Friday, 9 December 2022

ഒരു ചെറിയ മനുഷ്യൻ | ഡെറിൻ രാജു

 നിർമ്മമത കണ്ടെത്തപ്പെടാവുന്ന ഒരു മനുഷ്യൻ. അല്ലെങ്കിൽ തന്നെ നസ്രായനെ അടി മുതൽ മുടിവരെ പിന്തുടർന്നവൻ അങ്ങനെ ആകാതിരിക്കുന്നതെങ്ങനെ?

നമുക്കൊക്കെയും ഒരു വലിയ സമസ്യയായി, അതേസമയം ഇങ്ങനെയും ജീവിക്കാമെന്ന ഒരു മാതൃകയെ വച്ചിട്ടും കടന്നുപോയ ഒരു സന്യാസി. ഒരേ സമയം കണ്ട് കീഴടക്കാൻ ആഗ്രഹിക്കുകയും അതേ സമയം ഉയരത്തിന്റെ ഗരിമ കണ്ട് ഭയന്ന് മാറാനും തോന്നിപ്പിക്കുന്ന മഹാശൈലത്തെ അനുസ്മരിപ്പിച്ച ഒരു ചെറിയ മനുഷ്യൻ.
നടപടികളുടെ പുസ്തകത്തിൽ ഒരു ബർന്നബാസ് ഉണ്ടല്ലോ! തനിക്കുണ്ടായിരുന്ന സ്ഥലം വിറ്റ് അതിന്റെ പണം ശിഷ്യൻമാരെ ഏൽപ്പിച്ച ഒരുവൻ. മനുഷ്യരെയും അവരുടെ ഹൃദയങ്ങളെയും മാത്രം നേടിയ, ഉടയതമ്പുരാനല്ലാതെ മറ്റൊരു സമ്പാദ്യവും സ്വരൂപിക്കാതെ കടന്നുപോയ ഒരു ബർന്നബാസ് ഇവിടെയും ഉണ്ടായിരുന്നു എന്ന് ഓർമപ്പെടുത്തുന്ന ഒരു ശ്രാദ്ധദിനം കൂടി കടന്നുപോവുകയാണ്.
പൗലോസ് ഒരിക്കൽ എഴുതിയിട്ടുണ്ട്; ഉയർന്നതോ താഴ്ന്നതോ ആയ ഏത് അവസ്ഥയിലും ജീവിക്കാൻ തനിക്ക് സാധിക്കുമെന്ന്. ഇവിടെ ഒരു പടി കൂടി കടന്ന് എവിടെയും തുല്യനിലയിൽ നില കൊള്ളാൻ സാധിക്കുമെന്ന് തന്റെ ജീവിതം വഴി കാണിച്ചു തന്ന ഒരു മനുഷ്യൻ. പ്രയാസപ്പെടുന്നവരെയും ഭാരപ്പെടുന്നവരെയും ആ വലിയ തച്ചൻ കാണിച്ച അനുകമ്പയിൽ തന്നെ ചേർത്ത് പിടിച്ച ഒരുവൻ. അവരുടെ പ്രയാസങ്ങൾക്ക് തന്റെ പരിമിതികൾക്കപ്പുറമായ പരിഹാരം കണ്ടെത്തിയ ഒരു മനുഷ്യൻ.
സജീവത ഓർമ്മകൾക്ക് വഴിമാറിയിട്ട് ഒരു ദശാബ്ദം പിന്നിടുകയാണ്. എങ്കിലും ഈ കാലത്തേക്ക് സ്പന്ദിക്കുന്ന ഒരു ദിശാസൂചിയായി മരമണിഞ്ഞ ആ മുനിയുടെ ഓർമ്മകൾ സജീവവും ചൈതന്യവത്തുമായി നിലകൊള്ളുന്നു. നമ്മുടെ നിലപാടുകളെയും മുൻഗണനകളെയും അത് കുത്തി നോവിക്കുന്നു.

09-12-2022

Wednesday, 3 August 2022

കൂട്ടു ട്രസ്റ്റിമാരുടെ കാലാവധി 5 വർഷമാക്കിയത് എന്ന്? | ഡെറിന്‍ രാജു

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ്റെ കാലാവധി 5 വർഷമാക്കിയത് 2002 ൽ. കൂട്ടു ട്രസ്റ്റിമാരുടെ കാലാവധി 5 വർഷമാക്കിയത് 2006-ൽ.

25-3 -1996, 5-2-1997 എന്നീ തീയതികളിലെ ഉത്തരവുകളിലൂടെ സുപ്രീം കോടതി ഭേദഗതി ചെയ്തത് 46, 71 വകുപ്പുകളാണ്. അത് മാനേജിംഗ് കമ്മറ്റിയുടെയും അസോസിയേഷൻ്റെയും കാലാവധി 5 വർഷമാക്കി. ജനപ്രാതിനിധ്യമനുസരിച്ച് 1 മുതൽ 10 വരെ അംഗങ്ങൾ മെത്രാസന പൊതുയോഗത്തിലും അസോസിയേഷനിലും ഇടവകയെ പ്രതിനിധീകരിക്കും എന്നിവയായിരുന്നു.

93-ാം വകുപ്പാണ് കൂട്ടുട്രസ്റ്റിമാരുടേത്. അതിൽ സുപ്രീംകോടതി ഇടപെട്ടില്ല.  അതുകൊണ്ടാണ് 2002-ൽ മാനേജിംഗ് കമ്മറ്റിയെ തെരഞ്ഞെടുത്തപ്പോൾ കൂട്ടു ട്രസ്റ്റിമാരെ തെരഞ്ഞെടുക്കാതിരുന്നത്. 80-ൽ തെരഞ്ഞെടുക്കപ്പെട്ട അയ്മേനി ട്രസ്റ്റിയും 87-ൽ തെരഞ്ഞെടുക്കപ്പെട്ട വൈദിക ട്രസ്റ്റിയും തുടരുകയായിരുന്നു.

കൂട്ടു ട്രസ്റ്റിമാരുടെ വകുപ്പിൽ  ഭേദഗതി വരുന്നത് 2006-ലാണ്. 6, 7, 84, 103,110,  തുടങ്ങിയ വകുപ്പുകൾക്കൊപ്പം 93-ഉം അത്തവണ ഭേദഗതി ചെയ്തു. വകുപ്പ് 135 കൂട്ടിച്ചേർത്തതും ആ പ്രാവശ്യമാണ്.

അതിന് മുമ്പ് തന്നെ വൈദിക ട്രസ്റ്റിയുടെ നിര്യാണത്തെ തുടർന്ന് 2004-ൽ വൈദിക ട്രസ്റ്റിയുടെ തിരഞ്ഞെടുപ്പ് നടന്നിരുന്നു. അത്തവണത്തെ നോട്ടീസ് കൽപ്പനയിൽ നിലവിലുള്ള അസോസിയേഷൻ്റെ കാലാവധിയിലേക്കാണ് തെരഞ്ഞെടുപ്പ് എന്ന് ഭേദഗതി വരുന്നതിനു മുമ്പ് തന്നെ ചേർക്കുകയും ചെയ്തു.

Friday, 29 July 2022

സ്ഥാനാഭിഷിക്തനാകുന്നത് ആദ്യത്തെ സ്തേഫാനോസ് | ഡെറിൻ രാജു

സ്ഥാനാഭിഷിക്തനാകുന്നത് ആദ്യത്തെ സ്തേഫാനോസ്, രണ്ടാമത്തെ ബർന്നബാസ്, മൂന്നാമത്തെ പക്കോമിയോസ്, നാലാമത്തെ തെയോഫിലോസ്, അഞ്ചാമത്തെ പീലക്സിനോസ്, ആറാമത്തെ ഈവാനിയോസ്, സേവേറിയോസ്.

പതിനെട്ടാം നൂറ്റാണ്ട് മുതലാണ് മലങ്കര സഭയിലെ മേൽപ്പട്ടക്കാർ ഗ്രീക്ക് നാമങ്ങൾ സ്വീകരിച്ചു തുടങ്ങിയത്. അന്ത്യോഖ്യൻ സഭയുമായിട്ടുളള ബന്ധമാണ് ഗ്രീക്ക് പേരുകൾ നമ്മെ പരിചയപ്പെടുത്തിയത്. അതിനു മുമ്പ് നമുക്ക് ബന്ധമുണ്ടായിരുന്ന പേർഷ്യൻ സഭയിൽ മെത്രാപ്പോലീത്താമാർ ഗ്രീക്ക് നാമങ്ങൾ സ്വീകരിച്ചിരുന്നില്ല. അവർ മാർ യൗസേഫ്, മാർ അബ്രഹാം തുടങ്ങിയ പേരുകളായിരുന്നു ഉപയോഗിച്ചിരുന്നത്. ആ ഒരു പരിചയത്തിന്റെ കൂടി പിൻബലത്തിലാകാം 1653-ൽ തോമാ അർക്കദിയാക്കോൻ മെത്രാൻ സ്ഥാനം ഏറ്റപ്പോൾ മാർത്തോമാ എന്ന പേര് സ്വികരിച്ചത്. 1770-ൽ മാർത്തോമാ ആറാമനു വീണ്ടും പട്ടം കൊടുത്ത സന്ദർഭത്തിലാണ് മാർ ദീവന്നാസിയോസ് എന്ന ഗ്രീക്ക്  പേര് മലങ്കര പരിചയപ്പെടുന്നത്. എങ്കിലും മാർത്തോമാ ഏഴാമൻ മുതൽ ഒമ്പതമാൻ വരെയുളളവർ പഴയ രീതി തന്നെ തുടർന്നു. തൊഴിയൂർ മെത്രാൻമാർ വാഴിക്കപ്പെട്ടതും അവർ മുഖേന പുലിക്കോട്ടിൽ ഇട്ടൂപ്പ് റമ്പാൻ മാർ ദീവന്നാസിയോസ് എന്ന പേര് സ്വീകരിച്ചതും തുടർന്നുളളവർ ആ പതിവ് സ്വീകരിക്കുകയും ചെയ്തതോടെ ഗ്രീക്ക് പേരുകൾ സ്വീകരിക്കുന്ന പതിവ് നിലവിൽ വന്നു. 1875-ൽ മലങ്കരയിലെത്തിയ പത്രോസ് തൃതിയൻ പാത്രിയർക്കീസ് ഏഴ് പേർക്ക് മെത്രാൻ സ്ഥാനം നൽകിയതോടെ കൂടുതൽ പേരുകൾ മലങ്കരയ്ക്ക് പരിചയമായി. പഴഞ്ഞി പളളിയിൽ വച്ച് 2022 ജൂലൈ 28-നു മെത്രാപ്പോലീത്താമാരായി വാഴിക്കപ്പെട്ട ഏഴ് പേരുകൾ നേരത്തെ ആർക്കെല്ലാം നൽകിയിരുന്നു എന്നുളള  ലഘുചരിത്രമാണ് ഈ ലേഖനം.

മലങ്കര സഭയിൽ സ്തേഫാനോസ് എന്ന എപ്പിസ്കോപ്പൽ നാമം സ്വീകരിക്കുന്ന ആദ്യത്തെ മേൽപ്പട്ടക്കാരനാണ് ഏബ്രഹാം മാർ സ്തേഫാനോസ്. നടപടികളുടെ പുസ്തകം ആറാം അദ്ധ്യാത്തിൽ ഏഴ് ശെമ്മാശൻമാരിൽ ഒന്നാമനായി പേര് പറയപ്പെട്ടിരിക്കുന്ന മാർ സ്തേഫാനോസ് ഏഴ് മേൽപ്പട്ടക്കാരിൽ ആദ്യത്തെ പേരായി വിളിക്കപ്പെട്ടിരിക്കുന്നു.

മാർ ഈവാനിയോസ് എന്ന പേരിൽ മെത്രാപ്പോലീത്ത സ്ഥാനം പ്രാപിച്ച തോമസ് മാർ ഇൗവാനിയോസ് പിതാവ് ആ പേര് സ്വീകരിച്ച ആറാമത്തെ മേൽപ്പട്ടക്കാരനാണ്. ഒന്നാം കാതോലിക്കാ ആയിരുന്ന ബസേലിയോസ് പൗലോസ് പ്രഥമനാണ് ഈ പേര് ആദ്യമായി സ്വീകരിച്ചത്. പത്രോസ് തൃതിയൻ പാത്രിയർക്കീസ് 1877 മെയ് 17-നു ചിറളയം പളളിയിൽ വച്ച് അദ്ദേഹത്തെ മേൽപ്പട്ടക്കാരനായി വാഴിച്ചു. കണ്ടനാട് മെത്രാസനത്തിന്റെ അധിപനായിരുന്ന അദ്ദേഹത്തെ പരിശുദ്ധ സഭ 1912 സെപ്റ്റംബർ 15-നു കാതോലിക്ക സ്ഥാനത്തേക്ക് ഉയർത്തി. 1913 മെയ് 3-നു കാലം ചെയ്തു; പാമ്പാക്കുട ചെറിയ പളളിയിൽ കബറടങ്ങി. യുയാക്കീം മാർ ഈവാനിയോസായിരുന്നു രണ്ടാമതായി ഈ പേര് സ്വീകരിച്ചത്. ബസേലിയോസ് പൗലോസ് പ്രഥമൻ ബാവായും അബ്ദേദ് മശിഹാ പാത്രിയർക്കീസും ചേർന്ന് ചെങ്ങന്നൂർ പഴയ സുറിയാനി പളളിയിൽ വച്ച് 1913 ഫെബ്രുവരി 9-നു യുയാക്കീം മാർ ഈവാനിയോസിനെ മേൽപ്പട്ടക്കാരനായി വാഴിച്ചു. അദ്ദേഹം 1925 ജൂൺ 6-നു കാലം ചെയ്തു. പരുമല സെമിനാരിയിൽ കബറടങ്ങി. മൂന്നാമത്തെ ഈവാനിയോസായി ബഥനിയുടെ ഗീവറുഗീസ് മാർ ഈവാനിയോസിനെ 1925 മെയ് 1-നു ബസേലിയോസ് ഗീവറുഗീസ് പ്രഥമൻ ബാവാ വാഴിച്ചു. റീത്ത് സഭാ സ്ഥാപിച്ച് അദ്ദേഹം സഭ വിട്ടു പോയി. മാത്യൂസ് മാർ ഈവാനിയോസിനെ പ. ഗീവറുഗീസ് ദ്വിതിയൻ ബാവാ 1953 മെയ് 15-നു കോട്ടയം ഏലിയാ ചാപ്പലിൽ വച്ച് എപ്പിസ്കോപ്പായായി പട്ടം കെട്ടി. 1959 ജൂലൈ 12-നു മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് അദ്ദേഹം ഉയർത്തപ്പെട്ടു. കോട്ടയം ഇടവകയുടെ മെത്രാപ്പോലീത്തായായിരുന്ന പിതാവ് 1980 ഓഗസ്റ്റ് 31-നു കാലം ചെയ്തു. പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ കബറടങ്ങി. കോട്ടയത്തിന്റെ തന്നെ മെത്രാപ്പോലീത്തായായിരുന്ന ഗീവറുഗീസ് മാർ ഈവാനിയോസാണ് ഈവാനിയോസ് എന്ന നാമം സ്വീകരിച്ച അഞ്ചാമത്തെ പിതാവ്. പ. ബസേലിയോസ് മാത്യുസ് പ്രഥമൻ ബാവാ 1985 മെയ് 15-നു മാവേലിക്കര പുതിയകാവ് പളളിയിൽ വച്ച് അദ്ദേഹത്തെ എപ്പിസ്കോപ്പായായി വാഴിച്ചു. 1991 ഒക്ടോബർ 25-നു അദ്ദേഹം മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. 2013 ഏപ്രിൽ 12-നു കാലം ചെയ്ത് ഞാലിയാകുഴി മാർ ബസേലിയോസ് ദയറായിൽ കബറടങ്ങി. 

യാക്കോബ് മാർ തെയോഫിലോസ്, ഫിലിപ്പോസ് മാർ തെയോഫിലോസ്, സഖറിയാസ് മാർ തെയോഫിലോസ് എന്നിവർക്ക് ശേഷം ദൈവസ്നേഹിതൻ എന്നർഥമുളള തെയോഫിലോസ് എന്ന നാമം സ്വീകരിക്കുന്ന നാലാമത്തെ പിതാവാണ് ഗീവറുഗീസ് മാർ തെയോഫിലോസ്. പ.ബസേലിയോസ് ഗീവറുഗീസ് ദ്വിതിയൻ ബാവാ യാക്കോബ് മാർ തെയോഫിലോസിനെ 1929 ഫെബ്രുവരി 16-നു മേൽപ്പട്ടസ്ഥാനത്തേക്ക് ഉയർത്തി. എന്നാൽ പിന്നീട് ബഥനിയുടെ മാർ ഈവാനിയോസ് റീത്ത് സഭ ഉണ്ടാക്കിയപ്പോൾ ഇദ്ദേഹവും മാർ ഇൗവാനിയോസിനെ പിൻപറ്റി സഭ വിട്ടു പോയി. ബോംബെ മെത്രാസനാധിപനായിരുന്ന ഫിലിപ്പോസ് മാർ തെയോഫിലോസ് 1966 ഓഗസ്റ്റ് 24-നു കോലഞ്ചേരി പളളിയിൽ വച്ച് പ. ബസേലിയോസ് ഔഗേൻ പ്രഥമൻ ബാവായിൽ നിന്ന് മെത്രാപ്പോലീത്താ സ്ഥാനം പ്രാപിച്ചു. 1997 സെപ്തംബർ 28-നു കാലം ചെയ്തു. ആലുവാ തൃക്കുന്നത്ത് സെമിനാരിയിൽ കബറടങ്ങി. 2005 മാർച്ച് 5-ാം തീയതി പരുമല സെമിനാരിയിൽ വച്ചാണ് സഖറിയാസ് മാർ തെയോഫിലോസ് പ. ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതിയൻ ബാവായിൽ നിന്ന് എപ്പിസ്കോപ്പാ സ്ഥാനം പ്രാപിച്ചത്. 2006 ഫെബ്രുവരി 23 -നു മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് അദ്ദേഹം ഉയർത്തപ്പെട്ടു. മലബാർ മെത്രാസനാധിപനായിരുന്ന അദ്ദേഹം 2017 ഒക്ടോബർ 24-നു കാലം ചെയ്ത് കോയമ്പത്തൂർ തടാകം ആശ്രമത്തിൽ കബറടങ്ങിയിരിക്കുന്നു. 

ഗീവറുഗീസ് മാർ പീലക്സിനോസ്, തൊഴിയൂർ സഭയിലെ പിതാക്കൻമാരായ സ്കറിയാ മാർ പീലക്സിനോസ്, ഇടക്കാലത്ത് മലങ്കര മെത്രാപ്പോലീത്താ സ്ഥാനം വഹിച്ച കിടങ്ങൻ ഗീവറുഗീസ് മാർ പീലക്സിനോസ് എന്നിവരെ ഒഴിവാക്കിയാൽ  മാർ പീലക്സിനോസ് എന്ന പേരിൽ മലങ്കരസഭയിൽ മേൽപ്പട്ടസ്ഥാനം സ്വീകരിച്ച അഞ്ചാമത്തെ പിതാവാണ്. തൊഴിയൂലെ മേൽപ്പറഞ്ഞ പിതാക്കൻമാരെ പട്ടികയിൽ നിന്ന് മാറ്റിയാൽ രണ്ടാം കാതോലിക്കാ പ.ബസേലിയോസ് ഗീവറുഗീസ് പ്രഥമനാണ് മാർ പീലക്സിനോസ് എന്ന പേര് ആദ്യമായി സ്വീകരിച്ചത്. ബസേലിയോസ് പൗലോസ് പ്രഥമൻ ബാവായും അബ്ദേദ് മശിഹാ പാത്രിയർക്കീസും  ചേർന്ന് 1913 ഫെബ്രുവരി  9-നു ഗീവറുഗീസ് മാർ പീലക്സിനോസ് എന്ന പേരിൽ അദ്ദേഹത്തെ യുയാക്കീം മാർ ഈവാനിയോസിനൊപ്പം ചെങ്ങന്നൂർ പഴയ സുറിയാനി പളളിയിൽ വച്ച് മേൽപ്പട്ടക്കാരനായി വാഴിച്ചു. പരിശുദ്ധ സഭ അദ്ദേഹത്തെ 1925 ഏപ്രിൽ 30-നു പൗരസ്ത്യ കാതോലിക്കാ സ്ഥാനത്തേക്ക് ഉയർത്തി. 1928 ഡിസംബർ 17-നു അദ്ദേഹം കാലം ചെയ്തു. വാകത്താനം വളളിക്കാട്ട് ദയറായിൽ കബറടക്കി. പുത്തൻകാവിൽ കൊച്ചുതിരുമേനി എന്ന അപരാഭിധാനത്തിൽ അറിയപ്പെട്ട തുമ്പമൺ മെത്രാസനാധിപനായിരുന്ന ഗീവറുഗീസ് മാർ പീലക്സിനോസായിരുന്നു അടുത്തതായി ഇൗ പേര് സ്വീകരിച്ചത്. അദ്ദേഹത്തെ പ.ബസേലിയോസ് ഗീവറുഗീസ് ദ്വിതിയൻ ബാവാ 1930 നവംബർ 3-നു മേൽപ്പട്ടക്കാരനായി പട്ടംകെട്ടി. 1934 ജൂൺ 1-നു മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. 1951 ഏപ്രിൽ 17-നു കാലം ചെയ്തു. പുത്തൻകാവ് പളളിയിൽ കബറടക്കി. തുമ്പമൺ മെത്രാസനത്തിന്റെ അധിപനായിരുന്ന ദാനിയേൽ മാർ പീലക്സിനോസ് പിതാവാണ് മാർ പീലക്സിനോസ് എന്ന നാമം അടുത്തതായി സ്വീകരിച്ചത്. അദ്ദേഹത്തെ പ. ഗീവറുഗീസ് ദ്വിതിയൻ ബാവാ കോട്ടയം മാർ ഏലിയാ ചാപ്പലിൽ വച്ച് 1953 മെയ് 15-നു എപ്പിസ്കോപ്പായായി പട്ടം കെട്ടി. 1959 ജൂലൈ 12-നു മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് അദ്ദേഹം ഉയർത്തപ്പെട്ടു. 1990 ഡിസംബർ 13-നു കാലം ചെയ്തു. പത്തനംതിട്ട ബേസിൽ ദയറായിൽ കബറടങ്ങിയിരിക്കുന്നു. അടുത്തതായി മാർ പീലക്സിനോസ് എന്ന നാമം സ്വീകരിച്ചത് ഡൽഹി മെത്രാസനാധിപനായിരുന്ന ഇയ്യോബ് മാർ പീലക്സിനോസായിരുന്നു. പ.ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതിയൻ ബാവാ അദ്ദേഹത്തെ 1991 ഏപ്രിൽ 30-നു പരുമല സെമിനാരിയിൽ വച്ച് എപ്പിസ്കോപ്പായായി വാഴിച്ചു. 2002 ഓഗസ്റ്റ് 27-നു മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് ഉയർത്തി. 2011 നവംബർ 20-നു അദ്ദേഹം കാലം ചെയ്തു. പത്തനാപുരം മൗണ്ട് താബോർ ദയറാ ചാപ്പലിൽ കബറടക്കി. 

ഗീവറുഗീസ് മാർ പക്കോമിയോസ്, പക്കോമിയോസ് എന്ന നാമം സ്വീകരിച്ച മൂന്നാമത്തെ മേൽപ്പട്ടക്കാരനാണ്. കണ്ടനാട് ഇടവകയുടെ മെത്രാപ്പോലീത്താ ആയിരുന്ന ജോസഫ് മാർ പക്കോമിയോസ്, മാവേലിക്കരയുടെ മെത്രാപ്പോലീത്താ ആയിരുന്ന പൗലോസ് മാർ പക്കോമിയോസ് എന്നിവരായിരുന്നു മുൻഗാമികൾ. പ. ബസേലിയോസ് ഔഗേൻ പ്രഥമൻ ബാവായാൽ ജോസഫ് മാർ പക്കോമിയോസ് 1975  ഫെബ്രുവരി  16-നു നിരണം പളളിയിൽ വച്ച് മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. 1991 ഓഗസ്റ്റ് 18-നു കാലം ചെയ്തു. മുളക്കുളം കർമ്മേൽകുന്ന് പളളിയിൽ കബറടക്കി. പൗലോസ് മാർ പക്കോമിയോസ് തിരുമേനി 1993 ഓഗസ്റ്റ് 16-നു പരുമല സെമിനാരിയിൽ വച്ച് എപ്പിസ്കോപ്പാ സ്ഥാനവും 2002 ഓഗസ്റ്റ് 22-നു മെത്രാപ്പോലീത്താ സ്ഥാനവും പ.ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതിയൻ ബാവായിൽ നിന്ന് പ്രാപിച്ചു. 2012 ഓഗസ്റ്റ് 1-നു കാലം ചെയ്തു. റാന്നി പെരിനാട് ആശ്രമത്തിൽ കബറടങ്ങി. 

മാർ ബർന്നബാസ് എന്ന പേരിൽ മെത്രാപ്പോലീത്താ സ്ഥാനം പ്രാപിച്ച ഗീവറുഗീസ് മാർ ബർന്നബാസ് ആ എപ്പിസ്കോപ്പൽ നാമം സ്വീകരിച്ച രണ്ടാമത്തെ പിതാവാണ്. അമേരിക്കൻ മെത്രാസനാധിപനായിരുന്ന മാത്യൂസ് മാർ ബർന്നബാസാണ് ആ പേരിൽ സ്ഥാനമേറ്റ ആദ്യപിതാവ്. പ. ബസേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ ബാവായിൽ നിന്ന് പഴഞ്ഞി പളളിയിൽ വച്ച് അദ്ദേഹം 1978 മെയ് 15-ാം തീയതി എപ്പിസ്കോപ്പാ സ്ഥാനവും 1981ഫെബ്രുവരി 28-നു മെത്രാപ്പോലീത്താ സ്ഥാനവും സ്വീകരിച്ചു. 2012 ഡിസംബർ 12-നു കാലം ചെയ്ത് വളയൻചിറങ്ങര പളളിയിൽ കബറടങ്ങിയിരിക്കുന്നു. 

മാർ സേവേറിയോസ് എന്ന പേരിൽ മെത്രാപ്പോലീത്താ സ്ഥാനം പ്രാപിച്ച സഖറിയ മാർ സേവേറിയോസ്, 1958-ലെ സഭായോജിപ്പിന്റെ പശ്ചാത്തലത്തിൽ പഴയ പാത്രിയർക്കീസ് കക്ഷിയിലെ (1958-നു മുമ്പുളള) ഇടവഴിക്കൽ മാർ സേവേറിയോസിനെ കൂടി ഉൾപ്പെടുത്തിയാൽ ആ പേരിൽ സ്ഥാനം പ്രാപിച്ച ആറാമത്തെ മെത്രാപ്പോലീത്തായാണ്. ഇടവഴിക്കൽ ഗീവറുഗീസ് മാർ സേവേറിയോസ് 1910 ഓഗസ്റ്റ് 28-നു അബ്ദുളള പാത്രിയർക്കീസിൽ നിന്ന് മെത്രാൻ സ്ഥാനം സ്വീകരിച്ചു. 1927 ജൂൺ 11-നു കാലം ചെയ്തു. പിന്നീട് റീത്ത് സഭയിൽ ചേർന്ന ജോസഫ് മാർ സേവേറിയോസാണ് അടുത്തതായി ആ പേര് സ്വീകരിച്ചത്. പ. ഗീവറുഗീസ് ദ്വിതിയൻ ബാവാ അദ്ദേഹത്തെ 1933 മെയ് 25-നു തിരുവല്ല ബഥനി പളളിയിയൽ വച്ച് എപ്പിസ്കോപ്പായായി വാഴിച്ചു. 1934 ജൂൺ 1-നു മെത്രാപ്പോലീത്തായുമായി. മൂന്നാമത് മാർ സേവേറിയോസ് എന്ന പേര് സ്വീകരിച്ചത് കൊച്ചി മെത്രാസനാധിപനായിരുന്ന  പൗലോസ് മാർ സേവേറിയോസായിരുന്നു. അദ്ദേഹത്തെ 1946 ഓഗസ്റ്റ് നാലിനു ഇഗ്നാത്തിയോസ് അപ്രേം പ്രഥമൻ പാത്രിയർക്കീസ് മെത്രാപ്പോലീത്തായായി വാഴിച്ചു. 1958 -ലെ സഭാ യോജിപ്പോടെ യോജിച്ച സഭയുടെ ഭാഗമായി. 1962 മാർച്ച് 17-ന് കാലം ചെയ്തു. ആർത്താറ്റ് സെ.മേരീസ് പുത്തൻപളളിയിൽ കബറടങ്ങിയിരിക്കുന്നു. അടുത്തതായി മാർ സേവേറിയോസ് എന്ന പേരോടുകൂടെ വാഴിക്കപ്പെട്ടത് യൂഹാനോൻ മാർ സേവേറിയോസായിരുന്നു. ഈ പിതാവ് 1966 ഓഗസ്റ്റ് 24-നു കോലഞ്ചേരി പളളിയിൽ വച്ച് പ. ബസേലിയോസ് ഔഗേൻ പ്രഥമൻ ബാവായാൽ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. ഇദ്ദേഹം 1990 മെയ് 16-നു കാലം ചെയ്തു. കൊരട്ടി സീയോൻ സെമിനാരിയിൽ കബറടങ്ങിയിരിക്കുന്നു.  അടുത്തതായി ഈ  പേര് സ്വീകരിച്ച പിതാവ് ഇപ്പോഴത്തെ പരിശുദ്ധ കാതോലിക്കാ ബാവാ ആയിരുന്നു;-മാത്യൂസ് മാർ സേവേറിയോസ്. 1991 ഏപ്രിൽ 30-നു പരുമല സെമിനാരിയിൽ വച്ച് പ.ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതിയൻ ബാവാ അദ്ദേഹത്തെ എപ്പിസ്കോപ്പായായി വാഴിച്ചു. 1993 സെപ്റ്റംബർ 22 -നു മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് ഉയർത്തി. കണ്ടനാട് വെസ്റ്റ് മെത്രാസനത്തിന്റെ ചുമതല വഹിക്കവേ പ.ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയൻ ബാവാ കാലം ചെയ്തതിനെത്തുടർന്ന് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ അദ്ദേഹത്തെ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. പരുമല സെമിനാരിയിൽ വച്ച് 2021 ഒക്ടോബർ 15-നു ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ എന്ന പേരിൽ അദ്ദേഹം കാതോലിക്കാ സ്ഥാനം സ്വീകരിക്കുകയും ചെയ്തു. 

ഈ ലിസ്റ്റിൽ പൗലോസ് മാർ പീലക്സിനോസ് (പിന്നീട് യാക്കോബായ വിഭാഗം ശ്രേഷ്ഠ കാതോലിക്ക), ഏബ്രഹാം മാർ സേവേറിയോസ് എന്നിവരെ കണക്കിലെടുത്തിട്ടില്ല. 1958 -നു മുമ്പ് ഇരുവിഭാഗത്തിലും വാഴിക്കപ്പെട്ടിട്ട് സഭാസമാധാനത്തിനു മുമ്പ് കാലം ചെയ്തവർ, ഓർത്തഡോക്സ് സഭയിൽ സ്ഥാനം പ്രാപിച്ചു എങ്കിലും സഭാഭൃംശം സംഭവിച്ചവർ, ഒരിക്കൽ യോജിച്ചശേഷം വീണ്ടും ഭിന്നിച്ച് പോകാത്തവർ എന്നിവരെയാണ് കണക്കിലെടുത്തിരിക്കുന്നത്.

ഒരു പാരമ്പര്യപ്രകാരം ഒരു കാതോലിക്കായോ പാത്രിയർക്കീസോ സ്ഥാനമേറ്റെടുത്ത ശേഷം നടത്തുന്ന ആദ്യ മേൽപ്പട്ടവാഴ്ചയിൽ തങ്ങളുടെ എപ്പിസ്കോപ്പൽ നാമം പുതിയതായി സ്ഥാനമേൽക്കുന്നവരിൽ ഒരാൾക്ക് നൽകാറുണ്ട്. ഇവിടെയും അത് പാലിക്കപ്പെട്ടു. ഒന്നാം കാതോലിക്കാ ബസേലിയോസ് പൗലോസ് പ്രഥമൻ സ്ഥാനമേറ്റേ ശേഷം ആദ്യം (ഏക) നടത്തിയ മേൽപ്പട്ടസ്ഥാനാഭിഷേകത്തിൽ തന്റെ എപ്പിസ്കോപ്പൽ നാമമായിരുന്ന മാർ ഈവാനിയോസ് നൽകി യുയാക്കിം മാർ ഈവാനിയോസിനെ വാഴിച്ചു. മൂന്നാം കാതോലിക്കാ ബസേലിയോസ് ഗീവറുഗീസ് ദ്വിതിയൻ ബാവ തന്റെ സ്ഥാനാരോഹണത്തിനു ശേഷം നടത്തിയ ആദ്യ വാഴ്ചയിൽ തന്റെ എപ്പിസ്കോപ്പൽ നാമമായിരുന്ന ഗ്രീഗോറിയോസ് നൽകി കുറിയാക്കോസ് മാർ ഗ്രീഗോറിയോസിനെ വാഴിച്ചു. നാലാം കാതോലിക്കാ ബസേലിയോസ് ഔഗേൻ പ്രഥമൻ തന്റെ സ്ഥാനാരോഹണത്തിനു ശേഷം നടത്തിയ ആദ്യ വാഴ്ചയിൽ തന്റെ എപ്പിസ്കോപ്പൽ നാമമായിരുന്ന തീമോത്തിയോസ് നൽകി തോമസ് മാർ തീമോത്തിയോസിനെ (പിന്നീട് ദിദിമോസ് പ്രഥമൻ ബാവാ) വാഴിച്ചു. ബസേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ ബാവാ തന്റെ സ്ഥാനാരോഹണത്തിനു ശേഷം നടത്തിയ ആദ്യ വാഴ്ചയിൽ തന്റെ എപ്പിസ്കോപ്പൽ നാമമായിരുന്ന അത്താനാസിയോസ് നൽകി യൂഹാനേ‑ാൻ മാർ അത്താനാസിയോസിനെ വാഴിച്ചു. ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതിയൻ ബാവാ തന്റെ സ്ഥാനാരോഹണത്തിനു ശേഷം നടത്തിയ ആദ്യ വാഴ്ചയിൽ തന്റെ എപ്പിസ്കോപ്പൽ നാമമായിരുന്ന കൂറീലോസ് നൽകി ഗീവറുഗീസ് മാർ കൂറീലോസിനെ വാഴിച്ചു. ബസേലിയോസ് മാർത്തോമാ ദിദിമോസ് പ്രഥമൻ ബാവാ തന്റെ സ്ഥാനാരോഹണത്തിനു ശേഷം നടത്തിയ ആദ്യ വാഴ്ചയിൽ തന്റെ എപ്പിസ്കോപ്പൽ നാമമായിരുന്ന തീമോത്തിയോസ് നൽകി മാത്യൂസ് മാർ തീമോത്തിയോസിനെ വാഴിച്ചു. ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ ബാവാ തന്റെ സ്ഥാനനാമമായിരുന്ന സേവേറിയോസ് നൽകി സഖറിയ മാർ സേവേറിയോസിനെ വാഴിച്ചു പാരമ്പര്യം പിന്തുടർന്നു. മേൽപ്പട്ടക്കാരെ വാഴിച്ച കാതോലിക്കാമാരിൽ രണ്ടണ്ടാം കാതോലിക്കാ ബസേലിയോസ് ഗീവറുഗീസ് പ്രഥമൻ ബാവ ഇത് പിന്തുടർന്നില്ല. അദ്ദേഹം നടത്തിയ മേൽപ്പട്ടവാഴ്ചയിൽ തന്റെ എപ്പിസ്കോപ്പൽ നാമമായിരുന്ന പീലക്സിനോസ് നൽകിയില്ല. പകരം ഈവാനിയോസ് നൽകി ഗീവറുഗീസ് മാർ ഈവാനിയോസിനെ വാഴിച്ചു.

Thursday, 16 June 2022

ക്രിസ്തുമാർഗത്തെ ഹൃദയങ്ങളിലേക്ക് വിറ്റവർ

വള്ളപ്പടിയിലും മലഞ്ചെരുവിലും ഒക്കെയിരുന്ന് ഒരുവൻ പറഞ്ഞ കാര്യങ്ങളാണ് പിന്നീടും ഇന്നും ലോകമൊക്കെയും ഘോഷിക്കപ്പെടുന്നതെന്ന് മനസിലാക്കുമ്പോഴാണ് ആ വാക്കുകളുടെ ചൈതന്യവും കാലാതീതസ്വഭാവവും ബോധ്യപ്പെടുന്നത്.

ക്രിസ്തുവിനു ശേഷം ആ കാലാതിവർത്തിയായ സന്ദേശങ്ങൾ ആദ്യമേ ഉൾക്കൊണ്ടതും ആദ്യമവയെ പ്രചരിപ്പിച്ചതും ആ പന്ത്രണ്ടംഗ സംഘമാണ്. ചട്ടക്കൂടിനും നിയമാവലിക്കും അകത്തിട്ട് ഞെരുക്കാത്ത ക്രിസ്തുവിനെയും അവൻ മുന്നോട്ട് വച്ച സ്നേഹമതത്തെയും പകർന്ന ഒരു സാർത്ഥവാഹക സംഘം. തിരിച്ചൊന്നും വാങ്ങാതെ അങ്ങോട്ട് ക്രിസ്തുമാർഗത്തെ ഹൃദയങ്ങളിലേക്ക് വിറ്റവർ. സ്നേഹമതത്തെ അതിൻ്റെ ആത്മാവിൽ, അതിൻ്റെ തനിമയിൽ പകർന്നു നൽകിയവർ. സ്നേഹിക്കേണ്ടത് വാക്കുകൊണ്ടും നാവു കൊണ്ടും അല്ല; പ്രവൃത്തിയിലും സത്യത്തിലുമാണെന്ന് അവരിൽ ഇളയവൻ പിന്നീട് എഴുതുക കൂടി ചെയ്തു.
വലയും വഞ്ചിയും നിറഞ്ഞിരുന്നപ്പോഴും ചുങ്കം പിരിച്ച് ഭണ്ഡാരത്തിൽ ഇടുമ്പോഴുമൊക്കെയാണ് അവരിൽ പലരും ക്രിസ്തു മാർഗത്തെ പുൽകിയത്. ആ സേഫ് സോണിൽ "നിന്ന് ഒന്നുമില്ലാത്തവൻ്റെ ''എന്നെ അനുഗമിക്കുക'' എന്ന ഫിനാൻഷ്യലി ഒട്ടുമേ സേഫ് അല്ലാത്ത ഒരു ആഹ്വാനത്തെ പിൻപറ്റാൻ അവർ തയ്യാറായത് എന്തുകൊണ്ടാണെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
'പ്രതികാരത്തിൻ്റെ ദൈവ'മെന്ന യാഥാസ്ഥിതികവും ഭീതിദവുമായ യഹൂദ ചിന്തയെ തെറിപ്പിച്ചാണ് സ്നേഹത്തിൻ്റെ ദൈവമെന്ന പനിനീരു പോലെ തെളിമയാർന്ന ഒരു സന്ദേശം ആ നസറേത്തിലെ തച്ചൻ മുന്നോട്ട് വച്ചത്. അതാകാമവരെ സ്വാധീനിച്ച ഒരു ഘടകം. രാജാക്കൻമാരുടെയും ന്യായാധിപൻമാരുടെയും പോരാട്ടക്കഥകൾക്കിടയിലേക്കാണ് ദൈവം സ്നേഹമാകുന്നു എന്നും സ്നേഹിക്കുന്നവരെല്ലാം ദൈവത്തിൻ്റെ മക്കളാകുന്നു എന്നൊക്കെ പറഞ്ഞ് അവർ ചെന്നു കയറിയത്.
പുറമേ പൊതിഞ്ഞിരിക്കുന്ന അനാവശ്യ അലങ്കാരങ്ങൾക്കും പുരോഹിത കേന്ദ്രീകൃത നിയമാവലികൾക്കും ക്രിസ്തു പറയാത്ത സങ്കല്പങ്ങൾക്കും ഒക്കെയപ്പുറത്ത് നസ്രായൻ്റെ ചിന്തകൾക്കും അവൻ്റെ മതത്തിനും ഊടും പാവും നെയ്ത് , അതിന് വെള്ളവും വളവും നൽകിയ ആ ചെറിയ സംഘത്തെ ഓർക്കുന്ന ദിനങ്ങളാണിവ. അതിലൂടെ ഓർക്കപ്പെടുന്നത് അവരുടെ ഗുരുവും നാഥനുമായവനെ തന്നെയാണ്. അവൻ്റെ അമരത്വമുള്ള ദർശനങ്ങളെയാണ്; കാലാതീതമായ ചിന്തകളെയാണ്.
ഡെറിൻ രാജു
16.06.2022

Friday, 10 June 2022

ക്രിസ്തു സംസാരിക്കുന്നത് സ്നേഹമാണ്; അതാണവന്‍റെ മതം.

തൻ്റെ സകല പ്രബോധനങ്ങളുടെയും ആകെത്തുകയായി ക്രിസ്തു കണ്ടത് സ്നേഹത്തെയാണ്. സകല പ്രമാണങ്ങളും സ്നേഹത്തിൻ്റെ രണ്ട് തലങ്ങളിൽ അടങ്ങിയിരിക്കുന്നു എന്നാണല്ലോ അവൻ പറഞ്ഞത്.

ഒരിക്കൽ അവൻ പറയുന്നുണ്ട്, ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നുവെന്ന്. ഒരു മുപ്പത്തിമൂന്ന് വയസുകാരനെ അത് പറയാൻ പ്രാപ്തനാക്കിയത് അവൻ്റെ ബോധ്യമാണ്. താൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറയുന്നതിന് മുമ്പ് അവൻ പറയുന്നത് പരസ്പരം സ്നേഹിക്കുവാനാണ്; ''ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും സ്നേഹിക്കുവാനാണ് '' സ്നേഹത്തിലൂടെയാണ് അവൻ ജയിച്ചത്. ആ സ്നേഹത്തിലൂടെയാണ് അവൻ കാലാതിവർത്തിയായ ബോധ്യങ്ങളെ സൃഷ്ടിച്ചത്.
സ്നേഹത്തിലൂടെയും വിട്ടു കൊടുക്കലിലൂടെയും അവൻ നിർമ്മിച്ചെടുത്തത് രണ്ടായിരം വർഷങ്ങൾക്കും മങ്ങലേല്പിക്കാനാകാത്ത ഒരു ബോധ്യമാണ്. ആ ബോധ്യത്തിൻ്റെ ഉറപ്പിൻമേലാണ് അവൻ്റെ സുഹൃത്തുക്കളിൽ ഒരാൾ പിന്നീട്‌ എഴുതിയത് ദൈവം തന്നെ സ്നേഹമാകുന്നുവെന്ന്. മറ്റൊരുവൻ പറഞ്ഞത് ''സ്നേഹം ഒരുനാളും ഇല്ലാതായി പോവുകയില്ലെന്ന് ''
രണ്ടായിരത്തിൽപ്പരം വർഷങ്ങളായി ക്രിസ്തു സംസാരിക്കുന്നത് സ്നേഹമാണ്. അതാണവന്‍റെ മതം. സ്ഥാപനവൽക്കരിക്കപ്പെട്ട മതക്കൂടിൻ്റെ അങ്ങകത്ത് കാമ്പായും കാതലായും ഉള്ളതും ഉണ്ടാകേണ്ടതും അവൻ കാണിച്ചു തന്ന സ്നേഹമാണ്. അത് ബോധ്യപ്പെട്ട ഒരുവനാണ് എല്ലാത്തിലും വലുത് സ്നേഹമാണ് എന്ന് പിന്നീട് എഴുതിയത്.
വെറുപ്പും സംശയവും സ്പർദ്ധയും നിറയുന്ന വർത്തമാനക്കാലത്ത് വെളിച്ചം പകരുവാൻ സ്നേഹം കൊണ്ടേ സാധിക്കുകയുള്ളു. വെറുപ്പും അവിശ്വാസവും അല്ല; സ്നേഹവും സഹവർത്തിത്തവുമാണ് പുലരേണ്ടത്. അയൽക്കാരനെ സ്നേഹിക്കാനാണ് അവൻ പറഞ്ഞത് ; അവിടെ ഒരു കണ്ടീഷനും നോക്കാൻ അവൻ പറഞ്ഞില്ല. കുറഞ്ഞപക്ഷം അവൻ പറഞ്ഞതെങ്കിലും കേൾക്കാനുള്ള ബാധ്യത അവൻ്റെ അനുകാരികൾക്കുണ്ട്.
ഡെറിൻ രാജു
09.06.2022

Tuesday, 31 May 2022

നീർമാതളപൂവ് സുഗന്ധം പരത്തുന്നു..

ആമിയുടെ ഓർമ്മകൾക്ക് പതിമൂന്ന് ആണ്ടായെന്നത് മറന്നു പോയിരുന്നു. ഒരു വാട്സപ്പ് സ്റ്റാറ്റസ് കണ്ടപ്പോഴാണ് അതോർത്തത്.

പുന്നയൂർകുളവും നീർമാതളവും കാവും നാലപ്പാട്ട് തറവാടുമൊക്കെ മലയാള സാഹിത്യലോകത്തിനെന്നും ഗൃഹാതുരതയാണ്. ആ നീർമാതളച്ചോട്ടിലേക്ക് മലയാളിയെ കൂട്ടിക്കൊണ്ടു പോയത് ആമി ആയിരുന്നു.
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള മനുഷ്യന്റെ സഹജമായ ആഗ്രഹത്തെയാണ് മാധവിക്കുട്ടി എഴുതി കാണിച്ചത്. ''പ്രകടമാക്കാത്ത സ്നേഹം നിരർഥകമാണ്; പിശുക്കന്റെ ക്ലാവ് പിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും.'' നീർമാതളം പൂത്ത കാലത്തിൽ വരച്ചിട്ട ഈ വരി ആ സ്നേഹമതത്തിന്റെ സുവിശേഷമാണ്. ചരിത്രം രാജാക്കന്മാരുടെയും യുദ്ധം ചെയ്തവരുടെയും മാത്രം കഥയല്ല; സ്നേഹിച്ചവരുടേയും കഥയാണ്. സാധാരണ മനുഷ്യരുടെ കഥ" ആ സ്നേഹമാണ് മാധവിക്കുട്ടിയെ രേഖപ്പെടുത്തിയതും.
''ലക്ഷ്മിദേവിക്ക് കമല, ഇന്ദിര, രമ തുടങ്ങിയ പര്യായനാമങ്ങൾ ഉള്ളതുപോലെ മാധവിക്കുട്ടിയുടെ ജീവിതത്തിലെ അവസ്ഥാ ഭേദങ്ങൾക്ക് ഇണങ്ങി നാം അവരെ കമലാദാസെന്നും സുരയ്യ എന്നും വിളിച്ചുപോന്നു; പരിമളം തൂകുന്ന പൂക്കളുടെ അതിഹൃദ്യമായ ഒരന്തരീക്ഷം അവരുടെ പേരുകൾ ഉൾകൊള്ളുന്നുണ്ട്'' :- അഴീക്കോട് മാഷ് പറഞ്ഞതാണ്. മാധവിക്കുട്ടിയുടെ പല കഥകളും ഈ ദ്വന്ദവ്യക്തിതത്വത്തെ മുന്നോട്ട് വച്ചു എന്നു വിശ്വസിക്കാനാണിഷ്ടം. ദേഹവും ദേഹിയുമില്ലാത്ത ഒരു പ്രിയതമനെ അവർ കാണിച്ചു തന്നിട്ടുണ്ട്.
മാധവിക്കുട്ടിക്കെതിരായ വിമർശനങ്ങളുടെ കാതൽ മലയാളിയുടെ പൊള്ളയായ മൂല്യബോധ സങ്കൽപങ്ങളാണ്. പെണ്ണെഴുത്തിൽ ആവിഷ്കാര സ്വാതന്ത്ര്യം ഇത്രയിടം വരെ മതിയെന്ന മലയാളിയുടെ ചിന്തയുടെ ബഹിർസ്ഫുരണമാണ് ആ വിമർശനങ്ങൾ. ആണെഴുത്തിൽ ഇത്തരം വേലിക്കെട്ടുകൾ അശേഷം ഇല്ല. അവന്റെ ഭാവന ഏതു സീമയും ലംഘിക്കാം. ആ സ്വാതന്ത്ര്യം സ്ത്രീക്കില്ല. ആ രീതിശാസ്ത്രത്തോടുള്ള നിരന്തരകലഹമായിരുന്നു ആമിയുടെ രചനകൾ.
നീർമാതളം ഒരാഴ്ചത്തേക്ക് മാത്രമാണ് പൂക്കുന്നതെന്നു അവർ എഴുതി. എന്നാൽ ഇവിടെ ഒരു നീർമാതളപൂവ് മണ്ണിൽ വീണ് ഒരു വ്യാഴവട്ടം പിന്നിട്ടിട്ടും വർദ്ധിത ശോഭയോടെ സുഗന്ധം പരത്തുന്നു..
ഡെറിൻ രാജു

ഒരു കുളിരോർമ്മയായി തോറാന

വീണ്ടും മഴയില്ലാതെ തന്നെ ഒരു കുളിരോർമ്മയായി തോറാന. മല അതിരായുള്ള കരപ്രദേശത്തെ പണ്ടാരോ മലങ്കര എന്നു വിളിച്ചു എന്നൊരു കഥ. ആ ഭൂമികയിലേക്ക് കാതങ...