വിമല കന്യകയുടെ ജീവിതവും. തൻ്റെ ഉദരത്തിൽ അഗ്നിയെ വഹിച്ചപ്പോൾ അവൾ ശോഭിക്കുകയായിരുന്നു; ജ്വലിക്കുകയായിരുന്നു.  ആ പ്രകാശത്തിൻ്റെ ചാരത്തേക്ക് വരുവാനുള്ള ആഹ്വാനമാണ് പകുതി പിന്നിടുന്ന ഈ നോമ്പ് കാലത്തിൻ്റെ സന്ദേശം. 

ഡെറിൻ രാജു

ശൂനോയോ നോമ്പ് - ഒമ്പതാം ദിവസം.

കുഞ്ഞാടിനെ ജനിപ്പിച്ച വൃക്ഷം.

  മോറിയ മലയിലേക്ക് ഒരു കൽപന നിവർത്തിക്കായി കയറിപ്പോവുകയാണ് അബ്രഹാമും വാർദ്ധക്യത്തിൽ തനിക്കു ജനിച്ച വാഗ്ദത്ത പുത്രനായ ഇസഹാക്കും. പുത്രനെ ബലി ...