നോമ്പേറ്റാനീ - നമ്മൾക്കായ്
നമ്മുടെ രക്ഷനിന്നാൾ മരുഭൂവിൽ
നോമ്പിൽ വെള്ളിയാഴ്ചകളിൽ പാടുന്നതാണ്.
നമ്മൾ ആർക്കു വേണ്ടിയാണ് നോമ്പ് നോൽക്കുന്നത്? അത് നമുക്കു വേണ്ടി തന്നെയായിരിക്കും. ചിലപ്പോൾ ചിലർ തങ്ങളുടെ ചില ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനായി നോമ്പ് നോൽക്കാറുണ്ട്. ചിലർ ഒന്നിനും അല്ലാതെ നോമ്പ് കാലമായതിനാൽ നോമ്പ് നോൽക്കുന്നു. എന്നാൽ വേറൊരാൾക്ക് വേണ്ടി നമ്മൾ നോമ്പ് നോൽക്കാറുണ്ടോ? യാതൊരു ബന്ധവുമില്ലാത്ത ഒരാൾക്കു വേണ്ടി നമ്മൾ നോമ്പ് അനുഷ്ഠിക്കാറുണ്ടോ? അയാളുടെ നന്മയ്ക്കായി നാം ഉപവാസം സ്വീകരിക്കാറുണ്ടോ?
ക്രിസ്തു മുന്നോട്ട് വച്ച ആശയം തന്നെ ഈ അപര സ്നേഹമല്ലെ? അവൻ പറഞ്ഞ ആ കഥയിലെ ശമരിയാക്കാരൻ തൻ്റെ യാത്ര പകുതിയ്ക്ക് നിർത്തിയിട്ട് പരിക്ക് പറ്റിയ വ്യക്തിയേയും കൊണ്ട് സത്രത്തിലേക്ക് പോയത് എന്തെങ്കിലും പ്രയോജനം പ്രതീക്ഷിച്ചാണോ? അത് ആപത്തിൽ പെട്ട ഒരു ജീവിയോടുള്ള കരുതലായി കണ്ടാൽ പോലും സത്രം സൂക്ഷിപ്പുക്കാരനോട് അധികം ചെലവാകുന്നത് തൻ്റെ മടങ്ങിവരവിൽ തന്നുകൊളളാം എന്ന് സമ്മതിക്കുവാൻ തക്കവണ്ണം എന്ത് ബന്ധമോ പരിചയമോ ആണ് അയാൾക്ക് ഉണ്ടായിരുന്നു. അതും ഒരു നോമ്പ് അനുഭവമാണ്. ഏശായ പറഞ്ഞതു പോലെ നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും ഉപവാസമാണ്; സാധുക്കളെ ചേർത്ത് പിടിക്കുന്നതും ഉപവാസമാണ്.
ശമരിയാക്കാരനോളം എത്തിയില്ലെങ്കിലും ശ്രീനാരായണ ഗുരു എഴുതിയതിനൊപ്പമെങ്കിലും നമ്മൾ ഈ നോമ്പിൽ നടന്നടുക്കേണ്ടതല്ലെ?
''അവനവനാത്മ സുഖത്തിനാചരിപ്പതു
അപരന്നു സുഖത്തിനായി വരേണം!"
ഡെറിൻ രാജു
നോമ്പിലെ ഒന്നാം വെള്ളി, 2026
No comments:
Post a Comment