മലങ്കര സഭ വീണ്ടുമൊരു മേല്‍പ്പട്ടസ്ഥാന തിരഞ്ഞെടുപ്പിലേക്ക് പ്രവേശിക്കുകയാണല്ലോ. ആഗസ്റ്റ് 27-നു മുളന്തുരുത്തി വെട്ടിക്കല്‍ ദയറാ അങ്കണത്തിലെ മാര്‍ ഗ്രീഗോറിയോസ് നഗറില്‍ നടക്കുന്ന വോട്ടെടുപ്പും തിരഞ്ഞെടുപ്പും മുളന്തുരുത്തി സുന്നഹദോസിനു ശേഷം സഭയുടെ വടക്കന്‍ പ്രദേശത്ത് നടക്കുന്ന നാലാമത് അസോസിയേഷനാണ്. 1889-ലെ റോയല്‍ കോടതി വിധി മലങ്കരയിലെ മെത്രാപ്പോലീത്തായുടെ തെരഞ്ഞെടുപ്പിനു ജനങ്ങളുടെ അംഗീകാരം നിര്‍ബന്ധമാക്കി. ഇതോടെ അസോസിയേഷന്‍ എന്ന ആധുനിക മലങ്കര പളളിയോഗത്തിനും അതിന്റെ മാനേജിംഗ് കമ്മറ്റിക്കും അവയുടെ ശബ്ദം തിരിച്ചു കിട്ടി. മലങ്കരയില്‍ പാത്രിയര്‍ക്കീസിനു ലൗകികാധികാരം ഇല്ലായെന്നും റിശീസാ പാത്രിയര്‍ക്കീസിനാണോ ഭരിക്കുന്ന മെത്രാനാണോ അവകാശപ്പെട്ടതെന്ന് കൃത്യമായി പറയുവാന്‍ ആകില്ലായെന്നും ജനങ്ങളുടെ അംഗീകാരം ഇല്ലാതെ വാഴിക്കപ്പെടുന്ന മെത്രാന്‍മാര്‍ക്ക് മലങ്കരയില്‍ ഭരണാധികാരം ഇല്ലായെന്നുമുളള വിധിയിലെ കണ്ടെത്തലുകള്‍ പാത്രിയര്‍ക്കീസിനു തിരിച്ചടിയുമായി. ഇതിനെ തുടര്‍ന്നാണ് പാത്രിയര്‍ക്കീസ് മലങ്കര മെത്രാപ്പോലീത്താ ആയിരുന്ന പുലിക്കോട്ടില്‍ മാര്‍ ദീവന്നാസിയോസ് അഞ്ചാമനോട് ലൗകികാധികാരം ആവശ്യപ്പെട്ടതും അദ്ദേഹം അതിനു തയ്യാറാകാതിരുന്നതും. തുടര്‍ന്നുളള വര്‍ഷങ്ങള്‍ മാനേജിംഗ് കമ്മറ്റിയും അസോസിയേഷനും തങ്ങളുടെ അധികാരം കൃത്യമായി ഉറപ്പിക്കുന്ന കാഴ്ചയാണ് കാണുന്നത്. 1892-ലെ മാനേജിംഗ് കമ്മറ്റി അതിന്റെ പ്രധാന തെളിവാണ്. ദീര്‍ഘമായ ആ ചരിത്രം പ്രതിപാദിക്കാതെ കഴിഞ്ഞ നൂറ്റാണ്ടിലെയും ഈ നൂറ്റാണ്ടിലെയും മെത്രാന്‍ തിരഞ്ഞെടുപ്പുകളുടെ ചരിത്രം മാത്രം ഇവിടെ രേഖപ്പെടുത്തുകയാണ്.
1895 നവംബറില്‍ കൂടിയ മലങ്കര അസോസിയേഷന്‍ പരുമല മാര്‍ ഗ്രിഗോറിയോസിനെ മലങ്കര മെത്രാപ്പോലീത്തായുടെ അസിസ്റ്റന്റായി നിയമിച്ചു. എന്നാല്‍ തന്റെ 54-ാം വയസില്‍ 1902-ല്‍ ആകസ്മികമായി അദ്ദേഹം കാലം ചെയ്തതോടുകൂടി സഭയില്‍ ഒരു നേതൃത്വ പ്രതിസന്ധി ഭാവിയില്‍ സൃഷ്ടിക്കപ്പെടുമെന്ന തോന്നല്‍ ശക്തമായി. മലങ്കര മെത്രാപ്പോലീത്തായ്ക്ക് 70 വയസോളം പ്രായവും ആയിരുന്നു. മറ്റ് രണ്ട് മെത്രാപ്പോലീത്താമാരില്‍ കടവില്‍ മാര്‍ അത്താനാസിയോസിനെയും ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. അതിനാല്‍ തന്നെ എത്രയും വേഗം ഒരു പിന്‍ഗാമിയെയും മേല്‍പ്പട്ടസ്ഥാനികളെയും തെരഞ്ഞെടുക്കേണ്ടത് ആവശ്യമായി വന്നു. മാര്‍ ഗ്രീഗോറിയോസിന്റെ മരണവിവരം അറിയിച്ചുകൊണ്ട് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ മെത്രാപ്പോലീത്താ ഈ വിവരം വ്യക്തമാക്കുന്നുണ്ട്. ''...അതു കൂടാതെ നമ്മുടെ ഈ സഹോദരന്റെ മരണത്താല്‍ വന്നിട്ടുളളതും ശേഷമുളള മെത്രാപ്പോലീത്തന്മാര്‍ എല്ലാവരും വൃദ്ധന്‍മാരായിരിക്കകൊണ്ട് വരാവുന്നതുമായ ഒഴിവിലേക്ക് ഒന്നോ രണ്ടോ ആളുകളെ മെത്രാപ്പോലീത്തന്മാരായി വാഴിക്കേണ്ടത് അത്യാവശ്യമായി തീര്‍ന്നിരിക്കുന്നതിനാല്‍ അതിലേക്ക് ഈ മുപ്പതാം ദിവസം അടിയന്തിരത്തിന് പളളിക്കാര്‍ കൂടി തിരഞ്ഞെടുപ്പ് ചെയ്യണമെന്ന് നിശ്ചയിച്ചിരിക്കുന്നു. നിശ്ചയിച്ചപ്രകാരം യോഗം മാര്‍ ഗ്രിഗോറിയോസിന്റെ മുപ്പതാം അടിയന്തിര ദിവസം കൂടി. മേല്‍പ്പട്ടസ്ഥാനത്തേക്ക് ഉളള തിരഞ്ഞടുപ്പ് മാത്രമായിരുന്നു ആലോചനാവിഷയം. സെമിനാരി മാനേജര്‍ പൗലോസ് റമ്പാനെയും വട്ടശേരില്‍ ഗീവറുഗീസ് മല്പാനെയും മെത്രാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാമെന്ന് കുമരകം പളളി വികാരി അഭിപ്രായപ്പെട്ടു. പലരും അതിനെ പിന്താങ്ങി. എന്നാല്‍ വടക്കു നിന്നുളള ചില പ്രതിനിധികള്‍ ഈ രണ്ട് പേര് പോരെന്നും വടക്കുനിന്നും ആളുകള്‍ വേണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ അതാരൊക്കെയാണെന്നു അവിടെയുളളവര്‍ക്ക് നിശ്ചയമില്ലാത്തതിനാല്‍ വലിയ തിരുമേനിയും മറ്റുളള തിരുമേനിമാരും നിശ്ചയിച്ചാല്‍ മതിയെന്നും അവര്‍ അഭിപ്രായപ്പെടുകയും യോഗം അത് കൈയ്യടിച്ചു അംഗീകരിക്കുകയും ചെയ്തു. ഇതാണ് ഇരുപതാം നൂറ്റാണ്ടില്‍ മെത്രാന്‍ തിരഞ്ഞെടുപ്പിനായി കൂടിയ ആദ്യ യോഗം. ഈ യോഗനിശ്ചയത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് താമസിയാതെ വട്ടശേരില്‍ മല്പാനെ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസിയോസ് റമ്പാനാക്കിയത്. മാര്‍ ദീവന്നാസിയോസ് കോനാട്ട് മാത്തന്‍ മല്പാനു അയയ്ക്കുന്ന കത്തില്‍ വടക്കുനിന്നുളള സ്ഥാനാര്‍ഥിയെ മല്പാന്‍ നിശ്ചയിച്ചാല്‍ മതിയെന്നു കാണുന്നുണ്ട്. എന്നാല്‍ പരുമലയിലെ ഈ തീരുമാനങ്ങള്‍ പൊടുന്നനെ എന്തുകൊണ്ടോ നടപ്പിലായില്ല. 1908 ആയപ്പോഴേക്കും മാര്‍ ദീവന്നാസിയോസ് എഴുപത്തിയഞ്ചാം വയസിലേക്ക് കടന്നിരുന്നു. കടവില്‍ മാര്‍ അത്താനാസിയോസ് കാലം ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ എത്രയും വേഗം ഒരു പിന്‍ഗാമിയെയും മെത്രാപ്പോലീത്താമാരെയും തിരഞ്ഞെടുക്കേണ്ടത് ആവശ്യമായി വന്നു. രണ്ട് പേരെ തിരഞ്ഞെടുക്കുകയും ശേഷമുളളവരായി ഇഷ്ടമുളളവരെ തിരുമേനിമാര്‍ നിശ്ചയിച്ചുകൊളളാന്‍ പളളിയോഗം അനുമതി കൊടുത്തിട്ടും ആ അധികാരം മലങ്കര അസോസിയേഷനിലേക്കു തന്നെ തിരികെ കൊടുക്കുവാന്‍ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസിയോസ് തയ്യാറായി. അദ്ദേഹം 1908 മകരം 2-നു അസോസിയേഷന്‍ കൂടാന്‍ നോട്ടീസ് കല്പന അയച്ചു. 1908 കുംഭമാസം 15-നു കോട്ടയത്ത് യോഗം ചേര്‍ന്നു. യോഗം രണ്ടാം നിശ്ചയമായി നേരത്തെ മേല്‍പ്പട്ടസ്ഥാനത്തേക്ക് തിരഞ്ഞെടുത്ത കൊച്ചുപറമ്പില്‍ പൗലോസ് റമ്പാനെയും വട്ടശേരില്‍ ഗീവറുഗീസ് റമ്പാനെയും യോഗം ഐക്യകണ്‌ഠ്യേന സ്ഥിരപ്പെടുത്തി. തുടര്‍ന്ന് ഇരുവരെയും യേരുശലേമിലേക്ക് അയയ്ക്കുകയും ഇഗ്നാത്തിയോസ് അബ്ദുളളാ ദ്വിതിയന്‍ ഇരുവരെയും യഥാക്രമം മാര്‍ കൂറീലോസ്, മാര്‍ ദീവന്നാസിയോസ് എന്നീ പേരുകളില്‍ മേല്‍പ്പട്ടക്കാരായി വാഴിക്കുകയും ചെയ്തു. 1909-ല്‍ അബ്ദുളളാ പാത്രിയര്‍ക്കീസ് മലങ്കരയിലെത്തി 1909 നവംബറില്‍ കൂടിയ അസോസിയേഷന്റെ മൂന്നാം ദിവസം പാത്രിയര്‍ക്കീസ് മലങ്കരയ്ക്ക് എത്ര മെത്രാന്‍മാരാണ് ആവശ്യമെന്ന് ആലോചിച്ചു പറയുവാന്‍ ആവശ്യപ്പെട്ടു. ശീമയിലെ സ്ഥിതി പരിഗണിച്ചാല്‍ ഇവിടെ അമ്പതു മെത്രാന്‍മാരാകാം എന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പൊതു അഭിപ്രായം രണ്ടോ നാലോ എന്നായിരുന്നത് അദ്ദേഹത്തിനു ഇഷ്ടപ്പെട്ടില്ല. എന്നാല്‍ രണ്ട് പേരെ മെത്രാന്‍മാരായി വാഴിക്കുന്നതിനു പൊതുയോഗം താല്‍പര്യം അറിയിക്കുന്നുണ്ട്. കൊച്ചി, അങ്കമാലി, കണ്ടനാട് എന്നീ ഇടവകളെ ആലുവാ സെമിനാരി ആസ്ഥാനമാക്കി ഒരു വടക്കന്‍ ഡിവിഷ്യനായും കൊല്ലം, തുമ്പമണ്‍, നിരണം എന്നിവയെ പരുമല സെമിനാരി ആസ്ഥാനമാക്കി ഒരു തെക്കന്‍ ഡിവിഷ്യനായും മദ്ധ്യ ഡിവിഷ്യനായി കോട്ടയം സെമിനാരി ആസ്ഥാനമാക്കി കോട്ടയം ഇടവകയെയും ക്രമീകരിക്കുവാനും ഇവ യഥാക്രമം മാര്‍ ഈവാനിയോസ്, മാര്‍ കൂറീലോസ്, മാര്‍ ദീവന്നാസിയോസ് എന്നിവരുടെ മേല്‍നോട്ടത്തിലാക്കുവാനും യോഗം ശുപാര്‍ശ ചെയ്യുന്നുണ്ട്. കൂടാതെ വടക്കന്‍ ഡിവിഷ്യന്റെ സഹായമെത്രാനായി കൊച്ചു പൗലോസ് റമ്പാനെയും തെക്കന്‍ ഡിവിഷ്യന്റെ സഹായമെത്രാനായി പുന്നൂസ് റമ്പാനെയും വാഴിക്കുവാനും യോഗം പാത്രിയര്‍ക്കീസിനോട് ആവശ്യപ്പെടുന്നുണ്ട്. പാത്രിയര്‍ക്കീസ് വട്ടശേരില്‍ മാര്‍ ദീവന്നാസിയോസിനെ 1911 ഇടവമാസം മുടക്കുന്നതിനു മുമ്പായി തന്നെ രണ്ട് പേര്‍ക്ക് റജിസ്റ്റര്‍ ഉടമ്പടി വാങ്ങി മേല്‍പ്പട്ടസ്ഥാനം നല്‍കി. കുറ്റിക്കാട്ടില്‍ പൗലോസ് മാര്‍ അത്താനാസിയോസിനും ഇടവഴിക്കല്‍ മാര്‍ സേവേറിയോസിനും അദ്ദേഹം 1910 ജൂണ്‍, ഓഗസ്റ്റ് മാസങ്ങളിലായി പട്ടം നല്‍കി. പിളര്‍പ്പിനു ശേഷം കൂടിയ 1911 സെപ്റ്റംബര്‍ 7-നു മലങ്കരമെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടിയ അസോസിയേഷന്‍ അബ്‌ദേദ് മശിഹാ പാത്രിയര്‍ക്കീസിനെ മലങ്കരയിലേക്ക് ക്ഷണിക്കുവാനും അദ്ദേഹം വരുമ്പോള്‍ വാകത്താനത്തു ഗീവറുഗീസ് റമ്പാന്‍, പരുമല മാനേജര്‍ പുന്നൂസ് റമ്പാന്‍, പാമ്പാടി കുറിയാക്കോസ് റമ്പാന്‍ എന്നിവരില്‍ ആര്‍ക്കെങ്കിലും മേല്‍പ്പട്ടസ്ഥാനം സ്വീകരിക്കണമെന്നുണ്ടെങ്കില്‍ അതിനു അനുമതിയും നല്‍കി. അബദേദ് മശിഹാ പാത്രിയര്‍ക്കീസ് 1912 ഇടവത്തില്‍ മലങ്കരയിലെത്തി. മുന്‍ നിശ്ചയങ്ങളുടെ കൂടെ വെളിച്ചത്തില്‍ അദ്ദേഹം പരുമല മാനേജര്‍ പുന്നൂസ് റമ്പാനെ ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ് എന്ന പേരില്‍ മേല്‍പ്പട്ടസ്ഥാനത്തേക്ക് ഉയര്‍ത്തി. 1912 സെപ്തംബര്‍ 15-ലെ കാതോലിക്കേറ്റിന്റെ സ്ഥാപനത്തോടു കൂടി മലങ്കരയ്ക്ക് ആവശ്യമുളള മേല്‍പ്പട്ടക്കാരെ വാഴിക്കുക എന്ന അവകാശവും ചുമതലയും പൗരസ്ത്യ കാതോലിക്കേറ്റില്‍ നിക്ഷിപ്തമായി. ഒന്നാം കാതോലിക്കാ ബസേലിയോസ് പൗലോസ് പ്രഥമന്‍ ബാവാ കാരുചിറ ഗീവറുഗീസ് റമ്പാനെ മാര്‍ പീലക്‌സിനോസ് എന്ന പേരിലും കരോട്ടുവീട്ടില്‍ യൂയാക്കീം റമ്പാനെ മാര്‍ ഈവാനിയോസ് എന്ന പേരിലും മെത്രാപ്പോലീത്തായായി വാഴിച്ചു. രണ്ടാം കാതോലിക്കാ 1925 ഏപ്രില്‍ 30-നു സ്ഥാനമേറ്റു. സ്ഥാനാരോഹണത്തിനു ശേഷം നടന്ന യോഗത്തില്‍ മേല്‍പ്പട്ടസ്ഥാനത്തേക്കുളള തിരഞ്ഞെടുപ്പ് നടന്നു. പാമ്പാടി കുറിയാക്കോസ് റമ്പാന്‍, പാറേട്ട് മാത്യൂസ് കത്തനാര്‍, സി.എം തോമസ് ശെമ്മാശന്‍, പുലിക്കോട്ടില്‍ ജോസഫ് ശെമ്മാശന്‍ എന്നിവരെ യോഗം മെത്രാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. എന്നാല്‍ ഈ തിരഞ്ഞെടുപ്പുകളില്‍ ഒന്നും പെടാതിരുന്ന പി.റ്റി ഗീവറുഗീസ് റമ്പാനാണ് ഗീവറുഗീസ് മാര്‍ ഈവാനിയോസ് (01-05-1925) എന്ന പേരില്‍ രണ്ടാം കാതോലിക്കാ ബാവാ മേല്‍പ്പട്ട സ്ഥാനം നല്‍കിയത്. രണ്ടാം കാതോലിക്കാ ബാവാ അവിചാരിതമായി കാലം ചെയ്തതോടു കൂടി വീണ്ടും മേല്‍പ്പട്ടസ്ഥാനത്തേക്ക് ഒരു തിരഞ്ഞെടുപ്പ് ആവശ്യമായി വന്നു. മലങ്കര മെത്രാപ്പോലീത്താ ഉള്‍പ്പെടെ മൂന്ന് പേര്‍ മാത്രമായി മേല്‍പ്പട്ടക്കാരുടെ എണ്ണം ചുരുങ്ങി. നിരണം മുതലായ ഇടവകകളുടെ ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ് (പിന്നീട് ബസേലിയോസ് ഗീവറുഗീസ് ദ്വിതിയന്‍) 1928 ഡിസംബര്‍ 24-നു വളളിക്കാട്ട് ദയറായില്‍ നിന്ന് പളളിപ്രതിപുരുഷയോഗം കൂടാന്‍ കല്പന അയച്ചു. അതിന്റെ അടിസ്ഥാനത്തില്‍ 1929 ജനുവരി 15-നു യോഗം കൂടി. അദ്ദേഹത്തെ പൗരസ്ത്യ കാതോലിക്കായായി വാഴിക്കാമെന്ന് യോഗം നിശ്ചയിച്ചു. നേരത്തെ തിരഞ്ഞെടുത്തവര്‍ക്ക് പുറമേ ബഥനി അംഗങ്ങളായ അലക്‌സിയോസ് കത്തനാര്‍ക്കും യാക്കോബ് കത്തനാര്‍ക്കും മേല്‍പ്പട്ടസ്ഥാനം നല്‍കുവാനും യോഗം തീരുമാനിച്ചു.
മൂന്നാം കാതോലിക്കായായി ബസേലിയോസ് ഗീവറുഗീസ് ദ്വിതിയന്‍ ബാവാ 1929 ഫെബ്രുവരി 15-നു സ്ഥാനമേറ്റു. തന്റെ സ്ഥാനാരോഹരണത്തിന്റെ പിറ്റേ ദിവസം അദ്ദേഹം കുറിയാക്കോസ് റമ്പാനെ കുറിയാക്കോസ് മാര്‍ ഗ്രിഗോറിയോസ് എന്ന പേരിലും യാക്കോബ് റമ്പാനെ യാക്കോബ് മാര്‍ തെയോഫിലോസ് എന്ന പേരിലും മേല്‍പ്പട്ടസ്ഥാനത്തേക്ക് ഉയര്‍ത്തി. കൂടുതല്‍ മേല്‍പ്പട്ടക്കാരെ തിരഞ്ഞെടുക്കുക എന്നതും മറ്റ് ചില പ്രധാന ആലോചനകള്‍ക്കുമായി 1930 സെപ്റ്റംബര്‍ 4-നു കോട്ടയം പഴയസെമിനാരിയില്‍ ഒരു യോഗം കൂടി. യോഗത്തില്‍ ആറ് പേരെ മേല്‍പ്പട്ടസ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. ഇവരില്‍ ചിലരെ നേരത്തെ തന്നെ തിരഞ്ഞെടുത്തിരുന്നതുമായിരുന്നു. പുത്തന്‍കാവില്‍ ഗീവറുഗീസ് റമ്പാന്‍, പാറേട്ട് മാത്യൂസ് കത്തനാര്‍, ചെറിയമഠത്തില്‍ സ്‌കറിയാ മല്പാന്‍, വാളക്കുഴിയില്‍ ജോസഫ് കത്തനാര്‍, ബഥനിയുടെ അലക്‌സിയോസ് കത്തനാര്‍, കെ.സി. ചാക്കോ എന്നിവരെയാണ് തിരഞ്ഞെടുത്തത്. ഇതില്‍ കെ.സി ചാക്കോ അയ്‌മേനിയായിരുന്നു. അദ്ദേഹവും ചെറിയമഠത്തില്‍ സ്‌കറിയാ മല്പാനും സ്ഥാനം സ്വീകരിച്ചില്ല. ഇവരില്‍ മൂന്നു പേരെ ഗീവറുഗീസ് ദ്വിതിയന്‍ ബാവാ ഗീവറുഗീസ് റമ്പാനെ മാര്‍ പീലക്‌സിനോസ് എന്ന പേരില്‍ 1930 നവംബര്‍ 3-നും വാളക്കുഴിയില്‍ ജോസഫ് റമ്പാനെ മാര്‍ സേവേറിയോസ് എന്ന പേരില്‍ 1933 മേയ് 25-നും മേല്‍പ്പട്ടക്കാരായി വാഴിച്ചു. 1877-ല്‍ പത്രോസ് തൃതിയന്‍ പാത്രിയര്‍ക്കീസ് മലങ്കരയെ ഏഴ് ഇടവകകളായി തിരിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിച്ചു. പിന്നീട് ആ ഇടവകകളില്‍ തന്നെ മലങ്കര സഭയിലെ മെത്രാസനങ്ങള്‍ നിലനിന്നു. ഇടയ്ക്ക് അല്‍വാറീസ് മാര്‍ യൂലിയോസിനെ ബോംബേ, സിലോണ്‍, ഗോവാ തുടങ്ങിയ ഇടങ്ങള്‍ ഏല്പിച്ചുവെങ്കിലും അവയില്‍ മലങ്കരസഭാംഗങ്ങള്‍ സ്ഥാപിച്ച ഇടവകകള്‍ ഉള്‍പ്പെട്ടിരുന്നില്ല. 1938-ല്‍ കേരളത്തിനു പുറത്തുളള ഇടവകകളെ ഉള്‍പ്പെടുത്തി ബാഹ്യകേരള മെത്രാസനം രൂപീകരിച്ചു. അതിലേക്കായി ഫാ. അലക്‌സിയോസിനെ മാര്‍ തേവോദോസിയോസ് എന്ന പേരില്‍ 1938 ഏപ്രില്‍ 7-നും മേല്‍പ്പട്ടക്കാരനായും വാഴിച്ചു. ഫാ. അലക്‌സിയോസിനെ 1934 ഡിസംബര്‍ 26-ലെ എം.ഡി സെമിനാരി യോഗവും വീണ്ടും തിരഞ്ഞെടുക്കുന്നുണ്ട്. 1925-ല്‍ തന്നെ മേല്‍പ്പട്ടസ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്ന സി.എം. തോമസ് റമ്പാനെ ഗീവറുഗീസ് ദ്വിതിയന്‍ ബാവാ 1940 മെയ് 6-നു തോമാ മാര്‍ ദീവന്നാസിയോസ് എന്ന പേരില്‍ മേല്‍പ്പട്ടസ്ഥാനത്തേക്ക് ഉയര്‍ത്തി. 1934-ല്‍ മലങ്കരസഭാ ഭരണഘടന നിലവില്‍ വന്നതോടെ തിരഞ്ഞെടുപ്പിന്റെ രീതി കുറച്ച് കൂടി കൃത്യമായി. നിലവില്‍ വന്ന ഭരണഘടനയിലെ 108-ാം വകുപ്പ് പ്രകാരം തെരഞ്ഞെടുപ്പിന് ഹാജരുളള പട്ടക്കാരുടെയും അത്മായക്കാരുടെയും പ്രത്യേകം പ്രത്യേകം ഭൂരിപക്ഷം തിരഞ്ഞെടുപ്പിനു നിര്‍ബന്ധമായി. 1951 മേയ് 17-നു കോട്ടയം എം.ഡി സെമിനാരിയില്‍ കൂടിയ അസോസിയേഷന്‍ മേല്‍പ്പട്ട സ്ഥാനത്തേക്ക് വട്ടക്കുന്നേല്‍ മാത്യൂസ് കത്തനാര്‍, പി. ഇ. ദാനിയേല്‍ കത്തനാര്‍ എന്നിവരെ തിരഞ്ഞെടുത്തു. ഗീവറുഗീസ് ദ്വിതിയന്‍ ബാവാ ഇരുവര്‍ക്കും യഥാക്രമം മാര്‍ അത്താനാസിയോസ്, മാര്‍ പീലക്‌സീനോസ് എന്നീ പേരുകളിലും നേരത്തെ പല തവണ തിരഞ്ഞെടുക്കപ്പെട്ടിരുന്ന പാറേട്ട് മാത്യൂസ് കത്തനാര്‍ക്ക് മാര്‍ ഈവാനിയോസ് എന്ന പേരിലും ഓതറ ദയറായിലെ മാത്യൂസ് കത്തനാരെ മാത്യൂസ് മാര്‍ കൂറീലോസ് എന്ന പേരിലും സ്ലീബാദാസ സമൂഹ സ്ഥാപകന്‍ പത്രോസ് റമ്പാനെ മാര്‍ ഒസ്താത്തിയോസ് എന്ന പേരിലും എപ്പിസ്‌കോപ്പാമാരായി 1953 മേയ് 15-നു വാഴിച്ചു. ബസേലിയോസ് ഗീവറുഗീസ് ദ്വിതിയന്‍ ബാവാ 1964-ല്‍ കാലം ചെയ്തതിനെത്തുടര്‍ന്ന് ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവാ 1964 മേയ് 22-നു സ്ഥാനാരോഹണം ചെയ്യപ്പെട്ടു.
മേല്‍പ്പട്ടസ്ഥാനത്തേക്ക് അഞ്ചു പേരെ തിരഞ്ഞെടുക്കുവാനായി 1965 ഡിസംബര്‍ 28-ാം തീയതി കോട്ടയം എം.ഡി. സെമിനാരിയില്‍ യോഗം ചേര്‍ന്നു. തിരഞ്ഞെടുപ്പില്‍ ഒരു വികേന്ദ്രീകൃത സ്വഭാവം ആ വര്‍ഷം കൈവന്നു. ഓരോ മെത്രാസനത്തില്‍ നിന്നും മേല്‍പ്പട്ടസ്ഥാനത്തേക്ക് തിരഞ്ഞെടുക്കുവാന്‍ ആഗ്രഹിക്കുന്ന അഞ്ചു പേരെ നാമനിര്‍ദേശം ചെയ്യുവാനും അപ്രകാരം നാമനിര്‍ദേശം ചെയ്യുന്നവരില്‍ നിന്ന് അഞ്ചുപേരെ മാനേജിംഗ് കമ്മറ്റി നിശ്ചയിച്ച് അസോസിയേഷനിലേക്ക് ശുപാര്‍ശ ചെയ്യുവാനും ആ തവണ തീരുമാനിച്ചു. അങ്ങനെ മാനേജിംഗ് കമ്മറ്റി മുന്നോട്ട് വച്ച അഞ്ചു പേരുകളെയും അസോസിയേഷന്‍ അംഗീകരിച്ചു. എന്നാല്‍ എപ്പിസ്‌കോപ്പല്‍ സിനഡ് ഇതില്‍ രണ്ട് പേരുടെ തിരഞ്ഞെടുപ്പിനു അംഗീകാരം നല്‍കിയില്ല. അംഗീകാരം ലഭിച്ച മൂന്ന് പേരെ ഔഗേന്‍ പ്രഥമന്‍ ബാവാ ഫിലിപ്പോസ് മാര്‍ തെയോഫിലോസ്, യൂഹാനോന്‍ മാര്‍ സേവേറിയോസ്, തോമസ് മാര്‍ തീമോത്തിയോസ് എന്നീ പേരുകളില്‍ 1966 ഓഗസ്റ്റ് 24-നു മെത്രാപ്പോലീത്താമാരായി വാഴിച്ചു. അസോസിയേഷന്‍ നടപടിചട്ടങ്ങള്‍ 1970 സെപ്റ്റംബറില്‍ നിലവില്‍ വന്നു. 1974 ഒക്‌ടോബറില്‍ അഞ്ചു മേല്‍പ്പട്ടക്കാരെ തിരഞ്ഞെടുക്കുവാനായി വീണ്ടും നിരണം പളളിയില്‍ അസോസിയേഷന്‍ യോഗം കൂടി. 1965-ല്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടും സ്ഥാനം ലഭിക്കാതിരുന്ന രണ്ട് പേരും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അവര്‍ക്കു പുറമേ മൂന്നു പേരു കൂടി ഐക്യകണേ്ഠ്യന തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചു പേര്‍ക്കും 1975 ഫെബ്രുവരി 16-നു ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവാ ഗീവറുഗീസ് മാര്‍ ഒസ്താത്തിയോസ്, പൗലോസ് മാര്‍ ഗ്രിഗോറിയോസ്, സ്‌തേഫാനോസ് മാര്‍ തേവോദോസിയോസ്, തോമസ് മാര്‍ മക്കാറിയോസ്, ജോസഫ് മാര്‍ പക്കോമിയോസ് എന്നീ പേരുകളില്‍ മെത്രാന്‍ സ്ഥാനം നല്‍കി.
ഔഗേന്‍ ബാവാ 1975-ല്‍ സ്ഥാനത്യാഗം ചെയ്തതോടെ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതിയന്‍ ബാവാ സ്ഥാനമേറ്റു. ബാഹ്യകേരള ഇടവകയെ ബോംബേ, മദ്രാസ്, ഡെല്‍ഹി എന്നീ മൂന്നു മെത്രാസനങ്ങളായി തല്‍ക്കാലത്തേക്ക് 1976-ല്‍ വിഭജിച്ചു. 1977-ല്‍ മാവേലിക്കര പുതിയകാവില്‍ കൂടിയ അസോസിയേഷനിലാണ് ആദ്യമായി മെത്രാന്‍ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് വേണ്ടി വന്നത്. അഞ്ചു പേരെ തിരഞ്ഞെടുക്കാന്‍ കൂടിയ യോഗത്തില്‍ എട്ടു പേര്‍ സ്ഥാനാര്‍ഥികളായി ഉണ്ടായിരുന്നു. ഫാ. കെ. കെ. മാത്യൂസ് റമ്പാന്‍ ഏറ്റവും അധികം വോട്ടു നേടി. അദ്ദേഹത്തെ കൂടാതെ സി. സഖറിയാ റമ്പാന്‍, യൂഹാനോന്‍ റമ്പാന്‍, ഫാ. റ്റി. ഇ ജോര്‍ജ്, ഫാ. എം.എം. ജേക്കബ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഈ അഞ്ചു പേര്‍ക്കും ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് പ്രഥമന്‍ ബാവാ 1978 മെയ് 15-നു മാര്‍ ബര്‍ന്നബാസ്, മാര്‍ ദീവന്നാസിയോസ്, മാര്‍ അത്താനാസിയോസ്, മാര്‍ ദീയസ്‌കോറോസ്, മാര്‍ പോളിക്കാര്‍പ്പോസ് എന്നീ പേരുകളില്‍ എപ്പിസ്‌കോപ്പാ സ്ഥാനം നല്‍കി. താല്‍ക്കാലികമായി മൂന്ന് മെത്രാസനങ്ങളായി 1976-ല്‍ തിരിച്ച ബാഹ്യകേരള മെത്രാസനത്തെ ബോംബേ, മദ്രാസ്, ഡെല്‍ഹി, കല്‍ക്കട്ട, അമേരിക്ക എന്നീ അഞ്ചു മെത്രാസനങ്ങളായി തിരിച്ചു. കൂടാതെ കൊല്ലം മെത്രാസനത്തെ വിഭജിച്ച് കൊല്ലം, തിരുവനന്തപുരം എന്നീ രണ്ട് മെത്രാസനങ്ങളായി. ഇത് 1-1-1979-ല്‍ നിലവില്‍ വന്നു. കോട്ടയം മെത്രാസനത്തെ കോട്ടയം, കോട്ടയം സെന്‍ട്രല്‍, ഇടുക്കി എന്നീ മെത്രാസനങ്ങളായി 1982-ല്‍ വിഭജിച്ചു. ഇവയെല്ലാം വീണ്ടും മേല്‍പ്പട്ടസ്ഥാനികളുടെ തിരഞ്ഞെടുപ്പിലേക്ക് നയിച്ചു. മേല്‍പ്പട്ടസ്ഥാനികളെ തിരഞ്ഞെടുക്കുവാന്‍ 1982 ഡിസംബര്‍ 28-നു തിരുവല്ലായില്‍ കൂടിയ മലങ്കര അസോസിയേഷനില്‍ വോട്ടെടുപ്പ് ഉണ്ടായില്ല. വീണ്ടും ഐക്യകണ്‌ഠ്യേന തിരഞ്ഞെടുപ്പ് നടത്തപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട കെ.ജി ഗീവറുഗീസ് റമ്പാന്‍, ഫാ ഫിലിപ്പോസ് തോമസ്, ഫാ. കെ.റ്റി തോമസ്, ഫാ. കെ.ഐ. പോള്‍, ഫാ. കെ മത്തായി എന്നിവര്‍ക്ക് 1985 മെയ് 15-നു മാര്‍ ഈവാനിയോസ്, മാര്‍ യൗസേബിയോസ്, മാര്‍ അത്താനാസിയോസ്, മാര്‍ മിലിത്തിയോസ്, മാര്‍ എപ്പിഫാനിയോസ് എന്നീ പേരുകളില്‍ മാത്യൂസ് പ്രഥമന്‍ ബാവാ എപ്പിസ്‌കോപ്പാ സ്ഥാനം നല്‍കി. മേല്‍പ്പട്ടസ്ഥാനത്തേക്ക് ഒരാളെ തിരഞ്ഞെടുക്കുവാനായി 1987 ഡിസംബര്‍ 29-നു കോട്ടയം എം.ഡി സെമിനാരിയില്‍ അസോസിയേഷന്‍ യോഗം കൂടി. മേല്‍പ്പട്ടസ്ഥാനത്തേക്ക് മാനേജിംഗ് കമ്മറ്റി ഒരാളെ നാമനിര്‍ദേശം ചെയ്തു. ഫാ. ഡബ്ല്യു. എ. ചെറിയാനായിരുന്നു നാമനിര്‍ദേശം ചെയ്യപ്പെട്ടത്. പന്ത്രണ്ട് സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത് ഉണ്ടായിരുന്നു. ഇതില്‍ രണ്ട് പത്രികകള്‍ തളളി. ശേഷിച്ച 10 പേരില്‍ റമ്പാന്‍ തെയോഫോറസ് കോര്‍-എപ്പിസ്‌കോപ്പാ, സിറിള്‍ റമ്പാന്‍, ഫാ. കെ.സി മാത്യു എന്നിവര്‍ പത്രിക പിന്‍വലിച്ചു. ഏഴ് പേര്‍ മത്സരരംഗത്തു തുടര്‍ന്നു. എന്നാല്‍ ഇവരില്‍ ആര്‍ക്കും വിജയിക്കുവാന്‍ വേണ്ട മിനിമം വോട്ട് ലഭിച്ചില്ല. അങ്ങനെ ആരും വിജയിക്കാത്ത ഒരു തിരഞ്ഞെടുപ്പും ചരിത്രത്തിലേക്ക്. 1989 ജൂണില്‍ പുതുക്കിയ നടപടിച്ചട്ടങ്ങള്‍ നിലവില്‍ വന്നു. അതിന്‍പ്രകാരമായിരുന്നു അടുത്ത തിരഞ്ഞെടുപ്പ്. 1989 ഡിസംബര്‍ 28-നു അഞ്ചു മേല്‍പ്പട്ടക്കാരെ തിരഞ്ഞെടുക്കുവാന്‍ പത്തനംതിട്ടയില്‍ യോഗം ചേര്‍ന്നു. മാനേജിംഗ് കമ്മറ്റി അഞ്ചു പേരുടെ പാനല്‍ അസോസിയേഷനു സമര്‍പ്പിച്ചു. പാനലിനു പുറത്ത് മൂന്ന് പേര്‍ മത്സരിച്ചു. പാനലിലെ അഞ്ചു പേരും വിജയിച്ചു. ഫാ. പി.എം. കുറിയാക്കോസ്, ഫാ. ജോബ് തോമസ്, ഫാ. ഡബ്ല്യൂ. എ. ചെറിയാന്‍, ഫാ. എം.എ മത്തായി, ഫാ. ജോര്‍ജ് കുര്യന്‍ എന്നിവരായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്.
ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് പ്രഥമന്‍ ബാവാ 1991-ല്‍ സ്ഥാനത്യാഗം ചെയ്യുകയും ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതിയന്‍ ബാവാ സ്ഥാനാരോഹണം ചെയ്യപ്പെടുകയും ചെയ്തു. തന്റെ സ്ഥാനാരോഹണത്തിന്റെ പിറ്റേന്ന്, 1991 ഏപ്രില്‍ 30-നു അദ്ദേഹം 1989-ല്‍ തിരഞ്ഞെടുക്കപ്പെട്ട നേരത്തെ രേഖപ്പെടുത്തിയ അഞ്ച് പേര്‍ക്കും മാര്‍ ക്ലിമ്മീസ്, മാര്‍ പീലക്‌സീനോസ്, മാര്‍ അന്തോണിയോസ്, മാര്‍ സേവേറിയോസ്, മാര്‍ കൂറീലോസ് എന്നീ പേരുകളില്‍ എപ്പിസ്‌കോപ്പാ സ്ഥാനം നല്‍കി. മേല്‍പ്പട്ടസ്ഥാനത്തേക്ക് മൂന്ന് പേരെ തിരഞ്ഞെടുക്കുവാനായി 1992 സെപ്റ്റംബര്‍ 10-നു പരുമല സെമിനാരിയില്‍ അടുത്ത അസോസിയേഷന്‍ കൂടി. ഫാ. ജേക്കബ് ചെറിയാന്‍, ഫാ. വി. വറുഗീസ്, വി.പി. പൗലോസ് റമ്പാന്‍ എന്നിവരെ മാനേജിംഗ് കമ്മറ്റി ശുപാര്‍ശ ചെയ്തു. ആകെ ഒമ്പതു പേര്‍ മത്സരിച്ചു. മൂന്നു പേര്‍ പിന്മാറിയിരുന്നു എങ്കിലും പത്രിക പിന്‍വലിക്കാനുളള സമയം കഴിഞ്ഞതിനാല്‍ അവരുടെ പേരുകളും ബാലറ്റ് പേപ്പറില്‍ ഉണ്ടായിരുന്നു. എന്നാല്‍ രണ്ട് പേര്‍ക്കു മാത്രമേ വിജയിക്കുവാനാവശ്യമായ വോട്ട് ലഭിച്ചുളളു. പാനലില്‍ നിന്നു മത്സരിച്ച ഫാ. ജേക്കബ് ചെറിയാനും പാനലിന്റെ പുറത്ത് നിന്ന് മത്സരിച്ച ഫാ. പൗലോസ് ഒ.ഐ.സിയും തിരഞ്ഞെടുക്കപ്പെട്ടു. ഇരുവര്‍ക്കും 1993 ഓഗസ്റ്റ് 16-നു മാര്‍ ഐറേനിയോസ്, മാര്‍ പക്കോമിയോസ് എന്നീ പേരുകളില്‍ മാത്യൂസ് ദ്വിതിയന്‍ ബാവാ എപ്പിസ്‌കോപ്പാ സ്ഥാനം നല്‍കി. 1995-ല്‍ ബഹു. സുപ്രീം കോടതി വിധി പുറപ്പെടുവിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ സഭാസമാധാന ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു കൊണ്ടിരുന്നു. എന്നാല്‍ വിഘടിത വിഭാഗം 2002 -ലെ പരുമല അസോസിയേഷന്‍ ബഹിഷ്‌ക്കരിച്ചതോടെ വീണ്ടും മേല്‍പ്പട്ടസ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പിലേക്ക് സഭ കടന്നു. ഏഴ് പേരെ തിരഞ്ഞെടുക്കുവാനായി 2004 ജൂണ്‍ 10-നു പരുമല സെമിനാരിയില്‍ യോഗം കൂടി. ഏഴ് പേരുടെ പാനല്‍ മാനേജിംഗ് കമ്മറ്റി മുന്നോട്ട് വച്ചിരുന്നു. അവരുള്‍പ്പെടെ 21 പേര്‍ മത്സരിച്ചു. ഫാ. കെ.ജെ. ഗബ്രിയേല്‍, യൂഹാനോന്‍ റമ്പാന്‍, ഫാ. എം.സി ചെറിയാന്‍, ഔഗേന്‍ റമ്പാന്‍ എന്നീ നാലു പേര്‍ക്ക് മാത്രമേ മിനിമം വോട്ട് നേടാന്‍ സാധിച്ചുളളു. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്യൂസ് ദ്വിതിയന്‍ ബാവാ 2005 മാര്‍ച്ച് 5-നു മാര്‍ ഗ്രിഗോറിയോസ്, മാര്‍ ക്രിസോസ്റ്റമോസ്, മാര്‍ തെയോഫിലോസ്, മാര്‍ ദീവന്നാസിയോസ് എന്നീ പേരുകളില്‍ എപ്പിസ്‌കോപ്പാ സ്ഥാനം നല്‍കി. മുന്‍ തിരഞ്ഞെടുപ്പിലെ അനാരോഗ്യകരമായ പ്രചാരണങ്ങളെ ഒഴിവാക്കാന്‍ മേല്‍പ്പട്ടസ്ഥാനികളുടെ തിരഞ്ഞെടുപ്പിന്റെ നടപടിച്ചട്ടം 2007-ല്‍ പരിഷ്‌ക്കരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ഏഴ് പേരെ തിരഞ്ഞെടുക്കാന്‍ 2008 സെപ്റ്റംബര്‍ 11-നു പാമ്പാക്കുടയില്‍ യോഗം ചേര്‍ന്നു. മുളന്തുരുത്തി സുന്നഹദോസിനു ശേഷം ആദ്യമായി വടക്കന്‍ പ്രദേശത്ത് ചേര്‍ന്ന യോഗമായിരുന്നു പാമ്പാക്കുട അസോസിയേഷന്‍. ആദ്യമായി ഒരു സ്ത്രി തിരഞ്ഞെടുപ്പിന്റെ വരണാധികാരിയായി ചുമതല വഹിച്ചു. തമിഴ്‌നാട് കേഡര്‍ ഐ.എ.എസ് ഓഫീസറായിരുന്ന ഒ.പി. ശോശാമ്മ ആയിരുന്നു വരണാധികാരി. ചരിത്രത്തിലാദ്യമായി ഏഴ് പേര്‍ മേല്‍പ്പട്ടസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, ജോസഫ് മാര്‍ ദീവന്നാസിയോസ്, ഏബ്രഹാം മാര്‍ എപ്പിപ്പാനിയോസ്, മാത്യൂസ് മാര്‍ തീമോത്തിയോസ്, അലക്‌സിയോസ് മാര്‍ യൗസേബിയോസ്, യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് എന്നീ പേരുകളില്‍ ദിദിമോസ് പ്രഥമന്‍ ബാവാ 2009 ഫെബ്രുവരി 19-നു മേല്‍പ്പട്ടസ്ഥാനം നല്‍കി. കൊട്ടാരക്കര-പുനലൂര്‍, നിലയ്ക്കല്‍, അടൂര്‍-കടമ്പനാട്, ബാംഗ്ലൂര്‍, അഹമ്മദാബാദ് തുടങ്ങിയ മെത്രാസനങ്ങളുടെ രൂപീകരണം അടുത്ത വര്‍ഷം തന്നെ വീണ്ടും മേല്‍പ്പട്ടസ്ഥാനികളുടെ തിരഞ്ഞെടുപ്പ് ആവശ്യമാക്കി. വീണ്ടും ഏഴ് പേരെ തിരഞ്ഞെടുക്കുവാന്‍ 2010 ഫെബ്രുവരി 17-നു ശാസ്താംകോട്ടയില്‍ യോഗം കൂടി. ഈ അസോസിയേഷനു മുമ്പായും നടപടിച്ചട്ടങ്ങളില്‍ ചില ഭേദഗതികള്‍ വരുത്തിയിരുന്നു. ഏഴ് പേര്‍ തിരഞ്ഞെടുക്കപ്പെട്ടു. മേല്‍പ്പട്ടസ്ഥാനത്തേക്ക് വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഫാ. ജോണ്‍ മാത്യൂസും പ്രായം കുറഞ്ഞ വ്യക്തിയായി ഫാ വി.എം എബ്രഹാമും തിരഞ്ഞെടുക്കപ്പെട്ടു. ഇരുവര്‍ക്കും മറ്റ് അഞ്ച് പേര്‍ക്കും യൂഹാനോന്‍ മാര്‍ ദിമെത്രയോസ്, യൂഹാനോന്‍ മാര്‍ തേവോദോറോസ്, യാക്കോബ് മാര്‍ ഏലിയാസ്, ജോഷ്വാ മാര്‍ നീക്കോദീമോസ്, സഖറിയാ മാര്‍ അപ്രേം, ഗീവറുഗീസ് മാര്‍ യൂലിയോസ്, ഏബ്രഹാം മാര്‍ സെറാഫിം എന്നി പേരുകളില്‍ ദിദിമോസ് പ്രഥമന്‍ ബാവാ 2010 മേയ് 12 -നു മെത്രാപ്പോലീത്താ സ്ഥാനം നല്‍കി. അടുത്ത മേല്‍പ്പട്ടസ്ഥാന തിരഞ്ഞെടുപ്പ് പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംഭവിച്ചത്. 2021-ല്‍ നടപടിച്ചട്ടങ്ങള്‍ പരിഷ്‌ക്കരിച്ചു. ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതിയന്‍ ബാവാ സ്ഥാനമേറ്റപ്പോള്‍ കോട്ടയം, കുന്നംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, ഇടുക്കി, മലബാര്‍, സൗത്ത്-വെസ്റ്റ് അമേരിക്കാ തുടങ്ങിയ മെത്രാസങ്ങള്‍ക്ക് പൂര്‍ണസമയ മെത്രാപ്പോലീത്താമാര്‍ ഇല്ലാതിരുന്നു. അതിനാല്‍ ഏഴ് പേരെ തിരഞ്ഞെടുക്കുവാന്‍ കോലഞ്ചേരിയില്‍ 2022 ഫെബ്രുവരിയില്‍ അസോസിയേഷന്‍ യോഗം കൂടി. മാനേജിംഗ് കമ്മറ്റി നിര്‍ദേശിച്ചവരില്‍ നിന്ന് ഏഴ് പേര്‍ തിരഞ്ഞെടുക്കപ്പെട്ടു. മലങ്കരസഭയുടെ മേല്‍പ്പട്ടസ്ഥാന തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും അധികം വോട്ട് നേടിയ സ്ഥാനാര്‍ഥിയായി ഫാ. ഏബ്രഹാം തോമസ് തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട ഏഴ് പേര്‍ക്കും മാത്യൂസ് തൃതിയന്‍ ബാവാ ഏബ്രഹാം മാര്‍ സ്‌തേഫാനോസ്, തോമസ് മാര്‍ ഈവാനിയോസ്, ഗീവറുഗീസ് മാര്‍ തെയോഫിലോസ്, ഗീവറുഗീസ് മാര്‍ പക്കോമിയോസ്, ഗീവറുഗീസ് മാര്‍ പീലക്‌സിനോസ്, ഗീവറുഗീസ് മാര്‍ ബര്‍ന്നബാസ്, സഖറിയാ മാര്‍ സേവേറിയോസ് എന്നീ പേരുകളില്‍ 2022 ജൂലൈ 28-നു മേല്‍പ്പട്ടസ്ഥാനം നല്‍കി.
വീണ്ടും ഒരു തിരഞ്ഞടുപ്പിലേക്ക് പ.സഭ പ്രാര്‍ഥനാപൂര്‍വ്വം കടക്കുമ്പോള്‍ മുന്‍കാലചരിത്രം രേഖപ്പെടുത്തുക എന്നതു മാത്രമാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. പൗലോസ് ശ്ലീഹാ കൊരിന്ത്യര്‍ക്കെഴുതിയ ഒന്നാം ലേഖനം 12-ാം അദ്ധ്യായത്തില്‍ ചോദിക്കുന്നുണ്ടല്ലോ എല്ലാവരും അപ്പോസ്‌തോലന്‍മാരോ? എല്ലാവരും പ്രവാചകന്‍മാരോ? എല്ലാവരും ഉപദേഷ്ടാക്കന്‍മാരോ? സഭ ഓരോ ദൗത്യം ഓരോരുത്തരെ ഏല്പിക്കുന്നു. വ്യക്തികള്‍ക്കപ്പുറം സഭ ഏല്പിക്കുന്ന ദൗത്യത്തിനാണ് പ്രാധാന്യം. ആത്യന്തികമായി ഉയരേണ്ടത് സഭയുടെ കൊമ്പാണ്. അതില്‍ നമ്മുടെ താല്പര്യങ്ങളോ ഇഷ്ടാനിഷ്ടങ്ങളോ വിഷയമല്ല, പ്രസക്തവുമല്ല. പരിശുദ്ധാത്മാവിനും ഞങ്ങള്‍ക്കും തോന്നിയെന്ന് യാക്കോബ് ശ്ലീഹാ പറഞ്ഞത് കേള്‍ക്കാന്‍ നമുക്കും ഇടയാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.
No comments:
Post a Comment