Thursday, 24 April 2025

മെഴുകുതിരി കത്തിക്കൽ: ചില സംശങ്ങളും ഉത്തരങ്ങളും | ഡെറിന്‍ രാജു

1. പ്രാർത്ഥനകൾ ആരംഭിക്കുമ്പോൾ മെഴുകുതിരി കത്തിക്കുന്നത് എന്തിനാണ്? 

ഉത്തരം:- വൈദ്യുതി പോലെയുള്ള സംവിധാനങ്ങൾ ഇല്ലാതിരുന്ന കാലത്ത് പ്രാർഥനകൾക്കു മുമ്പായി പ്രകാശം കിട്ടാൻ തിരികൾ കത്തിയ്ക്കുമായിരുന്നു. എന്നാൽ പിന്നീട് ഒരു കുരിശും രണ്ട് മെഴുകുതിരികളും നമ്മുടെ ആരാധനയുടെ അടിസ്ഥാനഘടങ്ങളായി. തിരിയുടെ സംഖ്യയിൽ ഉൾപ്പെടെയുള്ള ബാക്കി വ്യാഖ്യാനങ്ങൾ പിൽക്കാലത്ത് വന്നതാണ്.

2. സന്ധ്യയിൽ ഒരു മെഴുകുതിരി കത്തിക്കുന്നത് എന്തിനാണ്?

ഉത്തരം:- മദ്ബഹാ തുറക്കുന്നതിനു മുമ്പായി തിരി കത്തിക്കണം. സന്ധ്യ നമസ്കാരം മദ്ബഹാ തുറന്നാണ് നടത്തുന്നത്. കാരണം നമസ്കാരത്തിൽ മദ്ബഹായിൽ ധൂപം വയ്ക്കേണ്ടതാക കൊണ്ട് മദ്ബഹാ തുറക്കണം. അതിനു മുമ്പായി തിരി കത്തിച്ച് മദ്ബഹായുടെ തിരശീല മാറ്റണം.

3. സൂത്താറായ്ക്ക് രണ്ട് മെഴുകുതിരി കത്തിക്കുന്നത് എന്തിനാണ്?

ഉത്തരം:- സൂത്താറ (ܣܘܬܪܐ) എന്ന വാക്കിനു കാവൽ അഥവ സംരക്ഷണം എന്നാണല്ലോ അർഥം. ഉറക്കത്തിലെ സംരക്ഷണത്തിനും കാവലിനും. അപ്രേമിൻ്റെ മെമ്രയും 91 -ാം സങ്കീർത്തനവും ആ ആശയത്തെ പ്രതിനിധീകരിക്കുന്നു. ആ കാവലിനെ പ്രതിനിധീകരിച്ച് രണ്ട് തിരികൾ 91 -ാം സങ്കീർത്തനത്തിനു മുമ്പായി കത്തിക്കുന്നു. ഇപ്പോൾ അത് സൗകര്യത്തെപ്രതി സുത്താറ ആരംഭിക്കുമ്പോൾ ചെയ്യുന്നു. പഴയ ചില പുസ്തങ്ങളിൽ 91-ാം സങ്കീർത്തനം വായിക്കുന്നവർ തിരി കത്തിച്ച് പിടിച്ച് വായിക്കണമെന്നും അതിനു ശേഷം അത് ത്രോണോസിൽ വയ്ക്കണമെന്നും കാണുന്നുണ്ട്. 

4. രാത്രി മൂന്നു കൗമാകൾക്ക് മെഴുകുതിരി കത്തിക്കാത്തതു എന്ത് കൊണ്ടാണ്?

ഉത്തരം:- രാത്രി നമസ്കാരത്തിൻ്റെ മൂന്ന് കൗമാകൾക്ക് സാധാരണ മദ്ബഹാ തുറക്കേണ്ട ആവശ്യമില്ല. കാരണം നാലാം കൗമയിലാണ് ധൂപപ്രാർഥന വരുന്നത്. മൂന്ന് കൗമകൾക്ക് മദ്ബഹാ തുറന്ന് ധൂപം വയ്ക്കേണ്ട ആവശ്യമില്ലാത്തതിനാൽ തിരി കത്തിക്കേണ്ടതില്ല.

5. രാത്രി നാലാം കൗമയിൽ തിരികത്തിച്ചു മറ വലിച്ചു  പ്രാർത്ഥിക്കുന്നത് എന്തിനാണ്?

ഉത്തരം:-  ഇതിൻ്റെ ഉത്തരം നാലാമത്തെ ഉത്തരത്തിൽ ഉണ്ട്. നാലാം കൗമായിൽ മദ്ബഹാ തുറന്ന് ധൂപം വയ്ക്കേണ്ട ആവശ്യമുണ്ട്. ബസ്മൽക്കോ, സാദിക്കോ, അക്ക് ദമ്റാഹേം എന്നീ കുക്കിലിയോനുകളും മാലാഖമാരുടെ സ്തുതിപ്പും നാലാം കൗമയിലാണ് അതിനാൽ നാലാം കൗമായുടെ ആരംഭത്തിൽ (ഹാലേലുയ്യായോടു കൂടി) തിരി കത്തിച്ച് മറ വലിക്കുന്നു.

6. കഷ്ടാനുഭവ ആഴ്ചയിൽ തിരികത്തിക്കേണ്ടത് എങ്ങനെ ആണ് ?

ഉത്തരം :- സാധാരണ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി  എല്ലാ യാമങ്ങൾക്കും ഹാശാ ആഴ്ചയിൽ പ്രൊമിയോൻ ഉണ്ട്. ധൂപം വയ്ക്കുന്നുമുണ്ട്. അതുകൊണ്ട്  സൂത്താറായ്ക്കു രണ്ട് തിരിയും രാത്രിയുടെ മൂന്ന് കൗമാകൾ ഒഴികെ ഒരു തിരിയും കത്തിയ്ക്കുന്ന പതിവാണ് പലയിടത്തും കാണുന്നത്. രാത്രിയുടെ ആദ്യ മൂന്ന് യാമങ്ങൾക്കും ഹാശാ ആഴ്ചയിൽ പ്രൊമിയോൻ ഉണ്ടെങ്കിലും സാധാരണ രീതിയുടെ സ്വാധീനത്തിൽ ഹാലെലുയ്യായുടെ ആരംഭത്തിൽ തിരി കത്തിയ്ക്കുകയാണ് സാധാരണ ചെയ്യുന്നത്.

7. കുരിശ് കബറടക്കിയ ശേഷം മ്നോർത്തയുടെ സ്ഥാനം എന്താണ്? തിരി കത്തിക്കേണ്ടത് ഉണ്ടോ?

ഉത്തരം:- ഇല്ല; കുരിശ് ഉണ്ടെങ്കിലേ മ്നോർത്തൊയ്ക്ക് പ്രസക്തിയൊള്ളു. മ്നോർത്തൊ എന്നാൽ വിളക്കു തണ്ട് എന്നാണല്ലോ അർഥം. കുരിശ് ഉയർത്തി വയ്ക്കുക എന്നതാണ് അതിൻ്റെ ധർമ്മം. പാളയ മദ്ധ്യത്തിൽ മോശ പിച്ചളസർപ്പത്തെ ഉയർത്തിയതു പോലെ സ്ലീബാ ഉയർത്തുന്നു. മറ്റ് കാര്യങ്ങൾ ഒക്കെ സ്ലീബായുമായി ബന്ധപ്പെട്ടാണ്. എന്നാൽ ചില സ്ഥലങ്ങളിൽ ക്യംതാ പെരുന്നാളിൽ വി. കുർബാനയുടെ സമയത്ത് കുരിശ് ത്രോണോസിൽ വച്ചിരുന്നാലും മ്നോർത്തൊയിൽ തിരി കത്തിച്ച് നിർത്താറുണ്ട്. അല്ലാതെ കുരിശ് കബറടക്കിയതിനു ശേഷം ഉയിർപ്പ് വരെ മ്നോർത്തൊയിൽ തിരി കത്തിക്കേണ്ടതില്ല.

Thursday, 17 April 2025

വിനയം നിങ്ങളുടെ കിരീടമാകട്ടെ

നസറായൻ തൻ്റെ ആസന്നമായ മരണത്തിൻ്റെ തലേന്ന് തന്നോടൊപ്പമുണ്ടായിരുന്നവരെ തൻ്റെ ഓർമ്മയ്ക്കായി ഒരു അനുസ്മരണവും ശിഷ്യത്വത്തിൻ്റെ വിളി ശുശ്രൂഷയുടെ അനുഭവമാണെന്ന് അവരെ ബോധ്യപ്പെടുത്താൻ ഒരു പ്രവൃത്തിയും കാണിച്ച് അവരെ ഭരമേൽപ്പിച്ച പുതിയ നിയമത്തിൻ്റെ അനുസ്മരണത്തിൽ ഇന്ന് പെസഹായാണ്.

യഹൂദ പെസഹായെ ആചരിച്ചുകൊണ്ട് അവൻ ആ പെസഹായെ പുതിയ പെസഹായിൽ കലർത്തുകയും പഴയ വലിയ പെരുന്നാളിനെ പുതിയ പെരുന്നാളിൽ ചേർക്കുകയും ചെയ്തു എന്നു സുറിയാനി ആരാധനാക്രമങ്ങളിൽ പല തവണ പരാമർശിക്കുന്നു.
പാശ്ചാത്യ സുറിയാനി പാരമ്പര്യത്തിൽ അന്നത്തെ സുവിശേഷ ഭാഗങ്ങളിൽ കൂടുതലും കാണുന്ന ആശയം അവൻ ഏൽപ്പിച്ച കുർബാനയെന്ന അനുസ്മരണമാണ്. എന്നാൽ പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ കുർബാനയുടെ സുവിശേഷഭാഗം തന്നെ അവൻ അവരെ താഴ്മ പഠിപ്പിക്കാൻ ചെയ്ത പ്രവൃത്തിയാണ്. അപ്പം മുറിക്കലോളം ഓർക്കപ്പെടേണ്ടതാണ് വിനയപ്പെടുക എന്ന് ഓരോ പെസഹായും നമ്മെ ഓർമ്മപ്പെടുത്തുന്നു.
ആ രാത്രിയിൽ തൻ്റെ ശരീര -രക്തങ്ങൾ തൻ്റെ ഓർമ്മയ്ക്കായി അവരെ ഏൽപ്പിക്കുവാൻ അവൻ ആഗ്രഹിച്ച് ഒരുങ്ങി വന്നതാണ്. എന്നാൽ ആ കാൽകഴുകൽ അവൻ അവൻ ഒരുങ്ങി വന്ന ഒന്നല്ല; താൻ ആഗ്രഹിച്ച് വന്ന സന്ദർഭത്തിൽ മുഖ്യ കസേരയ്ക്കായുള്ള അവരുടെ തർക്കം കണ്ട് അവൻ അത് ചെയ്യുകയായിരുന്നു. മൂന്നര വർഷക്കാലം താൻ കാണിച്ചു കൊടുത്തതും പഠിപ്പിച്ചു കൊടുത്തതും ഈ അവസാന നിമിഷവും അവർക്ക് ബോധ്യപ്പെട്ടില്ലായെന്ന ഹൃദയവേദനയോടെയാണ് അവൻ പാത്രത്തിൽ വെള്ളമെടുത്ത്, അരയിൽ ഒരു തൂവാല കെട്ടി ശിഷ്യരുടെ മുമ്പാകെ കുനിഞ്ഞ് അവരുടെ പാദങ്ങൾ കഴുകിയത്. അരയിൽ തൂവാല കെട്ടി തൻ്റെ ശിഷ്യരുടെ, അവൻ്റെ ഭാഷയിൽ അവൻ്റെ സ്നേഹിതരുടെ കാൽ കഴുകിയവനെ കണ്ട് അഗ്നിമയൻമാർ പോലും പരിഭ്രമിച്ചു എന്നു കവി സങ്കല്പം.
പെസഹായുടെ സന്ദേശവും അവൻ്റെ ഈ വിനയപ്പെടലാണ്. വിനയം നിങ്ങളുടെ കിരീടമാകട്ടെ എന്ന് ടാഗോർ എഴുതിയിട്ടുണ്ട്. നസറായൻ ഇന്ന് അക്ഷരാർഥത്തിൽ കാണിച്ചു തന്നതും അത് തന്നെയാണ്. അത് അത്ര എളുപ്പമല്ല. അപ്പം മുറിക്കലിലും പ്രയാസമാണത്. കാൽ കഴുകലിനു ശേഷമാണവൻ അപ്പം മുറിക്കലിലേക്ക് കടന്നതു തന്നെ. പെസഹായുടെ സന്ദേശവും അത് തന്നെ.
ഡെറിൻ രാജു
പെസഹ, 2025

മെഴുകുതിരി കത്തിക്കൽ: ചില സംശങ്ങളും ഉത്തരങ്ങളും | ഡെറിന്‍ രാജു

1. പ്രാർത്ഥനകൾ ആരംഭിക്കുമ്പോൾ മെഴുകുതിരി കത്തിക്കുന്നത് എന്തിനാണ്?  ഉത്തരം:- വൈദ്യുതി പോലെയുള്ള സംവിധാനങ്ങൾ ഇല്ലാതിരുന്ന കാലത്ത് പ്രാർഥനകൾക്...