Thursday, 16 June 2022

ക്രിസ്തുമാർഗത്തെ ഹൃദയങ്ങളിലേക്ക് വിറ്റവർ

വള്ളപ്പടിയിലും മലഞ്ചെരുവിലും ഒക്കെയിരുന്ന് ഒരുവൻ പറഞ്ഞ കാര്യങ്ങളാണ് പിന്നീടും ഇന്നും ലോകമൊക്കെയും ഘോഷിക്കപ്പെടുന്നതെന്ന് മനസിലാക്കുമ്പോഴാണ് ആ വാക്കുകളുടെ ചൈതന്യവും കാലാതീതസ്വഭാവവും ബോധ്യപ്പെടുന്നത്.

ക്രിസ്തുവിനു ശേഷം ആ കാലാതിവർത്തിയായ സന്ദേശങ്ങൾ ആദ്യമേ ഉൾക്കൊണ്ടതും ആദ്യമവയെ പ്രചരിപ്പിച്ചതും ആ പന്ത്രണ്ടംഗ സംഘമാണ്. ചട്ടക്കൂടിനും നിയമാവലിക്കും അകത്തിട്ട് ഞെരുക്കാത്ത ക്രിസ്തുവിനെയും അവൻ മുന്നോട്ട് വച്ച സ്നേഹമതത്തെയും പകർന്ന ഒരു സാർത്ഥവാഹക സംഘം. തിരിച്ചൊന്നും വാങ്ങാതെ അങ്ങോട്ട് ക്രിസ്തുമാർഗത്തെ ഹൃദയങ്ങളിലേക്ക് വിറ്റവർ. സ്നേഹമതത്തെ അതിൻ്റെ ആത്മാവിൽ, അതിൻ്റെ തനിമയിൽ പകർന്നു നൽകിയവർ. സ്നേഹിക്കേണ്ടത് വാക്കുകൊണ്ടും നാവു കൊണ്ടും അല്ല; പ്രവൃത്തിയിലും സത്യത്തിലുമാണെന്ന് അവരിൽ ഇളയവൻ പിന്നീട് എഴുതുക കൂടി ചെയ്തു.
വലയും വഞ്ചിയും നിറഞ്ഞിരുന്നപ്പോഴും ചുങ്കം പിരിച്ച് ഭണ്ഡാരത്തിൽ ഇടുമ്പോഴുമൊക്കെയാണ് അവരിൽ പലരും ക്രിസ്തു മാർഗത്തെ പുൽകിയത്. ആ സേഫ് സോണിൽ "നിന്ന് ഒന്നുമില്ലാത്തവൻ്റെ ''എന്നെ അനുഗമിക്കുക'' എന്ന ഫിനാൻഷ്യലി ഒട്ടുമേ സേഫ് അല്ലാത്ത ഒരു ആഹ്വാനത്തെ പിൻപറ്റാൻ അവർ തയ്യാറായത് എന്തുകൊണ്ടാണെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
'പ്രതികാരത്തിൻ്റെ ദൈവ'മെന്ന യാഥാസ്ഥിതികവും ഭീതിദവുമായ യഹൂദ ചിന്തയെ തെറിപ്പിച്ചാണ് സ്നേഹത്തിൻ്റെ ദൈവമെന്ന പനിനീരു പോലെ തെളിമയാർന്ന ഒരു സന്ദേശം ആ നസറേത്തിലെ തച്ചൻ മുന്നോട്ട് വച്ചത്. അതാകാമവരെ സ്വാധീനിച്ച ഒരു ഘടകം. രാജാക്കൻമാരുടെയും ന്യായാധിപൻമാരുടെയും പോരാട്ടക്കഥകൾക്കിടയിലേക്കാണ് ദൈവം സ്നേഹമാകുന്നു എന്നും സ്നേഹിക്കുന്നവരെല്ലാം ദൈവത്തിൻ്റെ മക്കളാകുന്നു എന്നൊക്കെ പറഞ്ഞ് അവർ ചെന്നു കയറിയത്.
പുറമേ പൊതിഞ്ഞിരിക്കുന്ന അനാവശ്യ അലങ്കാരങ്ങൾക്കും പുരോഹിത കേന്ദ്രീകൃത നിയമാവലികൾക്കും ക്രിസ്തു പറയാത്ത സങ്കല്പങ്ങൾക്കും ഒക്കെയപ്പുറത്ത് നസ്രായൻ്റെ ചിന്തകൾക്കും അവൻ്റെ മതത്തിനും ഊടും പാവും നെയ്ത് , അതിന് വെള്ളവും വളവും നൽകിയ ആ ചെറിയ സംഘത്തെ ഓർക്കുന്ന ദിനങ്ങളാണിവ. അതിലൂടെ ഓർക്കപ്പെടുന്നത് അവരുടെ ഗുരുവും നാഥനുമായവനെ തന്നെയാണ്. അവൻ്റെ അമരത്വമുള്ള ദർശനങ്ങളെയാണ്; കാലാതീതമായ ചിന്തകളെയാണ്.
ഡെറിൻ രാജു
16.06.2022

Friday, 10 June 2022

ക്രിസ്തു സംസാരിക്കുന്നത് സ്നേഹമാണ്; അതാണവന്‍റെ മതം.

തൻ്റെ സകല പ്രബോധനങ്ങളുടെയും ആകെത്തുകയായി ക്രിസ്തു കണ്ടത് സ്നേഹത്തെയാണ്. സകല പ്രമാണങ്ങളും സ്നേഹത്തിൻ്റെ രണ്ട് തലങ്ങളിൽ അടങ്ങിയിരിക്കുന്നു എന്നാണല്ലോ അവൻ പറഞ്ഞത്.

ഒരിക്കൽ അവൻ പറയുന്നുണ്ട്, ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നുവെന്ന്. ഒരു മുപ്പത്തിമൂന്ന് വയസുകാരനെ അത് പറയാൻ പ്രാപ്തനാക്കിയത് അവൻ്റെ ബോധ്യമാണ്. താൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറയുന്നതിന് മുമ്പ് അവൻ പറയുന്നത് പരസ്പരം സ്നേഹിക്കുവാനാണ്; ''ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും സ്നേഹിക്കുവാനാണ് '' സ്നേഹത്തിലൂടെയാണ് അവൻ ജയിച്ചത്. ആ സ്നേഹത്തിലൂടെയാണ് അവൻ കാലാതിവർത്തിയായ ബോധ്യങ്ങളെ സൃഷ്ടിച്ചത്.
സ്നേഹത്തിലൂടെയും വിട്ടു കൊടുക്കലിലൂടെയും അവൻ നിർമ്മിച്ചെടുത്തത് രണ്ടായിരം വർഷങ്ങൾക്കും മങ്ങലേല്പിക്കാനാകാത്ത ഒരു ബോധ്യമാണ്. ആ ബോധ്യത്തിൻ്റെ ഉറപ്പിൻമേലാണ് അവൻ്റെ സുഹൃത്തുക്കളിൽ ഒരാൾ പിന്നീട്‌ എഴുതിയത് ദൈവം തന്നെ സ്നേഹമാകുന്നുവെന്ന്. മറ്റൊരുവൻ പറഞ്ഞത് ''സ്നേഹം ഒരുനാളും ഇല്ലാതായി പോവുകയില്ലെന്ന് ''
രണ്ടായിരത്തിൽപ്പരം വർഷങ്ങളായി ക്രിസ്തു സംസാരിക്കുന്നത് സ്നേഹമാണ്. അതാണവന്‍റെ മതം. സ്ഥാപനവൽക്കരിക്കപ്പെട്ട മതക്കൂടിൻ്റെ അങ്ങകത്ത് കാമ്പായും കാതലായും ഉള്ളതും ഉണ്ടാകേണ്ടതും അവൻ കാണിച്ചു തന്ന സ്നേഹമാണ്. അത് ബോധ്യപ്പെട്ട ഒരുവനാണ് എല്ലാത്തിലും വലുത് സ്നേഹമാണ് എന്ന് പിന്നീട് എഴുതിയത്.
വെറുപ്പും സംശയവും സ്പർദ്ധയും നിറയുന്ന വർത്തമാനക്കാലത്ത് വെളിച്ചം പകരുവാൻ സ്നേഹം കൊണ്ടേ സാധിക്കുകയുള്ളു. വെറുപ്പും അവിശ്വാസവും അല്ല; സ്നേഹവും സഹവർത്തിത്തവുമാണ് പുലരേണ്ടത്. അയൽക്കാരനെ സ്നേഹിക്കാനാണ് അവൻ പറഞ്ഞത് ; അവിടെ ഒരു കണ്ടീഷനും നോക്കാൻ അവൻ പറഞ്ഞില്ല. കുറഞ്ഞപക്ഷം അവൻ പറഞ്ഞതെങ്കിലും കേൾക്കാനുള്ള ബാധ്യത അവൻ്റെ അനുകാരികൾക്കുണ്ട്.
ഡെറിൻ രാജു
09.06.2022

Tuesday, 31 May 2022

നീർമാതളപൂവ് സുഗന്ധം പരത്തുന്നു..

ആമിയുടെ ഓർമ്മകൾക്ക് പതിമൂന്ന് ആണ്ടായെന്നത് മറന്നു പോയിരുന്നു. ഒരു വാട്സപ്പ് സ്റ്റാറ്റസ് കണ്ടപ്പോഴാണ് അതോർത്തത്.

പുന്നയൂർകുളവും നീർമാതളവും കാവും നാലപ്പാട്ട് തറവാടുമൊക്കെ മലയാള സാഹിത്യലോകത്തിനെന്നും ഗൃഹാതുരതയാണ്. ആ നീർമാതളച്ചോട്ടിലേക്ക് മലയാളിയെ കൂട്ടിക്കൊണ്ടു പോയത് ആമി ആയിരുന്നു.
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള മനുഷ്യന്റെ സഹജമായ ആഗ്രഹത്തെയാണ് മാധവിക്കുട്ടി എഴുതി കാണിച്ചത്. ''പ്രകടമാക്കാത്ത സ്നേഹം നിരർഥകമാണ്; പിശുക്കന്റെ ക്ലാവ് പിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും.'' നീർമാതളം പൂത്ത കാലത്തിൽ വരച്ചിട്ട ഈ വരി ആ സ്നേഹമതത്തിന്റെ സുവിശേഷമാണ്. ചരിത്രം രാജാക്കന്മാരുടെയും യുദ്ധം ചെയ്തവരുടെയും മാത്രം കഥയല്ല; സ്നേഹിച്ചവരുടേയും കഥയാണ്. സാധാരണ മനുഷ്യരുടെ കഥ" ആ സ്നേഹമാണ് മാധവിക്കുട്ടിയെ രേഖപ്പെടുത്തിയതും.
''ലക്ഷ്മിദേവിക്ക് കമല, ഇന്ദിര, രമ തുടങ്ങിയ പര്യായനാമങ്ങൾ ഉള്ളതുപോലെ മാധവിക്കുട്ടിയുടെ ജീവിതത്തിലെ അവസ്ഥാ ഭേദങ്ങൾക്ക് ഇണങ്ങി നാം അവരെ കമലാദാസെന്നും സുരയ്യ എന്നും വിളിച്ചുപോന്നു; പരിമളം തൂകുന്ന പൂക്കളുടെ അതിഹൃദ്യമായ ഒരന്തരീക്ഷം അവരുടെ പേരുകൾ ഉൾകൊള്ളുന്നുണ്ട്'' :- അഴീക്കോട് മാഷ് പറഞ്ഞതാണ്. മാധവിക്കുട്ടിയുടെ പല കഥകളും ഈ ദ്വന്ദവ്യക്തിതത്വത്തെ മുന്നോട്ട് വച്ചു എന്നു വിശ്വസിക്കാനാണിഷ്ടം. ദേഹവും ദേഹിയുമില്ലാത്ത ഒരു പ്രിയതമനെ അവർ കാണിച്ചു തന്നിട്ടുണ്ട്.
മാധവിക്കുട്ടിക്കെതിരായ വിമർശനങ്ങളുടെ കാതൽ മലയാളിയുടെ പൊള്ളയായ മൂല്യബോധ സങ്കൽപങ്ങളാണ്. പെണ്ണെഴുത്തിൽ ആവിഷ്കാര സ്വാതന്ത്ര്യം ഇത്രയിടം വരെ മതിയെന്ന മലയാളിയുടെ ചിന്തയുടെ ബഹിർസ്ഫുരണമാണ് ആ വിമർശനങ്ങൾ. ആണെഴുത്തിൽ ഇത്തരം വേലിക്കെട്ടുകൾ അശേഷം ഇല്ല. അവന്റെ ഭാവന ഏതു സീമയും ലംഘിക്കാം. ആ സ്വാതന്ത്ര്യം സ്ത്രീക്കില്ല. ആ രീതിശാസ്ത്രത്തോടുള്ള നിരന്തരകലഹമായിരുന്നു ആമിയുടെ രചനകൾ.
നീർമാതളം ഒരാഴ്ചത്തേക്ക് മാത്രമാണ് പൂക്കുന്നതെന്നു അവർ എഴുതി. എന്നാൽ ഇവിടെ ഒരു നീർമാതളപൂവ് മണ്ണിൽ വീണ് ഒരു വ്യാഴവട്ടം പിന്നിട്ടിട്ടും വർദ്ധിത ശോഭയോടെ സുഗന്ധം പരത്തുന്നു..
ഡെറിൻ രാജു

Sunday, 15 May 2022

അന്ത്യോഖ്യൻ വാലില്ലെങ്കിൽ... | ഡെറിന്‍ രാജു

നസ്രാണിയുടെ സകല രീതികൾക്കും ഒരു അന്ത്യോഖ്യനോ റോമനോ ആയ വിശദീകരണം കണ്ടെത്തണമെന്ന വാശി ആവശ്യമില്ല എന്നാണ് എൻ്റെ അഭിപ്രായം. എല്ലാത്തിനും ഒരു അന്ത്യോഖ്യൻ വാലില്ലെങ്കിൽ എന്തോ കുറവ് ഉണ്ടാകും എന്ന അപകർഷതാബോധമാണോ ഇതിനു കാരണമെന്നും സംശയമുണ്ട്.

റോമാ വിശ്വാസത്തിനു നിരക്കാത്തതെല്ലാം തെറ്റാണെന്ന മെനെസിസിൻ്റെ ചിന്താഗതിയോ അന്ത്യോഖ്യൻ സുറിയാനി വിശ്വാസത്തിനു നിരക്കാത്തത് എല്ലാം പാഷാണ്ഡതയാണെന്ന ഇവിടെ വന്ന സുറിയാനി മെത്രാച്ചൻമാരുടെയും നില ഇക്കാലത്ത് നമ്മൾ വേറൊരു രീതിയിൽ തുടരുകയാണ് ഇത്തരം വിശദീകരണങ്ങളിലൂടെയും വ്യാഖ്യാനങ്ങളിലൂടെയും. 

പാശ്ചാത്യ സുറിയാനി ഓർത്തഡോക്സ് ആരാധനയെ ഏറ്റവും നന്നായി സൂക്ഷിക്കുന്നവരാണ് നമ്മൾ. അതിൽ വെള്ളം ചേർക്കാതിരിക്കുക. എന്നാൽ

ശുശ്രൂഷാ - കൂദാശകൾക്ക്  പുറത്തുള്ളവയെ അവ അടിസ്ഥാന വിശ്വാസത്തെ ബാധിക്കുന്നതല്ലായെങ്കിൽ അവയെ തനത് (നടപ്പ്) രീതിയായി വിടുക. അവയ്ക്ക് കാലദേശങ്ങൾക്ക് അനുസരിച്ച് വ്യത്യാസങ്ങളുമുണ്ടാകും. അതങ്ങ് അംഗീകരിക്കുക. അവയ്ക്ക് ഒരു ഏകതാനത ഉണ്ടാക്കുകയോ അവയെ അന്ത്യോഖ്യൻ സഭാവിജ്ഞാനീയവുമായി ബന്ധിപ്പിക്കുകയോ ചെയ്യേണ്ടതില്ല.

Thursday, 12 May 2022

മേടം മൂന്നോടിരുപതോ നാലോടിരുപതോ? | ഡെറിൻ രാജു

മേടം നാലോടിരുപതു തന്നിൽ... എന്നാരംഭിച്ചിരുന്ന മാർ ഗീവറുഗീസ് സഹദായുടെ പെരുന്നാൾ ദിവസത്തിലെ ഹൂത്തോമോ പ്രസിദ്ധമായ ഒന്നാണ്. എന്നാൽ കുറച്ച് വർഷങ്ങളായി മേടം മൂന്നോടിരുപതു തന്നിൽ... എന്ന രീതിയാണ് കേൾക്കുന്നത്. ചിലർ പഴയ രീതിയിൽ 'നാലോടിരുപത് ' തന്നെ ഉപയോഗിക്കുന്നു. ഇതിനു പിന്നിലെ കാരണമെന്താണ്?

പാശ്ചാത്യ - പൗരസ്ത്യ സഭകൾ വലിയ സഹദായായി പരിഗണിക്കുന്ന മാർ ഗീവറുഗീസ് സഹദായുടെ പെരുന്നാൾ പൗരസ്ത്യ സുറിയാനിയിൽ നീസാൻ 24 ഉം പാശ്ചാത്യ സുറിയാനിയിൽ നീസാൻ 23 ഉം  ആയിരുന്നു.

സുറിയാനി കണക്കിലായപ്പോൾ നീസാൻ മേടമായി. അങ്ങനെ മേടം 23 -ഉം 24 - ഉം സഹദായുടെ പെരുന്നാളായി. അന്ത്യോഖ്യൻ ബന്ധത്തിനു മുമ്പ് മേടം 24 ആയിരുന്നു പെരുന്നാൾ. 18-ാം നൂറ്റാണ്ടിൽ പാശ്ചാത്യ - പൗരസ്ത്യ പ്രതിസന്ധികൾക്കിടയിൽ ഈ രണ്ട് ദിവസവും പെരുന്നാളായി. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനം ആണല്ലോ പൂർണമായി അന്ത്യോഖ്യൻ രീതിയിലേക്ക് മാറിയത്. പിന്നീട് മേടം 23 തന്നെയായി. എങ്കിലും ഔഗേൻ ബാവാ ഹൂത്തോമോ എഴുതിയപ്പോൾ പഴയ രീതിയുടെ സ്വാധീനം കൊണ്ടാകാം മേടം (നീസാൻ ) 24 (ܥܣܪܝܢ ܘܐܪܒܥ ) തന്നെ ഉപയോഗിച്ചു. സി.പി ചാണ്ടി സാറിൻ്റെ സഹായത്തോടെ അത് മേടം 24 (നാലോടിരുപത്) എന്ന് കാവ്യവത്ക്കരിച്ചു.

സുറിയാനി കണക്ക് നോക്കിയാൽ മേടം 23 എന്നത് മെയ് 6 ആണ്. കൊല്ലവർഷം മേടം 23 നോക്കിയാൽ അത് മെയ് 7 or 8 വരും. പുതുപ്പള്ളി, എടത്വ, ഇടപ്പള്ളി (മെയ് 4) പെരുന്നാളുകൾ ഈ സമയത്താണല്ലോ വരുന്നത്. മാർത്തോമാ ഏഴാമൻ സ്ഥാനം പ്രാപിച്ചതും മേടം 24 (05-05-1796) ഗീവറുഗീസ് സഹദായുടെ പെരുന്നാൾ ദിവസമായിരുന്നു.

ഇപ്പോൾ ഏപ്രിൽ 23 ആണ് ഏതാണ്ട് സാർവ്വത്രികമായി അംഗീകരിച്ച തീയതി. ലത്തീൻ രീതിയിൽ ഏപ്രിൽ 23 ആയിരുന്നു നേരത്തെ തന്നെ.

പ്രുമിയോനുകളും ഹൂത്തോമോകളും എന്ന പുതിയ പുസ്തകത്തിൽ മേടം 23 (മൂന്നോടിരുപത്) എന്നതാണ് ഉപയോഗിച്ചിരിക്കുന്നത്. അവസാനം ഇറങ്ങിയ ആണ്ടക്കമുള്ള ഹൂത്തോമോകളിൽ മേടം 24 (നാലോടിരുപത്) എന്ന് തന്നെ തുടരുന്നു. (പുസ്തകം ഇപ്പോൾ ഔട്ട് ഓഫ് പ്രിൻ്റാണ്.) രണ്ട് പുസ്തകത്തിൽ രണ്ട് രീതിയിൽ കിടക്കുന്നതാണ് രണ്ട് രീതിയിൽ ചൊല്ലി കേൾക്കുന്നതിൻ്റെ  കാരണം. ആണ്ടടക്കമുള്ള ഹൂത്തോമോകളുടെ പുതിയ പതിപ്പ് ഇറക്കുമ്പോൾ രണ്ടും ഒരേ തീയതി ആക്കുന്നതാണ് അഭികാമ്യം. ഏപ്രിൽ 23 എന്ന തീയതിയെ സ്വീകരിച്ചിരിക്കുന്ന സ്ഥിതിക്ക് മേടം 23 (മൂന്നോടിരുപത്) എന്നത് സ്വീകരിക്കുകയായിരിക്കും നല്ലത്. അങ്ങനെ ചെയ്യുന്നപക്ഷം ഹൂത്തോമോ പുസ്തകത്തിലെ സുറിയാനിയിൽ ܒܥܣܪܝܢ ܘܐܪܒܥ എന്നത്  ܒܥܣܪܝܢ ܘܬܠܬ മാറ്റുന്നതുമാകും ഉചിതം.

Saturday, 16 April 2022

പരസ്പരം വിനയപ്പെടുക | ഡെറിൻ രാജു

 ഒരു ഭയങ്കര തർക്കമായിരുന്നു അന്ന് അവൻ കണ്ടത്.

വലിയ ആഗ്രഹത്തോടെയാണ് പെസഹയെ, ആ കടന്നു പോകലിൻ്റെ സ്മരണയെ ആചരിക്കുവാൻ ക്രിസ്തു തൻ്റെ ശിഷ്യന്മാരെ പറഞ്ഞു വിട്ടത്. ആ പെസഹ അവനത്രയും പ്രാധാന്യമുണ്ടായിരുന്നു. അവൻ തന്നെ ഈ പെസഹാ ആചരണത്തിനായി താൻ അദമ്യമായി ആഗ്രഹിച്ചു എന്നു പറയുന്നുണ്ടല്ലോ. അതുകൊണ്ടാണ് പതിവു സങ്കേതങ്ങളോ ഗൃഹങ്ങളോ വേണ്ടായെന്നും ഏറ്റവും മുന്തിയതു തന്നെ തയ്യാറാക്കണമെന്നുമുള്ള നിർദ്ദേശം നൽകി ശിഷ്യരിൽ രണ്ട് പേരെ അയച്ചത്. അവർ തയ്യാറാക്കി.
ആ സമയത്താണ് അവരിൽ ആ തർക്കമുടലെടുക്കുന്നത്; ആരാണ് വലിയവൻ?
മൂന്ന് - മൂന്നര വർഷം കൂടെ കഴിഞ്ഞിട്ടും താൻ പറഞ്ഞതിൻ്റെയും പ്രവർത്തിച്ചതിൻ്റെയും ഒന്നും സത്ത അവർക്ക് ബോദ്ധ്യപ്പെട്ടില്ലല്ലോ എന്നോർത്ത് അവൻ കലങ്ങുന്നുണ്ട്. 2000 കൊല്ലം കഴിഞ്ഞിട്ടും ക്രിസ്ത്യാനിക്ക് അത് ബോദ്ധ്യപ്പെട്ടിട്ടില്ലായെന്നത് വേറെ കാര്യം. ഇത് ആദ്യമായല്ല അവർ ഒന്നാം സ്ഥാനത്തിനായി അടിയുണ്ടാക്കിയത്. നേരത്തെ ഒരിക്കൽ ഇവരിൽ രണ്ട് പേർ, ഒരു ചേട്ടനും അനിയനും വന്നിട്ട് പ്രമുഖ സ്ഥാനങ്ങൾ ആവശ്യപ്പെടുന്നുണ്ട്. അതിൽ മറ്റുള്ളവർ തങ്ങളുടെ നീരസം അവരോട് പ്രകടിപ്പിക്കുന്നുമുണ്ട്. പിന്നീട് ഒരവസരത്തിൽ ഒരു ശിശുവിനെ ഉയർത്തി കാട്ടിയും വലിയവനാരാണെന്ന ഒരു ചിത്രം അവൻ കാണിക്കാൻ ശ്രമിക്കുന്നുണ്ട്. അതൊന്നും ബോദ്ധ്യപ്പെടാതെ ഇവിടെ വീണ്ടും തർക്കമാണ്, ആരാണ് വലിയവൻ?
അവിടെയാണ് അവൻ പതിവ് ഉപമാരീതികളെ മാറ്റി വച്ചിട്ട് ഒരു പാത്രത്തിൽ വെള്ളവുമായി പന്തിരുവർക്കിടയിലേക്ക് ഇറങ്ങിയത്. ആ കാഴ്ച കണ്ട് മാലാഖമാർ പോലും പരിഭ്രമിച്ചു എന്നു കവിസങ്കല്പം. ക്രിസ്തു താൻ അന്നോളം പറഞ്ഞത് കാണിച്ചു കൊടുക്കുകയായിരുന്നു. വിനയപ്പെടുക, ശുശ്രൂഷിക്കുക എന്നത് തൻ്റെ ദൗത്യത്തിൻ്റെ മുഖമുദ്രകൂടിയായിരുന്നു. ആ മാതൃക താൻ കടന്നു പോകാറായി എന്ന് ബോദ്ധ്യപ്പെട്ട നിമിഷത്തിൽ തൻ്റെ സുഹൃത്തുക്കളും ശിഷ്യരുമായവരെ ഭരമേൽപ്പിക്കുവാൻ വേണ്ടി അവൻ അവരുടെ കാലുകളെ കഴുകി, തുടച്ചു.
പെസഹായുടെ ഏറ്റവും വലിയ സന്ദേശങ്ങളിൽ ഒന്നും ആ വിനയപ്പെടൽ തന്നെയാണ്. ക്രിസ്തു ക്രൂശോളം ആ മാതൃക കാണിച്ചു തന്നതാണ്. ബേതലഹേമിലെ കാലിത്തൊഴുത്ത് മുതൽ കാൽവരിയിലെ ക്രൂശ് വരെ ആ വിനയത്തെ ഘോഷിച്ച പ്രതീകങ്ങളാണ്. ആ ജീവിതം തന്നെ അതാണ് മുന്നോട്ട് വച്ചത്. പരസ്പരം സ്നേഹിക്കുക, പരസ്പരം വിനയപ്പെടുക. അതിലപ്പുറം എന്താണ് പ്രമാണം?
സകല പ്രമാണങ്ങളും അതിൽ അടങ്ങിയിരിക്കുന്നവല്ലോ.
'Let humility be your crown' എന്ന് ടാഗോർ പിന്നീട് എഴുതിയതും അത് തന്നെ.

ഒരു കുളിരോർമ്മയായി തോറാന

വീണ്ടും മഴയില്ലാതെ തന്നെ ഒരു കുളിരോർമ്മയായി തോറാന. മല അതിരായുള്ള കരപ്രദേശത്തെ പണ്ടാരോ മലങ്കര എന്നു വിളിച്ചു എന്നൊരു കഥ. ആ ഭൂമികയിലേക്ക് കാതങ...