നോമ്പേറ്റതിനാൽ പൈതങ്ങൾ ചൂളത്തീയില്ലാതാക്കി!!!
വലിയനോമ്പിൽ ബുധനാഴ്ചകളിൽ സന്ധ്യയ്ക്ക് പാടുന്നതാണ്.
ദാനിയേലിൻ്റെ പുസ്തകത്തിൽ കാണുന്ന ബാബിലോണിലെ ആ എബ്രായ ബാലകരുടെ കഥയാണ്. കൈ - കാലുകൾ ബന്ധിക്കപ്പെട്ട് ചൂളയ്ക്കുള്ളിലേക്ക് എറിയപ്പെട്ടവർ വെന്തുപോകാതിരുന്നു എന്ന കഥ! ചൂളയ്ക്കുള്ളിൽ വെന്തുപോകാത്ത അനുഭവത്തിനു കാരണം ചുളയ്ക്കുളളിൽ പനിനീർ വർഷിക്കപ്പെട്ടതുകൊണ്ടാണെന്നു കവികൾ എഴുതി. നമ്മുടെ ജീവിതവും ഈ നിലയിൽ നിലനിൽക്കുന്നത് ആരൊക്കെയോ പകർന്ന ഒരു തണുപ്പിൻ്റെ തണലിലല്ലെ?
നമ്മുടെ നോമ്പ് ചൂട് കൊടുത്തുന്നതാകട്ട്! ഘർഷണം ചൂടു ഉണ്ടാക്കുന്നതാണ്. ഘർഷണം ഒഴിവാക്കുമ്പോൾ, സ്പർദ്ധയും വിദ്വേഷവും ഇല്ലാതാകുമ്പോൾ, പരസ്പരം മനസിലാക്കുമ്പോൾ അവിടെ ചൂട് കുറയും. പനിമഞ്ഞ് പെയ്യുന്ന അനുഭവമുണ്ടാകും. ആത്യന്തികമായി നമ്മുടെ നോമ്പനുഭവങ്ങളുടെ ആകത്തുകയും അപരനെ കരുതുകയെന്നതാണ്. അതാണ് ഏറ്റവും യോഗ്യമായ ഉപവാസമെന്നു ഏശായ പാടി പറഞ്ഞിട്ടുണ്ടല്ലോ! അത് നമുക്കുള്ള ഒരു ഓർമ്മപ്പെടുത്തലുമാണ്.
വെള്ളിപ്പാത്രങ്ങൾ മോഷ്ടിച്ച ജീൻവാൽജീനോട് വിക്ടർ ഹ്യൂഗോയുടെ 'പാവങ്ങളി'ലെ ബിഷപ്പ് കാണിക്കുന്ന ഒരു കരുതലില്ലെ? അപരത്വം ഇല്ലാതെയാക്കുന്ന ഒരു അനുകമ്പ. അവൻ്റെ പരിദേവനങ്ങൾ എൻ്റെ പ്രയാസങ്ങൾ ആകുന്ന ഒരു ചിന്ത. അതല്ലെ നോമ്പിൻ്റെ സൗന്ദര്യവും !
ഡെറിൻ രാജു
നോമ്പിലെ ഒന്നാം ബുധൻ, 2026
