Saturday, 29 May 2021

നിയുക്ത കാതോലിക്കാ തിരഞ്ഞെടുപ്പിന്‍റെ ചരിത്രം / ഡെറിന്‍ രാജു

പരിശുദ്ധ പൗലോസ് രണ്ടാമന്‍ കാതോലിക്കാ ബാവാ തനിക്ക് ഒരു പിന്‍ഗാമിയെ തിരഞ്ഞെടുക്കണമെന്ന് പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിനെ അറിയിക്കുകയും അതില്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ മലങ്കരയില്‍ നടന്നിട്ടുള്ള കാതോലിക്കാ - മലങ്കര മെത്രാപ്പോലീത്താ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കുകയാണ് ഈ ലേഖനത്തിലൂടെ. 

മലങ്കരസഭാ ഭരണഘടനയുടെ 97, 114 വകുപ്പുകളാണ് കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും തിരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതിപാദിക്കുന്നത്. അതിന്‍പ്രകാരം കാതോലിക്കാ - മലങ്കര മെത്രാപ്പോലീത്തായെ തിരഞ്ഞെടുക്കുവാനുള്ള ചുമതല മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ നിക്ഷിപ്തമാണ്. നിയുക്ത കാതോലിക്കാ എന്ന സ്ഥാനം ഭരണഘടനയില്‍ ഇല്ലാത്തതിനാല്‍ തിരഞ്ഞെടുപ്പ് ശരിയല്ല എന്ന മറുവിഭാഗത്തിലെ ചിലരുടെ വാദങ്ങള്‍ വസ്തുതാപരമായി നിലനില്ക്കുന്നതല്ല. കാരണം, തിരഞ്ഞെടുപ്പ് നടക്കുന്നത് കാതോലിക്കാ - മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്തേക്കാണ്. എന്നാല്‍ അദ്ദേഹം സ്ഥാനം പ്രാപിക്കുന്നത് നിലവിലെ സ്ഥാനം ഒഴിവുവരുമ്പോള്‍ മാത്രമാണ്. സ്ഥാനം പ്രാപിക്കുന്നതുവരെ അദ്ദേഹം 'ശ്രേഷ്ഠ നിയുക്ത കാതോലിക്കാ' എന്നറിയപ്പെടുന്നു എന്നു മാത്രം. മലങ്കരയില്‍ ഇതഃപര്യന്തമുണ്ടായിട്ടുള്ള നിയുക്ത കാതോലിക്കാ തിരഞ്ഞെടുപ്പിന്‍റെ ചരിത്രത്തിലേക്ക്:

മലങ്കരയിലെ ആദ്യ രണ്ട് കാതോലിക്കാമാരും പിന്‍ഗാമിയെ തിരഞ്ഞെടുക്കാതെയാണ് കാലം ചെയ്തത്. എന്നാല്‍ മലങ്കരയിലെ മുന്‍കാല ചരിത്രം പരിശോധിച്ചാല്‍ മാര്‍ത്തോമ്മാ മെത്രാന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പലരും തങ്ങളുടെ ജീവിതകാലത്ത് തന്നെ പിന്‍ഗാമികളെ തിരഞ്ഞെടുത്തവരാണ്. സഭാതേജസ്സ് പുലിക്കോട്ടില്‍ മാര്‍ ദീവന്നാസിയോസ് തന്‍റെ ജീവിതകാലത്ത് തന്നെ പിന്‍ഗാമിയായി വട്ടശേരില്‍ മാര്‍ ദീവന്നാസിയോസിനെ തിരഞ്ഞെടുത്തത് മലങ്കര സഭയുടെ തന്നെ ഭാഗധേയത്തെ നിര്‍ണയിച്ച സംഭവമാണ്. 

ആദ്യ കാതോലിക്കാ ബസേലിയോസ് പൗലോസ് പ്രഥമന്‍ 1913 മെയ് 3-ന് കാലം ചെയ്തു. എങ്കിലും രണ്ടാം കാതോലിക്കാ വാഴിക്കപ്പെടുന്നത് 1925-ല്‍ മാത്രമാണ്. അദ്ദേഹം ആകസ്മികമായി നെയ്യൂര്‍ ആശുപത്രിയില്‍ വച്ച് 1928 ഡിസംബര്‍ 17-ന് കാലം ചെയ്തപ്പോഴും ഒരു പിന്‍ഗാമിയെ സഭ തിരഞ്ഞെടുത്തിരുന്നില്ല. രണ്ടു മാസങ്ങള്‍ക്കു ശേഷം മൂന്നാം കാതോലിക്കാ 1929 ഫെബ്രുവരി 15-നു കാതോലിക്കാസ്ഥാനം പ്രാപിച്ചു. മലങ്കര മെത്രാപ്പോലീത്താസ്ഥാനം വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസില്‍ തന്നെ തുടര്‍ന്നു. അദ്ദേഹം 1934 ഫെബ്രുവരി 23-ന് കാലംചെയ്തതിനെ തുടര്‍ന്ന് ഡിസംബര്‍ 26-ാം തീയതി കൂടിയ അസോസിയേഷന്‍ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. അങ്ങനെ കാതോലിക്കാ - മലങ്കര മെത്രാപ്പോലീത്താ സ്ഥാനങ്ങള്‍ ഒരാളില്‍ നിക്ഷിപ്തമായി. 

തന്‍റെ സുദീര്‍ഘമായ ഭരണകാലത്തിന്‍റെ അവസാനമായപ്പോള്‍ ഒരു സഹായിയെ വേണമെന്ന് അദ്ദേഹം ആഗ്രഹിക്കുകയും അക്കാര്യം 1951 മെയ് 17-നു കോട്ടയം എം.ഡി. സെമിനാരിയില്‍ കൂടിയ അസോസ്യേഷന്‍റെ അജണ്ടയില്‍ ഒന്നാമതായി ഉള്‍പ്പെടുത്തുകയും ചെയ്തു. കാതോലിക്കാബാവായ്ക്ക് ഇഷ്ടമുള്ളവരെ സഹായിയായി നിയമിക്കുവാന്‍ അസോസ്യേഷന്‍ തീരുമാനം എടുത്തു. 1962-ല്‍ പിന്‍ഗാമിയെ തിരഞ്ഞെടുക്കേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി പലരും ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായെ ബോധ്യപ്പെടുത്തി. എന്നാല്‍ അദ്ദേഹത്തിന് അപ്രകാരമൊരു പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതില്‍ പൂര്‍ണ്ണസമ്മതം പ്രാരംഭഘട്ടത്തില്‍ ഉണ്ടായിരുന്നില്ല. എങ്കിലും സഭയുടെ പൊതുവായ താല്‍പര്യത്തെയും ഭാവിയെയും കരുതി അപ്രകാരമൊരു തിരഞ്ഞെടുപ്പിന് അദ്ദേഹം അനുമതി നല്‍കി. തുടര്‍ന്ന് പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് കൂടി ഐകകണ്ഠ്യേന കണ്ടനാട് ഇടവകയുടെ ഔഗേന്‍ മാര്‍ തീമോത്തിയോസിനെ പിന്‍ഗാമിയായി ശുപാര്‍ശ ചെയ്തു. 1962 മെയ് 17-ന് നിരണത്തു കൂടിയ അസോസ്യേഷന്‍ അദ്ദേഹത്തെ തിരഞ്ഞെടുക്കുകയും ചെയ്തു. 

ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ 1964 ജനുവരി 3-ന് കാലംചെയ്തതിനെ തുടര്‍ന്ന് അദ്ദേഹം മലങ്കര മെത്രാപ്പോലീത്താ സ്ഥാനം സ്വീകരിച്ചു. തുടര്‍ന്ന് 1964 മെയ് 22-ന് പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് അദ്ദേഹത്തെ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ എന്ന പേരില്‍ കാതോലിക്കാ സ്ഥാനത്തേക്ക് ഉയര്‍ത്തി. സഹോദര സഭയായ അന്ത്യോഖ്യന്‍ സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയര്‍ക്കീസ് ഇഗ്നാത്യോസ് യാക്കോബ് തൃതീയനായിരുന്നു മുഖ്യകാര്‍മ്മികന്‍. തുടര്‍ന്ന് വളരെ സംഭവബഹുലവും സംഘര്‍ഷഭരിതവുമായ ഒരു കാലഘട്ടമായിരുന്നു ആദ്യ വര്‍ഷങ്ങള്‍ക്കുശേഷം ഔഗേന്‍ പ്രഥമന്‍ ബാവായ്ക്ക് നേരിടേണ്ടി വന്നത്. പല തവണ അദ്ദേഹത്തിന്‍റെ ആരോഗ്യനില മോശമാവുകയും വീണ്ടും ആരോഗ്യം പ്രാപിക്കുകയും ചെയ്തു. പാത്രിയര്‍ക്കീസിന്‍റെ അനധികൃതമായ ഇടപെടലുകള്‍ കൂടി വര്‍ദ്ധിച്ച സാഹചര്യത്തില്‍ പിന്‍ഗാമിയുടെ തിരഞ്ഞെടുപ്പിലേക്ക് സഭ കടന്നു. നേരത്തെ അവലംബിച്ച അതേ രീതിയില്‍ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് കൂടുകയും സുന്നഹദോസില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബാഹ്യകേരള മെത്രാസനത്തിന്‍റെ മാത്യൂസ് മാര്‍ അത്താനാസിയോസിനെ സുന്നഹദോസ് ശുപാര്‍ശ ചെയ്യുകയും ചെയ്തു. 1970 ഡിസംബര്‍ 31-ന് കൂടിയ അസോസ്യേഷന്‍ അദ്ദേഹത്തെ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി തിരഞ്ഞെടുത്തു. ഔഗേന്‍ പ്രഥമന്‍ ബാവാ സ്ഥാനത്യാഗം ചെയ്തതിനെത്തുടര്‍ന്ന് 1975 സെപ്തംബര്‍ 24-ന് മാത്യൂസ് മാര്‍ അത്താനാസിയോസ് മലങ്കര മെത്രാപ്പോലീത്താ സ്ഥാനം സ്വീകരിച്ചു. തുടര്‍ന്ന് 1975 ഒക്ടോബര്‍ 22-ന് അദ്ദേഹം കാതോലിക്കാസ്ഥാനം പ്രാപിച്ചു.

1975-ല്‍ യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസ് മലങ്കരയിലെ പിളര്‍പ്പ് പൂര്‍ണ്ണമാക്കി ഒരു ബദല്‍ കാതോലിക്കായെ വാഴിച്ചതോടുകൂടി സഭാതര്‍ക്കവും മറ്റൊരുതലത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ അധികം വൈകാതെ തന്നെ ഒരു പിന്‍ഗാമിയെ തിരഞ്ഞെടുക്കേണ്ട സാഹചര്യം വന്നുചേര്‍ന്നു. 1980 മെയ് 1-ന് കൂടിയ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ കൊല്ലം ഇടവകയുടെ മാത്യൂസ് മാര്‍ കൂറിലോസിനെ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി തിരഞ്ഞെടുത്തു. മാത്യൂസ് പ്രഥമന്‍ ബാവാ 1991 ഏപ്രില്‍ 27-ന് സ്ഥാനത്യാഗം ചെയ്തു; തുടര്‍ന്ന് മാത്യൂസ് മാര്‍ കൂറീലോസ് മലങ്കര മെത്രാപ്പോലീത്താ സ്ഥാനത്തു പ്രവേശിച്ചു. ഏപ്രില്‍ 29-ന് പരുമലയില്‍ വച്ച് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍ എന്ന പേരില്‍ കാതോലിക്കാ സ്ഥാനവും പ്രാപിച്ചു.

1990-ലെ ഹൈക്കോടതി വിധിയെത്തുടര്‍ന്ന് സഭാ അന്തരീക്ഷം വീണ്ടും ചൂടുപിടിച്ചു. പിന്‍ഗാമിയെ ഉടനെതന്നെ തിരഞ്ഞെടുക്കുന്നത് ഉചിതമെന്ന ചിന്ത പല തലങ്ങളിലും ഉണ്ടായതിന്‍റെ വെളിച്ചത്തില്‍ 1992 സെപ്റ്റംബര്‍ 10-ന് അസോസിയേഷന്‍ കൂടി മലബാര്‍ ഇടവകയുടെ തോമസ് മാര്‍ തീമോത്തിയോസിനെ കാതോലിക്കാ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. ഏറ്റവും കൂടുതല്‍ കാലം നിയുക്ത കാതോലിക്കാ എന്ന സ്ഥാനത്തിരുന്നത് തോമസ് മാര്‍ തീമോത്തിയോസ് ആണ്. 13 വര്‍ഷങ്ങള്‍ക്കുശേഷമാണ് അദ്ദേഹം സ്ഥാനം പ്രാപിച്ചത്. ഇതിനിടയില്‍ കോടതി നിര്‍ദ്ദേശപ്രകാരം 2002 മാര്‍ച്ച് 25-ന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ വീണ്ടും മലങ്കര മെത്രാപ്പോലീത്തായായി തിരഞ്ഞെടുക്കപ്പെടുകയും കോടതി ആ തിരഞ്ഞെടുപ്പ് അംഗീകരിക്കുകയും ചെയ്തു. 

2005 ഒക്ടോബര്‍ 29-ന് മാത്യൂസ് ദ്വിതീയന്‍ ബാവാ സ്ഥാനത്യാഗം ചെയ്തു. മാര്‍ തീമോത്തിയോസ് അന്നു തന്നെ മലങ്കര മെത്രാപ്പോലീത്താ സ്ഥാനം ഏറ്റെടുത്തു. ഒക്ടോബര്‍ 31-ന് ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ എന്ന പേരില്‍ കാതോലിക്കാസ്ഥാനവും പ്രാപിച്ചു. 85-ാം വയസ്സില്‍ കാതോലിക്കാസ്ഥാനത്തേക്കുയര്‍ത്തപ്പെട്ട ദിദിമോസ് പ്രഥമന്‍ ബാവായാണ് ഏറ്റവും പെട്ടെന്ന് തന്‍റെ പിന്‍ഗാമിയെ തിരഞ്ഞെടുത്തതും. താന്‍ സ്ഥാനം പ്രാപിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുമ്പുതന്നെ 2006 ഒക്ടോബര്‍ 12-ന് പരുമലയില്‍ കൂടിയ അസോസിയേഷന്‍ കുന്നംകുളം മെത്രാസനത്തിന്‍റെ പൗലോസ് മാര്‍ മിലിത്തിയോസിനെ പിന്‍ഗാമിയായി തിരഞ്ഞെടുത്തു. ദിദിമോസ് പ്രഥമന്‍ ബാവാ 2010 ഒക്ടോബര്‍ 31-ന് സ്ഥാനത്യാഗം ചെയ്തു. പൗലോസ് മാര്‍ മിലിത്തിയോസ് അന്നു തന്നെ മലങ്കര മെത്രാപ്പോലീത്താ സ്ഥാനം ഏറ്റെടുത്തു. അദ്ദേഹം 2010 നവംബര്‍ 1-ന് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ എന്ന പേരില്‍ കാതോലിക്കാ സ്ഥാനം പ്രാപിച്ചു.

വീണ്ടും ഒരിക്കല്‍കൂടി പ. സഭ പ്രാര്‍ത്ഥനാപൂര്‍വ്വം വലിയ ഇടയനെ തിരഞ്ഞെടുക്കുവാന്‍ ഒരുങ്ങുന്നു. ആറാമത് നിയുക്ത കാതോലിക്കാ തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ വ്യക്തമായ നടപടിക്രമങ്ങളും കീഴ്വഴക്കങ്ങളും പ. സഭയ്ക്ക് വഴികാട്ടിയാവും. പ. കാതോലിക്കായുടെ പിന്‍ഗാമിയുടെ തിരഞ്ഞെടുപ്പിന്‍റെ ഇതഃപര്യന്തമുള്ള ചരിത്രം പരിശോധിച്ചാല്‍ പ. എപ്പിസ്കോപ്പല്‍ സുന്നഹദോസ് ഒരാളെ ഐകകണ്ഠ്യേനയോ അവരുടെ ഇടയിലെ തിരഞ്ഞെടുപ്പിലൂടെയോ കണ്ടെത്തുകയും ആ പേര് മാത്രം അസോസിയേഷന്‍റെ പരിഗണനയ്ക്കു വരികയും മറ്റ് നാമനിര്‍ദ്ദേശങ്ങള്‍ ഇല്ലാത്തതിനാല്‍ അസോസിയേഷന്‍ അത് അംഗീകരിക്കുകയുമായിരുന്നു. സഭയുടെ ഇടയനെ ദൈവം തിരഞ്ഞെടുക്കുവാനായി നമ്മുടെ പ്രാര്‍ത്ഥനകള്‍ സമര്‍പ്പിക്കാം. മാര്‍ത്തോമ്മാ ശ്ലീഹായുടെ മദ്ധ്യസ്ഥത അതിനായി നമ്മെ സഹായിക്കും.                                    ൂ

Friday, 14 May 2021

മെയ് 15: മലങ്കരയില്‍ ഏറ്റവും അധികം മേല്‍പ്പട്ടക്കാര്‍ വാഴിക്കപ്പെട്ട തീയതി / ഡെറിന്‍ രാജു

മലങ്കരയിൽ ഏറ്റവും അധികം മേൽപ്പട്ടക്കാർ വാഴിക്കപ്പെട്ട തീയതി കതിരുകൾക്കുവേണ്ടിയുള്ള ദൈവമാതാവിൻ്റെ പെരുന്നാൾ ദിവസമായ മെയ് 15 ആകാം.

ആകെ 15 പേർ മലങ്കരയിൽ ഈ ദിവസം വാഴിക്കപ്പെട്ടിട്ടുണ്ട്. 

ഗീവറുഗീസ് ദ്വിതിയൻ ബാവാ 1953 മെയ് 15-നു അഞ്ച് പേരെ (പത്രോസ് മാർ ഒസ്താത്തിയോസ്, മാത്യൂസ് മാർ ഈവാനിയോസ്, ദാനിയേൽ മാർ പീലക്സീനോസ്, മാത്യൂസ് മാർ അത്താനാസിയോസ്, മാത്യൂസ് മാർ കൂറിലോസ്) ഏലിയാ ചാപ്പലിൽ വച്ചും മാത്യൂസ് പ്രഥമൻ ബാവാ 1978 മെയ് 15 നു പഴഞ്ഞിയിൽ വച്ച് അഞ്ചു പേരെയും (യാക്കോബ് മാർ പോളിക്കാർപ്പോസ്, സഖറിയ മാർ ദീവന്നാസിയോസ്, മാത്യൂസ് മാർ ബർന്നബാസ്, ഗീവറുഗീസ് മാർ ദീയസ്കോറോസ്, യുഹാനോൻ മാർ അത്താനാസിയോസ്) 1985 മെയ് 15 നു പുതിയകാവിൽ വച്ച് 5 പേരെയും (മാത്യൂസ് മാർ എപ്പിഫാനിയോസ്, ഫീലിപ്പോസ് മാർ യൗസേബിയോസ്, തോമസ് മാർ അത്താനാസിയോസ്, ഗീവറുഗീസ് മാർ ഈവാനിയോസ്, പൗലോസ് മാർ മിലിത്തിയോസ്) മേൽപ്പട്ടസ്ഥാനത്തേക്ക് ഉയർത്തി.

ഔഗേൻ ബാവായെ ഔഗേൻ മാർ തീമോത്തിയോസ് എന്ന പേരിൽ ഏലിയാസ് തൃതിയൻ പാത്രിയർക്കീസ് മെത്രാൻ സ്ഥാനത്തേക്ക് ഉയർത്തിയത് 1927 മെയ് 15 -നാണ്. അതുകൂടെ കൂട്ടിയാൽ 16 ആകും

പ. മാത്യൂസ് പ്രഥമൻ ബാവാ നടത്തിയ രണ്ട് മേൽപ്പട്ട വാഴ്ചകളും മെയ് 15 നായിരുന്നു.

Tuesday, 11 May 2021

മലയാളി സ്ത്രീത്വത്തിൻ്റെ പ്രതിമയും പ്രതിച്ഛായയും

 ജീവിതം തന്നെ സമരമായിരുന്ന വലിയ പോരാട്ടനായികയും മറയുകയാണ്.

എല്ലാ വിശേഷണങ്ങൾക്കും ഉപരിയായി കേരളത്തിൻ്റെ സാമൂഹിക-സാംസ്കാരിക ചിന്തകളെ പരുവപ്പെടുത്തിയ ഒരു പേരാണ് കെ.ആർ.ഗൗരിയമ്മ എന്നത്. എന്താണ് സാമൂഹിക നീതിയെന്ന് ബോധ്യപ്പെടണമെങ്കിൽ ഗൗരിയമ്മയുടെ പ്രസംഗങ്ങളുടെ നിയമസഭാ രേഖകൾ പരിശോധിച്ചാൽ മാത്രം മതിയാകും. വോട്ട് ബാങ്കിനപ്പുറം സാമൂഹിക നീതിയും തുല്യതയും പ്രതീക്ഷിക്കുന്ന ഒരു വലിയ ജനതയുണ്ടെന്ന് അവർ വിളിച്ചു പറഞ്ഞു.
കലഹിച്ചും, പോരാടിയും, ചിലതിനോട് നേരിട്ടേറ്റുമുട്ടിയും കടന്നു പോകുന്ന ആ പോരാട്ടചരിതം ആധുനികകേരള ചരിത്രം തന്നെയാണ്. സർ സി.പി മുന്നോട്ട് വച്ച മജിസ്ട്രേറ്റ് സ്ഥാനം തട്ടിമാറ്റി അവർ ഇറങ്ങിചെന്നത് കേരള സ്ത്രീകളുടെ പ്രതീക്ഷയും പ്രതിനിധിയുമാകാനാണ്. സ്ത്രീ ശാക്തീകരണത്തിൻ്റെ പുതുവഴി വെട്ടിയ ഗൗരിയമ്മയെ മറന്നുകൊണ്ട് മലയാളി സ്ത്രീ മുന്നേറ്റ ചരിതം ആർക്കെഴുതാനാകും? വനിതാ പോലീസുകാർക്ക് വിവാഹമനുവദിച്ചതു മുതൽ എത്രയെത്ര നിയമങ്ങൾ, ഉത്തരവുകൾ...?
കെ.ആർ. ഗൗരിയമ്മയോളം മലയാള രാഷ്ട്രീയ സംസ്കാരത്തെ രൂപപ്പെടുത്തിയ മറ്റൊരു വനിത ഇല്ല എന്നതിൽ രണ്ട് പക്ഷമില്ല. മീൻ വെള്ളത്തിൽ കഴിയുന്നത് പോലെ രാഷ്ട്രീയ പ്രവർത്തകർ ജനങ്ങൾക്കിടയിൽ ജീവിക്കണമെന്ന് അവർ പറഞ്ഞിട്ടുണ്ട്. ആ ജനങ്ങളെ ഓർത്തായിരുന്നു അവരുടെ മുഴുവൻ പ്രവർത്തനങ്ങളും. എരിഞ്ഞൊടുങ്ങാൻ ആറടി മണ്ണു പോലുമില്ലാത്തവർക്ക് ഗൗരിയമ്മ ഭൂപരിഷ്ക്കരണ നിയമത്തിലൂടെ മുന്നോട്ട് വച്ചത് മറ്റൊരു ചുവന്ന പുലരിയായിരുന്നു.
എഴുതാനേറെയുണ്ട്; എത്ര എഴുതിയാലും ആ മഹാമേരുവിൻ്റെ പ്രവൃത്തികളെയും ജീവിതത്തെയും അതിൽ ഒതുക്കാനുമാകില്ല; വലിയ ചുടുകാട്ടിൽ കത്തിയമരുന്നത് ആധുനിക കേരളത്തെ രൂപപ്പെടുത്തിയ ഒരു ചുവന്ന താരകമാണ്; മലയാളി സ്ത്രീത്വത്തിൻ്റെ പ്രതിമയും പ്രതിച്ഛായയുമാണ്. വരും തലമുറകൾക്ക് എക്കാലവും കാത്തുവച്ച് കൈമാറാനുള്ള ഒരു പാഠപുസ്തകമാണ്.
കാലം മായ്ക്കാത്ത വിപ്ലവനക്ഷത്രമേ! അന്തിമാഭിവാദനങ്ങൾ
ഡെറിൻ രാജു
11.05.2021

Thursday, 22 April 2021

പ. ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ തീയതി

 April 23. Feast of St George. എന്തുകൊണ്ട് നമ്മുടെ സഭയിൽ May 1 മുതൽ ഈ പെരുന്നാൾ ആചരിക്കാൻ പ്രാധാന്യം ലഭിച്ചിരിക്കുന്നു?

പൗരസ്ത്യ സുറിയാനിയിൽ നീസാൻ 24 ഉം പാശ്ചാത്യ സുറിയാനിയിൽ നീസാൻ 23 ഉം ഗീവറുഗീസ് സഹദായുടെ പെരുന്നാൾ ആയിരുന്നു.

സുറിയാനി കണക്കിലായപ്പോൾ നീസാൻ മേടമായി. അങ്ങനെ മേടം 23 -ഉം 24 - ഉം സഹദായുടെ പെരുന്നാളായി. അന്ത്യോഖ്യൻ ബന്ധത്തിനു മുമ്പ് മേടം 24 ആയിരുന്നു പെരുന്നാൾ. 18-ാം നൂറ്റാണ്ടിൽ പാശ്ചാത്യ - പൗരസ്ത്യ പ്രതിസന്ധികൾക്കിടയിൽ ഈ രണ്ട് ദിവസവും പെരുന്നാളായി. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനം ആണല്ലോ പൂർണമായി അന്ത്യോഖ്യൻ രീതിയിലേക്ക് മാറിയത്. പിന്നീട് മേടം 23 തന്നെയായി. എങ്കിലും ഔഗേൻ ബാവാ ഹൂത്തോമോ എഴുതിയപ്പോൾ മേടം 24 തന്നെ ഉപയോഗിച്ചു.

സുറിയാനി കണക്ക് നോക്കിയാൽ മേടം 23 എന്നത് മെയ് 6 ആണ്. കൊല്ലവർഷം മേടം 23 നോക്കിയാൽ അത് മെയ് 7 or 8 വരും. പുതുപ്പള്ളി, എടത്വ, ഇടപ്പള്ളി (മെയ് 4) പെരുന്നാളുകൾ ഈ സമയത്താണല്ലോ വരുന്നത്.

ഇപ്പോൾ ഏപ്രിൽ 23 ആണ് ഏതാണ്ട് സാർവ്വത്രികമായി അംഗീകരിച്ച തീയതി. ലത്തീൻ രീതിയിൽ ഏപ്രിൽ 23 ആയിരുന്നു നേരത്തെ തന്നെ.

Thursday, 1 April 2021

വിനയപ്പെടലിൻ്റെ മഹത്ത്വമെന്തെന്ന് അവൻ പഠിപ്പിച്ചു

വൻ കാര്യങ്ങൾ സംഭവിച്ച ആ വലിയ രാത്രിയുടെ സ്മരണയിൽ ഇന്ന് പെസഹാ പെരുന്നാളാണ്.

ഈ രാത്രിക്കപ്പുറം തന്നെ കാത്തിരിക്കുന്നത് കൊടിയ പീഡനവും മർദ്ദനവും കുരിശുമരണവുമാണെന്ന ബോദ്ധ്യത്തോടെയാണ് യേശു പെസഹ ഭക്ഷിക്കുവാനായി ആ വീടിൻ്റെ മുകൾത്തട്ടിലേക്ക് എത്തിയത്. എത്തിയത് തന്നെ ഒരു വലിയ ബഹളത്തിൻ്റെ മദ്ധ്യത്തിലേക്കാണ്. ശിഷ്യർ ചേരിതിരിഞ്ഞും ഒറ്റയ്ക്കും വാഗ്വാദത്തിലാണ്! 'ആരാണ് തങ്ങളിൽ വലിയവൻ?' മൂന്നര വർഷക്കാലം താൻ കൂടെ കൊണ്ട് നടന്നു സകലവും കാണിച്ചും പഠിപ്പിച്ചും ബോദ്ധ്യപ്പെടുത്തിയവർക്ക് ഈ അന്ത്യനാഴികയായിട്ടും അതിൻ്റെ കാതൽ അവർക്ക് മനസിലായില്ലല്ലോ എന്നോർത്ത് അവൻ്റെ മനസ് എത്രയധികം മഥിച്ചിരിക്കാം. അപ്പോഴാണ് അവൻ തൻ്റെ പുറം കുപ്പായം ഊരിയിട്ട് ഒരു പാത്രത്തിൽ വെള്ളമെടുത്ത് അരയിൽ ഒരു തൂവാലയുമായി ആ ബഹളത്തിനിടയിലേക്ക് ഇറങ്ങി അവരുടെ കാൽ കഴുകി അവരെ ഒരു മാതൃക ഭരമേൽപ്പിച്ചത്.
പാരമ്പര്യപ്രകാരം ഭക്ഷണത്തിരിക്കുന്നവരുടെ കാൽ കഴുകേണ്ടത് വീട്ടിലെ ജോലിക്കാരാണ്; ആ ഭക്ഷണത്തിനു മുമ്പ് ശുചിയാവുക എന്നത് നിർബന്ധവുമാണ്. ഒരു പക്ഷേ, ദാസൻമാരാരുമില്ലാത്ത, ഗുരുവും ശിഷ്യൻമാരും മാത്രമുള്ള ആ മാളികമുറിയിൽ ആര് കാൽ കഴുകണമെന്ന ചിന്തയാകാം അവരെ ആ മൂപ്പ് തർക്കത്തിലേക്ക് വലിച്ചിഴച്ചത്. അതിന് പരിഹാരം ആ മഹാനായ ഗുരു തന്നെ കണ്ടെത്തുകയായിരുന്നു. ശുശ്രൂഷകനാകേണ്ടതിൻ്റെ ആവശ്യകത നൂറാവൃത്തി പറഞ്ഞിരുന്നവൻ അത് കാണിച്ചു കൊടുത്തു. വിനയപ്പെടലിൻ്റെ മഹത്ത്വമെന്തെന്ന് അവൻ പഠിപ്പിച്ചു. സ്നേഹിക്കേണ്ടതിൻ്റെ ആവശ്യമവൻ ഊന്നി ഊന്നി പറഞ്ഞു. സകല പ്രമാണങ്ങളും അടങ്ങിയ പരസ്പരം സ്നേഹിക്കണമെന്ന വലിയ കൽപ്പന അവൻ നൽകിയതും ആ രാത്രിയിലാണ്. ആ വലിയ വിനയത്തിലൊടുങ്ങാത്ത ഗർവ്വെന്താണുള്ളത്?
ഡെറിൻ രാജു
പെസഹ, 2021

Monday, 15 March 2021

വട്ടശ്ശേരില്‍ തിരുമേനിയുടെ സ്ഥാനാരോഹണം / ഡെറിന്‍ രാജു

 


സ്ഥാനം ലഭിച്ച സമയത്ത് കാപ്പയ്ക്കുള്ളില്‍ ആയതുകൊണ്ട് ആരാണ് സ്ഥാനം നല്‍കിയതെന്ന് താന്‍ കണ്ടില്ലെന്നു വട്ടശ്ശേരില്‍ തിരുമേനി കോടതിയില്‍ മൊഴി നല്‍കിയെന്നതാണ് വട്ടശ്ശേരില്‍ തിരുമേനിക്കെതിരെ ഉന്നയിക്കുന്ന ഒരു ആരോപണം. ഏതു കോടതിയിലാണ് പറഞ്ഞതെന്ന് തിരിച്ചു ചോദിച്ചാല്‍ ഉത്തരമുണ്ടാകില്ല.

കുന്നംകുളം കേസില്‍ 1916 മെയ് 26-നു വട്ടശേരില്‍ മാര്‍ ദീവന്നാസിയോസ് നല്‍കിയ മൊഴിയില്‍ ഈ ഭാഗം കടന്നു വരുന്നുണ്ട്.

ചോദ്യം: ശുശ്രൂഷാ സമയത്ത് അവിടുത്തെ തലയില്‍ ആരെങ്കിലും കൈവച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ ആരാണ്?

ഉത്തരം: എല്ലാവരുംകൂടി കൈവയ്ക്കുന്നു എന്നുള്ള സ്ഥിതിയില്‍ ഏവന്‍ഗേലിയോന്‍ പിടിക്കുകയും അംശവടിയിന്മേല്‍ എല്ലാവരും പിടിക്കുകയും ചെയ്തിട്ടുണ്ട്. എന്‍റെ തലയിന്‍മേല്‍ ഓരോരുത്തര്‍ മാറി മാറി കൈവച്ചിട്ടില്ല. അങ്ങനെ മാറി മാറി കൈവയ്ക്ക പതിവില്ല. ഒരാള്‍ നേരെ കൈവയ്ക്കുകയും മറ്റുള്ളവര്‍ അതിനോടുകൂടെ സംബന്ധിക്കുകയാണ് പതിവ്. അങ്ങനെ ചെയ്തിരിക്കും.

ചോദ്യം: ഒരാള്‍ നേരെ കൈവയ്ക്കും എന്ന് പറഞ്ഞത് ആരാണ്?

ഉത്തരം: എന്‍റെ സംഗതിയില്‍ അങ്ങനെ ചെയ്തത് അബ്ദള്ളാ പാത്രിയര്‍ക്കീസ് ആയിരിക്കണം.

ചോദ്യം: അബ്ദള്ളാ പാത്രിയര്‍ക്കീസ് ആയിരിക്കണം എന്നെയുള്ളോ അതോ ഓര്‍മ്മയുണ്ടോ?

ഉത്തരം: കുര്‍ബ്ബാന ചൊല്ലുന്ന ആളാണ് അങ്ങനെ ചെയ്ക പതിവ്. അബ്ദള്ളാ പാത്രിയര്‍ക്കീസാണ് കുര്‍ബാന ചൊല്ലിയത്. അതിനാല്‍ അദ്ദേഹമായിരിക്കണം. മേല്‍പ്പട്ടസ്ഥാനമേല്‍ക്കുന്ന ആളിന്‍റെ തലയും മുഖവും മിക്ക സമയങ്ങളിലും മൂടപ്പെട്ടിരിക്കുന്നതുകൊണ്ട് എനിക്ക് സ്ഥാനം തന്ന സമയത്ത് നടന്ന സംഗതികളെക്കുറിച്ച് ഒക്കെയും കണ്ടറിവായി പറവാന്‍ പാടില്ല. 

(മലങ്കര നസ്രാണികള്‍ 4-ാം വാല്യം, ഇസ്സഡ്. എം. പാറേട്ട്, പേജ് 46, 47). 

Saturday, 26 December 2020

റാമായിലെ കരച്ചിലുകൾ അവസാനിക്കുന്നില്ല.!

 

ക്രിസ്ത്യൻ പശ്ചാത്തലത്തിൽ ഡിസംബർ 27 ഒരു കൂട്ടക്കൊലയെ സ്മരിക്കുന്ന ദിവസമാണ്. ശിശുവധമെന്ന് പറയുന്നു. (Massacre of the innocents). റോമൻ രീതിയിൽ അത് ഡിസംബർ 28-നും കിഴക്കൻ രീതിയിൽ അത് ഡിസംബർ 29 നും ആണ്. യേശുവിനെ കാണുവാൻ ബേതലഹേമിലേക്ക് പുറപ്പെട്ട ജ്ഞാനികൾ വഴി തെറ്റി ഹെറോദോസിൻ്റെ (King Herod, the Great BC 37 - 4) കൊട്ടാരത്തിൽ എത്തിചേരുന്നു. അവിടെ വച്ച് മ്ശിഹായുടെ ജനനം നടക്കേണ്ടത് ബേതലഹേമിലാണ് എന്ന് മനസിലാക്കിയ അവർ അവിടേക്ക് പോകുമ്പോൾ കുട്ടിയെ കണ്ടെത്തിയാൽ തന്നെയും അറിയിക്കണമെന്ന് ഹെറോദോസ് ഉപദേശിക്കുന്നു. എന്നാൽ കുട്ടിയെ വകവരുത്തുകയാണ് ഹെറോദോസിൻ്റെ പദ്ധതിയെന്നു മനസിലാക്കിയ ജ്ഞാനികൾ കുട്ടിയെ കണ്ടതിനു ശേഷം വേറെ ഒരു വഴിയിലൂടെ അവരുടെ ദേശത്തിലേക്ക് മടങ്ങി പോയി. ഇതിൽ കുപിതനായ ഹേറോദോസ് ബേതലഹേമിലും അതിൻ്റെ നാലതിരുകളിലും ആളയച്ചു രണ്ട് വയസ്സിൽ താഴെയുള്ള എല്ലാ കുഞ്ഞുങ്ങളെയും കൊന്നുകളഞ്ഞു. ഇതാണ് ശിശുവധത്തെപ്പറ്റി ബൈബിൾ നൽകുന്ന വിവരണം.
എന്നാൽ ജോസീഫസ് ഉൾപ്പെടെയുള്ള ചരിത്രകാരൻമാരും ഹെറോദോസിൻ്റെ ചരിത്രകാരൻമാരും ഈ സംഭവത്തെപ്പറ്റി മൗനമാണ് പുലർത്തുന്നത്. അതിനാൽ തന്നെ ഈ വധം ചരിത്രമല്ല ബൈബിളിൽ മാത്രമുള്ള ഒരു ചിത്രീകരണമാണെന്ന വാദം ശക്തമായി നിലവിലുണ്ട്. എന്നാൽ അധികാരം നഷ്ടമാകുമെന്ന ഭീതിയിൽ തൻ്റെ തന്നെ മൂന്ന് മക്കളെ ഹെറോദോസ് കൊന്നു കളഞ്ഞത് ജോസീഫസ് തന്നെ രേഖപ്പെടുത്തിയിട്ടുമുണ്ട്. അതിനാൽ തന്നെ ഇത്തരം ഒരു പ്രവൃത്തിക്ക്‌ ഹെറോദോസിന് മടിയുണ്ടാകും എന്നു കരുതാനാകില്ല. മാത്രമല്ല അക്കാത്തെ ജനസംഖ്യയുടെ തോത് വച്ച് പരിശോധിച്ചാൽ രണ്ട് വയസിൽ താഴെയുള്ള പരമാവധി 10-12 കുട്ടികളെ മാത്രമാണ് ഹെറോദോസ് കൊന്നു കളഞ്ഞിരിക്കാൻ സാധ്യത. അത് പ്രാധാന്യമുള്ളതായി ജോസിഫസ് കണ്ടിരിക്കാൻ വഴിയില്ല എന്ന വാദവും മുഖവിലയ്ക്കെടുക്കാവുന്നത്. ജോസീഫസ് അങ്ങനെ അപ്രധാനമായി കരുതിയ മറ്റ് പല പ്രധാന സംഭവങ്ങളും ഉണ്ട് എന്ന വസ്തുതയും ഇതുമായി കൂട്ടിവായിക്കാം
'റാമായിൽ വലിയ കരച്ചിൽ കേട്ടു' എന്ന ജെറമിയായുടെ പ്രവചനമാണ് നിറവേറിയത് എന്ന് ബൈബളിൽ കാണുന്നു. കുരുന്നുകളുടെയും അവരുടെ മാതാപിതാക്കളുടെയും പ്രലാപം ബേതലഹേമിനെ പ്രകമ്പനം കൊള്ളിച്ചുവത്രെ. എന്നാൽ ആ വിലാപം ഇന്നും തുടരുകയല്ലെ വാസ്തവത്തിൽ.?
ഏതു കെടുതിയും; അത് യുദ്ധമായിക്കൊള്ളട്ടെ, ക്ഷാമമായിക്കൊള്ളട്ടെ ആദ്യം ബാധിക്കുന്ന ഒരു കൂട്ടർ കുഞ്ഞുങ്ങളാണ്. യുനീസെഫിൻ്റെ കണക്കുകൾ പ്രകാരം 2017 വരെ 1000 - ലധികം കുഞ്ഞുങ്ങളാണ് അമേരിക്ക - ഇറാഖ് യുദ്ധത്തിൽ കൊല്ലപ്പെട്ടത്. പരുക്കേറ്റവർ 1500 ഓളവും. ഇന്നും പശ്ചിമേഷ്യ സംഘർഷത്തിലാണ്. യു. എന്നിൻ്റെ തന്നെ 2018 - ലെ ഒരു കണക്കു പ്രകാരം ആ വർഷം മാത്രം അറുപതോളം കുട്ടികളാണ് ഇസ്രായേൽ - പാലസ്തീൻ സംഘർഷത്തിൽ കൊല്ലപ്പെട്ടത്. രണ്ടായിരത്തിലധികം കുട്ടികൾക്കു പരിക്കുപറ്റി. 2013 നും 2017 നുമിടയ്ക്ക് 10 രാജ്യങ്ങളിൽ മാത്രം ആറ് ലക്ഷത്തോളം കുട്ടികളാണ് മരിച്ചത്. 'Save the Children' റിപ്പോർട്ടുകൾ പ്രകാരം 2017 മുതൽ ലോകത്തിൽ 420 മില്യണ് കുട്ടികൾ ജീവിക്കുന്നത് യുദ്ധ മേഖലയിലാണ്. അഫ്ഗാനിസ്ഥാൻ, സെൻട്രൽ ആഫ്രിക്ക റിപ്പബ്ലിക്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് കോംഗോ, ഇറാഖ്, മാലി,നൈജീരിയ, സൗത്ത് സുഡാൻ, സിറിയ, യെമൻ എന്നീ രാജ്യങ്ങളിലെ കുട്ടികളാണ് ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത്. ഏറ്റവും സുന്ദരകാലമായ ബാല്യം ശപിക്കപ്പെട്ടതായി തോന്നുന്നവരാണ് സിറിയ ഉൾപ്പെടെയുള്ള നാടുകളിലെ കുട്ടികൾ.
യുദ്ധം അവസാനമാർഗമാകട്ടെ എന്നു പറയുന്നതിൻ്റെ ഒരു പ്രധാനകാരണവും ഇതൊക്കെ തന്നെയാണ്. തങ്ങൾ എന്തിന് കൊല ചെയ്യപ്പെട്ടു എന്ന് അറിയാതെ മരിച്ചു വീഴുന്ന കുട്ടികൾ മാനവരാശിയുടെ തന്നെ ശാപവും വേദനയുമാണ്. പ്രതീക്ഷാനിർഭരമായ ഒരു ഭാവിയെ നോക്കിക്കണ്ട് നമ്മുടെ കുട്ടികൾ വളരട്ട്. സ്നേഹവും സഹവർത്തിത്വവും സാഹോദര്യവും നമ്മെ ഭരിക്കട്ട്. റാമായിലെ വിലാപങ്ങൾ എന്നേക്കുമായി ഒടുങ്ങട്ട്.
ഡെറിൻ രാജു
27.12.2020

ഒരു കുളിരോർമ്മയായി തോറാന

വീണ്ടും മഴയില്ലാതെ തന്നെ ഒരു കുളിരോർമ്മയായി തോറാന. മല അതിരായുള്ള കരപ്രദേശത്തെ പണ്ടാരോ മലങ്കര എന്നു വിളിച്ചു എന്നൊരു കഥ. ആ ഭൂമികയിലേക്ക് കാതങ...