Thursday, 12 January 2023

മലങ്കരസഭാ ചരിത്രം: ചില സംശയങ്ങളും മറുപടിയും | ഡെറിൻ രാജു

1) വട്ടശേരിൽ തിരുമേനി കാതോലിക്കേറ്റിന്  സ സമ്മതമല്ലായിരുന്നു - തിരുമേനിയെ ധിക്കരിച്ച് ഈവാനിയോസ് മെത്രാച്ച൯ സ്വമേധയാ കാതോലിക്കേറ്റിന് വേണ്ടി പ്രവർത്തിച്ചു.

ഉത്തരം:

പൂർണമായും തെറ്റാണ്. വട്ടശേരിൽ തിരുമേനിക്ക് താൽപര്യമില്ലായിരുന്നെങ്കിൽ മലങ്കരയിൽ കാതോലിക്കേറ്റ് സ്ഥാപിക്കില്ലായിരുന്നു എന്ന് ഏതൊരാൾക്കും അറിയാവുന്നതാണ്. ബഥനിയുടെ ഗീവറുഗീസ് അബ്ദൽ മശിഹായ്ക്ക് കത്തുകളയച്ചിട്ടുണ്ട്. കത്ത് അയച്ചത് അബ്ദുള്ള മുടക്കുന്ന ആ കാലഘട്ടത്തിൽ തന്നെയാണ്, ഇപ്പോൾ മുടക്കും മുടക്കും എന്ന് കുറച്ച് നാളുകൾ കേട്ടിരുന്നല്ലോ. ആ സമയത്താണ് എഴുത്തുകൾ നടക്കുന്നത്. അത് ഗിരിദീപത്തിൽ ഉണ്ട്. മലങ്കരയിലേക്ക് ആരാണ് അബ്ദൽ മശിഹായെ ക്ഷണിച്ചതെന്ന്  കുന്നംകുളം കേസിൽ വട്ടശേരിൽ തിരുമേനിയോട് ചോദിക്കുന്നുണ്ട്. അതിനുള്ള മറുപടി, ''അദ്ദേഹത്തിന്റെ ആഗ്രഹം മൂലവും,അദ്ദേഹത്തെ വരുത്തണമെന്ന് മലങ്കരസഭയിലെ അനേകരുടെ ആഗ്രഹം ഫാ. ഗീവറുഗീസ് അദ്ദേഹത്തെ അറിയിച്ചതു മൂലവും''  എന്നാണ്. അതായത് ഫാ. ഗീവറുഗീസ്  സഭയുടെ താൽപര്യം അറിയിക്കുക മാത്രമാണ് ഉണ്ടായത്.

2) അബ്ദുൽ മിശിഹാ പാത്രിയർക്കീസ് ബാവ വട്ടശേരിൽ തിരുമേനിയുടെ  മുടക്ക് തീർത്തിട്ടും അബ്ദുല്ലാ പാത്രിയർക്കീസി൯െറ  അടുത്ത് വീണ്ടും പോയി  മുടക്ക് തീർത്തു.

ഉത്തരം:

ഇത് ചരിത്രപരമായി നില നിൽക്കുന്നതല്ല. അബ്ദുള്ള പാത്രിയർക്കീസ് മലങ്കരയിൽ നിന്ന് പോയ ശേഷമാണ് അബ്ദൽ മശിഹ മലങ്കരയിൽ എത്തുന്നത്. 1087 കന്നിയിൽ അബ്ദുള്ള തിരികെ പോയി. 1087 ഇടവമാസത്തിലാണ് അബ്ദൽ മശിഹാ മലങ്കരയിൽ എത്തുന്നത്. ഇവിടെ നിന്ന് പോയ അബ്ദുള്ളയെ പറ്റി വലിയ പിടുത്തമില്ല. 1088 കർക്കിടത്തിലെ മനോരമയിൽ ഇതുവരെ മർദ്ദീനിൽ എത്തിയില്ലെന്നും കണ്ണിനും ചെവിക്കും സുഖമില്ലെന്നും കാണുന്നതാണ് ഏക വിവരം. അതിനാൽ തന്നെ വട്ടശേരിൽ തിരുമേനി അബ്ദൽ മശിഹ വന്നശേഷം പിന്നീട് അബ്ദുള്ളയെ കണ്ടിട്ടു പോലുമില്ല. 

3) കാതോലിക്കേറ്റ് സ്ഥാനത്തിൽ താത്പരൃമില്ലാത്ത വട്ടശേരിൽ തിരുമേനി പങ്കെടുക്കാതെ മാറി നിന്നു. കാതോലിക്കേറ്റ് സ്ഥാപനത്തിന് പ്രയത്നിച്ച മെത്രാ൯ റീത്തിലും ചേർന്നു.

ഉത്തരം:

100 % തെറ്റ്. വട്ടശ്ശേരിൽ തിരുമേനി കാതോലിക്കാ വാഴ്ചയിൽ പങ്കെടുത്തു എന്നു അദ്ദേഹം തന്നെ പറയുന്നു. 1091-ൽ കുന്നംകുളം കേസിന്റെ സാക്ഷി വിസ്താരത്തിൽ തിരുമേനി പറയുന്നത്. ''അദ്ദേഹം (അബ്ദൽ മശിഹ) ഇവിടെ വന്ന കാലത്ത് മാർ ഈവാനിയോസ് മെത്രാനെ കാതോലിക്കായായി വാഴിച്ചിട്ടുണ്ട്. വാഴിച്ച സമയത്ത് ഞാനും കൂടെ ഉണ്ടായിരുന്നു.'' 1912 സെപ്തംബർ 18-ലെ മനോരമയിലും സ്ഥാനാഭിഷേകത്തിൽ വട്ടശേരിൽ തിരുമേനി പങ്കെടുത്തു എന്ന് എഴുതിയിട്ടുണ്ട്. ഇടവഴിക്കൽ സേവേറിയോസിന്റെയും കാരുചിറ ഗീവറുഗീസ് റമ്പാന്റെയും ഡയറിക്കുറിപ്പിലും കൃത്യമായി ഈ വിവരം രേഖപ്പെടുത്തിയിട്ടുണ്ട്.

4) സ്ഥാനം അനുസരിച്ച് മലങ്കര മെത്രാപ്പോലീത്തയായിരുന്ന  വട്ടശേരിൽ തിരുമേനി അന്ന് കാതോലിക്കാ ആകേണ്ടിയിരുന്നു.പക്ഷേ മുറിമറ്റത്തിൽ മെത്രാച്ചനാണ് ആ സ്ഥാനത്ത് ആയത്.ഇത് തിരുമേനിയുടെ താത്പരൃക്കുറവിനെ ചൂണ്ടിക്കാണിക്കുന്നു.

ഉത്തരം:

വട്ടശേരിൽ തിരുമേനി തന്നെ കാതോലിക്കാ ആകണമെന്ന് എന്താണ് നിർബന്ധം? നിരവധി കേസുകളുടെ ഇടയിൽ അത് മറ്റൊരാളെ തിരുമേനി ഏൽപ്പിച്ചുവെങ്കിൽ അത് വട്ടശേരിൽ തിരുമേനിക്ക് സഭയോടുള്ള പ്രതിബദ്ധത കൊണ്ടാണ്. എന്താണ് കാതോലിക്കാ സ്ഥാനത്തിന്റെ പ്രാധാന്യമെന്ന് തിരുമേനി തന്റെ അന്ത്യകൽപ്പനയിൽ എഴുതി വച്ചിട്ടുണ്ട്. അത് ഒരു തവണയെങ്കിലും കണ്ടെങ്കിൽ ഈ അഭിപ്രായം പറയില്ലായിരുന്നു.

5) 1958-ലെ സമാധാന കൽപ്പനയിലെ മാർത്തോമാ സിംഹാസനം സമാധാനത്തിന് എതിര്.

ഉത്തരം:

ഭരണഘടന പ്രകാരമേ മലങ്കര സഭയ്ക്ക് പാത്രിയർക്കീസുമായി ബന്ധമുള്ളു. അല്ലാതെ അതൊരു അടിമ-ഉടമ ബന്ധമല്ല. 1934-ൽ പാസാക്കി, അതിന്റെ നിർമ്മാണ രീതികളൊക്കെയും സാധുവെന്ന് 1958ൽ സുപ്രീം കോടതി വിധിച്ച ഭരണഘടന പ്രകാരമാണ് പാത്രിയർക്കീസിനെ സഭ സ്വീകരിച്ചത്. അതുകൊണ്ടാണ് അതിലെ വ്യവസ്ഥകൾ പാത്രിയർക്കീസ് ലംഘിച്ചപ്പോൾ സഭയ്ക്ക് യാക്കോബ് തൃതിയൻ പാത്രിയർക്കീസിനെ പുറത്താക്കുവാൻ സാധിച്ചത്. ഭരണഘടന പ്രകാരം സ്വീകരിച്ചതിന്റെ പ്രാധാന്യം രണ്ടാം സമുദായക്കേസിൽ എറണാകുളം ജില്ലാക്കോടതിയിലെ വിസ്താരവേളയിൽ മാത്യൂസ് പ്രഥമൻ ബാവാ പറയുന്നുണ്ട്.

6) 1964 ൽ അന്തൃോകൃാ സിംഹാസനത്തി൯െറ പരിപാലനയിൽ എക്കാലവും നിന്നോളാം എന്ന് വാക്ക് കൊടുത്ത് ഔഗേന്‍ ബാവ നാണം കെട്ട് കാതോലിക്കായായി.

ഉത്തരം:

ശൽമൂസയിലും അമാലോഗ്യയിലും സ്ഥാനം നൽകുന്നയാളെ അനുസരിക്കുമെന്ന് പറയുന്നുണ്ട്. അത് വിശ്വാസപരമായ കാര്യങ്ങളിലാണ്. അല്ലാതെ പോയി കിണറ്റിൽ ചാടാൻ പറഞ്ഞാൽ അനുസരിക്കണമെന്നല്ല. 203-ാം നമ്പർ കൽപ്പനയിലൂടെ സ്വയം വേദവിപരീതിയായി പ്രഖ്യാപിച്ച പാത്രിയർക്കീസിനെ തള്ളിക്കളയുകയാണ് ചെയ്യേണ്ടത്. അതാണ് ഔഗേൻ ബാവാ ചെയ്തതും.

7) വിദേശത്ത് പളളികളിൽ ഇടപെടരുതെന്ന് പാത്രിക്കീ൯െറ താക്കീത് ലംഘിച്ചു.

ഉത്തരം:

തെറ്റ്. 1964 മെയ് 21-നു സുന്നഹദോസ് നിശ്ചയിച്ചത് മലയാളികൾ ഉള്ള കാലത്തോളം അറേബ്യൻ പ്രദേശങ്ങളിലെ മലയാളി ഇടവകകൾ പൗരസ്ത്യ കാതോലിക്കേറ്റിന്റെ കീഴിൽ തന്നെ നിൽക്കുമെന്നാണ്. അല്ലാതെ വിട്ടുകൊടുക്കുകയായിരുന്നില്ല.

8) ഔഗേന്‍ ബാവയെ മഫ്രീയാനയായി വാഴിച്ചു (കീഴ്സ്ഥാനി). കൽപ്പനയിൽ അങ്ങനെയാണ്.

ഉത്തരം:

പാത്രിയർക്കീസ് എഴുതിയ നിരവധി കൽപ്പനകളിൽ കാതോലിക്ക ഔഗേൻ പ്രഥമൻ എന്നു തന്നെയുണ്ട്. ഔഗേൻ ബാവാ, ബസേലിയോസ് ഗീവറുഗീസ് ദ്വിതിയൻ കാതോലിക്ക ബാവയുടെ പിൻഗാമിയാണ്. ആ സ്ഥാനത്തേക്കാണ് അസോസിയേഷൻ അദ്ദേഹത്തെ തിരഞ്ഞെടുത്തത്. അല്ലാതെ ആരുടെയെങ്കിലും കീഴ്സ്ഥാനി പോസ്റ്റിലേക്കല്ല. ആ പൗരസ്ത്യ കാതോലിക്കാ സ്ഥാനത്തേക്കാണ് സിനഡ് അദ്ദേഹത്തെ ഉയർത്തിയത്. അതിൽ പാത്രിയർക്കീസ് സംബന്ധിച്ചു എന്നു മാത്രം.

9) പുനസ്ഥാപനം എന്ന‌‌ാണ് പറയേണ്ടത്. സ്ഥാപിക്കാ൯ ആയിരുന്നു എങ്കിൽ നമുക്ക് സ്ഥാപിക്കാമായിരുന്നു

ഉത്തരം:

സ്ഥാപനം മതി. പുന:സ്ഥാപനം വേണ്ട. പുന:സ്ഥാപനം പറയേണ്ട ബാധ്യത ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ഭാഗത്ത് ഉണ്ടായിരുന്നു. അന്ന് സഭ ലക്ഷ്യമിട്ടെത് ശേമ്യരുടെ പട്ടത്വം വച്ചുള്ള വിലപേശലിൽ നിന്നൊരു മോചനം അത്രയുമേ ഒള്ളു. മലങ്കരയുടെ വേദതലവൻ/മൂപ്പൻ സ്ഥാനത്തിന്റെ ക്രമാനുഗതമായ വളർച്ചയുടെ അവസാനമായി കണ്ടാൽ മതി കാതോലിക്കേറ്റ്. അർക്കദിയാക്കോൻ - മാർത്തോമാ മെത്രാന്മാർ - മലങ്കര മെത്രാപ്പോലീത്താ - തുടർന്ന് കാതോലിക്ക. മലങ്കരയിൽ കാതോലിക്കേറ്റ് 1912-ൽ സ്ഥാപിച്ചു. എത്യോപ്യ സ്വതന്ത്രമാകുന്നതും പാത്രിയർക്കേറ്റ് സ്ഥാപിക്കുന്നതും 1958ൽ ആണ്. അവർ അതൊരു ന്യൂനതയായി കണക്കാക്കുന്നില്ല. മലങ്കര സഭ ആരുടെയും വാലല്ല. കാതോലിക്കാ സ്ഥാനത്തേക്ക് ഉയർത്തിയത് സിനഡാണ്. അതിൽ പ്രധാന കാർമികത്വം വഹിച്ചത് കാനോനിക പാത്രിയർക്കീസായിരുന്ന അബ്ദൽ മശിഹാ ആയിരുന്നു എന്നു മാത്രം.

10) പൗരോഹിതൃാ സിംഹാസനത്തി൯െറ ഉറവിടം അന്തൃോകൃാ എന്ന് മതോപദേശസാരങ്ങളിൽ പൗരോഹിതൃത്തി൯െറ ഉറവിടം അന്തൃോകൃാ എന്ന് എഴുതിയിരിക്കുന്നതിനാൽ തിരുമേനി കാതോലിക്കേറ്റിന് അനുകൂലമല്ല‌ായിരുന്നു.

ഉത്തരം:

മതോപദേശസാരങ്ങളിൽ ഗീവറുഗീസ് മൽപ്പാൻ പറയുന്നത് ആ കാലത്തെ കാഴ്ചപ്പാടാണ്. ആ സാമൂഹിക ബോധ്യം കാലാനുസൃതമായി മാറുന്നതാണ്. അന്ത്യോഖ്യൻ സഭാ വിജ്ഞായനീയത്തെ മാത്രം പരിചയിച്ചതുകൊണ്ടാണ് തിരുമേനി അത്തരം ഒരു നിരീക്ഷണം നടത്തുന്നത്. ടോളമി  ഭൂമിയെ സൂര്യൻ ചുറ്റുന്നു എന്നു പറഞ്ഞത് തന്റെ പരിമിതമായ ബോധ്യങ്ങളിൽ നിന്നാണ്. കോപ്പർനിക്കസ് അത്‌ തിരിച്ചു പറഞ്ഞത് കാലം മുന്നേറിയപ്പോഴാണ്. വട്ടശേരിൽ തിരുമേനി അത് മനസിലാക്കിയതു കൊണ്ടാണ് അബ്ദുള്ളായുടെ മുടക്കിനു ശേഷവും പട്ടംകൊട ഉൾപ്പെടെ നിർവഹിച്ചത്.

11) കോടതിയിൽ പറയുന്നത് കളളം തെളിവ് നിയമം വിശ്വാസത്തിന് എതിര്.അതുകൊണ്ട് കോടതി പറയുന്നത് മുഴുവ൯ സതൃമല്ല.

ഉത്തരം:

കോടതി നിയമവും സാമാന്യ നീതിയുമാണ് പരിഗണിക്കുക. മലങ്കര സഭ വെട്ടാനും തല്ലാനും പോയിട്ടില്ല; അങ്ങനെ ആഹ്വാനവും ചെയ്തിട്ടില്ല. ജനാധിപത്യ രാജ്യത്തെ ഏറ്റവും വലിയ മദ്ധ്യസ്ഥനെ അഭയം പ്രാപിക്കുകയാണ് ഉണ്ടായത്. കോടതിയിൽ പോകുന്നത് വിശ്വാസത്തിന് എതിരാണെങ്കിൽ ആലപ്പുഴ കോടതിയിൽ മൊഴി നൽകിയ പരുമല തിരുമേനിയുടെ നടപടി എങ്ങനെ വിലയിരുത്തും.?

12) സഭ ലൗകീകമല്ല. എന്നാൽ ജനങ്ങൾ സഭയുടെ ഭാഗം അവരെ സംരക്ഷിക്കണം. പുറത്താക്കിയാൽ ദെെവമില്ല.

ഉത്തരം:

ആരെയും പുറത്താക്കുന്നില്ല. നിയമാനുസൃതം യോജിപ്പുണ്ടാകാനാണ് സഭ 100 കൊല്ലം കേസ് നടത്തിയത്. എല്ലാവരും ഏകമനസോടെ ആരാധിക്കണമെന്നാണ് സിനഡ് ഔദ്യോഗികമായി ഇറക്കിയ പത്രക്കുറിപ്പിലും കാണുന്നത്. പ്രാദേശികമായി ഇടവകകൾ തലത്തിൽ വിധി നടത്തിപ്പുണ്ടായി ജനങ്ങൾ ഒരുമിച്ച് വരണം. ആരെയും പള്ളിയിൽ നിന്ന് പുറത്താക്കുന്നില്ല.

Wednesday, 4 January 2023

മേഞ്ഞു ഭരിക്കാനല്ല; മേയിച്ചു ഭരിക്കാനാണ്...

ക്രിസ്തു ആവർത്തിച്ചു പറഞ്ഞിട്ടുള്ള ഒരു പ്രസ്താവനയാണ് ഞാൻ നല്ല ഇടയനാകുന്നുവെന്നത്. ഒരുപക്ഷേ രണ്ടായിരം വർഷങ്ങൾക്കപ്പുറം തങ്ങളുടെ വിളിയും തങ്ങളുടെമേൽ വയ്ക്കപ്പെട്ട നുകത്തിന്റെ ഭാരവും അറിയാത്തവർ തന്നെ പിൻപറ്റുമെന്ന ബോധ്യത്തിന്റെ പുറത്താകാം അവൻ അന്നത് പറഞ്ഞത്. ഞാൻ ആടുകളുടെ വാതിലാകുന്നു എന്നവൻ പറഞ്ഞത് ഉള്ളിൽനിന്നാണ്! അതിലൂടെ അവൻ ബോധ്യപ്പെടുത്തിയത് തന്നെ പിൻപറ്റേണ്ടവർ പുലർത്തേണ്ട ചില മിനിമം യോഗ്യതകളാണ്.

ഇടയൻ തന്റെ ആടുകളുടെ പ്രാണനെ തണുപ്പിക്കുന്നു എന്ന് പണ്ടൊരു ഇടയച്ചെറുക്കൻ പാടിയിട്ടുണ്ടല്ലോ. അതിന്റെ വേറൊരു തലമാണ്, നല്ല ഇടയൻ ആടുകൾക്ക് വേണ്ടി തന്റെ ജീവനെ കൊടുക്കുമെന്ന് മലഞ്ചെരുവുകളിലും കടൽത്തീരങ്ങളിലും നടന്ന് ആടുകളെ നേടിയവൻ വിളിച്ചു പറഞ്ഞത്. ഉറക്കത്തിലും ഉണർവ്വിലും അവനെ പിൻപറ്റാമെന്ന പ്രതിജ്ഞ എടുത്തവർക്ക് എങ്ങിനെയാണ് തൊണ്ണൂറ്റൊമ്പതിനെ വിട്ട് മലമടക്കുകളിൽ തെറ്റിപ്പോയ ഒന്നിനെ തിരഞ്ഞ് പോയ ആ ഇടയനെ കണ്ടെത്താനാകാതെ പോകുന്നത്? അതാകാനാകാതെ പോകുന്നത്? ഇടയത്വമേറ്റെടുത്ത അന്ന് വായിച്ച സുവിശേഷത്തിലും ആവർത്തിച്ചു കേട്ടത് ആടുകൾക്കുവേണ്ടി ജീവനെ കൊടുക്കാനുള്ള വ്യഗ്രതയായിരുന്നല്ലോ!
മേഞ്ഞു ഭരിക്കാനല്ല; മേയിച്ചു ഭരിക്കാനാണ് വിളിച്ച് ആക്കി വച്ചിരിക്കുന്നതെന്ന ബോദ്ധ്യമുണ്ടായില്ലെങ്കിൽ ഇടയന്റെ വടി ഒരലങ്കാരവും ആഡംബരവും എന്നതിനപ്പുറം ആടുകളെ ചേർത്ത് നിർത്തുന്നതാകില്ല. നസറായൻ പറഞ്ഞ കഥയിലെ താലന്ത് കുഴിച്ചിട്ട ദാസനിലും ഒത്ത ഉദാഹരണവും അവർക്ക് ചേർന്നതുണ്ടാകുമോ എന്ന് സംശയമാണ്.
ഡെറിൻ രാജു
04.01.2023

Friday, 9 December 2022

ഒരു ചെറിയ മനുഷ്യൻ | ഡെറിൻ രാജു

 നിർമ്മമത കണ്ടെത്തപ്പെടാവുന്ന ഒരു മനുഷ്യൻ. അല്ലെങ്കിൽ തന്നെ നസ്രായനെ അടി മുതൽ മുടിവരെ പിന്തുടർന്നവൻ അങ്ങനെ ആകാതിരിക്കുന്നതെങ്ങനെ?

നമുക്കൊക്കെയും ഒരു വലിയ സമസ്യയായി, അതേസമയം ഇങ്ങനെയും ജീവിക്കാമെന്ന ഒരു മാതൃകയെ വച്ചിട്ടും കടന്നുപോയ ഒരു സന്യാസി. ഒരേ സമയം കണ്ട് കീഴടക്കാൻ ആഗ്രഹിക്കുകയും അതേ സമയം ഉയരത്തിന്റെ ഗരിമ കണ്ട് ഭയന്ന് മാറാനും തോന്നിപ്പിക്കുന്ന മഹാശൈലത്തെ അനുസ്മരിപ്പിച്ച ഒരു ചെറിയ മനുഷ്യൻ.
നടപടികളുടെ പുസ്തകത്തിൽ ഒരു ബർന്നബാസ് ഉണ്ടല്ലോ! തനിക്കുണ്ടായിരുന്ന സ്ഥലം വിറ്റ് അതിന്റെ പണം ശിഷ്യൻമാരെ ഏൽപ്പിച്ച ഒരുവൻ. മനുഷ്യരെയും അവരുടെ ഹൃദയങ്ങളെയും മാത്രം നേടിയ, ഉടയതമ്പുരാനല്ലാതെ മറ്റൊരു സമ്പാദ്യവും സ്വരൂപിക്കാതെ കടന്നുപോയ ഒരു ബർന്നബാസ് ഇവിടെയും ഉണ്ടായിരുന്നു എന്ന് ഓർമപ്പെടുത്തുന്ന ഒരു ശ്രാദ്ധദിനം കൂടി കടന്നുപോവുകയാണ്.
പൗലോസ് ഒരിക്കൽ എഴുതിയിട്ടുണ്ട്; ഉയർന്നതോ താഴ്ന്നതോ ആയ ഏത് അവസ്ഥയിലും ജീവിക്കാൻ തനിക്ക് സാധിക്കുമെന്ന്. ഇവിടെ ഒരു പടി കൂടി കടന്ന് എവിടെയും തുല്യനിലയിൽ നില കൊള്ളാൻ സാധിക്കുമെന്ന് തന്റെ ജീവിതം വഴി കാണിച്ചു തന്ന ഒരു മനുഷ്യൻ. പ്രയാസപ്പെടുന്നവരെയും ഭാരപ്പെടുന്നവരെയും ആ വലിയ തച്ചൻ കാണിച്ച അനുകമ്പയിൽ തന്നെ ചേർത്ത് പിടിച്ച ഒരുവൻ. അവരുടെ പ്രയാസങ്ങൾക്ക് തന്റെ പരിമിതികൾക്കപ്പുറമായ പരിഹാരം കണ്ടെത്തിയ ഒരു മനുഷ്യൻ.
സജീവത ഓർമ്മകൾക്ക് വഴിമാറിയിട്ട് ഒരു ദശാബ്ദം പിന്നിടുകയാണ്. എങ്കിലും ഈ കാലത്തേക്ക് സ്പന്ദിക്കുന്ന ഒരു ദിശാസൂചിയായി മരമണിഞ്ഞ ആ മുനിയുടെ ഓർമ്മകൾ സജീവവും ചൈതന്യവത്തുമായി നിലകൊള്ളുന്നു. നമ്മുടെ നിലപാടുകളെയും മുൻഗണനകളെയും അത് കുത്തി നോവിക്കുന്നു.

09-12-2022

Wednesday, 3 August 2022

കൂട്ടു ട്രസ്റ്റിമാരുടെ കാലാവധി 5 വർഷമാക്കിയത് എന്ന്? | ഡെറിന്‍ രാജു

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ്റെ കാലാവധി 5 വർഷമാക്കിയത് 2002 ൽ. കൂട്ടു ട്രസ്റ്റിമാരുടെ കാലാവധി 5 വർഷമാക്കിയത് 2006-ൽ.

25-3 -1996, 5-2-1997 എന്നീ തീയതികളിലെ ഉത്തരവുകളിലൂടെ സുപ്രീം കോടതി ഭേദഗതി ചെയ്തത് 46, 71 വകുപ്പുകളാണ്. അത് മാനേജിംഗ് കമ്മറ്റിയുടെയും അസോസിയേഷൻ്റെയും കാലാവധി 5 വർഷമാക്കി. ജനപ്രാതിനിധ്യമനുസരിച്ച് 1 മുതൽ 10 വരെ അംഗങ്ങൾ മെത്രാസന പൊതുയോഗത്തിലും അസോസിയേഷനിലും ഇടവകയെ പ്രതിനിധീകരിക്കും എന്നിവയായിരുന്നു.

93-ാം വകുപ്പാണ് കൂട്ടുട്രസ്റ്റിമാരുടേത്. അതിൽ സുപ്രീംകോടതി ഇടപെട്ടില്ല.  അതുകൊണ്ടാണ് 2002-ൽ മാനേജിംഗ് കമ്മറ്റിയെ തെരഞ്ഞെടുത്തപ്പോൾ കൂട്ടു ട്രസ്റ്റിമാരെ തെരഞ്ഞെടുക്കാതിരുന്നത്. 80-ൽ തെരഞ്ഞെടുക്കപ്പെട്ട അയ്മേനി ട്രസ്റ്റിയും 87-ൽ തെരഞ്ഞെടുക്കപ്പെട്ട വൈദിക ട്രസ്റ്റിയും തുടരുകയായിരുന്നു.

കൂട്ടു ട്രസ്റ്റിമാരുടെ വകുപ്പിൽ  ഭേദഗതി വരുന്നത് 2006-ലാണ്. 6, 7, 84, 103,110,  തുടങ്ങിയ വകുപ്പുകൾക്കൊപ്പം 93-ഉം അത്തവണ ഭേദഗതി ചെയ്തു. വകുപ്പ് 135 കൂട്ടിച്ചേർത്തതും ആ പ്രാവശ്യമാണ്.

അതിന് മുമ്പ് തന്നെ വൈദിക ട്രസ്റ്റിയുടെ നിര്യാണത്തെ തുടർന്ന് 2004-ൽ വൈദിക ട്രസ്റ്റിയുടെ തിരഞ്ഞെടുപ്പ് നടന്നിരുന്നു. അത്തവണത്തെ നോട്ടീസ് കൽപ്പനയിൽ നിലവിലുള്ള അസോസിയേഷൻ്റെ കാലാവധിയിലേക്കാണ് തെരഞ്ഞെടുപ്പ് എന്ന് ഭേദഗതി വരുന്നതിനു മുമ്പ് തന്നെ ചേർക്കുകയും ചെയ്തു.

Friday, 29 July 2022

സ്ഥാനാഭിഷിക്തനാകുന്നത് ആദ്യത്തെ സ്തേഫാനോസ് | ഡെറിൻ രാജു

സ്ഥാനാഭിഷിക്തനാകുന്നത് ആദ്യത്തെ സ്തേഫാനോസ്, രണ്ടാമത്തെ ബർന്നബാസ്, മൂന്നാമത്തെ പക്കോമിയോസ്, നാലാമത്തെ തെയോഫിലോസ്, അഞ്ചാമത്തെ പീലക്സിനോസ്, ആറാമത്തെ ഈവാനിയോസ്, സേവേറിയോസ്.

പതിനെട്ടാം നൂറ്റാണ്ട് മുതലാണ് മലങ്കര സഭയിലെ മേൽപ്പട്ടക്കാർ ഗ്രീക്ക് നാമങ്ങൾ സ്വീകരിച്ചു തുടങ്ങിയത്. അന്ത്യോഖ്യൻ സഭയുമായിട്ടുളള ബന്ധമാണ് ഗ്രീക്ക് പേരുകൾ നമ്മെ പരിചയപ്പെടുത്തിയത്. അതിനു മുമ്പ് നമുക്ക് ബന്ധമുണ്ടായിരുന്ന പേർഷ്യൻ സഭയിൽ മെത്രാപ്പോലീത്താമാർ ഗ്രീക്ക് നാമങ്ങൾ സ്വീകരിച്ചിരുന്നില്ല. അവർ മാർ യൗസേഫ്, മാർ അബ്രഹാം തുടങ്ങിയ പേരുകളായിരുന്നു ഉപയോഗിച്ചിരുന്നത്. ആ ഒരു പരിചയത്തിന്റെ കൂടി പിൻബലത്തിലാകാം 1653-ൽ തോമാ അർക്കദിയാക്കോൻ മെത്രാൻ സ്ഥാനം ഏറ്റപ്പോൾ മാർത്തോമാ എന്ന പേര് സ്വികരിച്ചത്. 1770-ൽ മാർത്തോമാ ആറാമനു വീണ്ടും പട്ടം കൊടുത്ത സന്ദർഭത്തിലാണ് മാർ ദീവന്നാസിയോസ് എന്ന ഗ്രീക്ക്  പേര് മലങ്കര പരിചയപ്പെടുന്നത്. എങ്കിലും മാർത്തോമാ ഏഴാമൻ മുതൽ ഒമ്പതമാൻ വരെയുളളവർ പഴയ രീതി തന്നെ തുടർന്നു. തൊഴിയൂർ മെത്രാൻമാർ വാഴിക്കപ്പെട്ടതും അവർ മുഖേന പുലിക്കോട്ടിൽ ഇട്ടൂപ്പ് റമ്പാൻ മാർ ദീവന്നാസിയോസ് എന്ന പേര് സ്വീകരിച്ചതും തുടർന്നുളളവർ ആ പതിവ് സ്വീകരിക്കുകയും ചെയ്തതോടെ ഗ്രീക്ക് പേരുകൾ സ്വീകരിക്കുന്ന പതിവ് നിലവിൽ വന്നു. 1875-ൽ മലങ്കരയിലെത്തിയ പത്രോസ് തൃതിയൻ പാത്രിയർക്കീസ് ഏഴ് പേർക്ക് മെത്രാൻ സ്ഥാനം നൽകിയതോടെ കൂടുതൽ പേരുകൾ മലങ്കരയ്ക്ക് പരിചയമായി. പഴഞ്ഞി പളളിയിൽ വച്ച് 2022 ജൂലൈ 28-നു മെത്രാപ്പോലീത്താമാരായി വാഴിക്കപ്പെട്ട ഏഴ് പേരുകൾ നേരത്തെ ആർക്കെല്ലാം നൽകിയിരുന്നു എന്നുളള  ലഘുചരിത്രമാണ് ഈ ലേഖനം.

മലങ്കര സഭയിൽ സ്തേഫാനോസ് എന്ന എപ്പിസ്കോപ്പൽ നാമം സ്വീകരിക്കുന്ന ആദ്യത്തെ മേൽപ്പട്ടക്കാരനാണ് ഏബ്രഹാം മാർ സ്തേഫാനോസ്. നടപടികളുടെ പുസ്തകം ആറാം അദ്ധ്യാത്തിൽ ഏഴ് ശെമ്മാശൻമാരിൽ ഒന്നാമനായി പേര് പറയപ്പെട്ടിരിക്കുന്ന മാർ സ്തേഫാനോസ് ഏഴ് മേൽപ്പട്ടക്കാരിൽ ആദ്യത്തെ പേരായി വിളിക്കപ്പെട്ടിരിക്കുന്നു.

മാർ ഈവാനിയോസ് എന്ന പേരിൽ മെത്രാപ്പോലീത്ത സ്ഥാനം പ്രാപിച്ച തോമസ് മാർ ഇൗവാനിയോസ് പിതാവ് ആ പേര് സ്വീകരിച്ച ആറാമത്തെ മേൽപ്പട്ടക്കാരനാണ്. ഒന്നാം കാതോലിക്കാ ആയിരുന്ന ബസേലിയോസ് പൗലോസ് പ്രഥമനാണ് ഈ പേര് ആദ്യമായി സ്വീകരിച്ചത്. പത്രോസ് തൃതിയൻ പാത്രിയർക്കീസ് 1877 മെയ് 17-നു ചിറളയം പളളിയിൽ വച്ച് അദ്ദേഹത്തെ മേൽപ്പട്ടക്കാരനായി വാഴിച്ചു. കണ്ടനാട് മെത്രാസനത്തിന്റെ അധിപനായിരുന്ന അദ്ദേഹത്തെ പരിശുദ്ധ സഭ 1912 സെപ്റ്റംബർ 15-നു കാതോലിക്ക സ്ഥാനത്തേക്ക് ഉയർത്തി. 1913 മെയ് 3-നു കാലം ചെയ്തു; പാമ്പാക്കുട ചെറിയ പളളിയിൽ കബറടങ്ങി. യുയാക്കീം മാർ ഈവാനിയോസായിരുന്നു രണ്ടാമതായി ഈ പേര് സ്വീകരിച്ചത്. ബസേലിയോസ് പൗലോസ് പ്രഥമൻ ബാവായും അബ്ദേദ് മശിഹാ പാത്രിയർക്കീസും ചേർന്ന് ചെങ്ങന്നൂർ പഴയ സുറിയാനി പളളിയിൽ വച്ച് 1913 ഫെബ്രുവരി 9-നു യുയാക്കീം മാർ ഈവാനിയോസിനെ മേൽപ്പട്ടക്കാരനായി വാഴിച്ചു. അദ്ദേഹം 1925 ജൂൺ 6-നു കാലം ചെയ്തു. പരുമല സെമിനാരിയിൽ കബറടങ്ങി. മൂന്നാമത്തെ ഈവാനിയോസായി ബഥനിയുടെ ഗീവറുഗീസ് മാർ ഈവാനിയോസിനെ 1925 മെയ് 1-നു ബസേലിയോസ് ഗീവറുഗീസ് പ്രഥമൻ ബാവാ വാഴിച്ചു. റീത്ത് സഭാ സ്ഥാപിച്ച് അദ്ദേഹം സഭ വിട്ടു പോയി. മാത്യൂസ് മാർ ഈവാനിയോസിനെ പ. ഗീവറുഗീസ് ദ്വിതിയൻ ബാവാ 1953 മെയ് 15-നു കോട്ടയം ഏലിയാ ചാപ്പലിൽ വച്ച് എപ്പിസ്കോപ്പായായി പട്ടം കെട്ടി. 1959 ജൂലൈ 12-നു മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് അദ്ദേഹം ഉയർത്തപ്പെട്ടു. കോട്ടയം ഇടവകയുടെ മെത്രാപ്പോലീത്തായായിരുന്ന പിതാവ് 1980 ഓഗസ്റ്റ് 31-നു കാലം ചെയ്തു. പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ കബറടങ്ങി. കോട്ടയത്തിന്റെ തന്നെ മെത്രാപ്പോലീത്തായായിരുന്ന ഗീവറുഗീസ് മാർ ഈവാനിയോസാണ് ഈവാനിയോസ് എന്ന നാമം സ്വീകരിച്ച അഞ്ചാമത്തെ പിതാവ്. പ. ബസേലിയോസ് മാത്യുസ് പ്രഥമൻ ബാവാ 1985 മെയ് 15-നു മാവേലിക്കര പുതിയകാവ് പളളിയിൽ വച്ച് അദ്ദേഹത്തെ എപ്പിസ്കോപ്പായായി വാഴിച്ചു. 1991 ഒക്ടോബർ 25-നു അദ്ദേഹം മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. 2013 ഏപ്രിൽ 12-നു കാലം ചെയ്ത് ഞാലിയാകുഴി മാർ ബസേലിയോസ് ദയറായിൽ കബറടങ്ങി. 

യാക്കോബ് മാർ തെയോഫിലോസ്, ഫിലിപ്പോസ് മാർ തെയോഫിലോസ്, സഖറിയാസ് മാർ തെയോഫിലോസ് എന്നിവർക്ക് ശേഷം ദൈവസ്നേഹിതൻ എന്നർഥമുളള തെയോഫിലോസ് എന്ന നാമം സ്വീകരിക്കുന്ന നാലാമത്തെ പിതാവാണ് ഗീവറുഗീസ് മാർ തെയോഫിലോസ്. പ.ബസേലിയോസ് ഗീവറുഗീസ് ദ്വിതിയൻ ബാവാ യാക്കോബ് മാർ തെയോഫിലോസിനെ 1929 ഫെബ്രുവരി 16-നു മേൽപ്പട്ടസ്ഥാനത്തേക്ക് ഉയർത്തി. എന്നാൽ പിന്നീട് ബഥനിയുടെ മാർ ഈവാനിയോസ് റീത്ത് സഭ ഉണ്ടാക്കിയപ്പോൾ ഇദ്ദേഹവും മാർ ഇൗവാനിയോസിനെ പിൻപറ്റി സഭ വിട്ടു പോയി. ബോംബെ മെത്രാസനാധിപനായിരുന്ന ഫിലിപ്പോസ് മാർ തെയോഫിലോസ് 1966 ഓഗസ്റ്റ് 24-നു കോലഞ്ചേരി പളളിയിൽ വച്ച് പ. ബസേലിയോസ് ഔഗേൻ പ്രഥമൻ ബാവായിൽ നിന്ന് മെത്രാപ്പോലീത്താ സ്ഥാനം പ്രാപിച്ചു. 1997 സെപ്തംബർ 28-നു കാലം ചെയ്തു. ആലുവാ തൃക്കുന്നത്ത് സെമിനാരിയിൽ കബറടങ്ങി. 2005 മാർച്ച് 5-ാം തീയതി പരുമല സെമിനാരിയിൽ വച്ചാണ് സഖറിയാസ് മാർ തെയോഫിലോസ് പ. ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതിയൻ ബാവായിൽ നിന്ന് എപ്പിസ്കോപ്പാ സ്ഥാനം പ്രാപിച്ചത്. 2006 ഫെബ്രുവരി 23 -നു മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് അദ്ദേഹം ഉയർത്തപ്പെട്ടു. മലബാർ മെത്രാസനാധിപനായിരുന്ന അദ്ദേഹം 2017 ഒക്ടോബർ 24-നു കാലം ചെയ്ത് കോയമ്പത്തൂർ തടാകം ആശ്രമത്തിൽ കബറടങ്ങിയിരിക്കുന്നു. 

ഗീവറുഗീസ് മാർ പീലക്സിനോസ്, തൊഴിയൂർ സഭയിലെ പിതാക്കൻമാരായ സ്കറിയാ മാർ പീലക്സിനോസ്, ഇടക്കാലത്ത് മലങ്കര മെത്രാപ്പോലീത്താ സ്ഥാനം വഹിച്ച കിടങ്ങൻ ഗീവറുഗീസ് മാർ പീലക്സിനോസ് എന്നിവരെ ഒഴിവാക്കിയാൽ  മാർ പീലക്സിനോസ് എന്ന പേരിൽ മലങ്കരസഭയിൽ മേൽപ്പട്ടസ്ഥാനം സ്വീകരിച്ച അഞ്ചാമത്തെ പിതാവാണ്. തൊഴിയൂലെ മേൽപ്പറഞ്ഞ പിതാക്കൻമാരെ പട്ടികയിൽ നിന്ന് മാറ്റിയാൽ രണ്ടാം കാതോലിക്കാ പ.ബസേലിയോസ് ഗീവറുഗീസ് പ്രഥമനാണ് മാർ പീലക്സിനോസ് എന്ന പേര് ആദ്യമായി സ്വീകരിച്ചത്. ബസേലിയോസ് പൗലോസ് പ്രഥമൻ ബാവായും അബ്ദേദ് മശിഹാ പാത്രിയർക്കീസും  ചേർന്ന് 1913 ഫെബ്രുവരി  9-നു ഗീവറുഗീസ് മാർ പീലക്സിനോസ് എന്ന പേരിൽ അദ്ദേഹത്തെ യുയാക്കീം മാർ ഈവാനിയോസിനൊപ്പം ചെങ്ങന്നൂർ പഴയ സുറിയാനി പളളിയിൽ വച്ച് മേൽപ്പട്ടക്കാരനായി വാഴിച്ചു. പരിശുദ്ധ സഭ അദ്ദേഹത്തെ 1925 ഏപ്രിൽ 30-നു പൗരസ്ത്യ കാതോലിക്കാ സ്ഥാനത്തേക്ക് ഉയർത്തി. 1928 ഡിസംബർ 17-നു അദ്ദേഹം കാലം ചെയ്തു. വാകത്താനം വളളിക്കാട്ട് ദയറായിൽ കബറടക്കി. പുത്തൻകാവിൽ കൊച്ചുതിരുമേനി എന്ന അപരാഭിധാനത്തിൽ അറിയപ്പെട്ട തുമ്പമൺ മെത്രാസനാധിപനായിരുന്ന ഗീവറുഗീസ് മാർ പീലക്സിനോസായിരുന്നു അടുത്തതായി ഇൗ പേര് സ്വീകരിച്ചത്. അദ്ദേഹത്തെ പ.ബസേലിയോസ് ഗീവറുഗീസ് ദ്വിതിയൻ ബാവാ 1930 നവംബർ 3-നു മേൽപ്പട്ടക്കാരനായി പട്ടംകെട്ടി. 1934 ജൂൺ 1-നു മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. 1951 ഏപ്രിൽ 17-നു കാലം ചെയ്തു. പുത്തൻകാവ് പളളിയിൽ കബറടക്കി. തുമ്പമൺ മെത്രാസനത്തിന്റെ അധിപനായിരുന്ന ദാനിയേൽ മാർ പീലക്സിനോസ് പിതാവാണ് മാർ പീലക്സിനോസ് എന്ന നാമം അടുത്തതായി സ്വീകരിച്ചത്. അദ്ദേഹത്തെ പ. ഗീവറുഗീസ് ദ്വിതിയൻ ബാവാ കോട്ടയം മാർ ഏലിയാ ചാപ്പലിൽ വച്ച് 1953 മെയ് 15-നു എപ്പിസ്കോപ്പായായി പട്ടം കെട്ടി. 1959 ജൂലൈ 12-നു മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് അദ്ദേഹം ഉയർത്തപ്പെട്ടു. 1990 ഡിസംബർ 13-നു കാലം ചെയ്തു. പത്തനംതിട്ട ബേസിൽ ദയറായിൽ കബറടങ്ങിയിരിക്കുന്നു. അടുത്തതായി മാർ പീലക്സിനോസ് എന്ന നാമം സ്വീകരിച്ചത് ഡൽഹി മെത്രാസനാധിപനായിരുന്ന ഇയ്യോബ് മാർ പീലക്സിനോസായിരുന്നു. പ.ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതിയൻ ബാവാ അദ്ദേഹത്തെ 1991 ഏപ്രിൽ 30-നു പരുമല സെമിനാരിയിൽ വച്ച് എപ്പിസ്കോപ്പായായി വാഴിച്ചു. 2002 ഓഗസ്റ്റ് 27-നു മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് ഉയർത്തി. 2011 നവംബർ 20-നു അദ്ദേഹം കാലം ചെയ്തു. പത്തനാപുരം മൗണ്ട് താബോർ ദയറാ ചാപ്പലിൽ കബറടക്കി. 

ഗീവറുഗീസ് മാർ പക്കോമിയോസ്, പക്കോമിയോസ് എന്ന നാമം സ്വീകരിച്ച മൂന്നാമത്തെ മേൽപ്പട്ടക്കാരനാണ്. കണ്ടനാട് ഇടവകയുടെ മെത്രാപ്പോലീത്താ ആയിരുന്ന ജോസഫ് മാർ പക്കോമിയോസ്, മാവേലിക്കരയുടെ മെത്രാപ്പോലീത്താ ആയിരുന്ന പൗലോസ് മാർ പക്കോമിയോസ് എന്നിവരായിരുന്നു മുൻഗാമികൾ. പ. ബസേലിയോസ് ഔഗേൻ പ്രഥമൻ ബാവായാൽ ജോസഫ് മാർ പക്കോമിയോസ് 1975  ഫെബ്രുവരി  16-നു നിരണം പളളിയിൽ വച്ച് മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. 1991 ഓഗസ്റ്റ് 18-നു കാലം ചെയ്തു. മുളക്കുളം കർമ്മേൽകുന്ന് പളളിയിൽ കബറടക്കി. പൗലോസ് മാർ പക്കോമിയോസ് തിരുമേനി 1993 ഓഗസ്റ്റ് 16-നു പരുമല സെമിനാരിയിൽ വച്ച് എപ്പിസ്കോപ്പാ സ്ഥാനവും 2002 ഓഗസ്റ്റ് 22-നു മെത്രാപ്പോലീത്താ സ്ഥാനവും പ.ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതിയൻ ബാവായിൽ നിന്ന് പ്രാപിച്ചു. 2012 ഓഗസ്റ്റ് 1-നു കാലം ചെയ്തു. റാന്നി പെരിനാട് ആശ്രമത്തിൽ കബറടങ്ങി. 

മാർ ബർന്നബാസ് എന്ന പേരിൽ മെത്രാപ്പോലീത്താ സ്ഥാനം പ്രാപിച്ച ഗീവറുഗീസ് മാർ ബർന്നബാസ് ആ എപ്പിസ്കോപ്പൽ നാമം സ്വീകരിച്ച രണ്ടാമത്തെ പിതാവാണ്. അമേരിക്കൻ മെത്രാസനാധിപനായിരുന്ന മാത്യൂസ് മാർ ബർന്നബാസാണ് ആ പേരിൽ സ്ഥാനമേറ്റ ആദ്യപിതാവ്. പ. ബസേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ ബാവായിൽ നിന്ന് പഴഞ്ഞി പളളിയിൽ വച്ച് അദ്ദേഹം 1978 മെയ് 15-ാം തീയതി എപ്പിസ്കോപ്പാ സ്ഥാനവും 1981ഫെബ്രുവരി 28-നു മെത്രാപ്പോലീത്താ സ്ഥാനവും സ്വീകരിച്ചു. 2012 ഡിസംബർ 12-നു കാലം ചെയ്ത് വളയൻചിറങ്ങര പളളിയിൽ കബറടങ്ങിയിരിക്കുന്നു. 

മാർ സേവേറിയോസ് എന്ന പേരിൽ മെത്രാപ്പോലീത്താ സ്ഥാനം പ്രാപിച്ച സഖറിയ മാർ സേവേറിയോസ്, 1958-ലെ സഭായോജിപ്പിന്റെ പശ്ചാത്തലത്തിൽ പഴയ പാത്രിയർക്കീസ് കക്ഷിയിലെ (1958-നു മുമ്പുളള) ഇടവഴിക്കൽ മാർ സേവേറിയോസിനെ കൂടി ഉൾപ്പെടുത്തിയാൽ ആ പേരിൽ സ്ഥാനം പ്രാപിച്ച ആറാമത്തെ മെത്രാപ്പോലീത്തായാണ്. ഇടവഴിക്കൽ ഗീവറുഗീസ് മാർ സേവേറിയോസ് 1910 ഓഗസ്റ്റ് 28-നു അബ്ദുളള പാത്രിയർക്കീസിൽ നിന്ന് മെത്രാൻ സ്ഥാനം സ്വീകരിച്ചു. 1927 ജൂൺ 11-നു കാലം ചെയ്തു. പിന്നീട് റീത്ത് സഭയിൽ ചേർന്ന ജോസഫ് മാർ സേവേറിയോസാണ് അടുത്തതായി ആ പേര് സ്വീകരിച്ചത്. പ. ഗീവറുഗീസ് ദ്വിതിയൻ ബാവാ അദ്ദേഹത്തെ 1933 മെയ് 25-നു തിരുവല്ല ബഥനി പളളിയിയൽ വച്ച് എപ്പിസ്കോപ്പായായി വാഴിച്ചു. 1934 ജൂൺ 1-നു മെത്രാപ്പോലീത്തായുമായി. മൂന്നാമത് മാർ സേവേറിയോസ് എന്ന പേര് സ്വീകരിച്ചത് കൊച്ചി മെത്രാസനാധിപനായിരുന്ന  പൗലോസ് മാർ സേവേറിയോസായിരുന്നു. അദ്ദേഹത്തെ 1946 ഓഗസ്റ്റ് നാലിനു ഇഗ്നാത്തിയോസ് അപ്രേം പ്രഥമൻ പാത്രിയർക്കീസ് മെത്രാപ്പോലീത്തായായി വാഴിച്ചു. 1958 -ലെ സഭാ യോജിപ്പോടെ യോജിച്ച സഭയുടെ ഭാഗമായി. 1962 മാർച്ച് 17-ന് കാലം ചെയ്തു. ആർത്താറ്റ് സെ.മേരീസ് പുത്തൻപളളിയിൽ കബറടങ്ങിയിരിക്കുന്നു. അടുത്തതായി മാർ സേവേറിയോസ് എന്ന പേരോടുകൂടെ വാഴിക്കപ്പെട്ടത് യൂഹാനോൻ മാർ സേവേറിയോസായിരുന്നു. ഈ പിതാവ് 1966 ഓഗസ്റ്റ് 24-നു കോലഞ്ചേരി പളളിയിൽ വച്ച് പ. ബസേലിയോസ് ഔഗേൻ പ്രഥമൻ ബാവായാൽ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. ഇദ്ദേഹം 1990 മെയ് 16-നു കാലം ചെയ്തു. കൊരട്ടി സീയോൻ സെമിനാരിയിൽ കബറടങ്ങിയിരിക്കുന്നു.  അടുത്തതായി ഈ  പേര് സ്വീകരിച്ച പിതാവ് ഇപ്പോഴത്തെ പരിശുദ്ധ കാതോലിക്കാ ബാവാ ആയിരുന്നു;-മാത്യൂസ് മാർ സേവേറിയോസ്. 1991 ഏപ്രിൽ 30-നു പരുമല സെമിനാരിയിൽ വച്ച് പ.ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതിയൻ ബാവാ അദ്ദേഹത്തെ എപ്പിസ്കോപ്പായായി വാഴിച്ചു. 1993 സെപ്റ്റംബർ 22 -നു മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് ഉയർത്തി. കണ്ടനാട് വെസ്റ്റ് മെത്രാസനത്തിന്റെ ചുമതല വഹിക്കവേ പ.ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയൻ ബാവാ കാലം ചെയ്തതിനെത്തുടർന്ന് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ അദ്ദേഹത്തെ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. പരുമല സെമിനാരിയിൽ വച്ച് 2021 ഒക്ടോബർ 15-നു ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ എന്ന പേരിൽ അദ്ദേഹം കാതോലിക്കാ സ്ഥാനം സ്വീകരിക്കുകയും ചെയ്തു. 

ഈ ലിസ്റ്റിൽ പൗലോസ് മാർ പീലക്സിനോസ് (പിന്നീട് യാക്കോബായ വിഭാഗം ശ്രേഷ്ഠ കാതോലിക്ക), ഏബ്രഹാം മാർ സേവേറിയോസ് എന്നിവരെ കണക്കിലെടുത്തിട്ടില്ല. 1958 -നു മുമ്പ് ഇരുവിഭാഗത്തിലും വാഴിക്കപ്പെട്ടിട്ട് സഭാസമാധാനത്തിനു മുമ്പ് കാലം ചെയ്തവർ, ഓർത്തഡോക്സ് സഭയിൽ സ്ഥാനം പ്രാപിച്ചു എങ്കിലും സഭാഭൃംശം സംഭവിച്ചവർ, ഒരിക്കൽ യോജിച്ചശേഷം വീണ്ടും ഭിന്നിച്ച് പോകാത്തവർ എന്നിവരെയാണ് കണക്കിലെടുത്തിരിക്കുന്നത്.

ഒരു പാരമ്പര്യപ്രകാരം ഒരു കാതോലിക്കായോ പാത്രിയർക്കീസോ സ്ഥാനമേറ്റെടുത്ത ശേഷം നടത്തുന്ന ആദ്യ മേൽപ്പട്ടവാഴ്ചയിൽ തങ്ങളുടെ എപ്പിസ്കോപ്പൽ നാമം പുതിയതായി സ്ഥാനമേൽക്കുന്നവരിൽ ഒരാൾക്ക് നൽകാറുണ്ട്. ഇവിടെയും അത് പാലിക്കപ്പെട്ടു. ഒന്നാം കാതോലിക്കാ ബസേലിയോസ് പൗലോസ് പ്രഥമൻ സ്ഥാനമേറ്റേ ശേഷം ആദ്യം (ഏക) നടത്തിയ മേൽപ്പട്ടസ്ഥാനാഭിഷേകത്തിൽ തന്റെ എപ്പിസ്കോപ്പൽ നാമമായിരുന്ന മാർ ഈവാനിയോസ് നൽകി യുയാക്കിം മാർ ഈവാനിയോസിനെ വാഴിച്ചു. മൂന്നാം കാതോലിക്കാ ബസേലിയോസ് ഗീവറുഗീസ് ദ്വിതിയൻ ബാവ തന്റെ സ്ഥാനാരോഹണത്തിനു ശേഷം നടത്തിയ ആദ്യ വാഴ്ചയിൽ തന്റെ എപ്പിസ്കോപ്പൽ നാമമായിരുന്ന ഗ്രീഗോറിയോസ് നൽകി കുറിയാക്കോസ് മാർ ഗ്രീഗോറിയോസിനെ വാഴിച്ചു. നാലാം കാതോലിക്കാ ബസേലിയോസ് ഔഗേൻ പ്രഥമൻ തന്റെ സ്ഥാനാരോഹണത്തിനു ശേഷം നടത്തിയ ആദ്യ വാഴ്ചയിൽ തന്റെ എപ്പിസ്കോപ്പൽ നാമമായിരുന്ന തീമോത്തിയോസ് നൽകി തോമസ് മാർ തീമോത്തിയോസിനെ (പിന്നീട് ദിദിമോസ് പ്രഥമൻ ബാവാ) വാഴിച്ചു. ബസേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ ബാവാ തന്റെ സ്ഥാനാരോഹണത്തിനു ശേഷം നടത്തിയ ആദ്യ വാഴ്ചയിൽ തന്റെ എപ്പിസ്കോപ്പൽ നാമമായിരുന്ന അത്താനാസിയോസ് നൽകി യൂഹാനേ‑ാൻ മാർ അത്താനാസിയോസിനെ വാഴിച്ചു. ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതിയൻ ബാവാ തന്റെ സ്ഥാനാരോഹണത്തിനു ശേഷം നടത്തിയ ആദ്യ വാഴ്ചയിൽ തന്റെ എപ്പിസ്കോപ്പൽ നാമമായിരുന്ന കൂറീലോസ് നൽകി ഗീവറുഗീസ് മാർ കൂറീലോസിനെ വാഴിച്ചു. ബസേലിയോസ് മാർത്തോമാ ദിദിമോസ് പ്രഥമൻ ബാവാ തന്റെ സ്ഥാനാരോഹണത്തിനു ശേഷം നടത്തിയ ആദ്യ വാഴ്ചയിൽ തന്റെ എപ്പിസ്കോപ്പൽ നാമമായിരുന്ന തീമോത്തിയോസ് നൽകി മാത്യൂസ് മാർ തീമോത്തിയോസിനെ വാഴിച്ചു. ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ ബാവാ തന്റെ സ്ഥാനനാമമായിരുന്ന സേവേറിയോസ് നൽകി സഖറിയ മാർ സേവേറിയോസിനെ വാഴിച്ചു പാരമ്പര്യം പിന്തുടർന്നു. മേൽപ്പട്ടക്കാരെ വാഴിച്ച കാതോലിക്കാമാരിൽ രണ്ടണ്ടാം കാതോലിക്കാ ബസേലിയോസ് ഗീവറുഗീസ് പ്രഥമൻ ബാവ ഇത് പിന്തുടർന്നില്ല. അദ്ദേഹം നടത്തിയ മേൽപ്പട്ടവാഴ്ചയിൽ തന്റെ എപ്പിസ്കോപ്പൽ നാമമായിരുന്ന പീലക്സിനോസ് നൽകിയില്ല. പകരം ഈവാനിയോസ് നൽകി ഗീവറുഗീസ് മാർ ഈവാനിയോസിനെ വാഴിച്ചു.

Thursday, 16 June 2022

ക്രിസ്തുമാർഗത്തെ ഹൃദയങ്ങളിലേക്ക് വിറ്റവർ

വള്ളപ്പടിയിലും മലഞ്ചെരുവിലും ഒക്കെയിരുന്ന് ഒരുവൻ പറഞ്ഞ കാര്യങ്ങളാണ് പിന്നീടും ഇന്നും ലോകമൊക്കെയും ഘോഷിക്കപ്പെടുന്നതെന്ന് മനസിലാക്കുമ്പോഴാണ് ആ വാക്കുകളുടെ ചൈതന്യവും കാലാതീതസ്വഭാവവും ബോധ്യപ്പെടുന്നത്.

ക്രിസ്തുവിനു ശേഷം ആ കാലാതിവർത്തിയായ സന്ദേശങ്ങൾ ആദ്യമേ ഉൾക്കൊണ്ടതും ആദ്യമവയെ പ്രചരിപ്പിച്ചതും ആ പന്ത്രണ്ടംഗ സംഘമാണ്. ചട്ടക്കൂടിനും നിയമാവലിക്കും അകത്തിട്ട് ഞെരുക്കാത്ത ക്രിസ്തുവിനെയും അവൻ മുന്നോട്ട് വച്ച സ്നേഹമതത്തെയും പകർന്ന ഒരു സാർത്ഥവാഹക സംഘം. തിരിച്ചൊന്നും വാങ്ങാതെ അങ്ങോട്ട് ക്രിസ്തുമാർഗത്തെ ഹൃദയങ്ങളിലേക്ക് വിറ്റവർ. സ്നേഹമതത്തെ അതിൻ്റെ ആത്മാവിൽ, അതിൻ്റെ തനിമയിൽ പകർന്നു നൽകിയവർ. സ്നേഹിക്കേണ്ടത് വാക്കുകൊണ്ടും നാവു കൊണ്ടും അല്ല; പ്രവൃത്തിയിലും സത്യത്തിലുമാണെന്ന് അവരിൽ ഇളയവൻ പിന്നീട് എഴുതുക കൂടി ചെയ്തു.
വലയും വഞ്ചിയും നിറഞ്ഞിരുന്നപ്പോഴും ചുങ്കം പിരിച്ച് ഭണ്ഡാരത്തിൽ ഇടുമ്പോഴുമൊക്കെയാണ് അവരിൽ പലരും ക്രിസ്തു മാർഗത്തെ പുൽകിയത്. ആ സേഫ് സോണിൽ "നിന്ന് ഒന്നുമില്ലാത്തവൻ്റെ ''എന്നെ അനുഗമിക്കുക'' എന്ന ഫിനാൻഷ്യലി ഒട്ടുമേ സേഫ് അല്ലാത്ത ഒരു ആഹ്വാനത്തെ പിൻപറ്റാൻ അവർ തയ്യാറായത് എന്തുകൊണ്ടാണെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
'പ്രതികാരത്തിൻ്റെ ദൈവ'മെന്ന യാഥാസ്ഥിതികവും ഭീതിദവുമായ യഹൂദ ചിന്തയെ തെറിപ്പിച്ചാണ് സ്നേഹത്തിൻ്റെ ദൈവമെന്ന പനിനീരു പോലെ തെളിമയാർന്ന ഒരു സന്ദേശം ആ നസറേത്തിലെ തച്ചൻ മുന്നോട്ട് വച്ചത്. അതാകാമവരെ സ്വാധീനിച്ച ഒരു ഘടകം. രാജാക്കൻമാരുടെയും ന്യായാധിപൻമാരുടെയും പോരാട്ടക്കഥകൾക്കിടയിലേക്കാണ് ദൈവം സ്നേഹമാകുന്നു എന്നും സ്നേഹിക്കുന്നവരെല്ലാം ദൈവത്തിൻ്റെ മക്കളാകുന്നു എന്നൊക്കെ പറഞ്ഞ് അവർ ചെന്നു കയറിയത്.
പുറമേ പൊതിഞ്ഞിരിക്കുന്ന അനാവശ്യ അലങ്കാരങ്ങൾക്കും പുരോഹിത കേന്ദ്രീകൃത നിയമാവലികൾക്കും ക്രിസ്തു പറയാത്ത സങ്കല്പങ്ങൾക്കും ഒക്കെയപ്പുറത്ത് നസ്രായൻ്റെ ചിന്തകൾക്കും അവൻ്റെ മതത്തിനും ഊടും പാവും നെയ്ത് , അതിന് വെള്ളവും വളവും നൽകിയ ആ ചെറിയ സംഘത്തെ ഓർക്കുന്ന ദിനങ്ങളാണിവ. അതിലൂടെ ഓർക്കപ്പെടുന്നത് അവരുടെ ഗുരുവും നാഥനുമായവനെ തന്നെയാണ്. അവൻ്റെ അമരത്വമുള്ള ദർശനങ്ങളെയാണ്; കാലാതീതമായ ചിന്തകളെയാണ്.
ഡെറിൻ രാജു
16.06.2022

ഒരു കുളിരോർമ്മയായി തോറാന

വീണ്ടും മഴയില്ലാതെ തന്നെ ഒരു കുളിരോർമ്മയായി തോറാന. മല അതിരായുള്ള കരപ്രദേശത്തെ പണ്ടാരോ മലങ്കര എന്നു വിളിച്ചു എന്നൊരു കഥ. ആ ഭൂമികയിലേക്ക് കാതങ...