Saturday, 7 February 2026

ഓരോ അനുസ്മരണവും ഒരു നന്ദി പറച്ചിലാണ്

 " ...ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ- യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ? "

ഭൗതിക ജീവിതത്തിൻ്റെ നിസാരതയെ കുമാരനാശാൻ ഒരു പൂവിൽ നിക്ഷേപിച്ചു പാടിയതാണ്; ഒരു ചോദ്യചിഹ്നമുണ്ടെങ്കിലും  'വീണപൂവി'ൽ ആകെ നിറഞ്ഞുനിൽക്കുന്ന ആശയം ഈയൊരു നിസാരതയാണ്;  കരുണയുമാണ്. എന്നാൽ ഐശ്വര്യം ഈ ഭൂമിയിൽ അങ്ങേയറ്റം അസ്ഥിരമെന്ന് പ്രലപിക്കുമ്പോഴും ചില  പ്രതീക്ഷകളും കവി പ്രകടമായി പുലർത്തുന്നുണ്ട്. അതുകൊണ്ടാണ് ഇവിടെ മായുന്ന പൂവ് വീണ്ടും സുമേരുവിൽ കല്പദ്രുമത്തിൻ്റെ കൊമ്പിൽ ഉദിക്കുമെന്ന് അദ്ദേഹം പ്രത്യാശ വയ്ക്കുന്നത്. അതൊരു സ്വാഭാവിക പ്രത്യാശയുമാണ്.

നൈമിഷികമായ മനുഷ്യ ജീവിതം എക്കാലവും തത്വചിന്തകരുടെ പ്രിയപ്പെട്ട വിഷയമാണ്. അതിനെ പൂവിനോടും പുല്ലിനോടും ദിവസത്തോടും ഒക്കെ പലരും ഉപമിച്ചിട്ടുണ്ട്. ഒരു എബ്രായ ഇടയൻ താൻ കണ്ടു ശീലിച്ച ഒരുദാഹരണം കൊണ്ട് അത് വിശദീകരിച്ചു. വയലിൽ പുല്ല് മുളച്ച് അത് ഇല്ലാതെയായി പോകുന്നതു പോലെ മനുഷ്യർ കടന്നു പോകുന്നു എന്നവൻ പാടി. അതിന്നും സുറിയാനി ക്രിസ്ത്യാനികൾ പാടിക്കൊണ്ടിരിക്കുന്നു. മാഞ്ഞു പോകുന്ന വെറും നിഴലിനോട് അതിനെ ഷേക്സ്പിയർ മാക്ബത്തിൽ ഉപമിച്ചു. അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ!! 

പൗലോസ് വേറൊരു ആശയമാണ് ഹൃദ്യമായി അവതരിപ്പിക്കുന്നത്. " നിലത്തുവീണഴുകുന്ന വിത്ത് മുളയ്ക്കുന്നതു പോലെ പുതുക്കപ്പെടുന്ന ജീവിതങ്ങൾ.'' മഴയിൽ മാത്രം പുതുക്കപ്പെടുന്ന ചില വിത്തുകൾ ഉണ്ട്. എത്ര വെള്ളവും വളവും അതിനെ മണ്ണിൽ നിന്നുയിർപ്പിക്കാനാകില്ല; പുതുമഴ പെയ്യുന്നതുവരെ അതങ്ങനെ വിശ്രമിക്കും. നിർജീവാവസ്ഥയിലും മോഷലബ്ധിക്കായി പ്രതീക്ഷാനിർഭരമായ ഒരു സജീവത. 

സുറിയാനി പാരമ്പര്യത്തിൽ പിതൃക്കളെ അനുസ്മരിക്കുന്ന ദിവസങ്ങളാണിത്. പൗരസ്ത്യ സുറിയാനി കണക്കിൽ ദനഹാക്കാലം അവസാന വെള്ളിയും പാശ്ചാത്യ സുറിയാനി രീതിയിൽ  വലിയനോമ്പിനു മുമ്പുള്ള ഞായറാഴ്ച (ഫെബ്രുവരി 8) യും. 

ഓരോ അനുസ്മരണവും ഒരു നന്ദി പറച്ചിലാണ്; ഒരു ധൈര്യപ്പെടലാണ്. പഠിപ്പിച്ച പാഠങ്ങൾക്കും പകർന്നു നൽകിയ ബോധ്യങ്ങൾക്കും ചേർത്തുപിടിച്ച കരങ്ങൾക്കുമുള്ള ഒരു തർപ്പണം. നല്ലോർമ്മകളോടൊരു ഐക്യപ്പെടൽ. 

ഡെറിൻ രാജു.

No comments:

Post a Comment

ഓരോ അനുസ്മരണവും ഒരു നന്ദി പറച്ചിലാണ്

 " ...ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ- യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ? " ഭൗതിക ജീവിതത്തിൻ്റെ നിസാരതയെ കുമാരനാശാൻ ഒരു പ...