Saturday, 31 August 2024

സമാധാനവും പ്രത്യാശയും

സമാധാനത്തോളം നിർമ്മലയായ ആശംസ എന്താണുള്ളത്? അത്രത്തോളം അപരനെ, അവൻ്റെ നിലനിൽപ്പിനെ വിലമതിക്കുന്ന ഏത് മംഗളമരുളലാണുള്ളത്?

നസറേത്തിലെ സാധുബാലികയുടെ അകത്തളത്തിൽ അവളറിയാതെ കടന്നു വന്നവൻ പറഞ്ഞ ആദ്യ വാകൃത്തിലുള്ളതും ഈ ഒരാശംസയാണുള്ളത്.
''നിനക്കു സമാധാനം!''
തുടർന്നു അവൾ കേട്ട സകല വാചകങ്ങളും അവിവാഹിതയായ നിരാലംബയായ ഒരു പെൺകുട്ടിയുടെ അന്തഃകരണത്തെ കറക്കിയെറിയുവാൻ പര്യാപ്തമായിരുന്നതായിരുന്നെങ്കിലും അവൾ ആദ്യം കേട്ട വാക്ക് ഒരു ധൈര്യമായിരുന്നു; ഒരു പ്രത്യാശയായിരുന്നു. മനുഷ്യരാശിയുടെ ആകെ പ്രത്യാശാഭാരമാണ് താൻ വഹിക്കുന്നതെന്ന് യാതൊരു ബോധ്യവുമില്ലാതെയാണ്, ഒരു സമാധാനാശംസയിലും അതിനു ശേഷമവൻ പറഞ്ഞൊരു കൃപയിലും ധൈര്യപ്പെട്ട് അവൾ ഒരു നുകമെടുത്തണിഞ്ഞത്.
സമാധാനവും പ്രത്യാശയും പലപ്പോഴും പൂരകങ്ങളാണ്. ഒന്ന് ഒന്നിനെ പരിപോഷിപ്പിച്ചു കൊണ്ടേയിരിക്കും. ആ പ്രത്യാശയുടെ പുറത്താണ് അവൾ ആ വിരുന്നുശാലയിൽ ആധിപിടിച്ചോടിയവരോട് അവനെന്തെങ്കിലും പറഞ്ഞാൽ അത് ചെയ്യാൻ പറഞ്ഞത്. അവളുടെ മകനും ആ പ്രത്യാശ പകർന്നവനാണ്. രാവ്വേറെ മീൻ കിട്ടാതെ തളർന്നവരോട് ഒരിക്കൽ കൂടി ധൈര്യത്തോടെ വലയെറിയാൻ അവൻ പറഞ്ഞത് ആ പ്രത്യാശയിലാണ്. വിജനഭൂമിയിൽ അയ്യായിരം പേർക്ക് ഭക്ഷണം കണ്ടെത്താൻ അവൻ തൻ്റെ സ്നേഹിതരോട് പറഞ്ഞ ധൈര്യത്തിൻ്റെ പേരും പ്രത്യാശയെന്നാണ്. വലനിറയെ മീൻ കണ്ടവരും വിശപ്പ് മാറുവോളം ഭക്ഷണം കഴിച്ചവരും നേടിയത് ആ പ്രത്യാശയുടെ ഫലമായ സമാധാനമാണ്. ആ സമാധാനവും പ്രത്യാശയും അമ്മ മകനു നൽകി. മകൻ തന്നെ കേട്ടറിഞ്ഞു കൂടെ നടന്നവർക്കും !
ആരെങ്കിലും അവൻ്റെ കല്ലറ വാതിൽക്കൽ നിന്നു കല്ല് മാറ്റിത്തരുമെന്ന വിശ്വാസത്തിൽ സുഗന്ധതൈലമൊരുക്കി അതിരാവിലെ ഇരുട്ടുള്ളപ്പോൾ തന്നെ, കല്ലറയോളം ഓടിയെത്തുവാൻ തക്ക വിധത്തിൽ അവരുടെ പ്രത്യാശ വളരുകയും ചെയ്തു. ആത്യന്തികമായ സമാധാനമായിരുന്നല്ലോ ആ പ്രത്യശയുടെ ഫലവും!
ഡെറിൻ രാജു

Friday, 16 August 2024

ചൈതന്യവത്തായ ഒരോർമ്മ

എല്ലാ ചിത്രങ്ങളും കൈകൊണ്ട് വരയ്ക്കുന്നതല്ല!

അകക്കണ്ണുകൊണ്ട് നമ്മൾ വരയ്ക്കുന്ന ചിത്രങ്ങളുണ്ട്.
മറിയാമിനെപ്പറ്റി അത്തരം ചില ചിത്രങ്ങളുണ്ട്. ഒരു സന്ദേശവാഹകൻ അയാൾക്ക് ഒട്ടുമേ പരിചിതമല്ലാത്ത ഒരു വിധേയത്വഭാവത്തിൽ നടത്തുന്ന ഒരു അഭിസംബോധനയിലും ആഹ്വാനത്തിലും പരിഭ്രമിക്കുന്ന ഒരു നിരാലംബയായ ദേവാലയവാസിയായ ഒരു പെൺകുട്ടിയുടെ ചിത്രമാണതിൽ ആദ്യത്തേത്. പിന്നീട്, വഴിയമ്പലങ്ങളിൽ ഇടമില്ലാതെ ഒരു മുറി എവിടെങ്കിലും കണ്ടെത്താൻ പരതുന്ന ഒരു ഗർഭിണിയിൽ തുടങ്ങി വാളിൻ്റെ വായ്ത്തലകൾക്കിടയിലൂടെ ഒരു കുഞ്ഞിനെ മാറോടണച്ചോടുന്ന ഒരമ്മയിൽ തുടർന്ന എത്രയധികം ചിത്രങ്ങളാണ് മറിയാമിനെപ്പറ്റി ഓർക്കുമ്പോൾ നമ്മുടെ മുമ്പിൽ തെളിയുന്നത്? അവസാനം മതനിന്ദയും രാജനിന്ദയും ആരോപിച്ച് കൊല ചെയ്ത ഒരു വിപ്ലവകാരിയുടെ കഴുമരത്തിൻ്റെ ചുവട്ടിൽ നിന്ന ലോകപ്രകാരം ഹതഭാഗ്യയായ അവൻ്റെ അമ്മ.
ആത്മസംഘർഷങ്ങളുടെ കടലാഴങ്ങളിലും അവൾ സ്ഥിരചിത്തയായിരുന്നു. കോട്ടകൾ പോലെ തൻ്റെ മുമ്പിലുയർന്ന പ്രതിസന്ധികളേയും പരിഹാസങ്ങളെയും അവൾ എങ്ങനെയായിരിക്കും അതിജീവിച്ചിട്ടുണ്ടാകുക? ഭ്രാന്തനായ നസറേത്തുകാരൻ്റെ അമ്മയെന്ന ആക്ഷേപം എത്രവട്ടമവൾ കേട്ടിരിക്കാം. എങ്കിലും തൻ്റെ നിയോഗത്തെ അവിശ്വസിക്കാതെ തൻ്റെ വിളിയിൽ നിലനിന്ന ഒരുവൾ. ആ നിലനിൽപ്പിൻ്റെ ഫലമാണ് കാലാതിവർത്തിയായ ആ സ്മരണ. തലമുറകളുടെ പൈദാഹങ്ങളെ അടക്കിയ ഉറവ ഉദയം ചെയ്ത ഭൂമിയാണവൾ. ആ ഓർമ്മ തന്നെ ഒരു ധൈര്യമാണ്; ആനന്ദദായകമായ തെളിനീരു പോലൊരു ഓർമ്മ.
മനസ് ചഞ്ചലമാകുമ്പോൾ, ബോധ്യങ്ങളുലയുമ്പോൾ ഉറപ്പിച്ചു നിർത്തുവാനുള്ള ഒരു കടിഞ്ഞാണാണ് വിമല കന്യകയുടെ ഓർമ്മ. എക്കാലവും നിലനിൽക്കുന്ന ചൈതന്യവത്തായ ഒരോർമ്മ. ആ ജീവിതമപ്പാടെ ഒരു ധ്യാനമായിരുന്നു; പൂർണ അർഥത്തിൽ ഒരു പ്രാർഥനയായിരുന്നു. ഇരുൾ മൂടിയ നമ്മുടെ പാതയോരങ്ങളിൽ വെളിച്ചമേകി തെളിഞ്ഞ് കത്തുന്ന ഒരു വഴിവിളക്കാണത്. കാറ്റിലുലയാത്ത, മഴയിൽ കെടാത്തയൊന്ന്.
ഡെറിൻ രാജു
ആഗസ്റ്റ് 14, 2004

Monday, 12 August 2024

പുത്രാഗ്നിയിൽ എരിയാത്തോൾ | ഡെറിൻ രാജു

പുത്രാഗ്നിയിൽ എരിയാത്തോൾ എന്ന് പാശ്ചാത്യ സുറിയാനി ആരാധനാ സാഹിത്യത്തിൽ ഒരു പ്രയോഗമുണ്ട്.

മറിയാമിനെ കുറിച്ചാണ് !
സോമയാഗത്തിനു അഗ്നി സൃഷ്ടിക്കുന്നത് അരണിയുടെ രണ്ട് കട്ടകൾ കടഞ്ഞാണല്ലോ. അഗ്നിയും വിറകും പ്രായോഗികതലത്തിൽ പരസ്പരം രമ്യതയിൽ കഴിയാൻ സാധിക്കാത്തവയായിരിക്കുമ്പോഴും, അഗ്നിക്കു സ്വാഭാവികമായി അരണിയിൽ അടങ്ങുവാൻ സാധിക്കുകയില്ലെങ്കിലും അഗ്നിയെ നൽകുവാൻ അരണിയ്ക്കു സാധിക്കുന്നു. മറിയാമിൻ്റെ ചരിതവും മറ്റെന്താണ്? തൻ്റെ നിർമ്മലതയിൽ, വിധേയത്വത്തിൽ, വിനയത്തിൽ അവളൊരു അഗ്നി സൃഷ്ടിക്കുകയായിരുന്നു. അല്ലെങ്കിൽ അഗ്നി അവളിൽ നിന്നുരുവാകുകയായിരുന്നു.
യാതൊരു പ്രത്യേകതകളോ അസാധാരണത്ത്വമോ അവകാശപ്പെടാനില്ലാത്ത ഒരു ബാലിക നടന്നു കയറിയ ഔന്നത്യവും നിർമ്മിച്ചെടുത്ത ബോധ്യവും താരതമ്യങ്ങൾക്കപ്പുറമാണ്. തൻ്റെ നിഷ്കളങ്കതയിൽ, നിർമ്മലതയിൽ അവൾ നസ്രായനെ വഹിച്ചു ലോകത്തിനു നൽകുമ്പോൾ അവൻ ലോകത്തിൻ്റെ ദാഹം പരിഹരിക്കുവാൻ പര്യാപ്തമാകുന്ന നീർച്ചാലായി പരിണമിക്കുമെന്നവൾ വിചാരിക്കാൻ ഒട്ടുമേ തരമില്ല.
തൻ്റെ സന്തോഷത്തിൽ അവൾ ഒരു പ്രഖ്യാപനം നടത്തുന്നുണ്ട്. ഒരു സോഷ്യലിസ്റ്റ് പ്രഖ്യാപനം! ബലവാൻമാരെ സിംഹാസനങ്ങളിൽ നിന്നിറക്കി വിനീതരെ ഉദ്ധരിക്കുന്ന ഒരു ദിവസത്തെക്കുറിച്ചുള്ള ഒരു വിപ്ലവപ്രഖ്യാപനം. അവിടെയും അവൾ സന്തോഷിക്കുന്നതും അഭിമാനിക്കുന്നതും തൻ്റെ വിനീതാവസ്ഥയിൽ തന്നെയാണ്. തൻ്റെ ഭൗതികമായ ഒരു സ്ഥാനമോ നേട്ടമേ അവളെ സ്പർശിക്കുന്നില്ല. അതൊരു തിരഞ്ഞെടുപ്പാണ്.
കഴുകനെ പോറ്റി വളർത്തിയ പ്രാവെന്നവളെ ഒരു കവി വിശേഷിപ്പിക്കുന്നു. കവിതയുടെ അലങ്കാരപരമായ ഒരു പ്രയോഗം എന്നതിനപ്പുറം അത് അവൾ നേരിട്ട പ്രതിസന്ധിയുടെ ഒരു ചിത്രീകരണവുമാണ്. കരുതുവാനും പങ്കുവയ്ക്കുവാനും ആ വിപ്ലവകാരിയായ കഴുകനെ, നസറേത്തിലെ പരോപകാരിയായ ആ യുവാവിനെ ആദ്യം ശീലിപ്പിച്ചതവളാണ്. ആ പാഠമവൻ പഠിച്ചതുകൊണ്ടാണ് വിശന്നവരെ കണ്ടവൻ മനസിലഞ്ഞത്, കരയുന്നവരെ കണ്ടവൻ കരഞ്ഞത്, തന്നെ വേണ്ടവരുടെ മദ്ധ്യത്തിലേക്ക് അക്ഷോഭ്യനായി നടന്നടുത്തത്.
കടലുള്ളിലുറങ്ങിയ ശംഖുപോലൊരുവൾ, ഊഷരഭൂമിൽ പെയ്തിറങ്ങിയ പുതുമഴ പോലൊരുവൾ. ആ ഓർമ്മകൾ തന്നെ സൗരഭ്യദായകമാണ്. കാറ്റിൽ കെടാതെ നയിക്കുന്നൊരു വിളക്കാണ്.
12-08-2024

Thursday, 4 July 2024

കർക്കിടകത്തിലെ മഴയും കർക്കിടകത്തിലെ തോറാനയും

എത്രയെഴുതിയാലാണ് തോറാന നിറവാകുന്നത്? കർക്കിടകത്തിലെ മഴയും കർക്കിടകത്തിലെ തോറാനയും പര്യായങ്ങൾ പോലെ മലയാൺമയെ തണുപ്പിച്ച് ഒഴുകിയിട്ട് സഹസ്രാബ്ദങ്ങൾ പിന്നിടുമ്പോഴും ഒരോ മഴയും പുതുമഴയാകുന്ന ഗൃഹാതുര സ്മരണയാണ് ഓരോ തോറാനയും.

നസ്രാണികളെ ക്രിസ്തുമാർഗം പഠിപ്പിച്ച, ക്രിസ്തുവിൽ ജനിപ്പിച്ച തോമായുടെ ചാത്തമാണ്; ഓർമ്മ ദിനമാണ് പഴയ മലയാള കണക്കിൽ കർക്കിടകം 3 - ലെ തോറാന പെരുന്നാൾ. ഓർമ്മയെ കുറിക്കുന്ന ദുക്റാന (ദുക്റോനോ) എന്ന സുറിയാനി വാക്കിൻ്റെ മലയാള തദ്ഭവമാണ് തോറാന എന്നത്. നസ്രാണികളുടെ അപ്പൻ്റെ ആണ്ടാണ് തോറാന.
ഇടമുറിയാതെ ചെയ്യുന്ന മഴ മദ്ധ്യത്തിലായിരുന്നു എക്കാലവും തോറാനപ്പെരുന്നാൾ. തോറാനപ്പെരുമഴയെന്ന് മലയാളി ആ മഴയെ വിളിച്ചു. തോറാനയ്ക്ക് ആറാന ഒഴുകിപ്പോകുമെന്ന് ശൈലിയും ഉണ്ടായി. നസ്രാണികളുടെ ഏറ്റവും വലിയ പെരുന്നാൾ കർക്കിടകത്തിലെ തോമായുടെ ഉത്സവമെന്ന് ഹെർമ്മൻ ഗുണ്ടെർട്ടും എഴുതി.
എന്നാൽ കാലഗതിയിൽ കഴിഞ്ഞ നൂറു കൊല്ലത്തിനടയിൽ നസ്രാണികളുടെ ഈ പരമ്പരാഗത തീയതി ഒരു അസ്ഥി മാറ്റക്കഥയിൽ മുക്കി കൊല്ലുകയും ഡിസംബർ 21 എന്ന ലത്തീൻ തീയതി (പിൽക്കാലത്ത് അവരു പോലും ഉപേക്ഷിച്ച) ആ സ്ഥാനത്ത് കടന്നു വരികയും ചെയ്തു. 1599 - ലെ ഉദയംപേരൂർ സുന്നഹദോസ് മുതൽ ആ തീയതി അടിച്ചേൽപ്പിക്കാൻ ശ്രമം ഉണ്ടായിരുന്നെങ്കിലും അന്നുമുതൽ അതിനോട് എതിർത്ത് പോരാടുകയും ചെയ്തതുകൊണ്ടാണ് ഇന്നും തോറാന നസ്രാണിയ്ക്കു ഒരു ഓർമ്മയായെങ്കിലും നിലനിൽക്കുന്നത്.
പ്രളയത്തിനും മുക്കിത്താഴ്ത്താനാവാത്ത, കൊടുങ്കാറ്റിനും ഊതിക്കെടുത്താനാകാത്ത ബോധ്യമാണ് നസ്രാണികളുടെ തോമാവബോധം. അധീശത്വ വാഴ്ചകൾക്കോ ക്ഷാമങ്ങൾക്കോ ആ ഓർമ്മ കെടുത്താനായിട്ടില്ല. നസ്രായനെ കാണിച്ചു തന്ന, തൊട്ടറിഞ്ഞ, ഒരു ഗലീലക്കാരൻ കാതങ്ങൾക്കിപ്പുറമുള്ള ഒരു ഭൂമികയിലെ മനുഷ്യർക്കു ഒരു വിളക്കുമരമായി, ഒരു പ്രത്യാശാതുറമുഖമായി ഏതാണ്ട് രണ്ടായിരം വർഷങ്ങളായി നിലകൊള്ളുകയാണ്. അവനോടുകൂടെ മരിക്കേണ്ടതിനു നാമും പോക എന്ന് തൻ്റെ സഖാക്കളെ ധൈര്യപ്പെടുത്തിയവൻ്റെ സ്മരണ തന്നെ ഒരു ധൈര്യമാണ്. അതിനോളം വലിയ ഒരു ധൈര്യപ്പെടുത്തലും ഒരു ശിഷ്യനും ഇക്കാലത്തോളം നടത്തിയിട്ടില്ല.
മഴ പെയ്ത് കഴിഞ്ഞും മരം പെയ്യുന്നതുപോലെ തോറാനപ്പെരുമഴ ഒഴുകിപ്പോയാലും മാർത്തോമായുടെ സ്മരണ ഇടതടവില്ലാതെ ഒഴുകും. ഒഴുകിയൊഴുകി തലമുറകളെ തണുപ്പിച്ച് നസ്രായനിലേക്ക് നയിക്കുന്ന സജീവമായ ഒരു സ്മാരകശിലയായി അത് തെളിഞ്ഞ് പ്രകാശിക്കും.
ഡെറിൻ രാജു
തോറാന, 2024

Tuesday, 14 May 2024

കൂദാശകള്‍ എത്ര? | ഡെറിന്‍ രാജു

കൂദാശകൾ ഏഴെണ്ണമാണെന്നത് ഒരു പാശ്ചാത്യ ചിന്തയാണ്. 1545- 1565 വരെ കൂടിയ ട്രെൻ്റ് സുന്നഹദോസാണ് കൂദാശകൾ ഏഴെണ്ണമാണെന്ന് ആദ്യമായി പ്രഖ്യാപിച്ചത്. എന്നാൽ നമ്മെ സംബന്ധിച്ചടത്തോളം ഇപ്രകാരമൊരു ഔദ്യോഗിക ലിസ്റ്റില്ല. 

ബാർ എബ്രായ മ്നാറസ് കുദ്ശെയിൽ മാമ്മോദീസ, മൂറോൻ, പട്ടത്വം, കുർബാന, ശവസംസ്കാരം എന്നിവയെ കൂദാശകളായി പറയുമ്പോൾ സൽഗായിൽ പള്ളി കൂദാശയെക്കൂടി ഉൾപ്പെടുത്തി. അദ്ദേഹമോ മറ്റ് പിതാക്കൻമാരൊ ഏഴ് എന്ന സംഖ്യയ്ക്ക് പ്രാധാന്യം നൽകുന്നില്ല. എന്നാൽ വട്ടശേരിൽ തിരുമേനി മതോപദേശസാരങ്ങളിൽ ഏഴ് കൂദാശകൾ എന്ന് പറയുന്നുണ്ട്. ഭരണഘടനയിൽ നാലാം വകുപ്പിലും ഏഴ് കൂദാശകൾ എന്ന് രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ കുദാശകളെപ്പറ്റി ഒരു സാമാന്യ ധാരണ ഉണ്ടാക്കാൻ ഏഴ് എന്ന സംഖ്യ ഉപകരിക്കും എന്നതിനപ്പുറമായി കുദാശകളുടെ എണ്ണത്തെ ഏഴ് എന്ന് പരിമിതപ്പെടുത്തുന്നത് നമ്മുടെ പാരമ്പര്യമല്ല. ഏഴെണ്ണമായി പരിമിതപ്പെടുത്തിയാൽ പള്ളി കൂദാശയും മൂറോൻ കൂദാശയും സൈത്ത് കൂദാശയും ഒക്കെ കൂദാശയല്ലാതാകുമല്ലോ !!

മാമ്മോദീസായെ ചരിത്രപരമായി പരിഗണിച്ചാൽ അതിൽ അവസാനം കൂട്ടിച്ചേർത്ത ഒന്നാണ് മുങ്ങിയശേഷമുള്ള അഭിഷേകം (post baptismal anointing). ആദ്യം അഭിഷേകം മുങ്ങലിനു മുമ്പ് മാത്രമായിരുന്നു എന്നതിന് രണ്ടാം നൂറ്റാണ്ട് മുതൽ എങ്കിലും രേഖകൾ ഉണ്ട്. നാലാം നൂറ്റാണ്ടിൽ എണ്ണ കൂടാതെയുള്ള മുദ്രണവും ആരംഭിച്ചു. വളരെ മുമ്പ് തന്നെ മൂറോൻ കുദാശയുടെ ക്രമം ഉണ്ടായിരുന്നു എങ്കിലും 8-ാം നൂറ്റാണ്ടിനു ശേഷം മാത്രമാണ് രണ്ട് അഭിഷേകങ്ങൾക്കും (pre baptismal anointing and post baptismal anointing) രണ്ട് എണ്ണകൾ ഉപയോഗിച്ച് തുടങ്ങിയത്. ഇന്ന് മൂറോനഭിഷേകം മാമ്മോദീസായുടെ അവിഭാജ്യ ഘടകമാണ്. 

മാമ്മോദീസായിൽ നിന്ന് മാറിയ ഒരു കൂദാശയാണ് മൂറോനഭിഷേകം എന്നത് ഒരു തെറ്റിദ്ധാരണയാണ്. ചില പാശ്ചാത്യ സഭകളിൽ മാമ്മോദീസായും സ്ഥിരികരണവും (Confirmation) രണ്ടായി നടത്തുന്ന ചിന്തയിൽ നിന്ന് ഉണ്ടായതാകാം. എല്ലാ പൗരസ്ത്യ സഭകളും നമ്മളും മാമ്മോദീസായുടെ അവിഭാജ്യഘടകമായി മാത്രമാണ് മൂറോനഭിഷേകമായി കണക്കാക്കുന്നത്; വിഭിന്നമായ ഒരു കൂദാശയായിട്ടല്ല.


For more information pls refer

a) Baptism and Chrismation in the Syriac Tradition: Fr Dr. B Varghese 

b) മാമ്മോദീസാ ക്രമം: അനുഷ്ഠാനങ്ങളും വ്യാഖ്യാനങ്ങളും ചേർത്തത്: ഫാ. ഡോ. ജോൺസ് ഏബ്രഹാം കോനാട്ട്.

c) മലങ്കര ഓർത്തഡോക്‌സ് സഭാ വിജ്ഞാനകോശം.

Tuesday, 9 April 2024

അവൻ നിർമ്മിച്ച ബോധ്യങ്ങൾ ഇന്നും വെളിച്ചമാണ്

 പുതുഞായർ ആണ്.

ഞായറാഴ്ചകളുടെ അർഥം മാറിയതിനെ ഈ ദിനം കുറിക്കുന്നു. ഒരു ഉത്ഥാനം ചരിത്രഗതിയെ മാത്രമല്ല; കാലഗതിയെ തന്നെ മാറ്റിയിരിക്കുന്നു.
ആഴ്ചയുടെ ഒരു ദിവസം മാത്രമായിരുന്ന ഞായറാഴ്ച പ്രത്യാശയുടെ ഒരു ഉടുപ്പ് അണിഞ്ഞിരിക്കുന്നു. ഞായറാഴ്ച പുതിയൊരു അർഥത്തെ സ്വീകരിച്ചിരിക്കുന്നു. ഞായറാഴ്ച പുതിയതായിരിക്കുന്നു. തൻ്റെ വീണ്ടെടുപ്പുകാരൻ ജീവിച്ചിരിക്കുന്നു എന്ന് ഒരു മനുഷ്യൻ സഹസ്രാബ്ദത്തിനു അപ്പുറം പാടിപ്പറഞ്ഞതിനു ഒരു അർഥമുണ്ടായത് ഞായറാഴ്ചയാണ്.
വാതിലുകൾ പൂട്ടി മുറിക്കകത്ത് ഇരുന്ന ഒരു കൂട്ടത്തിനു പ്രത്യാശ പകർന്നു അവരുടെ ഗുരു കടന്നു വരുമ്പോൾ നീങ്ങുന്നത് ഭയമാണ്. മോർ വാലോഹ് എന്ന് പറഞ്ഞു അതിൽ ഒരുവൻ പ്രഖ്യാപിച്ചത് ഒരു ബോധ്യമായിരുന്നു. കാലവും സമയവും നിർമ്മിച്ചെടുത്ത ഒരു ബോധം. ആ ബോധ്യത്തിൻ്റെ ഉറപ്പിന്മേലാണവർ സാമ്രാജ്യങ്ങളോട് എതിർത്തത്; നസറായൻ്റെ സ്നേഹമതത്തെ ലോകത്തിനു പകരമൊന്നും വാങ്ങാതെ വിറ്റത്.
നസറായനെ തൊട്ടറിഞ്ഞവനെ ഓർക്കുന്ന ഒരു ദിനം കൂടിയാണിന്ന്.
അവൻ നിർമ്മിച്ച ബോധ്യങ്ങൾ ഇന്നും വെളിച്ചമാണ്;
പ്രത്യാശയാണ്;
തെളിനീരൊഴുകുന്നൊരു പുഴയാണ്;
അത് തലമുറകളുടെ ദാഹം തീർത്തൊഴുകുകയാണ്;
അനസ്യൂതം..
ഡെറിൻ രാജു
പുതുഞായർ 2024

Thursday, 28 March 2024

അന്തിമ പെസഹായോട് ചെയ്ത‌ത്... | ഡെറിൻ രാജു

പെസഹാ വ്യാഴാഴ്‌ച രാത്രി നമസ്‌കാരത്തിൻ്റെ ഒന്നാം കൗമായുടെ അവസാന ഗീതമാണ് തുബൈക്ക് ഒ‌ലോക്... എന്ന് സുറിയാനിയിൽ ആരംഭി ക്കുന്ന അന്തിമ പെസഹാ സന്ധ ഭാഗ്യം എന്ന ഗീതം. എം.ഓ.സി പബ്ലിക്കേഷൻസ് 2006-ലും 2011-ലും പ്രസിദ്ധീകരിച്ച ഈ ഗീതത്തിന്റെ അവസാന വരിയിൽ വന്ന വ്യത്യാസം ശ്രദ്ധിക്കുക.

സോദരമകുടം-പുഷ്പകചക്രം

സു-തനൊടു ചേർത്തോ-രി-ടമേ! ഭാഗ്യം സൗരഭ്യത്താ-തിലൊരു കുസുമം സ-വിശേഷമതാം-നി-ശ്ചല കുസുമം കുസുമങ്ങൾ സർവം ശ്രേ-ഷ്ഠം പാവനമാം കുസുമം വീ-ണു സൗരഭ്യം പൊയ്പ്‌പോയ് 

(2006 പതിപ്പ്- അതിനു മുമ്പുള്ള പതിപ്പുകളിലും)

സോദരമകുടം-പുഷ്പകചക്രം സു-തനൊടു ചേർത്തോ-രി-ടമേ! ഭാഗ്യം സൗരഭ്യത്താ-തിലൊരു കുസുമം സ-വിശേഷമതാം-നി-ശ്ചല കുസുമം കുസുമങ്ങൾ സർവം ശ്രേ-ഷ്ഠം പാവനമാം കുസുമം വീ-ണു പങ്കിലമായൊരു കുസുമം വീണു സൗ-രഭ്യം പൊയ്‌പോയ് 

(2011 പതിപ്പ്- അതിനു ശേഷമുള്ള പതിപ്പുകളിലും)

2006 പതിപ്പിൽ അവസാന വരിയിൽ പരിശുദ്ധമായ ഒരു പൂവ് വീണു. അതിന്റെ സുഗന്ധം നഷ്ടപ്പെടുത്തി എന്നാണ്. എന്നാൽ 2011 -ലെ പതിപ്പിലേക്ക് വരുമ്പോൾ പരിശുദ്ധ മായ ഒരു പൂവ് വീണു, അശുദ്ധമായ ഒരു പൂവ് വീണു. അതിന്റെ സുഗന്ധം നഷ്ടപ്പെടുത്തി എന്നാകുന്നു. ഇവിടെ രണ്ട് പൂവുകളെക്കുറിച്ചാണ് പറയുന്നത്. അല്ലാതെ ഒരു പൂവിന് പാവന വും പങ്കിലവുമാകാൻ കഴിയില്ലല്ലോ. എന്താണ് മൂലഭാഷയിൽ കാണുന്നത് എന്നു നോക്കാം.

ܟܰܕ ܟܽܠܗܽܘܢ ܦܰܩ̈ܚܶܐ ܗܰܘܘ ܡܫܰܒ̈ܚܶܐ

ܗܰܒܳܒܳܐ ܩܰܕܺܝܫܳܐ ܪܓܺܝܓ ܗܘܐ

ܢܦܰܩ ܡܶܢ ܬܰܡܳܢ. ܙܺܝܙܳܢܳܐ ܡܙܰܗܡܳܐ

ܘܥܰܡܶܗ ܢܦܰܩ ܪܺܝܚܶܗ܀

(തർജമ: എല്ലാ പുഷ്‌പങ്ങളും മഹത്തരങ്ങളായിരുന്നെങ്കിലും ഒരു പരിശുദ്ധവും ആഗ്രഹിക്കത്തക്ക തു (സുന്ദരവുമായ പുഷ്പം വീണു കളയോട് ചേരുകയും അതിന്റെ സൗരഭ്യം നഷ്ടപ്പെടുത്തു കയും ചെയ്തു.)

ബഹു. ഡോ. ബേബി വറുഗീസച്ചൻ തർജമ ചെയ്‌തതും എം. ഓ. സി പ്രസിദ്ധീകരിച്ചതുമായ Prayers of the Holy week (2011)' എന്ന പുസ്‌തകത്തിൽ കാണുന്ന തർജമ: Though all were glorious flowers, one holy and beautiful flower left and (associated to) 'stinking tare' and lost its fragrance. ഇവിടെയെങ്ങും പൂവ് അശുദ്ധമായതാണെന്ന സൂചനയോ പ്രയോഗമോ ഇല്ല. മറിച്ച് പരിശുദ്ധമായ പൂവ് തന്നെയാണെന്ന് വ്യക്തമാക്കുന്നുമുണ്ട്.

ശ്ലീഹൻമാരുടെ വിശുദ്ധ പദവിയിൽ നിന്ന് യൂദാ താഴേക്ക് പതിക്കുകയും ക്രൂശക രോട് (കളകളോട്) ചേർന്ന് അവൻ്റെ സൗരഭ്യം നഷ്ടപ്പെടുത്തി എന്നുമാകാം ഈ ഭാഗം സൂചിപ്പിക്കുന്നത്. കള എന്നതിനു സുറിയാനിയിൽ ഉപയോഗിച്ചിരിക്കുന്ന പദം കർത്താവ് സ്വർഗരാജ്യത്തെക്കുറിച്ച് പറഞ്ഞ ഉപമയിൽ ദുഷ്ടൻ വിതച്ച കളയെ സൂചിപ്പിക്കുവാൻ സുറിയാനി ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന അതേ പദമാണ് (മത്തായി 13:25).

MGOCSM പ്രസിദ്ധീകരിച്ചിരുന്ന സമയത്തെ (1985 നു മുമ്പ്) ചില പതിപ്പുകളിലും പങ്കിലമായൊരു കുസുമം വീണു എന്നുണ്ട്. ഒരുപക്ഷേ അത് തെറ്റായതിനാൽ ഇടക്കാലത്ത് മാറ്റിയത് പിന്നീട് പഴയ പുസ്തകം വച്ച് പ്രൂഫ് നോക്കിയപ്പോൾ തിരികെ എത്തിയതാകും. ചുരുക്കത്തിൽ പങ്കിലമായൊരു കുസുമം വീണു എന്ന് 2011 മുതലെങ്കിലുമുളള പതിപ്പുകളിൽ ചേർത്തിരിക്കുന്ന വരി ആശയത്തോടോ മൂലഭാഷയോടോ ചേർന്നു പോകുന്ന ഒന്നല്ല. കൃത്യമായ അന്വേഷണമോ പഠനമോ നടത്താതെ ചേർത്ത ഒരു വരിയാണിത്. അങ്ങനെ ചേർത്ത വരി അതിനു മുമ്പു വരുന്ന വരിയോടു പോലും ചേർന്നു പോകുന്നതുമല്ല. പങ്കിലമായ അവസ്ഥയിലേക്ക് പരിശുദ്ധമായ പുഷ്പം എത്തിയെന്ന ആശയം നൽകുവാൻ സാധിച്ചിരുന്നെങ്കിലും നന്നാകുമായിരുന്നു. ആരാധനാക്രമങ്ങൾ പരിഷ്ക്കരിക്കുന്നത് കൂടുതൽ അവധാനതയോടെ ചെയ്യണമെന്നത് ഈ പരിഷ്ക്കാരം ഓർമ്മിപ്പിക്കുന്നു.

ഒരു കുളിരോർമ്മയായി തോറാന

വീണ്ടും മഴയില്ലാതെ തന്നെ ഒരു കുളിരോർമ്മയായി തോറാന. മല അതിരായുള്ള കരപ്രദേശത്തെ പണ്ടാരോ മലങ്കര എന്നു വിളിച്ചു എന്നൊരു കഥ. ആ ഭൂമികയിലേക്ക് കാതങ...