Thursday, 15 May 2025

പലകാലം തപസ്സുചെയ്ത് പല പീഡകളേല്ക്കേണം...''

 കക്കാടിൻ്റെ 'വഴി വെട്ടുന്നവരോട്' എന്നൊരു കവിതയുണ്ട്:

''വഴിവെട്ടാന് പോകുന്നവനോ
പല നോവുകള് നോല്ക്കേണം
പലകാലം തപസ്സുചെയ്ത്
പല പീഡകളേല്ക്കേണം...''
ഒരു വഴിയും തനിയെ സൃഷ്ടിക്കപ്പെട്ടതല്ല.

നമ്മൾ നടക്കുന്ന വഴി മുള്ളില്ലാത്തതും കല്ലില്ലാത്തതുമായത് പണ്ടു ചിലർ ആ വഴി നടന്ന് മുള്ളും കല്ലും നീക്കിയതു കൊണ്ടാണ്. മുള്ള് കൊണ്ട് മുറിവേറ്റ അവരുടെ ഓർമ്മ നമ്മെ നടത്തുന്ന ഒരു ധൈര്യമാകേണ്ടതാണ്. അവർ ഏൽപ്പിച്ച വഴി മണ്ണിട്ടു മൂടുകയല്ല നമ്മുടെ ചുമതല; കൂടുതൽ വെടിപ്പായി അടുത്ത തലമുറയ്ക്ക് അത് ഏൽപ്പിക്കുകയെന്നതാണ്.
അവരോട് ഒരു കടപ്പാട് നമുക്കുണ്ട്. അവർ വെട്ടിയ വഴിയിലൂടെ നടന്നു കൊണ്ട് അവരുടെ പോരാട്ടങ്ങളെ തള്ളിക്കളയുകയല്ല; അവരുടെ മുറിവുകളോടും സഹനങ്ങളോടും ഐക്യദാർഢ്യപ്പെടുകയെന്നതാണ് നമ്മുടെ പ്രാഥമിക ദൗത്യം. എന്നാൽ പലപ്പോഴും ആ ബോധ്യം നഷ്ടപ്പെട്ട പിൻഗാമികൾ ഉണ്ടായിട്ടുണ്ട്; രാജാക്കൻമാരുടെ ഒന്നാം പുസ്തകത്തിൽ രെഹബയാമിൻ്റെ കഥയുണ്ട്. തൻ്റെ പിതാവായ ശലോമോനും വല്യപ്പനായ ദാവീദും കാണിച്ച വഴികളിൽ നിന്ന് മാറി നടന്ന് അവരുടെ ക്രമീകരണങ്ങളെ തള്ളിക്കളഞ്ഞ രെഹബയാം. ദാനിയേലിൻ്റെ അഞ്ചാം അദ്ധ്യായത്തിൽ കാണുന്ന നെബുക്കദ്നേസർ രാജാവിൻ്റെ പുത്രനായ ബേൽശസറും ശൗൽ രാജാവും മറ്റ് ഉദാഹരണങ്ങളാണ്. ഇവരൊക്കെ അവസാനം എത്തിപ്പെട്ടത് എവിടെ എന്നതിനു നമ്മുടെ മുമ്പിൽ വൃത്താന്തങ്ങൾ നിരന്നിരിക്കുന്നു.
നമ്മുടെ വിശ്വാസം മൃതരുടെ സജീവതയാണ്. ചരിത്രത്തിൽ ഇടപെട്ട ദൈവസാന്നിധ്യം തന്നെയാണ് അത് നമ്മെ പഠിപ്പിച്ചത്. നമ്മൾ എല്ലാ കുർബാനകളിലും പാടുന്നതാണ് ''നിന്നഭിക്ഷിക്ത മുഖം തിരിപ്പിക്കല്ലെ, നിൻ ദാസൻ ദാവീദിനെയോർത്ത്" എന്ന്. പിതാക്കൻമാരുടെ നന്മയെ ഓർത്ത് ഞങ്ങളെ രക്ഷിക്കണമെന്ന് ഉടയതമ്പുരാനോട് പ്രാർഥിക്കുന്നവരാണ് സുറിയാനിക്കാർ. പാശ്ചാത്യ സുറിയാനി ആരാധനാക്രമത്തിൽ ഇത് വളരെ പ്രകടമാണ്. തിരുവിഷ്ടത്തെ പ്രസാദിപ്പിച്ചു കടന്നു തിരശ്ശീലയ്ക്കപ്പുറത്തേക്ക് പോയവരെ ഓർത്താണ് നമ്മൾ ഓരോ ദിവസവും അവസാനിപ്പിക്കുന്നത്. അവരുടെ പ്രാർഥനകളും നിലവിളികളുമാണ് നമുക്കുള്ള ഏക നീക്കിയിരിപ്പ്. അവരുടെ പ്രവർത്തനങ്ങളെയും കണ്ണുനീരുകളെയും തള്ളിക്കളഞ്ഞു കിട്ടുന്നത് എത്ര വലിയ കൈയ്യടിയായാലും വാഴ്ത്തുപ്പാട്ടുകളായാലും അത് ഒരിക്കലും നിലനിൽക്കുന്നതാകില്ല.
''മരിച്ചു തലയ്ക്കു മുകളിൽ നിൽക്കുന്നവർ'' എന്ന് സാധാരണ മലയാളത്തിൽ പറയാറുണ്ടല്ലോ! അവരെ മറന്നുള്ള ഏത് പ്രഖ്യാപനവും ചരിത്ര നിഷേധമാണ്; സ്വത്വത്തെ അപഹസിക്കലാണ്; മിതമായി പറഞ്ഞാൽ നന്ദികേടാണ്.
ഡെറിൻ രാജു
15.05.2025

No comments:

Post a Comment

പലകാലം തപസ്സുചെയ്ത് പല പീഡകളേല്ക്കേണം...''

  കക്കാടിൻ്റെ 'വഴി വെട്ടുന്നവരോട്' എന്നൊരു കവിതയുണ്ട്: ''വഴിവെട്ടാന് ‍ പോകുന്നവനോ പല നോവുകള് ‍ നോല് ‍ ക്കേണം പലകാലം തപസ്സു...