Thursday, 7 August 2025

പുത്രാഗ്നിയിൽ എരിയാത്തോൾ



പുത്രാഗ്നിയിൽ എരിയാത്തോൾ എന്ന് പാശ്ചാത്യ സുറിയാനി ആരാധനാ സാഹിത്യത്തിൽ ഒരു പ്രയോഗമുണ്ട്.

മറിയാമിനെ കുറിച്ചാണ് !!
സോമയാഗത്തിനു അഗ്നി സൃഷ്ടിക്കുന്നത് അരണിയുടെ രണ്ട് കട്ടകൾ കടഞ്ഞാണല്ലോ. അഗ്നിയും വിറകും പ്രായോഗികതലത്തിൽ പരസ്പരം രമ്യതയിൽ കഴിയാൻ സാധിക്കാത്തവയായിരിക്കുമ്പോഴും, അഗ്നിക്കു സ്വാഭാവികമായി അരണിയിൽ അടങ്ങുവാൻ സാധിക്കുകയില്ലെങ്കിലും അഗ്നിയെ നൽകുവാൻ അരണിയ്ക്കു സാധിക്കുന്നു. മറിയാമിൻ്റെ ചരിതവും മറ്റെന്താണ്? തൻ്റെ നിർമ്മലതയിൽ, വിധേയത്വത്തിൽ, വിനയത്തിൽ അവളൊരു അഗ്നി സൃഷ്ടിക്കുകയായിരുന്നു. അല്ലെങ്കിൽ അഗ്നി അവളിൽ നിന്നുരുവാകുകയായിരുന്നു.
യാതൊരു പ്രത്യേകതകളോ അസാധാരണത്ത്വമോ അവകാശപ്പെടാനില്ലാത്ത ഒരു ബാലിക നടന്നു കയറിയ ഔന്നത്യവും നിർമ്മിച്ചെടുത്ത ബോധ്യവും താരതമ്യങ്ങൾക്കപ്പുറമാണ്. തൻ്റെ നിഷ്കളങ്കതയിൽ, നിർമ്മലതയിൽ അവൾ നസ്രായനെ വഹിച്ചു ലോകത്തിനു നൽകുമ്പോൾ അവൻ ലോകത്തിൻ്റെ ദാഹം പരിഹരിക്കുവാൻ പര്യാപ്തമാകുന്ന നീർച്ചാലായി പരിണമിക്കുമെന്നവൾ വിചാരിക്കാൻ ഒട്ടുമേ തരമില്ല.
കഴുകനെ പോറ്റി വളർത്തിയ പ്രാവെന്നവളെ ഒരു കവി വിശേഷിപ്പിക്കുന്നു. കവിതയുടെ അലങ്കാരപരമായ ഒരു പ്രയോഗം എന്നതിനപ്പുറം അത് അവൾ നേരിട്ട പ്രതിസന്ധിയുടെ ഒരു ചിത്രീകരണവുമാണ്. കരുതുവാനും പങ്കുവയ്ക്കുവാനും ആ വിപ്ലവകാരിയായ കഴുകനെ, നസറേത്തിലെ പരോപകാരിയായ ആ യുവാവിനെ ആദ്യം ശീലിപ്പിച്ചതവളാണ്. ആ പാഠമവൻ പഠിച്ചതുകൊണ്ടാണ് വിശന്നവരെ കണ്ടവൻ മനസിലഞ്ഞത്, കരയുന്നവരെ കണ്ടവൻ കരഞ്ഞത്, തന്നെ വേണ്ടവരുടെ മദ്ധ്യത്തിലേക്ക് അക്ഷോഭ്യനായി നടന്നടുത്തത്.
ഡെറിൻ രാജു
ശൂനോയോ നോമ്പ് - എട്ടാം ദിവസം.
(നേരത്തെ ഒരിക്കൽ എഴുതിയത് അൽപം ചുരുക്കിയത്)

No comments:

Post a Comment

കുഞ്ഞാടിനെ ജനിപ്പിച്ച വൃക്ഷം.

  മോറിയ മലയിലേക്ക് ഒരു കൽപന നിവർത്തിക്കായി കയറിപ്പോവുകയാണ് അബ്രഹാമും വാർദ്ധക്യത്തിൽ തനിക്കു ജനിച്ച വാഗ്ദത്ത പുത്രനായ ഇസഹാക്കും. പുത്രനെ ബലി ...