Thursday, 19 February 2026

നോമ്പേറ്റതിനാൽ പൈതങ്ങൾ ചൂളത്തീയില്ലാതാക്കി!!!


നോമ്പേറ്റതിനാൽ പൈതങ്ങൾ ചൂളത്തീയില്ലാതാക്കി!!!

വലിയനോമ്പിൽ ബുധനാഴ്ചകളിൽ സന്ധ്യയ്ക്ക് പാടുന്നതാണ്.

ദാനിയേലിൻ്റെ പുസ്തകത്തിൽ കാണുന്ന ബാബിലോണിലെ ആ എബ്രായ ബാലകരുടെ കഥയാണ്. കൈ - കാലുകൾ ബന്ധിക്കപ്പെട്ട് ചൂളയ്ക്കുള്ളിലേക്ക് എറിയപ്പെട്ടവർ വെന്തുപോകാതിരുന്നു എന്ന കഥ! ചൂളയ്ക്കുള്ളിൽ വെന്തുപോകാത്ത അനുഭവത്തിനു കാരണം ചുളയ്ക്കുളളിൽ പനിനീർ വർഷിക്കപ്പെട്ടതുകൊണ്ടാണെന്നു കവികൾ എഴുതി. നമ്മുടെ ജീവിതവും ഈ നിലയിൽ നിലനിൽക്കുന്നത് ആരൊക്കെയോ പകർന്ന ഒരു തണുപ്പിൻ്റെ തണലിലല്ലെ?

നമ്മുടെ നോമ്പ് ചൂട് കൊടുത്തുന്നതാകട്ട്! ഘർഷണം ചൂടു ഉണ്ടാക്കുന്നതാണ്. ഘർഷണം ഒഴിവാക്കുമ്പോൾ, സ്പർദ്ധയും വിദ്വേഷവും ഇല്ലാതാകുമ്പോൾ, പരസ്പരം മനസിലാക്കുമ്പോൾ അവിടെ ചൂട് കുറയും. പനിമഞ്ഞ് പെയ്യുന്ന അനുഭവമുണ്ടാകും. ആത്യന്തികമായി നമ്മുടെ നോമ്പനുഭവങ്ങളുടെ ആകത്തുകയും അപരനെ കരുതുകയെന്നതാണ്. അതാണ് ഏറ്റവും യോഗ്യമായ ഉപവാസമെന്നു ഏശായ പാടി പറഞ്ഞിട്ടുണ്ടല്ലോ! അത് നമുക്കുള്ള ഒരു ഓർമ്മപ്പെടുത്തലുമാണ്. 

വെള്ളിപ്പാത്രങ്ങൾ മോഷ്ടിച്ച ജീൻവാൽജീനോട് വിക്ടർ ഹ്യൂഗോയുടെ 'പാവങ്ങളി'ലെ ബിഷപ്പ് കാണിക്കുന്ന ഒരു കരുതലില്ലെ? അപരത്വം ഇല്ലാതെയാക്കുന്ന ഒരു അനുകമ്പ. അവൻ്റെ പരിദേവനങ്ങൾ എൻ്റെ പ്രയാസങ്ങൾ ആകുന്ന ഒരു ചിന്ത.  അതല്ലെ നോമ്പിൻ്റെ സൗന്ദര്യവും !

ഡെറിൻ രാജു

നോമ്പിലെ ഒന്നാം ബുധൻ, 2026

Tuesday, 17 February 2026

" ...ഞാൻ വഴിയിൽ നീയാം ജീവജലം പേറി...


 

" ...ഞാൻ വഴിയിൽ നീയാം

ജീവജലം പേറി - പാതയിലെൻ കൂട്ടാകാൻ "

( നോമ്പ് - തിങ്കൾ സൂത്താറ)

മദ്ധ്യാഹ്ന സമയത്ത് കിണറ്റിൻകരയിൽ നിന്ന് ക്രിസ്തു ജലമന്വേഷിക്കുന്ന ഒരു ചിത്രം യോഹന്നാൻ നൽകുന്നുണ്ട്. വെള്ളം കോരുവാൻ എത്തുന്ന ശമര്യാക്കാരിയോട് അവൻ ജീവജലം വാഗ്ദാനം ചെയ്യുന്നുണ്ട്. ക്രിസ്തു നമ്മുടെ ദാഹം തീർക്കുന്ന ജലമുൾക്കൊണ്ട പാറയാണ്. പൗലോസ് അതിനെയാണ് ''ആ പാറ ക്രിസ്തു ആയിരുന്നു എന്ന് പറയുന്നത്. 

നോമ്പ് നമ്മുടെ ആന്തരിക ദാഹം തീർക്കുന്നവനിലേക്കുള്ള ഒരു വഴിയാണ്. ക്രിസ്തുവാണ് നമ്മുടെ ദാഹം തീർക്കുന്നതും. മേൽപ്പറഞ്ഞ തിങ്കളാഴ്ച സൂത്താറാ നമസ്കാരത്തിൽ ജീവജലമായി ക്രിസ്തുവിനെ കൂടെ കൂട്ടുന്ന അനുഭവമാണ് പറയുന്നത്. ഈ ഉലകിലെ പരിമിതമായ കാലത്തേക്കല്ല അത്. ലാസറിൻ്റെയും ധനവാൻ്റെയും ഉപമയാണ് അതിനു പിൻബലമേകുന്നത്. അബ്രഹാമിനോട് വെള്ളം യാചിച്ച ധനവാൻ്റെ അവസ്ഥയിലേക്ക് എത്താതിരിക്കാനുള്ള ഒരു മുൻകരുതൽ.  

ദീർഘയാത്രയ്ക്കായി ഇറങ്ങുന്ന പഥികൻ തൻ്റെ ദാഹം തീർക്കാൻ കരുതുന്ന വെള്ളം പോലെ ഒരു ദൈവാനുഭവമാണ് ക്രിസ്തു പകർന്നു നൽകിയത്. അത് ഒരു കുളിർമ്മയാണ്. തപ്തമാകുന്ന നമ്മുടെ ആത്മാവിൻ്റെ ദാഹം തീർത്തു നമ്മുടെ ഉള്ളം തണുപ്പിക്കുന്ന തെളിനീരു പോലൊരു അനുഭവം. നോമ്പിൻ്റെ അനുഭവം ഇതൊക്കെയും കൂടിയാണ്.

ഡെറിൻ രാജു

വലിയ നോമ്പിലെ ഒന്നാം ചൊവ്വ, 2026

Monday, 16 February 2026

ഭിന്നതയും വ്യാജവുമെല്ലാം സ്നേഹത്തീയിലൊടുങ്ങട്ടെ!!


നോമ്പിൻ്റെ പ്രാരംഭം ഒരു നിരപ്പിൻ്റെ അനുഭവത്തിലൂടെ ആണെല്ലോ. പാശ്ചാത്യ സുറിയാനി പാരമ്പര്യത്തിലെ ആ നിരപ്പിൻ്റെ ശുശ്രൂഷയിലെ ഒരു ശകലമാണിത്. 

അഗ്നിശുദ്ധി വരുത്തുക എന്നത് ഭാരതീയ പാരമ്പര്യത്തിലെ ഒരു വിശേഷരീതിയാണല്ലോ. സകല ഭിന്നതയെയും കത്തിച്ചു കളയുവാൻ സാധിക്കുന്ന അഗ്നിയത്രേ സ്നേഹം! അതുകൊണ്ടാണ് ക്രിസ്തു പുതിയ കൽപ്പനയായി ഭരമേൽപ്പിച്ചത് അന്യോന്യം സ്നേഹിക്കുക എന്നതാകുന്നത്. എത്രത്തോളം സ്നേഹിക്കണമെന്നതിനും അവൻ ഒരു പോയിൻ്റ് കാണിച്ചു തരുന്നുണ്ട്. ഞാൻ എത്രത്തോളം നിങ്ങളേ സ്നേഹിച്ചോ അത്രത്തോളം! അത് പറയാൻ അവൻ പതിവ് ഉപമാരീതികളെ കൂട്ട് പിടിക്കുന്നില്ല. സ്പഷ്ടമായി പറയുകയാണ്.'' നിങ്ങൾ അന്യോന്യം സ്നേഹിപ്പിൻ!'' മൂന്നു വർഷക്കാലം തൻ്റെ ഒപ്പം നടന്നവർക്ക്, താൻ വിളിച്ചടുപ്പിച്ചവർക്ക്, താൻ ഗുരുവായിരുന്നവർക്ക് അത് ബോധ്യപ്പെടും എന്നവനും വിശ്വസിച്ചിരിക്കണം.

ഗുരുവിൻ്റെ വിശ്വാസത്തിൻ്റെ കാവലെന്നവണ്ണമാണ് അവരിൽ ഒരുവൻ പിന്നീട് എഴുതിയത് ദൈവം സ്നേഹമാകുന്നു എന്ന്! എന്നേക്കും നമുക്ക് വഴിവിളക്കാകുന്ന ഒരു സനാതന സത്യം! നമ്മുടെ പരീക്ഷണസമയങ്ങളിൽ മനനം ചെയ്യാനൊരു ആപ്തവാക്യവും.

ഡെറിൻ രാജു

നോമ്പിലെ ഒന്നാം തിങ്കൾ, 2026

Sunday, 15 February 2026

അനുസരണത്തിൻ്റെ സത്ത നമുക്ക് അന്യം


എത്ര നോമ്പനുഭവങ്ങളാണ് നമുക്ക് ഉള്ളത്? എത്ര ശുബ്ക്കോനോകളാണ് നമ്മൾ അനുഷ്ഠിച്ചിട്ടുള്ളത്? എന്നിട്ടും നമ്മുടെ അകമനുഷ്യൻ അതിൻ്റെ സ്വാഭാവികതയ്ക്ക് അനുസരിച്ച് വളർച്ച പ്രാപിച്ചിട്ടുണ്ടോ? ഇപ്പോഴും പഴം മോഹിച്ച് ഭക്ഷിച്ചതിൽ നിന്ന്, ആ അനുസരക്കേടിൽ നിന്ന് നമ്മുടെ നില എത്ര കണ്ട് ഉയർന്നിട്ടുണ്ട്?

അനുസരണമെന്നത് ബലിയെക്കാൾ നല്ലതാണെന്ന് ഒരു രാജാവിനെ പഠിപ്പിക്കാൻ വയോവൃദ്ധനായ ഒരുവൻ വേണ്ടി വന്നു. എന്നിട്ടും തലമുറകൾക്ക് അത് ബോദ്ധ്യപ്പെട്ടില്ല! അതിനു ശേഷം എന്നാലൊരുവൻ വരുമെന്നും അവൻ രോമം കത്രിക്കുന്നവൻ്റെ മുമ്പാകെ വായ് പൂട്ടി നിൽക്കുന്ന കുഞ്ഞാടോളം അനുസരണം കാണിക്കുമെന്നും ഒരുവൻ വിളിച്ചു പറഞ്ഞു. അങ്ങനെ ദൈവസാന്നിധ്യം ചരിത്രത്തിൽ ഇടപെട്ടിട്ടും പീലാത്തോസിൻ്റെ കൊട്ടാരമുറ്റത്തോളവും പിന്നീട് യേരുശലേമിലെ കുന്നിൻ മുകളിലേ കുരിശോളവും അവൻ അനുസരണം കാട്ടി തന്നിട്ടും ആ അനുസരണം നമ്മൾ ഒരാഘോഷമാക്കിയിട്ടും അതിൻ്റെ സത്ത നമുക്ക് അന്യമാണ്!
ഓരോ നോമ്പും പഴകി ക്ലാവ് പിടിച്ച ആ വിളക്കുകളെ തെളിയിച്ചെടുക്കുന്ന പ്രക്രിയയാണ്, അകമുറിവുകളിൽ എണ്ണയും വീഞ്ഞും പകരുന്ന കാലമാണത്. രോഗിയ്ക്കാണ് വൈദ്യനെ ആവശ്യമെന്ന നസറായൻ്റെ വാക്ക് മാത്രമാണ് വീണു പോകുമ്പോൾ പിടിക്കാനുള്ള ഊന്നുവടി; വീണ്ടും എഴുന്നേൽക്കാനുള്ള ഒരു ധൈര്യവും.
ഡെറിൻ രാജു
വലിയനോമ്പാരംഭം, 2026

Saturday, 7 February 2026

ഓരോ അനുസ്മരണവും ഒരു നന്ദി പറച്ചിലാണ്


" ...ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ- യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ? "

ഭൗതിക ജീവിതത്തിൻ്റെ നിസാരതയെ കുമാരനാശാൻ ഒരു പൂവിൽ നിക്ഷേപിച്ചു പാടിയതാണ്; ഒരു ചോദ്യചിഹ്നമുണ്ടെങ്കിലും  'വീണപൂവി'ൽ ആകെ നിറഞ്ഞുനിൽക്കുന്ന ആശയം ഈയൊരു നിസാരതയാണ്;  കരുണയുമാണ്. എന്നാൽ ഐശ്വര്യം ഈ ഭൂമിയിൽ അങ്ങേയറ്റം അസ്ഥിരമെന്ന് പ്രലപിക്കുമ്പോഴും ചില  പ്രതീക്ഷകളും കവി പ്രകടമായി പുലർത്തുന്നുണ്ട്. അതുകൊണ്ടാണ് ഇവിടെ മായുന്ന പൂവ് വീണ്ടും സുമേരുവിൽ കല്പദ്രുമത്തിൻ്റെ കൊമ്പിൽ ഉദിക്കുമെന്ന് അദ്ദേഹം പ്രത്യാശ വയ്ക്കുന്നത്. അതൊരു സ്വാഭാവിക പ്രത്യാശയുമാണ്.

നൈമിഷികമായ മനുഷ്യ ജീവിതം എക്കാലവും തത്വചിന്തകരുടെ പ്രിയപ്പെട്ട വിഷയമാണ്. അതിനെ പൂവിനോടും പുല്ലിനോടും ദിവസത്തോടും ഒക്കെ പലരും ഉപമിച്ചിട്ടുണ്ട്. ഒരു എബ്രായ ഇടയൻ താൻ കണ്ടു ശീലിച്ച ഒരുദാഹരണം കൊണ്ട് അത് വിശദീകരിച്ചു. വയലിൽ പുല്ല് മുളച്ച് അത് ഇല്ലാതെയായി പോകുന്നതു പോലെ മനുഷ്യർ കടന്നു പോകുന്നു എന്നവൻ പാടി. അതിന്നും സുറിയാനി ക്രിസ്ത്യാനികൾ പാടിക്കൊണ്ടിരിക്കുന്നു. മാഞ്ഞു പോകുന്ന വെറും നിഴലിനോട് അതിനെ ഷേക്സ്പിയർ മാക്ബത്തിൽ ഉപമിച്ചു. അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ!! 

പൗലോസ് വേറൊരു ആശയമാണ് ഹൃദ്യമായി അവതരിപ്പിക്കുന്നത്. " നിലത്തുവീണഴുകുന്ന വിത്ത് മുളയ്ക്കുന്നതു പോലെ പുതുക്കപ്പെടുന്ന ജീവിതങ്ങൾ.'' മഴയിൽ മാത്രം പുതുക്കപ്പെടുന്ന ചില വിത്തുകൾ ഉണ്ട്. എത്ര വെള്ളവും വളവും അതിനെ മണ്ണിൽ നിന്നുയിർപ്പിക്കാനാകില്ല; പുതുമഴ പെയ്യുന്നതുവരെ അതങ്ങനെ വിശ്രമിക്കും. നിർജീവാവസ്ഥയിലും മോഷലബ്ധിക്കായി പ്രതീക്ഷാനിർഭരമായ ഒരു സജീവത. 

സുറിയാനി പാരമ്പര്യത്തിൽ പിതൃക്കളെ അനുസ്മരിക്കുന്ന ദിവസങ്ങളാണിത്. പൗരസ്ത്യ സുറിയാനി കണക്കിൽ ദനഹാക്കാലം അവസാന വെള്ളിയും പാശ്ചാത്യ സുറിയാനി രീതിയിൽ  വലിയനോമ്പിനു മുമ്പുള്ള ഞായറാഴ്ച (ഫെബ്രുവരി 8) യും. 

ഓരോ അനുസ്മരണവും ഒരു നന്ദി പറച്ചിലാണ്; ഒരു ധൈര്യപ്പെടലാണ്. പഠിപ്പിച്ച പാഠങ്ങൾക്കും പകർന്നു നൽകിയ ബോധ്യങ്ങൾക്കും ചേർത്തുപിടിച്ച കരങ്ങൾക്കുമുള്ള ഒരു തർപ്പണം. നല്ലോർമ്മകളോടൊരു ഐക്യപ്പെടൽ. 

ഡെറിൻ രാജു.

Monday, 1 December 2025

ഇന്നു നിങ്ങൾക്കായി രക്ഷിതാവ് ജനിച്ചിരിക്കുന്നു


ബേതലഹേമോളം ചെന്ന് അവനെ കാണുക എന്നായിരുന്നല്ലോ ആ ഇടയൻമാർ പരസ്പരം പറഞ്ഞത്.

പലപ്പോഴും ചിന്തിച്ചിട്ടുള്ള ഒരു കാര്യമാണ് ഈ ഇടയൻമാരുടെ ഒരു താൽപര്യം. തണുപ്പ് കാലത്ത് തങ്ങളുടെ ആടുകളെ സംരക്ഷിച്ച് പുറത്ത് ഉറങ്ങിയ ഒരു കൂട്ടമാളുകളാണ് ഒരു അറിയിപ്പ് കേട്ടമാത്രയിൽ തങ്ങളുടെ സമ്പാദ്യത്തെ അവിടെ നിർത്തി ബേതലഹേമോളം ചെല്ലുവാൻ തയ്യാറാകുന്നത്. അതിൻ്റെ പ്രധാനകാരണം ആ ദൂതൻമാരുടെ ആഹ്വാനം ആണ്. തങ്ങൾക്കു ഒരു രക്ഷകൻ, ഒരു വീണ്ടെടുപ്പുകാരൻ എത്തിയിരിക്കുന്നു എന്ന വാർത്തയിലെ പുതുമയാണ് ആ ഇടയൻമാരെ അതിനു തയ്യാറാക്കുന്നത്. ആടിനെ കാത്ത് ഈ വെളിമ്പ്രദേശത്ത് കിടക്കുന്ന തങ്ങൾക്കും ഒരു വീണ്ടെടുപ്പ് ഉണ്ടാകുമെന്ന ആഹ്വാനം അത്ര ചെറുതായിരുന്നില്ല.
നമ്മുടെ നസറായൻ്റെ ജനനം എന്തുകൊണ്ടാണ് അത്രമേൽ പ്രധാനമാകുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? ദൂതൻ പറയുന്നത് ഇന്നു നിങ്ങൾക്കായി രക്ഷിതാവ് ജനിച്ചിരിക്കുന്നു എന്നതാണ്. ആ ജനനം പോലും മറ്റുള്ളവർക്കു വേണ്ടിയായിരുന്നു. ഗലീല മുതൽ കാൽവറി വരെ അവൻ വഹിച്ചത് മറ്റുള്ളവരുടെ നൊമ്പരങ്ങളെ ആയിരുന്നു; ചുമന്നത് മറ്റുളളവരുടെ ചുമടുകളെ ആയിരുന്നു.
നമ്മെ തേടി വന്നവനെ തേടി പോകുന്ന ഒരു യാത്രയാണ് ഓരോ നോമ്പനുഭവങ്ങളും. ബേതലഹേമോളം ചെല്ലാനുള്ള ദൂതൻമാരുടെ ആഹ്വാനം പ്രസക്തമാകുന്നതും അതുകൊണ്ടാണ്. കുന്നിറങ്ങി, താഴ്‌വര പിന്നിട്ട് ആ ഇടയൻമാർക്കൊപ്പം നമുക്കും ഇന്നിറങ്ങാം..
ഡെറിൻ രാജു
യൽദോ നോമ്പാരംഭം, 2025

Sunday, 2 November 2025

ആകുലതകളും വിഷമതകളും ഇറക്കി വയ്ക്കാവുന്ന ഒരു തുരുത്ത്



123 വർഷങ്ങൾക്കു മുമ്പ് കടന്നു പോയ ഒരു മനുഷ്യൻ ഇന്നും നമ്മുടെ ആകുലതകളും വിഷമതകളും ഇറക്കി വയ്ക്കാവുന്ന ഒരു തുരുത്തായി മാറുന്ന കഥയാണ് പരുമലദ്വീപ് പറയുന്നത്. ചവിട്ടി നടക്കുന്ന മണ്ണുപോലും നമ്മോടു സംവേദിക്കുന്നത് ഒരു നിർമ്മലചരിതമാണ്. അരനൂറ്റാണ്ട് കാലം മാത്രം നീണ്ട ഒരു ജീവിതത്തിൻ്റെ തണലിലാണ്, ആ ചൈതന്യത്തിലാണ് ഈ ചെറിയ ആട്ടിൻക്കൂട്ടം ഈ കാലമെല്ലാം കഴിഞ്ഞു പോന്നത്. ആ മണ്ണേകുന്ന സാന്ത്വനമാണ് നമ്മുടെ മുറിവുണക്കുന്നത്; നമ്മെ ധൈര്യപ്പെടുത്തുന്നത്. യൗവനം പുതുക്കുന്ന കഴുകനേപ്പോലെ പരുമല കബറീലേക്കുള്ള ഓരോ തീർഥയാത്രകളും നമ്മുടെ അകമനുഷ്യനെ കഴുകി വെടിപ്പാക്കുന്നതാണ്!

നമ്മുടെ സന്തോഷത്തിലും സങ്കടത്തിലും നമ്മുടെ കാര്യം കേൾക്കാനൊരിടമാണാ മണ്ണ്. കാലാതിവർത്തിയാകുന്ന ചില മനുഷ്യരുണ്ട്; അവരേൽപിച്ച ചില പാഠങ്ങളുണ്ട്. അതോർത്തെടുക്കാനുള്ള അവസരമാണവരുടെ ഓർമ്മകൾ. പരിമളം പരത്തുന്ന ചില സ്മരണകൾ; ഓർമ്മപ്പെടുത്തലുകൾ! സുറിയാനിക്കാരുടെ ആരാധനാക്രമത്തിൽ ഉടനീളം കാണുന്ന ഒരു കാവ്യസങ്കല്പമാണ് 'സൗരഭ്യവാസനയാകുന്ന ഓർമ്മകൾ' എന്നത്. പരുമല പുണ്യവാനോളം അതിനോട് ചേർത്തു വയ്ക്കാൻ നമുക്കൊരു പേരില്ല. ഒരു പേരോർക്കുമ്പോൾ കുന്തുരുക്കത്തിൻ്റെ സുഗന്ധം അനുഭവവേദ്യമാകുന്ന അത്രയും പാവനമായ ഒരനുഭവം; അതാണ് നമുക്ക് പരുമല! കാളുന്ന വെയിലിൽ നടന്ന് കാൽ കുഴയുമ്പോഴും നമ്മെ കാത്തൊരാൾ അവിടുണ്ടെന്ന ബോധ്യമാണ് ഓരോ തീർഥാടകനെയും നിലനിർത്തുന്നതും നടത്തുന്നതും.
മലങ്കരയുടെ എക്കാലത്തേക്കുമുള്ള ഒരു നിക്ഷേപമാണ് പരുമല പള്ളിയുടെ വടക്കുഭാഗത്ത് കുടികൊള്ളുന്നത്; അതിനോളം വലിയൊരു നിധിയും നീക്കിയിരിപ്പും നമുക്കില്ല. ആ ആൽമരത്തിൻ്റെ നിഴലിലേക്ക്, ആ മേഘത്തിൻ്റെ തണലിലേക്കാണ് നമ്മുടെ ഓരോ തീർഥാടനവും! ഓരോ പരുമല പ്രയാണവും!
ഡെറിൻ രാജു
പരുമല പെരുന്നാൾ 2025

20, 21 നൂറ്റാണ്ടുകളിലെ മെത്രാന്‍ തിരഞ്ഞെടുപ്പിന്റെ ചരിത്രം | ഡെറിന്‍ രാജു

മലങ്കര സഭ വീണ്ടുമൊരു മേല്‍പ്പട്ടസ്ഥാന തിരഞ്ഞെടുപ്പിലേക്ക് പ്രവേശിക്കുകയാണല്ലോ. ആഗസ്റ്റ് 27-നു മുളന്തുരുത്തി വെട്ടിക്കല്‍ ദയറാ അങ്കണത്തിലെ മാ...