വിമലകന്യക സവിശേഷമായി അനുസ്മരിക്കപ്പെടുന്ന ഒരു അർദ്ധമാസ കാലയളവിലേക്ക് കൂടി കടക്കുകയാണ്.
നസറേത്തിലെ സാധു ബാലിക തനിക്കാകെ കൈമുതലായുണ്ടായിരുന്ന ദൈവാശ്രയത്വം മുറുകെ പിടിച്ചു കൊണ്ട് അസാധ്യമായ ഉയരങ്ങളിലേക്ക് നടന്നു കയറിയത് ഒരത്ഭുതമാണ്.
നസറേത്തിൽ നിന്ന് വല്ല നന്മയും ഉണ്ടാകുമോ എന്ന് നഥനയേൽ ഫിലിപ്പോസിനോട് ചോദിക്കുന്നുണ്ടല്ലോ! സ്ഥല-കാല പരിമിതികളിലേക്ക്, ആ ചെറുഗ്രാമത്തിലേക്ക് ഇറങ്ങിവന്ന ദൈവസാന്നിധ്യത്തെ ഒഴിച്ചു നിർത്തിയാൽ നസറേത്തിൽ നിന്ന് നമുക്കുണ്ടായ ഏറ്റവും വലിയ നന്മ തമ്പുരാനെപ്പെറ്റ അമ്മയാണ്. നമ്മുടെ ആകുലതകൾ ഇറക്കിവയ്ക്കാനൊരിടമായി, നമ്മുടെ പ്രയാസങ്ങളിൽ തലചായ്ക്കാനൊരിടമായി നമ്മുടെയും എല്ലാവരുടെയും അമ്മയായി കാലാതീതമായി വിമലകന്യക നിലകൊളളുകയാണ്.
എല്ലാവിധ പുകഴ്ത്തുപാട്ടുകളുടെയും സ്തുതിപ്പുകളുടെയും തൊങ്ങലുകൾക്കപ്പുറം, അലങ്കാരങ്ങൾക്കപ്പുറം ശ്രദ്ധിക്കേണ്ടതും മനനം ചെയ്യപ്പെടേണ്ടതും ആ വിനയമാണ്; ദൈവപദ്ധതിക്കു വിധേയപ്പെടാനുള്ള ഒരുക്കമാണ്. ആ മനസാണ് അസാധ്യമായ ഔന്നത്യത്തിലേക്ക് മറ്റാർക്കും ലഭ്യമാകാത്തൊരു മഹിമാവസ്ഥയിലേക്ക് നടന്നു കയറാൻ ആ ബാലികയെ സന്നദ്ധമാക്കിയതും.
ഡെറിൻ രാജു
ശൂനോയോ നോമ്പാരംഭം, 2026
No comments:
Post a Comment