Thursday, 24 April 2025

മെഴുകുതിരി കത്തിക്കൽ: ചില സംശങ്ങളും ഉത്തരങ്ങളും | ഡെറിന്‍ രാജു

1. പ്രാർത്ഥനകൾ ആരംഭിക്കുമ്പോൾ മെഴുകുതിരി കത്തിക്കുന്നത് എന്തിനാണ്? 

ഉത്തരം:- വൈദ്യുതി പോലെയുള്ള സംവിധാനങ്ങൾ ഇല്ലാതിരുന്ന കാലത്ത് പ്രാർഥനകൾക്കു മുമ്പായി പ്രകാശം കിട്ടാൻ തിരികൾ കത്തിയ്ക്കുമായിരുന്നു. എന്നാൽ പിന്നീട് ഒരു കുരിശും രണ്ട് മെഴുകുതിരികളും നമ്മുടെ ആരാധനയുടെ അടിസ്ഥാനഘടങ്ങളായി. തിരിയുടെ സംഖ്യയിൽ ഉൾപ്പെടെയുള്ള ബാക്കി വ്യാഖ്യാനങ്ങൾ പിൽക്കാലത്ത് വന്നതാണ്.

2. സന്ധ്യയിൽ ഒരു മെഴുകുതിരി കത്തിക്കുന്നത് എന്തിനാണ്?

ഉത്തരം:- മദ്ബഹാ തുറക്കുന്നതിനു മുമ്പായി തിരി കത്തിക്കണം. സന്ധ്യ നമസ്കാരം മദ്ബഹാ തുറന്നാണ് നടത്തുന്നത്. കാരണം നമസ്കാരത്തിൽ മദ്ബഹായിൽ ധൂപം വയ്ക്കേണ്ടതാക കൊണ്ട് മദ്ബഹാ തുറക്കണം. അതിനു മുമ്പായി തിരി കത്തിച്ച് മദ്ബഹായുടെ തിരശീല മാറ്റണം.

3. സൂത്താറായ്ക്ക് രണ്ട് മെഴുകുതിരി കത്തിക്കുന്നത് എന്തിനാണ്?

ഉത്തരം:- സൂത്താറ (ܣܘܬܪܐ) എന്ന വാക്കിനു കാവൽ അഥവ സംരക്ഷണം എന്നാണല്ലോ അർഥം. ഉറക്കത്തിലെ സംരക്ഷണത്തിനും കാവലിനും. അപ്രേമിൻ്റെ മെമ്രയും 91 -ാം സങ്കീർത്തനവും ആ ആശയത്തെ പ്രതിനിധീകരിക്കുന്നു. ആ കാവലിനെ പ്രതിനിധീകരിച്ച് രണ്ട് തിരികൾ 91 -ാം സങ്കീർത്തനത്തിനു മുമ്പായി കത്തിക്കുന്നു. ഇപ്പോൾ അത് സൗകര്യത്തെപ്രതി സുത്താറ ആരംഭിക്കുമ്പോൾ ചെയ്യുന്നു. പഴയ ചില പുസ്തങ്ങളിൽ 91-ാം സങ്കീർത്തനം വായിക്കുന്നവർ തിരി കത്തിച്ച് പിടിച്ച് വായിക്കണമെന്നും അതിനു ശേഷം അത് ത്രോണോസിൽ വയ്ക്കണമെന്നും കാണുന്നുണ്ട്. 

4. രാത്രി മൂന്നു കൗമാകൾക്ക് മെഴുകുതിരി കത്തിക്കാത്തതു എന്ത് കൊണ്ടാണ്?

ഉത്തരം:- രാത്രി നമസ്കാരത്തിൻ്റെ മൂന്ന് കൗമാകൾക്ക് സാധാരണ മദ്ബഹാ തുറക്കേണ്ട ആവശ്യമില്ല. കാരണം നാലാം കൗമയിലാണ് ധൂപപ്രാർഥന വരുന്നത്. മൂന്ന് കൗമകൾക്ക് മദ്ബഹാ തുറന്ന് ധൂപം വയ്ക്കേണ്ട ആവശ്യമില്ലാത്തതിനാൽ തിരി കത്തിക്കേണ്ടതില്ല.

5. രാത്രി നാലാം കൗമയിൽ തിരികത്തിച്ചു മറ വലിച്ചു  പ്രാർത്ഥിക്കുന്നത് എന്തിനാണ്?

ഉത്തരം:-  ഇതിൻ്റെ ഉത്തരം നാലാമത്തെ ഉത്തരത്തിൽ ഉണ്ട്. നാലാം കൗമായിൽ മദ്ബഹാ തുറന്ന് ധൂപം വയ്ക്കേണ്ട ആവശ്യമുണ്ട്. ബസ്മൽക്കോ, സാദിക്കോ, അക്ക് ദമ്റാഹേം എന്നീ കുക്കിലിയോനുകളും മാലാഖമാരുടെ സ്തുതിപ്പും നാലാം കൗമയിലാണ് അതിനാൽ നാലാം കൗമായുടെ ആരംഭത്തിൽ (ഹാലേലുയ്യായോടു കൂടി) തിരി കത്തിച്ച് മറ വലിക്കുന്നു.

6. കഷ്ടാനുഭവ ആഴ്ചയിൽ തിരികത്തിക്കേണ്ടത് എങ്ങനെ ആണ് ?

ഉത്തരം :- സാധാരണ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി  എല്ലാ യാമങ്ങൾക്കും ഹാശാ ആഴ്ചയിൽ പ്രൊമിയോൻ ഉണ്ട്. ധൂപം വയ്ക്കുന്നുമുണ്ട്. അതുകൊണ്ട്  സൂത്താറായ്ക്കു രണ്ട് തിരിയും രാത്രിയുടെ മൂന്ന് കൗമാകൾ ഒഴികെ ഒരു തിരിയും കത്തിയ്ക്കുന്ന പതിവാണ് പലയിടത്തും കാണുന്നത്. രാത്രിയുടെ ആദ്യ മൂന്ന് യാമങ്ങൾക്കും ഹാശാ ആഴ്ചയിൽ പ്രൊമിയോൻ ഉണ്ടെങ്കിലും സാധാരണ രീതിയുടെ സ്വാധീനത്തിൽ ഹാലെലുയ്യായുടെ ആരംഭത്തിൽ തിരി കത്തിയ്ക്കുകയാണ് സാധാരണ ചെയ്യുന്നത്.

7. കുരിശ് കബറടക്കിയ ശേഷം മ്നോർത്തയുടെ സ്ഥാനം എന്താണ്? തിരി കത്തിക്കേണ്ടത് ഉണ്ടോ?

ഉത്തരം:- ഇല്ല; കുരിശ് ഉണ്ടെങ്കിലേ മ്നോർത്തൊയ്ക്ക് പ്രസക്തിയൊള്ളു. മ്നോർത്തൊ എന്നാൽ വിളക്കു തണ്ട് എന്നാണല്ലോ അർഥം. കുരിശ് ഉയർത്തി വയ്ക്കുക എന്നതാണ് അതിൻ്റെ ധർമ്മം. പാളയ മദ്ധ്യത്തിൽ മോശ പിച്ചളസർപ്പത്തെ ഉയർത്തിയതു പോലെ സ്ലീബാ ഉയർത്തുന്നു. മറ്റ് കാര്യങ്ങൾ ഒക്കെ സ്ലീബായുമായി ബന്ധപ്പെട്ടാണ്. എന്നാൽ ചില സ്ഥലങ്ങളിൽ ക്യംതാ പെരുന്നാളിൽ വി. കുർബാനയുടെ സമയത്ത് കുരിശ് ത്രോണോസിൽ വച്ചിരുന്നാലും മ്നോർത്തൊയിൽ തിരി കത്തിച്ച് നിർത്താറുണ്ട്. അല്ലാതെ കുരിശ് കബറടക്കിയതിനു ശേഷം ഉയിർപ്പ് വരെ മ്നോർത്തൊയിൽ തിരി കത്തിക്കേണ്ടതില്ല.

Tuesday, 22 April 2025

റോമിൻ്റെ പാത്രിയർക്കീസിനു വിട

നസറായൻ്റെ സുവിശേഷത്തെ, അതിൻ്റെ സാമൂഹിക നിലയെ മുൻനിർത്തി വ്യാഖ്യാനിച്ച റോമിൻ്റെ പാത്രിയർക്കീസിനു വിട.

തൻ്റെ ദൗത്യമെന്താണെന്ന് വ്യക്തമായി മനസിലാക്കുകയാണ് ഒരു നേതാവിനു, നേതാവിനു മാത്രമല്ല വിശാലാർഥത്തിൽ ഏതൊരു വ്യക്തിക്കും തൻ്റെ ഉത്തരവാദിത്തം കൃത്യമായി നിർവഹിക്കുവാൻ സഹായകമാകുക. അത് കൃത്യമായി മനസിലാത്തിയതാണ് ഫ്രാൻസിസ് പാപ്പായുടെ സ്വീകാര്യതയുടെ വലിയ കാരണം. അദ്ദേഹം വലിയ പണ്ഡിതനോ കാനോൻ വിദഗ്ദനോ ആണെന്നു അവകാശപ്പെടാറില്ല. പക്ഷേ ക്രിസ്തു മലമുകളിൽ പറഞ്ഞ ഒന്നുണ്ടല്ലോ, അധികം തൊങ്ങലുകൾ ചേർക്കാതെ അവൻ പറഞ്ഞ ഒരു ഭാഗ്യാവസ്ഥ; ''കരുണയുള്ളവർ ഭാഗ്യവാൻമാർ! '' അത് അക്ഷരാർഥത്തിൽ നിറവേറ്റിയ വലിയ ഇടയനാണ് വിട വാങ്ങുന്നത്. പത്രോസ് എഴുതിയിട്ടുണ്ടല്ലോ നല്ല മനസാക്ഷിയുള്ളവരായിപ്പിൻ എന്ന്. അതുണ്ടായിരുന്ന ഒരു പിൻഗാമിയാണ് ഇന്ന് ആ പത്രോസിനും സഖാക്കൾക്കും തൻ്റെ മുൻഗാമികൾക്കുമൊപ്പം ചേർന്നിരിക്കുന്നത്.
തീർച്ചയായും ഇതൊരു വഴിത്തിരിവാണ്; തൻ്റെ തിരഞ്ഞെടുപ്പ് മുതൽ തൻ്റെ വഴി വ്യത്യസ്തമെന്ന് അദ്ദേഹം കാണിച്ചു. തിരഞ്ഞെടുപ്പിനു ശേഷം ആദ്യം പാലിയം ധരിക്കാതെ സെ.പീറ്റേഴ്സ് ബസലിക്കായുടെ മട്ടുപ്പാവിൽ നിന്നതു മുതൽ അദ്ദേഹം എടുത്തണിഞ്ഞത് ശുശ്രൂഷയുടെ കുപ്പായമാണ്; അധികാരത്തിൻ്റെ അങ്കി അല്ല. അതുകൊണ്ട് തന്നെ തൻ്റെ പിൻഗാമികളുടെ മുമ്പാകെ വലിയൊരു വെല്ലുവിളി ഏൽപ്പിച്ചാണ് അദ്ദേഹം കടന്നു പോയിരിക്കുന്നത്. ഇനി വരുന്ന പിൻഗാമികൾ ഫ്രാൻസിസ് പാപ്പായുമായിട്ടായിരിക്കും താരതമ്യം ചെയ്യുക. അത് ഒരേ സമയം ഒരു വെല്ലുവിളിയാണ്; ഒരു അഭിമാനവുമാണ്. അധികാരത്തിൻ്റെ മുഖത്ത് നേരെ നിന്ന് ചെയ്യേണ്ടത് നിങ്ങൾ ചെയ്യുന്നില്ലായെന്ന് പറഞ്ഞ സ്നാപക യോഹന്നാനെയാണ് സഭയ്ക്കും ലോകത്തിനും നഷ്ടമായത്.
യാത്ര ആകുന്നതിനു തലേന്നും ഗസയെപറ്റി ഓർത്ത് വിലപിച്ച മനുഷ്യസ്നേഹിയാണ് നമ്മെ വിട്ടു പോകുന്നത്. മറ്റൊരർഥത്തിൽ സഭയിൽ നിന്ന് നസറായൻ പ്രതീക്ഷിച്ച മനുഷ്യത്വത്തിൻ്റെ മുഖമാണ് ഇന്ന് ഇല്ലാതായിരിക്കുന്നത്. പുറംമോടികളെക്കാളും തൊങ്ങലുകളെക്കാളും തൻ്റെ സ്നേഹമതത്തിൻ്റെ അകക്കാമ്പായി നസറായൻ എന്താണോ കണ്ടത് അത് പാലിക്കാൻ ശ്രമിച്ച ഒരു ക്രിസ്ത്യാനിയെയാണ് ഇന്ന് ലോകത്തിനു ഇല്ലാതായിരിക്കുന്നത്..
Ite in pace, Patriarcha Romae.
ഡെറിൻ രാജു
22-04-2025

Sunday, 20 April 2025

കുരിശില്ലാതെ ഉയിർപ്പില്ല

ഉയിർപ്പ് അനുസ്മരിക്കുമ്പോൾ എപ്പോഴും മനസിലേക്ക് വരുന്നത് മൂന്നു സ്ത്രീകളെയാണ്.

തങ്ങളുടെ ഗുരുവിൻ്റെ ഭൗതികശരീരത്തിൽ സുഗന്ധവർഗങ്ങൾ ഇടാൻ അതിരാവിലെ ഇരുട്ടുള്ളപ്പോൾ കല്ലറ ലക്ഷ്യമാക്കി ഇറങ്ങിയവർ. ഓർമ്മകളുടെ പരിമളത്തിനൊപ്പം സങ്കടക്കടലുള്ളിലൊതുക്കി ഇറങ്ങിയ ഒരു സംഘം. അവർ ഗലീലയിൽ നിന്ന് അവനെ പിൻപറ്റിയവരായിരുന്നു എന്നാണ് ഒരു സുവിശേഷകൻ രേഖപ്പെടുതുന്നത്. അവരുടെ ആ നിമിഷത്തെ പ്രധാന ചിന്ത തങ്ങൾക്കായി ആ കല്ലറയുടെ വാതിൽ ആര് മാറ്റിത്തരുമെന്നതാണ്? ഒരു പാത്രത്തിൽ അവനോടൊപ്പം ഭക്ഷിച്ചിരുന്നവർ, ആര് ഇടറിയാലും ഞാൻ കൂടെ നിൽക്കുമെന്ന് പറഞ്ഞവനുൾപ്പെടെ, തൻ്റെ സിംഹാസനത്തിൻ്റെ അപ്പുറവു ഇപ്പുറവും ഇരിക്കാൻ ആഗ്രഹിച്ചവരടക്കം ക്രൂശകരെ ഭയന്ന് അറയിൽ ഇരിക്കുമ്പോഴാണ് ധൈര്യത്തോടെ അവർ അവൻ്റെ കല്ലറയിലേക്ക് പോകുവാൻ ഇറങ്ങിയത്.
സകല ഭയത്തെയും ഇല്ലായ്മ ചെയ്യുന്നതാണ് നസറായൻ്റെ ശൂന്യമായ കല്ലറ. പിന്നീട് പത്രോസ് ഒരു വലിയ ജനക്കൂട്ടത്തോട് വിളിച്ചു പറയുന്നുണ്ടെല്ലോ, മരണം അവനെ പിടിച്ചുവയ്ക്കുക അസാധ്യമായിരുന്നുവെന്ന്. നസറായനും അവൻ്റെ ഒഴിഞ്ഞ കല്ലറയും നമ്മുടെ മുൻഗണനകളെയും താൽപര്യങ്ങളെയും എപ്പോഴും ഓർമ്മിപ്പിക്കുകയും തിരുത്തുകയും ചെയ്ത് നിലനിൽക്കുകയാണ്. കാലാതിവർത്തിയായ ഒരു നിശ്ചല സാക്ഷിയായി.
അവൻ നമ്മുടെ സമാധാനമാകുന്നുവെന്ന് ഒരുവൻ എഴുതി. പീലാത്തോസിൻ്റെ പ്രോത്തോറിയം മുതൽ കാൽവറി വരെ തൻ്റെ കുരിശ് വഹിച്ചു നടന്നു പോയ രാജ്യമില്ലാത്ത രാജാവ്, നിൻ്റെ ഉടുപ്പിനായി വ്യവഹരിക്കുന്നവന് നിൻ്റെ പുറം കുപ്പായം കൂടി കൊടുക്കാൻ പറഞ്ഞവൻ, വ്യവസ്ഥിതികളോട് കലഹിച്ച ആ വിപ്ലവകാരി, അവസാനം ആർക്കോ വേണ്ടി നിർമ്മിക്കപ്പെട്ട കല്ലറയിൽ അടക്കം ചെയ്യപ്പെട്ട പരമദരിദ്രൻ നമ്മുടെ സമാധാനമാണ്; നമ്മുടെ പ്രത്യാശയാണ്; നമ്മുടെ നീക്കിയിരിപ്പാണ്. ഏത് അന്ധകാരത്തിനപ്പറവും പ്രകാശമുണ്ടെന്നും എല്ലാവർക്കും ഒരു ഉയിർപ്പു കാലമുണ്ടെന്നും കുരിശില്ലാതെ ഉയിർപ്പില്ലെന്നും ഈ ദിവസം നമ്മെ എപ്പോഴും എപ്പോഴും ഓർമിപ്പിക്കുന്നു.
ഡെറിൻ രാജു
ഉയിർപ്പ്, 2025

Thursday, 17 April 2025

വിനയം നിങ്ങളുടെ കിരീടമാകട്ടെ

നസറായൻ തൻ്റെ ആസന്നമായ മരണത്തിൻ്റെ തലേന്ന് തന്നോടൊപ്പമുണ്ടായിരുന്നവരെ തൻ്റെ ഓർമ്മയ്ക്കായി ഒരു അനുസ്മരണവും ശിഷ്യത്വത്തിൻ്റെ വിളി ശുശ്രൂഷയുടെ അനുഭവമാണെന്ന് അവരെ ബോധ്യപ്പെടുത്താൻ ഒരു പ്രവൃത്തിയും കാണിച്ച് അവരെ ഭരമേൽപ്പിച്ച പുതിയ നിയമത്തിൻ്റെ അനുസ്മരണത്തിൽ ഇന്ന് പെസഹായാണ്.

യഹൂദ പെസഹായെ ആചരിച്ചുകൊണ്ട് അവൻ ആ പെസഹായെ പുതിയ പെസഹായിൽ കലർത്തുകയും പഴയ വലിയ പെരുന്നാളിനെ പുതിയ പെരുന്നാളിൽ ചേർക്കുകയും ചെയ്തു എന്നു സുറിയാനി ആരാധനാക്രമങ്ങളിൽ പല തവണ പരാമർശിക്കുന്നു.
പാശ്ചാത്യ സുറിയാനി പാരമ്പര്യത്തിൽ അന്നത്തെ സുവിശേഷ ഭാഗങ്ങളിൽ കൂടുതലും കാണുന്ന ആശയം അവൻ ഏൽപ്പിച്ച കുർബാനയെന്ന അനുസ്മരണമാണ്. എന്നാൽ പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ കുർബാനയുടെ സുവിശേഷഭാഗം തന്നെ അവൻ അവരെ താഴ്മ പഠിപ്പിക്കാൻ ചെയ്ത പ്രവൃത്തിയാണ്. അപ്പം മുറിക്കലോളം ഓർക്കപ്പെടേണ്ടതാണ് വിനയപ്പെടുക എന്ന് ഓരോ പെസഹായും നമ്മെ ഓർമ്മപ്പെടുത്തുന്നു.
ആ രാത്രിയിൽ തൻ്റെ ശരീര -രക്തങ്ങൾ തൻ്റെ ഓർമ്മയ്ക്കായി അവരെ ഏൽപ്പിക്കുവാൻ അവൻ ആഗ്രഹിച്ച് ഒരുങ്ങി വന്നതാണ്. എന്നാൽ ആ കാൽകഴുകൽ അവൻ അവൻ ഒരുങ്ങി വന്ന ഒന്നല്ല; താൻ ആഗ്രഹിച്ച് വന്ന സന്ദർഭത്തിൽ മുഖ്യ കസേരയ്ക്കായുള്ള അവരുടെ തർക്കം കണ്ട് അവൻ അത് ചെയ്യുകയായിരുന്നു. മൂന്നര വർഷക്കാലം താൻ കാണിച്ചു കൊടുത്തതും പഠിപ്പിച്ചു കൊടുത്തതും ഈ അവസാന നിമിഷവും അവർക്ക് ബോധ്യപ്പെട്ടില്ലായെന്ന ഹൃദയവേദനയോടെയാണ് അവൻ പാത്രത്തിൽ വെള്ളമെടുത്ത്, അരയിൽ ഒരു തൂവാല കെട്ടി ശിഷ്യരുടെ മുമ്പാകെ കുനിഞ്ഞ് അവരുടെ പാദങ്ങൾ കഴുകിയത്. അരയിൽ തൂവാല കെട്ടി തൻ്റെ ശിഷ്യരുടെ, അവൻ്റെ ഭാഷയിൽ അവൻ്റെ സ്നേഹിതരുടെ കാൽ കഴുകിയവനെ കണ്ട് അഗ്നിമയൻമാർ പോലും പരിഭ്രമിച്ചു എന്നു കവി സങ്കല്പം.
പെസഹായുടെ സന്ദേശവും അവൻ്റെ ഈ വിനയപ്പെടലാണ്. വിനയം നിങ്ങളുടെ കിരീടമാകട്ടെ എന്ന് ടാഗോർ എഴുതിയിട്ടുണ്ട്. നസറായൻ ഇന്ന് അക്ഷരാർഥത്തിൽ കാണിച്ചു തന്നതും അത് തന്നെയാണ്. അത് അത്ര എളുപ്പമല്ല. അപ്പം മുറിക്കലിലും പ്രയാസമാണത്. കാൽ കഴുകലിനു ശേഷമാണവൻ അപ്പം മുറിക്കലിലേക്ക് കടന്നതു തന്നെ. പെസഹായുടെ സന്ദേശവും അത് തന്നെ.
ഡെറിൻ രാജു
പെസഹ, 2025

കുഞ്ഞാടിനെ ജനിപ്പിച്ച വൃക്ഷം.

  മോറിയ മലയിലേക്ക് ഒരു കൽപന നിവർത്തിക്കായി കയറിപ്പോവുകയാണ് അബ്രഹാമും വാർദ്ധക്യത്തിൽ തനിക്കു ജനിച്ച വാഗ്ദത്ത പുത്രനായ ഇസഹാക്കും. പുത്രനെ ബലി ...