Friday, 8 August 2025

എരിഞ്ഞു പോകാത്ത മുൾപ്പടർപ്പ്

 


വിമല കന്യകയുടെ ഏറ്റവും വലിയ പ്രതീകങ്ങളിൽ ഒന്ന് കത്തിജ്വലിച്ചിട്ടും എരിഞ്ഞു പോകാത്ത മുൾപ്പടർപ്പ് ആണ്.

ദീർഘദർശിമാരിൽ തലവനായ മോശ, ഹോറേബിൻ്റെ ഉയരങ്ങളിൽ കണ്ട ഒരത്ഭുതം. തൻ്റെ നിയോഗത്തെ വിശ്വസിക്കാത്ത ചില ചഞ്ചലചിത്തരെ ഉറപ്പിക്കുവാൻ ഇത്തരം ചില അടയാളങ്ങൾ പലപ്പോഴും ആവശ്യമാണെന്നു തോന്നാറുണ്ട്. എന്നാൽ കണ്ടിട്ടും അറിഞ്ഞിട്ടും നമ്മളും പലപ്പോഴും ഈ നിലയിൽ അല്ലെ? വീണു പോകാവുന്ന സാഹചര്യങ്ങളിൽ താങ്ങി നടത്തുകയും ഉറപ്പിക്കുകയും നിലനിർത്തുകയും ചെയ്ത സാന്നിധ്യം നമുക്ക് എന്തുകൊണ്ടാണ് അപരിചിതമാകുന്നത്?

അനാദിയായ വചനം കന്യകയിൽ നിന്ന് ജഡം ധരിച്ചിട്ടും അവളുടെ നിർമ്മലാവസ്ഥ അനസ്യൂതം തുടർന്നു എന്നത് സുറിയാനി ആരാധനയിൽ പ്രബലമായി കാണുന്ന ഒരു ചിന്തയാണ്. അഗ്നിശുദ്ധി എന്നത് ഒരു പ്രയോഗമാണ്. പുരാണങ്ങളിൽ പറയുന്നത് വേറൊരു തലത്തിലാണെങ്കിലും ആക്ഷരികാർഥത്തിലും അഗ്നിശുദ്ധി ഒരു ശരിയായ പ്രയോഗമാണ്. ലോഹം ശുദ്ധീകരിക്കുന്ന പ്രക്രിയയിലേതു പോലെ ചൂടും തീയും ഒരു ശുദ്ധീകരണ വസ്തുവാണ്. എന്നാൽ അഗ്നിയിലൂടെ ശുദ്ധീകരിക്കപ്പെടുവാൻ എല്ലാ വസ്തുവിനും സാധിക്കുകയുമില്ല. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഒരു മിനിമം മാനദണ്ഡം പാലിക്കുന്നവ മാത്രമേ അഗ്നിശുദ്ധിക്ക് വിധേയപ്പെടുകയുള്ളു! ആ മാനദണ്ഡം പാലിച്ചതാണ് നസറേത്തിലെ ആ സാധു പെൺകുട്ടിയുടെ വിജയം!

അഗ്നിനിറഞ്ഞ ഉലയിൽ ഊതിക്കഴിക്കുമ്പോൾ സ്വർണം വർദ്ധിതശോഭ പ്രാപിക്കുന്നതു പോലെയായിരുന്നു വിമല കന്യകയുടെ ജീവിതവും. തൻ്റെ ഉദരത്തിൽ അഗ്നിയെ വഹിച്ചപ്പോൾ അവൾ ശോഭിക്കുകയായിരുന്നു; ജ്വലിക്കുകയായിരുന്നു.  ആ പ്രകാശത്തിൻ്റെ ചാരത്തേക്ക് വരുവാനുള്ള ആഹ്വാനമാണ് പകുതി പിന്നിടുന്ന ഈ നോമ്പ് കാലത്തിൻ്റെ സന്ദേശം. 

ഡെറിൻ രാജു

ശൂനോയോ നോമ്പ് - ഒമ്പതാം ദിവസം.

No comments:

Post a Comment

കുഞ്ഞാടിനെ ജനിപ്പിച്ച വൃക്ഷം.

  മോറിയ മലയിലേക്ക് ഒരു കൽപന നിവർത്തിക്കായി കയറിപ്പോവുകയാണ് അബ്രഹാമും വാർദ്ധക്യത്തിൽ തനിക്കു ജനിച്ച വാഗ്ദത്ത പുത്രനായ ഇസഹാക്കും. പുത്രനെ ബലി ...