കക്കാടിൻ്റെ 'വഴി വെട്ടുന്നവരോട്' എന്നൊരു കവിതയുണ്ട്:
Derin Raju
Thursday, 15 May 2025
പലകാലം തപസ്സുചെയ്ത് പല പീഡകളേല്ക്കേണം...''
Tuesday, 6 May 2025
മലങ്കരയുടെ പുണ്യാളച്ചനും വ്യാളി കഥയും : ചില അനുബന്ധങ്ങൾ | ഡെറിൻ രാജു
നസ്രാണികൾക്ക് ഒരുപാട് പരിശുദ്ധൻമാരുണ്ടെങ്കിലും അതിൽ പുണ്യാളച്ചനു സവിശേഷസ്ഥാനമുണ്ട്. മദ്ധ്യപൗരസ്ത്യ ദേശത്ത് ജനിച്ച് വളർന്ന് 1700 വർഷങ്ങൾക്കു മുമ്പ് കൊല ചെയ്യപ്പെട്ട ഗീവറുഗീസ് എന്ന യുവാവ് നസ്രാണികൾക്ക് എപ്പോഴും വിളിച്ചുറപ്പിക്കുന്ന ഒരു സാന്നിധ്യബോധമാണ്. വിളിച്ചാൽ വിളിപ്പുറത്തെന്ന സാമാന്യ വാചകത്തിനപ്പുറം സഹദ ഒരു ധൈര്യമാണ്. നസ്രാണികളുടെ പെരുന്നാളുടെ പൊലിമയിലും ആഘോഷത്തിലും പരിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിനു പകിട്ടും ഏറെയാണ്.
എന്നാണ് ഗീവറുഗീസ് സഹദായുടെ രക്തസാക്ഷിത്വം എന്നതിനു കൃത്യമായ രേഖകൾ ഇല്ല. ഡയോക്ലീഷ്യൻ്റെ പീഡയുടെ സമയത്താണ് എന്നത് ഭൂരിഭാഗം പേരും സമ്മതിക്കുന്ന വസ്തുതയാണ്. കൃത്യമായ ചരിത്ര രേഖകളുടെ അഭാവമെന്ന കാരണം പറഞ്ഞാണ് പോൾ ആറാമൻ മാർപാപ്പ അദ്ദേഹത്തിന്റെ പേരും പെരുന്നാളും വിശുദ്ധന്മാരുടെ പട്ടികയിൽ നിന്ന് 1969-ൽ നീക്കിയത്. എങ്കിലും നസ്രാണികളെ അത്തരം പേരു നീക്കലുകളൊന്നും അശേഷം സ്വാധീനിച്ചിട്ടില്ല. ചരിത്രത്തിൽ കാണുന്ന ഒരു തീയതി 303 ഏപ്രിൽ 23/24 എന്നതാണ്. എന്നാൽ ഈ തീയതി പറയാനുളള കാരണം ഡയോക്ലീഷന്റെ ക്രൈസ്തവ പീഡയുടെ രണ്ടാം ഘട്ടം അവസാനിച്ച തീയതിയായി ആ ദിവസം പരിഗണിക്കുന്നതു കൊണ്ടാണ്. അതിനും 16 ദിവസം കഴിഞ്ഞാണ് രണ്ടാം പ്രാവശ്യം അഗ്നി വന്ന് നശിപ്പിക്കുന്നത്. ആ ദിവസം (ഏപ്രിൽ 24) അദ്ദേഹം 11 പേരെ വധിക്കുന്നുണ്ട്. അതിൽ ഒരാൾ ഗീവറുഗീസ് സഹദ എന്ന നിലയിലാണ് 303 ഏപ്രിൽ എന്ന തീയതി കാണുന്നത്. കൃത്യമായ തീയതി ആദിമ സഹദേൻമാരുടെ ഒന്നും കാര്യത്തിൽ കണ്ടെത്താനും സാധിക്കുകയില്ല.
ഗീവറുഗീസ് സഹദായുടെ ചരിത്രവുമായി ബന്ധപ്പെട്ട ഏറ്റവും പഴയ രേഖകളിൽ ഒന്ന് അഞ്ചാം നൂറ്റാണ്ടിൽ ഗ്രീക്കിൽ എഴുതപ്പെട്ട ഒരു ചരിത്രമാണ്. അത് നഷ്ടപ്പെട്ടു പോയി. എന്നാൽ അതിന്റെ സുറിയാനി (AD 600)- ലത്തീൻ പരിഭാഷകൾ (8-9 നൂറ്റാണ്ടുകൾ) നിലനിന്നു. അതിന്റെ ഇംഗ്ലീഷ് പരിഭാഷയെ അവലംബിച്ചുള്ള മലയാളം പരിഭാഷയാണ് നമ്മുടെ ഇടയിൽ പ്രചരിക്കുന്ന ഗീവറുഗീസ് സഹദായുടെ ജീവചരിത്രങ്ങളിൽ പ്രധാനം. നമ്മുടെ പെങ്കിസയിലും പ്രുമിയോനുകളിലും പാട്ടുകളിലും ഒക്കെ കാണുന്ന ആശയങ്ങളിൽ ബഹുഭൂരിഭാഗവും ഈ പഴയ പുസ്തകത്തിൽ നിന്നു തന്നെയാണ്. ഏഴര വർഷം ഗീവറുഗീസിനെ പീഡിപ്പിച്ചു. 72 (പന്തീരാറു) വിധികർത്താക്കൾ വിസ്തരിച്ചു. 3 തവണ മരിച്ച ശേഷം ഉയിർത്തു. നാലാം തവണ വാളിനിരയായി മരിച്ചു. അലക്സന്ത്രിയ രാജ്ഞിയെ വിശ്വാസിയാക്കി തുടങ്ങിയ ആശയങ്ങൾ എല്ലാം ആ പുസ്തകത്തിൽ നിന്നാണ്.
ഗീവറുഗീസ് സഹദായുടെ അനുസ്മരണത്തിലും ചിത്രങ്ങളിലുമൊക്കെ പാമ്പിനെ നിഗ്രഹിക്കുന്ന ചിത്രമാണ് തെളിഞ്ഞു വരുന്നത്. എന്നാൽ ഈ കഥ ആദിമ ചരിത്രത്തിൽ കണ്ടെത്താൻ സാധിക്കുന്ന ഒന്നല്ല. മേൽപ്പറഞ്ഞ ജീവചരിത്രത്തിലും വ്യാളീനിഗ്രഹത്തിൻ്റെ കഥ ഇല്ലായെന്നതാണ് കൗതുകകരം. 11-ാം നൂറ്റാണ്ടിൽ മാത്രമാണ് ഗീവറുഗീസ് സഹദായുടെ ചരിത്രത്തിൽ പാമ്പിന്റെ കഥ കൂടി ചേർന്ന് പറഞ്ഞു തുടങ്ങിയത്. നമ്മുടെ പെങ്കിസായിലെ പാട്ടുകളിലും പാമ്പിന്റെ കഥ കാണുന്നില്ല. മലയാളം പെങ്കീസായിൽ മൂന്നാം മണി കോലോയിൽ കൂക്കോയോ രീതിയിൽ രണ്ടാം ഖണ്ഡത്തിൽ വൻ പാമ്പിനെ നീ നിഹനിച്ചു.. എന്നു കാണുന്നുണ്ട്. എന്നാൽ പാമ്പാക്കുട സുറിയാനി പെങ്കീസായിൽ അങ്ങനെ ഒരു പാട്ട് കാണുന്നില്ല. സന്ധ്യയുടെ പ്രുമിയോനിൽ നീരുറവയിൽ കിടന്ന മഹാസർപ്പത്തെ വധിച്ച് പ്രഭുവിന്റെ മകളെ രക്ഷിക്കുകയും ചെയ്ത ഗീവറുഗീസേ നിനക്കു സമാധാനം എന്നും കാണുന്നുണ്ട്. സുറിയാനിയിൽ അങ്ങനെ ഉണ്ടോ എന്ന് പരിശോധിക്കാൻ സാധിച്ചിട്ടില്ല. പ്രുമിയോനിലും പെങ്കീസായിലും ഒന്നും മറ്റ് ഒരിടത്തും വ്യാളിനശീകരണം കാണുന്നില്ല. അഞ്ചാം നൂറ്റാണ്ടിൽ സുറിയാനിയിൽ എഴുതപ്പെട്ട ഒരു പുസ്തകത്തിൽ ദിദിയാനോസ് രാജാവിനെ വിഷസർപ്പം (ܚܘܝܐ ܓܪܣܐ) എന്നു വിശേഷിപ്പിക്കുന്നുണ്ടെന്നത് ഒരു പഠനമർഹിക്കാവുന്ന വിഷയവുമാണ്.
മേടം 24-നാണോ 23 - നാണോ സഹദായുടെ പെരുന്നാൾ തീയതി എന്നതും ഒരു സംശയമാണ്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ എഴുതിയ ഒരു ലേഖനം കൂടി ഇതോടൊപ്പം ചേർക്കുന്നു.
മേടം നാലോടിരുപതു തന്നിൽ... എന്നാരംഭിച്ചിരുന്ന മാർ ഗീവറുഗീസ് സഹദായുടെ പെരുന്നാൾ ദിവസത്തിലെ ഹൂത്തോമോ പ്രസിദ്ധമായ ഒന്നാണ്. എന്നാൽ കുറച്ച് വർഷങ്ങളായി മേടം മൂന്നോടിരുപതു തന്നിൽ... എന്ന രീതിയാണ് കേൾക്കുന്നത്. ചിലർ പഴയ രീതിയിൽ 'നാലോടിരുപത് ' തന്നെ ഉപയോഗിക്കുന്നു. ഇതിനു പിന്നിലെ കാരണമെന്താണ്?
പാശ്ചാത്യ - പൗരസ്ത്യ സഭകൾ വലിയ സഹദായായി പരിഗണിക്കുന്ന മാർ ഗീവറുഗീസ് സഹദായുടെ പെരുന്നാൾ പൗരസ്ത്യ സുറിയാനിയിൽ നീസാൻ 24 ഉം പാശ്ചാത്യ സുറിയാനിയിൽ നീസാൻ 23 ഉം ആയിരുന്നു.
സുറിയാനി കണക്കിലായപ്പോൾ നീസാൻ മേടമായി. അങ്ങനെ മേടം 23 -ഉം 24 - ഉം സഹദായുടെ പെരുന്നാളായി. അന്ത്യോഖ്യൻ ബന്ധത്തിനു മുമ്പ് മേടം 24 ആയിരുന്നു പെരുന്നാൾ. 18-ാം നൂറ്റാണ്ടിൽ പാശ്ചാത്യ - പൗരസ്ത്യ പ്രതിസന്ധികൾക്കിടയിൽ ഈ രണ്ട് ദിവസവും പെരുന്നാളായി. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനം ആണല്ലോ പൂർണമായി അന്ത്യോഖ്യൻ രീതിയിലേക്ക് മാറിയത്. പിന്നീട് മേടം 23 തന്നെയായി. എങ്കിലും ഔഗേൻ ബാവാ ഹൂത്തോമോ എഴുതിയപ്പോൾ പഴയ രീതിയുടെ സ്വാധീനം കൊണ്ടാകാം മേടം (നീസാൻ ) 24 (ܥܣܪܝܢ ܘܐܪܒܥ ) തന്നെ ഉപയോഗിച്ചു. സി.പി ചാണ്ടി സാറിൻ്റെ സഹായത്തോടെ അത് മേടം 24 (നാലോടിരുപത്) എന്ന് കാവ്യവത്ക്കരിച്ചു.
സുറിയാനി കണക്ക് നോക്കിയാൽ മേടം 23 എന്നത് മെയ് 6 ആണ്. കൊല്ലവർഷം മേടം 23 നോക്കിയാൽ അത് മെയ് 7 or 8 വരും. പുതുപ്പള്ളി, എടത്വ, ഇടപ്പള്ളി (മെയ് 4) പെരുന്നാളുകൾ ഈ സമയത്താണല്ലോ വരുന്നത്. മാർത്തോമാ ഏഴാമൻ സ്ഥാനം പ്രാപിച്ചതും മേടം 24 (05-05-1796) ഗീവറുഗീസ് സഹദായുടെ പെരുന്നാൾ ദിവസമായിരുന്നു.
ഇപ്പോൾ ഏപ്രിൽ 23 ആണ് ഏതാണ്ട് സാർവ്വത്രികമായി അംഗീകരിച്ച തീയതി. ലത്തീൻ രീതിയിൽ ഏപ്രിൽ 23 ആയിരുന്നു നേരത്തെ തന്നെ.
പ്രുമിയോനുകളും ഹൂത്തോമോകളും എന്ന പുതിയ പുസ്തകത്തിൽ മേടം 23 (മൂന്നോടിരുപത്) എന്നതാണ് ഉപയോഗിച്ചിരിക്കുന്നത്. അവസാനം ഇറങ്ങിയ ആണ്ടക്കമുള്ള ഹൂത്തോമോകളിൽ മേടം 24 (നാലോടിരുപത്) എന്ന് തന്നെ തുടരുന്നു. രണ്ട് പുസ്തകത്തിൽ രണ്ട് രീതിയിൽ കിടക്കുന്നതാണ് രണ്ട് രീതിയിൽ ചൊല്ലി കേൾക്കുന്നതിൻ്റെ കാരണം. രണ്ടും ഒരേ തീയതി ആക്കുന്നതാണ് അഭികാമ്യം. ഏപ്രിൽ 23 എന്ന തീയതിയെ സ്വീകരിച്ചിരിക്കുന്ന സ്ഥിതിക്ക് മേടം 23 (മൂന്നോടിരുപത്) എന്നത് സ്വീകരിക്കുകയായിരിക്കും നല്ലത്. അങ്ങനെ ചെയ്യുന്നപക്ഷം ഹൂത്തോമോ പുസ്തകത്തിലെ സുറിയാനിയിൽ ܒܥܣܪܝܢ ܘܐܪܒܥ എന്നത് ܒܥܣܪܝܢ ܘܬܠܬ മാറ്റുന്നതുമാകും ഉചിതം.
Thursday, 24 April 2025
മെഴുകുതിരി കത്തിക്കൽ: ചില സംശങ്ങളും ഉത്തരങ്ങളും | ഡെറിന്‍ രാജു
1. പ്രാർത്ഥനകൾ ആരംഭിക്കുമ്പോൾ മെഴുകുതിരി കത്തിക്കുന്നത് എന്തിനാണ്?
ഉത്തരം:- വൈദ്യുതി പോലെയുള്ള സംവിധാനങ്ങൾ ഇല്ലാതിരുന്ന കാലത്ത് പ്രാർഥനകൾക്കു മുമ്പായി പ്രകാശം കിട്ടാൻ തിരികൾ കത്തിയ്ക്കുമായിരുന്നു. എന്നാൽ പിന്നീട് ഒരു കുരിശും രണ്ട് മെഴുകുതിരികളും നമ്മുടെ ആരാധനയുടെ അടിസ്ഥാനഘടങ്ങളായി. തിരിയുടെ സംഖ്യയിൽ ഉൾപ്പെടെയുള്ള ബാക്കി വ്യാഖ്യാനങ്ങൾ പിൽക്കാലത്ത് വന്നതാണ്.
2. സന്ധ്യയിൽ ഒരു മെഴുകുതിരി കത്തിക്കുന്നത് എന്തിനാണ്?
ഉത്തരം:- മദ്ബഹാ തുറക്കുന്നതിനു മുമ്പായി തിരി കത്തിക്കണം. സന്ധ്യ നമസ്കാരം മദ്ബഹാ തുറന്നാണ് നടത്തുന്നത്. കാരണം നമസ്കാരത്തിൽ മദ്ബഹായിൽ ധൂപം വയ്ക്കേണ്ടതാക കൊണ്ട് മദ്ബഹാ തുറക്കണം. അതിനു മുമ്പായി തിരി കത്തിച്ച് മദ്ബഹായുടെ തിരശീല മാറ്റണം.
3. സൂത്താറായ്ക്ക് രണ്ട് മെഴുകുതിരി കത്തിക്കുന്നത് എന്തിനാണ്?
ഉത്തരം:- സൂത്താറ (ܣܘܬܪܐ) എന്ന വാക്കിനു കാവൽ അഥവ സംരക്ഷണം എന്നാണല്ലോ അർഥം. ഉറക്കത്തിലെ സംരക്ഷണത്തിനും കാവലിനും. അപ്രേമിൻ്റെ മെമ്രയും 91 -ാം സങ്കീർത്തനവും ആ ആശയത്തെ പ്രതിനിധീകരിക്കുന്നു. ആ കാവലിനെ പ്രതിനിധീകരിച്ച് രണ്ട് തിരികൾ 91 -ാം സങ്കീർത്തനത്തിനു മുമ്പായി കത്തിക്കുന്നു. ഇപ്പോൾ അത് സൗകര്യത്തെപ്രതി സുത്താറ ആരംഭിക്കുമ്പോൾ ചെയ്യുന്നു. പഴയ ചില പുസ്തങ്ങളിൽ 91-ാം സങ്കീർത്തനം വായിക്കുന്നവർ തിരി കത്തിച്ച് പിടിച്ച് വായിക്കണമെന്നും അതിനു ശേഷം അത് ത്രോണോസിൽ വയ്ക്കണമെന്നും കാണുന്നുണ്ട്.
4. രാത്രി മൂന്നു കൗമാകൾക്ക് മെഴുകുതിരി കത്തിക്കാത്തതു എന്ത് കൊണ്ടാണ്?
ഉത്തരം:- രാത്രി നമസ്കാരത്തിൻ്റെ മൂന്ന് കൗമാകൾക്ക് സാധാരണ മദ്ബഹാ തുറക്കേണ്ട ആവശ്യമില്ല. കാരണം നാലാം കൗമയിലാണ് ധൂപപ്രാർഥന വരുന്നത്. മൂന്ന് കൗമകൾക്ക് മദ്ബഹാ തുറന്ന് ധൂപം വയ്ക്കേണ്ട ആവശ്യമില്ലാത്തതിനാൽ തിരി കത്തിക്കേണ്ടതില്ല.
5. രാത്രി നാലാം കൗമയിൽ തിരികത്തിച്ചു മറ വലിച്ചു പ്രാർത്ഥിക്കുന്നത് എന്തിനാണ്?
ഉത്തരം:- ഇതിൻ്റെ ഉത്തരം നാലാമത്തെ ഉത്തരത്തിൽ ഉണ്ട്. നാലാം കൗമായിൽ മദ്ബഹാ തുറന്ന് ധൂപം വയ്ക്കേണ്ട ആവശ്യമുണ്ട്. ബസ്മൽക്കോ, സാദിക്കോ, അക്ക് ദമ്റാഹേം എന്നീ കുക്കിലിയോനുകളും മാലാഖമാരുടെ സ്തുതിപ്പും നാലാം കൗമയിലാണ് അതിനാൽ നാലാം കൗമായുടെ ആരംഭത്തിൽ (ഹാലേലുയ്യായോടു കൂടി) തിരി കത്തിച്ച് മറ വലിക്കുന്നു.
6. കഷ്ടാനുഭവ ആഴ്ചയിൽ തിരികത്തിക്കേണ്ടത് എങ്ങനെ ആണ് ?
ഉത്തരം :- സാധാരണ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി എല്ലാ യാമങ്ങൾക്കും ഹാശാ ആഴ്ചയിൽ പ്രൊമിയോൻ ഉണ്ട്. ധൂപം വയ്ക്കുന്നുമുണ്ട്. അതുകൊണ്ട് സൂത്താറായ്ക്കു രണ്ട് തിരിയും രാത്രിയുടെ മൂന്ന് കൗമാകൾ ഒഴികെ ഒരു തിരിയും കത്തിയ്ക്കുന്ന പതിവാണ് പലയിടത്തും കാണുന്നത്. രാത്രിയുടെ ആദ്യ മൂന്ന് യാമങ്ങൾക്കും ഹാശാ ആഴ്ചയിൽ പ്രൊമിയോൻ ഉണ്ടെങ്കിലും സാധാരണ രീതിയുടെ സ്വാധീനത്തിൽ ഹാലെലുയ്യായുടെ ആരംഭത്തിൽ തിരി കത്തിയ്ക്കുകയാണ് സാധാരണ ചെയ്യുന്നത്.
7. കുരിശ് കബറടക്കിയ ശേഷം മ്നോർത്തയുടെ സ്ഥാനം എന്താണ്? തിരി കത്തിക്കേണ്ടത് ഉണ്ടോ?
ഉത്തരം:- ഇല്ല; കുരിശ് ഉണ്ടെങ്കിലേ മ്നോർത്തൊയ്ക്ക് പ്രസക്തിയൊള്ളു. മ്നോർത്തൊ എന്നാൽ വിളക്കു തണ്ട് എന്നാണല്ലോ അർഥം. കുരിശ് ഉയർത്തി വയ്ക്കുക എന്നതാണ് അതിൻ്റെ ധർമ്മം. പാളയ മദ്ധ്യത്തിൽ മോശ പിച്ചളസർപ്പത്തെ ഉയർത്തിയതു പോലെ സ്ലീബാ ഉയർത്തുന്നു. മറ്റ് കാര്യങ്ങൾ ഒക്കെ സ്ലീബായുമായി ബന്ധപ്പെട്ടാണ്. എന്നാൽ ചില സ്ഥലങ്ങളിൽ ക്യംതാ പെരുന്നാളിൽ വി. കുർബാനയുടെ സമയത്ത് കുരിശ് ത്രോണോസിൽ വച്ചിരുന്നാലും മ്നോർത്തൊയിൽ തിരി കത്തിച്ച് നിർത്താറുണ്ട്. അല്ലാതെ കുരിശ് കബറടക്കിയതിനു ശേഷം ഉയിർപ്പ് വരെ മ്നോർത്തൊയിൽ തിരി കത്തിക്കേണ്ടതില്ല.
Thursday, 17 April 2025
വിനയം നിങ്ങളുടെ കിരീടമാകട്ടെ
നസറായൻ തൻ്റെ ആസന്നമായ മരണത്തിൻ്റെ തലേന്ന് തന്നോടൊപ്പമുണ്ടായിരുന്നവരെ തൻ്റെ ഓർമ്മയ്ക്കായി ഒരു അനുസ്മരണവും ശിഷ്യത്വത്തിൻ്റെ വിളി ശുശ്രൂഷയുടെ അനുഭവമാണെന്ന് അവരെ ബോധ്യപ്പെടുത്താൻ ഒരു പ്രവൃത്തിയും കാണിച്ച് അവരെ ഭരമേൽപ്പിച്ച പുതിയ നിയമത്തിൻ്റെ അനുസ്മരണത്തിൽ ഇന്ന് പെസഹായാണ്.
Monday, 31 March 2025
കുരിശ് ഒരു പ്രതീക്ഷയാണ്
ഒരു വനത്തിനകത്തേക്ക് എത്രത്തോളം നമുക്ക് പോകാൻ സാധിക്കും?
കാതോലിക്കാ സ്ഥാനാരോഹണത്തെക്കുറിച്ച് ഒന്നാം കാതോലിക്കാ സുറിയാനിയിൽ എഴുതിയ കുറിപ്പ്
വീണ്ടും കരുണനിറഞ്ഞ കർത്താവിനു സ്തുതി.
കണ്ടനാട് മെത്രാസനത്തിൻ്റെ മെത്രാപ്പോലീത്തായും ഈ പുസ്തകത്തിൻ്റെ കർത്താവുമായ ബലഹീനനായ പൗലോസ് മാർ ഈവാനിയോസ് പരിശുദ്ധ മാർതോമാശ്ലീഹായുടെ കൈകളാൽ സ്ഥാപിക്കപ്പെട്ട മലബാറിലെ ഏഴ് പള്ളികളിൽ ഒന്നായ നിരണത്തിൻ്റെ പരിശുദ്ധ കന്യകയായ ദൈവമാതാവിൻ്റെ പള്ളിയിലെ മദ്ബഹായിൽ വച്ച് പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ പൌരസ്ത്യ ശ്ലൈഹിക സിംഹാസനത്തിൻ്റെ ബസേലിയോസ് കാതോലിക്കായായി ആഘോഷിക്കുകയും പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. ഇന്ന് അദ്ദേഹത്തിന്റെ പേര് പൗരസ്ത്യ സിംഹാസനത്തിന്റെ ബസേലിയോസ് കാതോലിക്കാ എന്ന് അന്ത്യോഖ്യായുടെ അപ്പോസ്തോലിക സിംഹാസനത്തിന്റെ പാത്രിയർക്കീസ്, ദൈവത്തിന്റെ പ്രധാനപുരോഹിതനായ മോറാൻ മോർ ഇഗ്നാത്തിയോസ് അബ്ദേദ് മ്ശിഹാ രണ്ടാമനും കൂടെ മറ്റ് ബഹുമാനപ്പെട്ട മേല്പട്ടക്കാരും ചേർന്ന് മാറ്റി. അദ്ദേഹത്തിന് പ്രധാന പുരോഹിതന്മാരെ (മേല്പട്ടക്കാരെ) നിയമിക്കാനും വിശുദ്ധ മൂറോൻ കൂദാശ ചെയ്യുവാനും (ആരംഭം മുതലേ?) മേല്പട്ടക്കാർ തെറ്റുകാരായി കണ്ടാൽ അവരെ മുടക്കുവാനും അവർ സത്യത്തിൽ അനുതപിച്ചാൽ അവരെ സ്വീകരിച്ചു രഞ്ജിപ്പ് ഉണ്ടാക്കാനും അധികാരമുണ്ട്. പരിശുദ്ധയും മഹത്വമുള്ളവളുമായ ദൈവമാതാവിന്റെയും മാർതോമാശ്ലീഹായുടെയും സകല പരിശുദ്ധന്മാരുടെയും പ്രാർത്ഥന നമുക്ക് കോട്ടയായിരിക്കട്ടെ. ക്രിസ്തുവർഷം 1912 സെപ്റ്റംബർ മാസത്തിലെ രണ്ടാം ഞായറാഴ്ച.
- തര്‍ജ്ജമ ഡെറിന്‍ രാജു
(പൗലൊസ് ഒന്നാമൻ ബാവാ തിരുമേനിയുടെ പട്ടംകൊട പുസ്തകത്തിലെ ഒരു പേജാണ്. പിന്നീട് ഈ പുസ്തകം പാമ്പാടി തിരുമേനിയും പിന്നീട് യൂഹാനോൻ സേവേറിയോസ് തിരുമേനിയും ഉപയോഗിച്ചു അവർ നടത്തിയ പട്ടം കൊടകളും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്)
Monday, 24 March 2025
അമ്മയുടെ വിമോചനാശയം | ഡെറിൻ രാജു
വീണ്ടും, വസന്തകാലത്ത് കേട്ട ആ സുന്ദരവാർത്തയുടെ അനുസ്മരണമാണ്.
പലകാലം തപസ്സുചെയ്ത് പല പീഡകളേല്ക്കേണം...''
കക്കാടിൻ്റെ 'വഴി വെട്ടുന്നവരോട്' എന്നൊരു കവിതയുണ്ട്: ''വഴിവെട്ടാന് പോകുന്നവനോ പല നോവുകള് നോല് ക്കേണം പലകാലം തപസ്സു...
-
(സഭാ ചരിത്രവുമായി ബന്ധപ്പെട്ട പോസ്റ്റാണ്; ആനുകാലിക സഭാതർക്കവുമായി ബന്ധപ്പെട്ടതല്ല) മുൻ അഡീഷണൽ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് വട്ടശേരിൽ മാർ ദീവ...
-
ആരാധനാവര്ഷത്തിലെ ആദ്യ വലിയ പെരുന്നാളിലേക്കു സഭ പ്രവേശിക്കുകയാണല്ലോ. ആരാധനാവര്ഷാടിസ്ഥാനത്തില് തന്നെ ക്രമീകരിക്കപ്പെട്ടിരുക്കുന്ന ആണ്ടുതക്സ...
-
1. പ്രാർത്ഥനകൾ ആരംഭിക്കുമ്പോൾ മെഴുകുതിരി കത്തിക്കുന്നത് എന്തിനാണ്? ഉത്തരം:- വൈദ്യുതി പോലെയുള്ള സംവിധാനങ്ങൾ ഇല്ലാതിരുന്ന കാലത്ത് പ്രാർഥനകൾക്...