Tuesday, 31 May 2022

നീർമാതളപൂവ് സുഗന്ധം പരത്തുന്നു..

ആമിയുടെ ഓർമ്മകൾക്ക് പതിമൂന്ന് ആണ്ടായെന്നത് മറന്നു പോയിരുന്നു. ഒരു വാട്സപ്പ് സ്റ്റാറ്റസ് കണ്ടപ്പോഴാണ് അതോർത്തത്.

പുന്നയൂർകുളവും നീർമാതളവും കാവും നാലപ്പാട്ട് തറവാടുമൊക്കെ മലയാള സാഹിത്യലോകത്തിനെന്നും ഗൃഹാതുരതയാണ്. ആ നീർമാതളച്ചോട്ടിലേക്ക് മലയാളിയെ കൂട്ടിക്കൊണ്ടു പോയത് ആമി ആയിരുന്നു.
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള മനുഷ്യന്റെ സഹജമായ ആഗ്രഹത്തെയാണ് മാധവിക്കുട്ടി എഴുതി കാണിച്ചത്. ''പ്രകടമാക്കാത്ത സ്നേഹം നിരർഥകമാണ്; പിശുക്കന്റെ ക്ലാവ് പിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും.'' നീർമാതളം പൂത്ത കാലത്തിൽ വരച്ചിട്ട ഈ വരി ആ സ്നേഹമതത്തിന്റെ സുവിശേഷമാണ്. ചരിത്രം രാജാക്കന്മാരുടെയും യുദ്ധം ചെയ്തവരുടെയും മാത്രം കഥയല്ല; സ്നേഹിച്ചവരുടേയും കഥയാണ്. സാധാരണ മനുഷ്യരുടെ കഥ" ആ സ്നേഹമാണ് മാധവിക്കുട്ടിയെ രേഖപ്പെടുത്തിയതും.
''ലക്ഷ്മിദേവിക്ക് കമല, ഇന്ദിര, രമ തുടങ്ങിയ പര്യായനാമങ്ങൾ ഉള്ളതുപോലെ മാധവിക്കുട്ടിയുടെ ജീവിതത്തിലെ അവസ്ഥാ ഭേദങ്ങൾക്ക് ഇണങ്ങി നാം അവരെ കമലാദാസെന്നും സുരയ്യ എന്നും വിളിച്ചുപോന്നു; പരിമളം തൂകുന്ന പൂക്കളുടെ അതിഹൃദ്യമായ ഒരന്തരീക്ഷം അവരുടെ പേരുകൾ ഉൾകൊള്ളുന്നുണ്ട്'' :- അഴീക്കോട് മാഷ് പറഞ്ഞതാണ്. മാധവിക്കുട്ടിയുടെ പല കഥകളും ഈ ദ്വന്ദവ്യക്തിതത്വത്തെ മുന്നോട്ട് വച്ചു എന്നു വിശ്വസിക്കാനാണിഷ്ടം. ദേഹവും ദേഹിയുമില്ലാത്ത ഒരു പ്രിയതമനെ അവർ കാണിച്ചു തന്നിട്ടുണ്ട്.
മാധവിക്കുട്ടിക്കെതിരായ വിമർശനങ്ങളുടെ കാതൽ മലയാളിയുടെ പൊള്ളയായ മൂല്യബോധ സങ്കൽപങ്ങളാണ്. പെണ്ണെഴുത്തിൽ ആവിഷ്കാര സ്വാതന്ത്ര്യം ഇത്രയിടം വരെ മതിയെന്ന മലയാളിയുടെ ചിന്തയുടെ ബഹിർസ്ഫുരണമാണ് ആ വിമർശനങ്ങൾ. ആണെഴുത്തിൽ ഇത്തരം വേലിക്കെട്ടുകൾ അശേഷം ഇല്ല. അവന്റെ ഭാവന ഏതു സീമയും ലംഘിക്കാം. ആ സ്വാതന്ത്ര്യം സ്ത്രീക്കില്ല. ആ രീതിശാസ്ത്രത്തോടുള്ള നിരന്തരകലഹമായിരുന്നു ആമിയുടെ രചനകൾ.
നീർമാതളം ഒരാഴ്ചത്തേക്ക് മാത്രമാണ് പൂക്കുന്നതെന്നു അവർ എഴുതി. എന്നാൽ ഇവിടെ ഒരു നീർമാതളപൂവ് മണ്ണിൽ വീണ് ഒരു വ്യാഴവട്ടം പിന്നിട്ടിട്ടും വർദ്ധിത ശോഭയോടെ സുഗന്ധം പരത്തുന്നു..
ഡെറിൻ രാജു

Sunday, 15 May 2022

അന്ത്യോഖ്യൻ വാലില്ലെങ്കിൽ... | ഡെറിന്‍ രാജു

നസ്രാണിയുടെ സകല രീതികൾക്കും ഒരു അന്ത്യോഖ്യനോ റോമനോ ആയ വിശദീകരണം കണ്ടെത്തണമെന്ന വാശി ആവശ്യമില്ല എന്നാണ് എൻ്റെ അഭിപ്രായം. എല്ലാത്തിനും ഒരു അന്ത്യോഖ്യൻ വാലില്ലെങ്കിൽ എന്തോ കുറവ് ഉണ്ടാകും എന്ന അപകർഷതാബോധമാണോ ഇതിനു കാരണമെന്നും സംശയമുണ്ട്.

റോമാ വിശ്വാസത്തിനു നിരക്കാത്തതെല്ലാം തെറ്റാണെന്ന മെനെസിസിൻ്റെ ചിന്താഗതിയോ അന്ത്യോഖ്യൻ സുറിയാനി വിശ്വാസത്തിനു നിരക്കാത്തത് എല്ലാം പാഷാണ്ഡതയാണെന്ന ഇവിടെ വന്ന സുറിയാനി മെത്രാച്ചൻമാരുടെയും നില ഇക്കാലത്ത് നമ്മൾ വേറൊരു രീതിയിൽ തുടരുകയാണ് ഇത്തരം വിശദീകരണങ്ങളിലൂടെയും വ്യാഖ്യാനങ്ങളിലൂടെയും. 

പാശ്ചാത്യ സുറിയാനി ഓർത്തഡോക്സ് ആരാധനയെ ഏറ്റവും നന്നായി സൂക്ഷിക്കുന്നവരാണ് നമ്മൾ. അതിൽ വെള്ളം ചേർക്കാതിരിക്കുക. എന്നാൽ

ശുശ്രൂഷാ - കൂദാശകൾക്ക്  പുറത്തുള്ളവയെ അവ അടിസ്ഥാന വിശ്വാസത്തെ ബാധിക്കുന്നതല്ലായെങ്കിൽ അവയെ തനത് (നടപ്പ്) രീതിയായി വിടുക. അവയ്ക്ക് കാലദേശങ്ങൾക്ക് അനുസരിച്ച് വ്യത്യാസങ്ങളുമുണ്ടാകും. അതങ്ങ് അംഗീകരിക്കുക. അവയ്ക്ക് ഒരു ഏകതാനത ഉണ്ടാക്കുകയോ അവയെ അന്ത്യോഖ്യൻ സഭാവിജ്ഞാനീയവുമായി ബന്ധിപ്പിക്കുകയോ ചെയ്യേണ്ടതില്ല.

Thursday, 12 May 2022

മേടം മൂന്നോടിരുപതോ നാലോടിരുപതോ? | ഡെറിൻ രാജു

മേടം നാലോടിരുപതു തന്നിൽ... എന്നാരംഭിച്ചിരുന്ന മാർ ഗീവറുഗീസ് സഹദായുടെ പെരുന്നാൾ ദിവസത്തിലെ ഹൂത്തോമോ പ്രസിദ്ധമായ ഒന്നാണ്. എന്നാൽ കുറച്ച് വർഷങ്ങളായി മേടം മൂന്നോടിരുപതു തന്നിൽ... എന്ന രീതിയാണ് കേൾക്കുന്നത്. ചിലർ പഴയ രീതിയിൽ 'നാലോടിരുപത് ' തന്നെ ഉപയോഗിക്കുന്നു. ഇതിനു പിന്നിലെ കാരണമെന്താണ്?

പാശ്ചാത്യ - പൗരസ്ത്യ സഭകൾ വലിയ സഹദായായി പരിഗണിക്കുന്ന മാർ ഗീവറുഗീസ് സഹദായുടെ പെരുന്നാൾ പൗരസ്ത്യ സുറിയാനിയിൽ നീസാൻ 24 ഉം പാശ്ചാത്യ സുറിയാനിയിൽ നീസാൻ 23 ഉം  ആയിരുന്നു.

സുറിയാനി കണക്കിലായപ്പോൾ നീസാൻ മേടമായി. അങ്ങനെ മേടം 23 -ഉം 24 - ഉം സഹദായുടെ പെരുന്നാളായി. അന്ത്യോഖ്യൻ ബന്ധത്തിനു മുമ്പ് മേടം 24 ആയിരുന്നു പെരുന്നാൾ. 18-ാം നൂറ്റാണ്ടിൽ പാശ്ചാത്യ - പൗരസ്ത്യ പ്രതിസന്ധികൾക്കിടയിൽ ഈ രണ്ട് ദിവസവും പെരുന്നാളായി. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനം ആണല്ലോ പൂർണമായി അന്ത്യോഖ്യൻ രീതിയിലേക്ക് മാറിയത്. പിന്നീട് മേടം 23 തന്നെയായി. എങ്കിലും ഔഗേൻ ബാവാ ഹൂത്തോമോ എഴുതിയപ്പോൾ പഴയ രീതിയുടെ സ്വാധീനം കൊണ്ടാകാം മേടം (നീസാൻ ) 24 (ܥܣܪܝܢ ܘܐܪܒܥ ) തന്നെ ഉപയോഗിച്ചു. സി.പി ചാണ്ടി സാറിൻ്റെ സഹായത്തോടെ അത് മേടം 24 (നാലോടിരുപത്) എന്ന് കാവ്യവത്ക്കരിച്ചു.

സുറിയാനി കണക്ക് നോക്കിയാൽ മേടം 23 എന്നത് മെയ് 6 ആണ്. കൊല്ലവർഷം മേടം 23 നോക്കിയാൽ അത് മെയ് 7 or 8 വരും. പുതുപ്പള്ളി, എടത്വ, ഇടപ്പള്ളി (മെയ് 4) പെരുന്നാളുകൾ ഈ സമയത്താണല്ലോ വരുന്നത്. മാർത്തോമാ ഏഴാമൻ സ്ഥാനം പ്രാപിച്ചതും മേടം 24 (05-05-1796) ഗീവറുഗീസ് സഹദായുടെ പെരുന്നാൾ ദിവസമായിരുന്നു.

ഇപ്പോൾ ഏപ്രിൽ 23 ആണ് ഏതാണ്ട് സാർവ്വത്രികമായി അംഗീകരിച്ച തീയതി. ലത്തീൻ രീതിയിൽ ഏപ്രിൽ 23 ആയിരുന്നു നേരത്തെ തന്നെ.

പ്രുമിയോനുകളും ഹൂത്തോമോകളും എന്ന പുതിയ പുസ്തകത്തിൽ മേടം 23 (മൂന്നോടിരുപത്) എന്നതാണ് ഉപയോഗിച്ചിരിക്കുന്നത്. അവസാനം ഇറങ്ങിയ ആണ്ടക്കമുള്ള ഹൂത്തോമോകളിൽ മേടം 24 (നാലോടിരുപത്) എന്ന് തന്നെ തുടരുന്നു. (പുസ്തകം ഇപ്പോൾ ഔട്ട് ഓഫ് പ്രിൻ്റാണ്.) രണ്ട് പുസ്തകത്തിൽ രണ്ട് രീതിയിൽ കിടക്കുന്നതാണ് രണ്ട് രീതിയിൽ ചൊല്ലി കേൾക്കുന്നതിൻ്റെ  കാരണം. ആണ്ടടക്കമുള്ള ഹൂത്തോമോകളുടെ പുതിയ പതിപ്പ് ഇറക്കുമ്പോൾ രണ്ടും ഒരേ തീയതി ആക്കുന്നതാണ് അഭികാമ്യം. ഏപ്രിൽ 23 എന്ന തീയതിയെ സ്വീകരിച്ചിരിക്കുന്ന സ്ഥിതിക്ക് മേടം 23 (മൂന്നോടിരുപത്) എന്നത് സ്വീകരിക്കുകയായിരിക്കും നല്ലത്. അങ്ങനെ ചെയ്യുന്നപക്ഷം ഹൂത്തോമോ പുസ്തകത്തിലെ സുറിയാനിയിൽ ܒܥܣܪܝܢ ܘܐܪܒܥ എന്നത്  ܒܥܣܪܝܢ ܘܬܠܬ മാറ്റുന്നതുമാകും ഉചിതം.

Saturday, 16 April 2022

പരസ്പരം വിനയപ്പെടുക | ഡെറിൻ രാജു

 ഒരു ഭയങ്കര തർക്കമായിരുന്നു അന്ന് അവൻ കണ്ടത്.

വലിയ ആഗ്രഹത്തോടെയാണ് പെസഹയെ, ആ കടന്നു പോകലിൻ്റെ സ്മരണയെ ആചരിക്കുവാൻ ക്രിസ്തു തൻ്റെ ശിഷ്യന്മാരെ പറഞ്ഞു വിട്ടത്. ആ പെസഹ അവനത്രയും പ്രാധാന്യമുണ്ടായിരുന്നു. അവൻ തന്നെ ഈ പെസഹാ ആചരണത്തിനായി താൻ അദമ്യമായി ആഗ്രഹിച്ചു എന്നു പറയുന്നുണ്ടല്ലോ. അതുകൊണ്ടാണ് പതിവു സങ്കേതങ്ങളോ ഗൃഹങ്ങളോ വേണ്ടായെന്നും ഏറ്റവും മുന്തിയതു തന്നെ തയ്യാറാക്കണമെന്നുമുള്ള നിർദ്ദേശം നൽകി ശിഷ്യരിൽ രണ്ട് പേരെ അയച്ചത്. അവർ തയ്യാറാക്കി.
ആ സമയത്താണ് അവരിൽ ആ തർക്കമുടലെടുക്കുന്നത്; ആരാണ് വലിയവൻ?
മൂന്ന് - മൂന്നര വർഷം കൂടെ കഴിഞ്ഞിട്ടും താൻ പറഞ്ഞതിൻ്റെയും പ്രവർത്തിച്ചതിൻ്റെയും ഒന്നും സത്ത അവർക്ക് ബോദ്ധ്യപ്പെട്ടില്ലല്ലോ എന്നോർത്ത് അവൻ കലങ്ങുന്നുണ്ട്. 2000 കൊല്ലം കഴിഞ്ഞിട്ടും ക്രിസ്ത്യാനിക്ക് അത് ബോദ്ധ്യപ്പെട്ടിട്ടില്ലായെന്നത് വേറെ കാര്യം. ഇത് ആദ്യമായല്ല അവർ ഒന്നാം സ്ഥാനത്തിനായി അടിയുണ്ടാക്കിയത്. നേരത്തെ ഒരിക്കൽ ഇവരിൽ രണ്ട് പേർ, ഒരു ചേട്ടനും അനിയനും വന്നിട്ട് പ്രമുഖ സ്ഥാനങ്ങൾ ആവശ്യപ്പെടുന്നുണ്ട്. അതിൽ മറ്റുള്ളവർ തങ്ങളുടെ നീരസം അവരോട് പ്രകടിപ്പിക്കുന്നുമുണ്ട്. പിന്നീട് ഒരവസരത്തിൽ ഒരു ശിശുവിനെ ഉയർത്തി കാട്ടിയും വലിയവനാരാണെന്ന ഒരു ചിത്രം അവൻ കാണിക്കാൻ ശ്രമിക്കുന്നുണ്ട്. അതൊന്നും ബോദ്ധ്യപ്പെടാതെ ഇവിടെ വീണ്ടും തർക്കമാണ്, ആരാണ് വലിയവൻ?
അവിടെയാണ് അവൻ പതിവ് ഉപമാരീതികളെ മാറ്റി വച്ചിട്ട് ഒരു പാത്രത്തിൽ വെള്ളവുമായി പന്തിരുവർക്കിടയിലേക്ക് ഇറങ്ങിയത്. ആ കാഴ്ച കണ്ട് മാലാഖമാർ പോലും പരിഭ്രമിച്ചു എന്നു കവിസങ്കല്പം. ക്രിസ്തു താൻ അന്നോളം പറഞ്ഞത് കാണിച്ചു കൊടുക്കുകയായിരുന്നു. വിനയപ്പെടുക, ശുശ്രൂഷിക്കുക എന്നത് തൻ്റെ ദൗത്യത്തിൻ്റെ മുഖമുദ്രകൂടിയായിരുന്നു. ആ മാതൃക താൻ കടന്നു പോകാറായി എന്ന് ബോദ്ധ്യപ്പെട്ട നിമിഷത്തിൽ തൻ്റെ സുഹൃത്തുക്കളും ശിഷ്യരുമായവരെ ഭരമേൽപ്പിക്കുവാൻ വേണ്ടി അവൻ അവരുടെ കാലുകളെ കഴുകി, തുടച്ചു.
പെസഹായുടെ ഏറ്റവും വലിയ സന്ദേശങ്ങളിൽ ഒന്നും ആ വിനയപ്പെടൽ തന്നെയാണ്. ക്രിസ്തു ക്രൂശോളം ആ മാതൃക കാണിച്ചു തന്നതാണ്. ബേതലഹേമിലെ കാലിത്തൊഴുത്ത് മുതൽ കാൽവരിയിലെ ക്രൂശ് വരെ ആ വിനയത്തെ ഘോഷിച്ച പ്രതീകങ്ങളാണ്. ആ ജീവിതം തന്നെ അതാണ് മുന്നോട്ട് വച്ചത്. പരസ്പരം സ്നേഹിക്കുക, പരസ്പരം വിനയപ്പെടുക. അതിലപ്പുറം എന്താണ് പ്രമാണം?
സകല പ്രമാണങ്ങളും അതിൽ അടങ്ങിയിരിക്കുന്നവല്ലോ.
'Let humility be your crown' എന്ന് ടാഗോർ പിന്നീട് എഴുതിയതും അത് തന്നെ.

ഗർദ്ദഭമേറിയ ക്രിസ്തുവിന്റെ ചിത്രം | ഡെറിൻ രാജു

 മുപ്പത്തിമൂന്ന് വർഷത്തെ ജീവിതകാലത്തിൽ നിരവധി തവണ ക്രിസ്തു ജറുശലേം സന്ദർശിച്ചതാണ്. പന്ത്രണ്ടാം വയസിലെ ഒരു സന്ദർശനത്തിലാണ് അദ്ദേഹത്തിനു അവിടമങ്ങ് പിടിച്ചു പോയിട്ട് ആളെ കാണാതെ അപ്പനും അമ്മയും വിഷമിച്ചത്.

അപ്പോൾ ജറുശലേമിലേക്കുള്ള യാത്ര ആദ്യത്തേതല്ല, എന്നാൽ മറ്റ് യാത്രകളിൽ നിന്നൊക്കെയും ഭിന്നമായി എന്താണ് ഈ ദിവസത്തെ വ്യത്യസ്തമാക്കുന്നത്. കാരണവും വ്യക്തമാണ്. ഇന്നത്തെ യാത്ര ഒരു ഉത്സവാന്തരീക്ഷത്തിലായിരുന്നു. പ്രകടനപരതയോട് സന്ധിയില്ലാസമരം പ്രഖ്യാപിച്ച ഒരു വിപ്ലവകാരിയാണ് ഇന്ന് ആഘോഷസമേതം സെഹിയോൻ്റെ തെരുവിലൂടെ ആനയിക്കപ്പെട്ടത്. ആർപ്പുവിളി നിർത്താൻ പറയണമെന്ന് ആവശ്യപ്പെട്ടവരോട് കല്ലുകളും ആർത്തുവിളിക്കുമെന്ന് പറഞ്ഞ് ആവേശം കൊണ്ടയാൾ എത്ര തവണ എത്ര ആളുകളോട് പറഞ്ഞിട്ടുണ്ട്, ഈ സംഭവിച്ചത് ആരും അറിയരുതെന്ന്. അപ്രകാരം താൻ പ്രവർത്തിച്ച നൻമകൾ പോലും പരസ്യമാക്കരുതെന്ന് ആഗ്രഹിച്ചവൻ തന്റെ ജീവിതത്തിന്റെ ഏതാണ്ട് അവസാന സമയത്ത് ഇങ്ങനെയൊരു ആവേശ സ്വീകരണത്തിലേക്ക് ഒരു കഴുതയെയും കൂട്ടി ഇറങ്ങുകയായിരുന്നു.
പാരമ്പര്യരീതി വച്ച് നോക്കിയാൽ കഴുത അശുദ്ധമൃഗമാണ്. അതും രണ്ട് മടങ്ങ് അശുദ്ധമെന്നാണ് പ്രമാണത്തിലെ അളവ് കോൽ വച്ച് അളന്നാൽ കിട്ടുക. സുറിയാനിക്കാരുടെ ആരാധനയിൽ പോലും അയോഗ്യമായ കഴുത (ܥܝܠܐ ܫܝܛܐ) എന്നാണ് ഒരു വിശേഷണം. മലയാള തർജമയിൽ നിന്ദ്യമൃഗവും. ഭാരം ചുമക്കുക എന്നതിനപ്പുറമായി യാതൊരു പരിഗണനയും അന്നോളം അതിനു കിട്ടിയിരുന്നില്ല. അതിനെയും കൂട്ടിയാണ് അവൻ ആരവമദ്ധ്യത്തിലേക്ക് ഇറങ്ങിയത്. ഒരു ഗ്രന്ഥകാരന്റെ ഭാഷയിൽ യെരുശലേമിനെ ഇളക്കിയത്.
മാറ്റി നിർത്തപ്പെടുന്ന ഒരു കൂട്ടത്തെ അവൻ എന്നും ചേർത്തു പിടിച്ചിരുന്നു. ചുങ്കക്കാരും കള്ളനും വ്യഭിചാരിണിയും ആ കരുതലിന്റെ അറ്റത്ത് ഉണ്ടായിരുന്നു. ആ ഭാഗ്യാവസ്ഥയുടെ അതേ നിലയാണ് കഴുതയ്ക്കും അവൻ കരുതി വച്ചിരുന്നത്. കുതിരയോ ഒട്ടകമോ ആയിരുന്നു സാഹചര്യത്തിലെ വർണശബളിമയ്ക്ക് യോജിച്ചതെന്ന സാമാന്യയുക്തിയെ നിഷ്ക്കരുണം തള്ളുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. പ്രവചനനിവർത്തിക്കപ്പുറം അതൊരു നിലപാടിന്റെ ഉറപ്പാണ്. ഓരം പറ്റിപ്പോയവരെ ചേർക്കുമ്പോൾ, കരുതുമ്പോൾ അതിൽ ഏറ്റവും താഴെയുള്ളവരെയും കാണേണ്ടതാണെന്ന ചിന്തയാണ് ഗർദ്ദഭമേറിയ ക്രിസ്തുവിന്റെ ചിത്രം മുന്നോട്ട് വയ്ക്കുന്നത്.
ഓശാനയുടെ ആശംസകൾ..!

Friday, 20 August 2021

കഴുകനെയൊരു മാടപ്രാവ് പോറ്റി വളർത്തി / ഡെറിൻ രാജു


കഴുകനെയൊരു മാടപ്രാവ് പോറ്റി വളർത്തിയെന്ന ഒരു കവികൽപ്പനയുണ്ട്. നസറേത്തിലെ ആ വലിയ തച്ചനെ, വ്യവസ്ഥിതികളോട് നിരന്തരമായി കലഹിച്ച ആ വിപ്ലവകാരിയെ, സ്നേഹമെന്ന മതത്തെ മുന്നോട്ട് വച്ച ആ ദാർശനികനെ പ്രസവിച്ച് വളർത്തിയ ആ മാതാവിനെ സൂചിപ്പിക്കുന്ന ഒരു കൽപ്പനയാണത്.

സകല പ്രതിസന്ധികളുടെയും പ്രയാസങ്ങളുടെയും മദ്ധ്യേ അവൾ അക്ഷോഭ്യയായി നിലകൊണ്ടു. മംഗളവാർത്ത മുതൽ കാൽവറിയിലെ കുരിശ് വരെ അവൾ നേരിട്ട വിഷമതകളെയും വീർപ്പുമുട്ടലുകളെയും കൃത്യമായി ചിത്രീകരിക്കുവാൻ ഒരു ചിത്രകാരൻമാർക്കും ശിൽപ്പികൾക്കും സാധിച്ചിട്ടില്ല. പുൽക്കൂട് മുതൽ അന്ത്യത്തോളം അവൾ അക്ഷോഭ്യയായി. തൻ്റെ അവസാനസമയത്ത് മകൻ, അവളെ സംരക്ഷിക്കുവാൻ ഏൽപ്പിച്ചവൻ പിന്നീട് എഴുതി; ദൈവം സ്നേഹമാകുന്നു! അത് ആ മകൻ പറഞ്ഞതായിരുന്നു. ആ അമ്മയും അത് പഠിപ്പിച്ചിരിക്കാം.
പറഞ്ഞു തീർക്കാവുന്ന പ്രതിസന്ധികളല്ല മറിയം നേരിട്ടത്. ആരുടെയോ പശുക്കൾക്ക് തീറ്റ കൊടുക്കുവാനുള്ള പുൽത്തൊട്ടിയിൽ ഒരഭയാർഥിയെപ്പോലെ തൻ്റെ മകനെ പ്രസവിക്കുക; കാതങ്ങൾ അപ്പുറത്തേക്ക് പാലായനം ചെയ്യപ്പെടുക, എന്നു തുടങ്ങി കവർച്ചയും കൊലയും ചെയ്ത രണ്ട് പേരുടെ മദ്ധ്യേ അപഹാസവചനങ്ങളേറ്റ് കുരിശിൽ കിടക്കുന്ന തൻ്റെ മകനെ കാണുക വരെ എത്രയധികമായ പ്രതിസന്ധികൾ ! എന്നാൽ ഏത് പ്രയാസത്തിലും തൻ്റെ നിയോഗത്തെ മറിയം അവിശ്വസിച്ചില്ല. ആ ധൈര്യത്തിൻ്റെ കൂടെ പിൻബലത്തിലാണ് ഒരിക്കൽ അവൾ ' അവൻ വല്ലതും പറഞ്ഞാൽ അത് ചെയ്യണ'മെന്നാ കലവറക്കാരോട് പറഞ്ഞേൽപ്പിച്ചത്. ആ നിയോഗത്തിൻ്റെയും ആത്മധൈര്യത്തിൻ്റെയും ബലത്തിൽ നിശബ്ദയായി അവൾ തൻ്റെ മകനോടൊപ്പം ചരിത്രത്തിലേക്ക് നടന്നു കയറി.
ആ സുന്ദരജീവിതത്തെ പ്രത്യേകമായി അനുസ്മരിക്കുന്ന ഒരു ദിവസമാണ് നാളെ. കാലങ്ങൾക്കും ബോധ്യങ്ങൾക്കും മായിക്കാനാകാത്ത സുഗന്ധപൂർണ്ണമായ ഒരോർമ്മയായി ആ ചരിതവും മാധുര്യമേറിയ ആ ജീവിതവും നമ്മെ എന്നാളും പ്രചോദിപ്പിക്കും.

ഒരു കുളിരോർമ്മയായി തോറാന

വീണ്ടും മഴയില്ലാതെ തന്നെ ഒരു കുളിരോർമ്മയായി തോറാന. മല അതിരായുള്ള കരപ്രദേശത്തെ പണ്ടാരോ മലങ്കര എന്നു വിളിച്ചു എന്നൊരു കഥ. ആ ഭൂമികയിലേക്ക് കാതങ...