Tuesday, 22 April 2025

റോമിൻ്റെ പാത്രിയർക്കീസിനു വിട

നസറായൻ്റെ സുവിശേഷത്തെ, അതിൻ്റെ സാമൂഹിക നിലയെ മുൻനിർത്തി വ്യാഖ്യാനിച്ച റോമിൻ്റെ പാത്രിയർക്കീസിനു വിട.

തൻ്റെ ദൗത്യമെന്താണെന്ന് വ്യക്തമായി മനസിലാക്കുകയാണ് ഒരു നേതാവിനു, നേതാവിനു മാത്രമല്ല വിശാലാർഥത്തിൽ ഏതൊരു വ്യക്തിക്കും തൻ്റെ ഉത്തരവാദിത്തം കൃത്യമായി നിർവഹിക്കുവാൻ സഹായകമാകുക. അത് കൃത്യമായി മനസിലാത്തിയതാണ് ഫ്രാൻസിസ് പാപ്പായുടെ സ്വീകാര്യതയുടെ വലിയ കാരണം. അദ്ദേഹം വലിയ പണ്ഡിതനോ കാനോൻ വിദഗ്ദനോ ആണെന്നു അവകാശപ്പെടാറില്ല. പക്ഷേ ക്രിസ്തു മലമുകളിൽ പറഞ്ഞ ഒന്നുണ്ടല്ലോ, അധികം തൊങ്ങലുകൾ ചേർക്കാതെ അവൻ പറഞ്ഞ ഒരു ഭാഗ്യാവസ്ഥ; ''കരുണയുള്ളവർ ഭാഗ്യവാൻമാർ! '' അത് അക്ഷരാർഥത്തിൽ നിറവേറ്റിയ വലിയ ഇടയനാണ് വിട വാങ്ങുന്നത്. പത്രോസ് എഴുതിയിട്ടുണ്ടല്ലോ നല്ല മനസാക്ഷിയുള്ളവരായിപ്പിൻ എന്ന്. അതുണ്ടായിരുന്ന ഒരു പിൻഗാമിയാണ് ഇന്ന് ആ പത്രോസിനും സഖാക്കൾക്കും തൻ്റെ മുൻഗാമികൾക്കുമൊപ്പം ചേർന്നിരിക്കുന്നത്.
തീർച്ചയായും ഇതൊരു വഴിത്തിരിവാണ്; തൻ്റെ തിരഞ്ഞെടുപ്പ് മുതൽ തൻ്റെ വഴി വ്യത്യസ്തമെന്ന് അദ്ദേഹം കാണിച്ചു. തിരഞ്ഞെടുപ്പിനു ശേഷം ആദ്യം പാലിയം ധരിക്കാതെ സെ.പീറ്റേഴ്സ് ബസലിക്കായുടെ മട്ടുപ്പാവിൽ നിന്നതു മുതൽ അദ്ദേഹം എടുത്തണിഞ്ഞത് ശുശ്രൂഷയുടെ കുപ്പായമാണ്; അധികാരത്തിൻ്റെ അങ്കി അല്ല. അതുകൊണ്ട് തന്നെ തൻ്റെ പിൻഗാമികളുടെ മുമ്പാകെ വലിയൊരു വെല്ലുവിളി ഏൽപ്പിച്ചാണ് അദ്ദേഹം കടന്നു പോയിരിക്കുന്നത്. ഇനി വരുന്ന പിൻഗാമികൾ ഫ്രാൻസിസ് പാപ്പായുമായിട്ടായിരിക്കും താരതമ്യം ചെയ്യുക. അത് ഒരേ സമയം ഒരു വെല്ലുവിളിയാണ്; ഒരു അഭിമാനവുമാണ്. അധികാരത്തിൻ്റെ മുഖത്ത് നേരെ നിന്ന് ചെയ്യേണ്ടത് നിങ്ങൾ ചെയ്യുന്നില്ലായെന്ന് പറഞ്ഞ സ്നാപക യോഹന്നാനെയാണ് സഭയ്ക്കും ലോകത്തിനും നഷ്ടമായത്.
യാത്ര ആകുന്നതിനു തലേന്നും ഗസയെപറ്റി ഓർത്ത് വിലപിച്ച മനുഷ്യസ്നേഹിയാണ് നമ്മെ വിട്ടു പോകുന്നത്. മറ്റൊരർഥത്തിൽ സഭയിൽ നിന്ന് നസറായൻ പ്രതീക്ഷിച്ച മനുഷ്യത്വത്തിൻ്റെ മുഖമാണ് ഇന്ന് ഇല്ലാതായിരിക്കുന്നത്. പുറംമോടികളെക്കാളും തൊങ്ങലുകളെക്കാളും തൻ്റെ സ്നേഹമതത്തിൻ്റെ അകക്കാമ്പായി നസറായൻ എന്താണോ കണ്ടത് അത് പാലിക്കാൻ ശ്രമിച്ച ഒരു ക്രിസ്ത്യാനിയെയാണ് ഇന്ന് ലോകത്തിനു ഇല്ലാതായിരിക്കുന്നത്..
Ite in pace, Patriarcha Romae.
ഡെറിൻ രാജു
22-04-2025

No comments:

Post a Comment

കുഞ്ഞാടിനെ ജനിപ്പിച്ച വൃക്ഷം.

  മോറിയ മലയിലേക്ക് ഒരു കൽപന നിവർത്തിക്കായി കയറിപ്പോവുകയാണ് അബ്രഹാമും വാർദ്ധക്യത്തിൽ തനിക്കു ജനിച്ച വാഗ്ദത്ത പുത്രനായ ഇസഹാക്കും. പുത്രനെ ബലി ...