വിമലകന്യകയുടെ പ്രതീകമായി ഈ അടക്കപ്പെട്ട വാതിൽ പലപ്പോഴും സൂചിപ്പിക്കാറുണ്ട്. ബുധനാഴ്ച രാത്രി നമസ്കാരത്തിൽ പൂട്ടിയ വാതിലതിന്നേവം ഹസ്ക്കിയേലോതി... എന്ന് കാണുന്നുണ്ട്. ഉടയവൻ പ്രവേശിച്ച ആ ഗോപുരം എന്നും അടഞ്ഞതായിരിക്കും എന്നതിലൂടെ ക്രിസ്തു മറിയാമിൻ്റെ ഏകപുത്രൻ എന്ന ചിന്തയ്ക്ക് അടിവരയിടുകയാണ് ചെയ്യുന്നത്. നസറായൻ തൻ്റെ ക്രൂശിലെ അവസാന സമയത്ത് ഓർത്തതും ആ ഒറ്റപ്പെട്ടു പോകുന്ന അമ്മയെയാണ്. ഏൽപ്പിച്ചിട്ടു പോകുവാൻ തനിക്ക് രക്തബന്ധമുള്ളവർ ഇല്ലാതിരിക്കെ തൻ്റെ നെഞ്ചോട് ചാഞ്ഞിരുന്ന ആ ചെറുപ്പക്കാരനെയാണ് അവൻ തൻ്റെ അമ്മയെ ഏൽപ്പിച്ചത്. ആ സുഹൃത്ത് തൻ്റെ പ്രയാണത്തിൽ അവളെ ഒപ്പം കൂട്ടി, ഗുരുവിൻ്റെ വാക്ക് കാത്തു!
ഹവ്വാ സകല സൃഷ്ടിക്കും മാതാവാണെന്നു പറയാറുണ്ട്. എന്നാൽ സകലവും പുതുതാക്കപ്പെടുന്ന പുതിയ ലോകത്തിൻ്റെ പ്രതിച്ഛായയാണ് മറിയാം. അവളിലൂടെയാണ് ഹൃദയങ്ങളെ പുതുതാക്കിയവൻ ലോകത്തിലേക്ക് വന്നത്. അവളാണ് അവൻ്റെ ബോധ്യങ്ങളെ നിർമ്മിച്ചത്. അവസാന നാഴിക വരെയും അവൻ്റെ ഉള്ളുലയലുകളിൽ കൂടെ നിന്നത് ആ അമ്മയാണ്. നമ്മുടെ കണ്ണീരിൻ്റെയും വിഷമതകളുടെയും കടലാഴങ്ങളിൽ നമ്മോടു കൂടെ നിൽക്കുന്നതും ആ അമ്മ തന്നെയാണ്.
ഡെറിൻ രാജു
ശൂനോയോ നോമ്പ് - പതിമൂന്നാം ദിവസം.
No comments:
Post a Comment