"ആ സിംഹങ്ങൾ ധാർമ്മികനോ -
ടൊത്തുപവാസം പാലിച്ചു! "
നോമ്പിൽ വ്യാഴാഴ്ച സന്ധ്യയ്ക്ക് പാടുന്നതാണ്.
ദാര്യാവേശ് രാജാവിനാൽ സിംഹക്കുഴിയിലേക്ക് എറിയപ്പെട്ട എബ്രായനെ സിംഹങ്ങൾ ഉപദ്രവിക്കാതിരുന്നതിനെ കവി വർണ്ണിക്കുന്നത് അതീവ ഹൃദ്യമായിട്ടാണ്. ദാനിയേലിൻ്റെ നോമ്പിൻ്റെ തീവ്രത കണ്ട സിംഹങ്ങൾ പോലും അവനോടൊത്തു ഉപവസിച്ചുവത്രേ!
എങ്ങനെയാണ് ഒരാളുടെ നോമ്പ് ഉപവാസങ്ങൾ അയാളുടെ ചുറ്റുപാടുകളെ സ്വാധീനിക്കുന്നത്? നമ്മുടെ നോമ്പ് ഒരനുഭവം ആകുന്നത് ചുറ്റുപാടുകൾ നമ്മോടു കൂടെ നോമ്പിലേക്ക് വരുമ്പോഴാണ്. അങ്ങനെയാണ് നമ്മൾ നോമ്പിലാകുന്നത്; നോമ്പ് നമ്മുടെ കൂടെയാകുന്നത്. മത്സ്യ-മാംസ വിഭവങ്ങളുടെ പാത്രങ്ങൾ അമ്പതു ദിവസത്തേക്ക് കഴുകി ഉണക്കി വയ്ക്കുമായിരുന്ന ഒരു പഴയ തലമുറ തങ്ങളുടെ ചുറ്റുവട്ടങ്ങളെ കൂടി നോമ്പ് പഠിപ്പിച്ചവരാണ്. മാവിലെയും പ്ലാവിലെയും അവസാന പഴങ്ങൾ കിളികൾക്കും മൃഗങ്ങൾക്കുമായി മാറ്റി വച്ചവർ പഠിപ്പിച്ചതും ഒരു നോമ്പനുഭവമാണ്.
പകർന്നു കൊടുക്കുന്ന നോമ്പ് ഒരു അനുഭവമാണ്. ലഘുവായ അർഥത്തിൽ നോമ്പ് ഒരു നിയന്ത്രണമാണ്; വിശാലമായ അർഥത്തിൽ അതൊരു തുറന്നു കൊടുക്കലുമാണ്. നിങ്ങളുടെ വെളിച്ചം മറ്റുള്ളവരുടെ മുമ്പിൽ പ്രകാശിക്കട്ടെയെന്ന് നസറായൻ സൂചിപ്പിച്ചതും അതൊക്കെ തന്നെയല്ലെ?
ഡെറിൻ രാജു
നോമ്പിലെ ഒന്നാം വ്യാഴം, 2026
No comments:
Post a Comment